വിവിധ
വിവിധ
(വിവിധ എന്ന കഥയിൽനിന്നും ഒരേടുമാത്രം...)
സ്വാതന്ത്ര്യം...
എല്ലാവരെയും എല്ലാത്തിനെയും മനസ്സിലാക്കി ജീവിതം വളരെ സാവധാനം, നിരാശയിൽകലർന്ന് മുന്നോട്ടുപോകവേ ജോലിയുടെ ഭാഗമായി നായകൻ പുതിയൊരു വാടകമുറിയിൽ താമസം തുടങ്ങിയ സമയമായിരുന്നു. ഒരുപാടുപേർ താമസിച്ചുപോയ ആ മുറിയിൽ ഒരു പഴകിയ ഷെൽഫിലായി കുറച്ചു പുസ്തകങ്ങൾ ഇരിക്കുന്നുണ്ടായിരുന്നു. വളരെ യാദൃശ്ചികമായൊരു നോട്ടത്തിൽ, അതിനിടയിലുള്ളൊരു പുസ്തകത്തെ നായകൻ കണ്ടെത്തി.
കൗതുകത്തോടെ നായകൻ ആ പുസ്തകം കയ്യിലെടുത്തു. പെട്ടെന്നുതോന്നിയ ഒരിഷ്ടത്തിൻപുറത്ത് അതുമായി പരിസരം മറന്ന് സ്വന്തം കട്ടിലിൽ മലർന്നുകിടന്നു. പുസ്തകം ഒന്നു തുറന്നശേഷം നായകൻ ഒരിക്കൽക്കൂടി അതിന്റെ കവർപേജ് നോക്കി. പിന്നെ മെല്ലെ ഓരോ വരിയും വായിച്ചുതുടങ്ങി. തനിക്ക് നിശ്ചയിച്ചിരിക്കുന്ന ചതുരത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ നായകന് വായിക്കുവാൻ ഉതകുംവിധം ആശകലർന്ന് ഓരോ പുതിയ വരികളും നിലകൊണ്ടു.
നായകന്റെ കണ്ണുകളും പുസ്തകത്തിലെ വരികളും പരസ്പരം പുണർന്നുപിടഞ്ഞ് എന്നപോലെ മുന്നോട്ടുനീങ്ങി. വരികൾ അവസാനിച്ചമുറയിൽ നായകന്റെ കണ്ണുകളെ പിന്തള്ളി മനസ്സ് മുന്നോട്ടെത്തി പുസ്തകത്തെ നോക്കി. നഷ്ടങ്ങൾപേറി ആഗ്രഹത്തോടെ നോക്കിനിൽക്കുന്ന മനസ്സിന് നിരാശയിൽനിന്നുള്ള താത്പര്യത്തോടെ നിലകൊള്ളുന്ന പുസ്തകത്തോട് പ്രണയമായി.
പുസ്തകത്തിന്റെ മുഖത്തെ നായകൻ തന്റെ കൈപ്പത്തികൊണ്ട് മെല്ലെ തലോടി, വരികളിലൂടെ മെല്ലെ തന്റെ വിരലുകൾ ഓരോന്നായി പലപ്പോഴും ഓടിച്ചു, ഇടയ്ക്കെപ്പോഴോ പുസ്തകം തുറന്ന് അതിനു നടുവിൽ ചുംബിച്ചു, ഒടുവിലെന്നപോലെ ഇരുകൈകളുംകൊണ്ട് കണ്ണുകളിറുക്കി സ്വന്തം നെഞ്ചോടുചേർത്തു. ഒരുപാടുതവണ പുസ്തകം വായിക്കപ്പെട്ടിരുന്നെങ്കിലും ആദ്യമായി ഒരു തികഞ്ഞ നിർവൃതി പ്രകടമാക്കുംപോലെ നായകന് അനുഭവപ്പെട്ടു. തനിക്ക് ലഭ്യമായ ആ സ്വകാര്യ ആനന്ദത്തിൽ, രഹസ്യമായിത്തന്നെ നായകൻ മതിമറന്നപ്പോൾ -പുസ്തകം താൻ രഹസ്യമായി അനുഭവിച്ച ആനന്ദത്താൽ പുഞ്ചിരിയോടെ സംതൃപ്തിനേടി.
എല്ലാത്തിനുമൊടുവിൽ വിശ്രമവേളയിൽ നായിക അവനോട് ചോദിച്ചു, മെല്ലെ;
“എന്താ ഇത്രയും മൂർച്ഛ...”
ഒരുനിമിഷം നിശബ്ദനായശേഷം അവൻ മറുപടിയായി പറഞ്ഞു;
“സ്വന്തമാക്കാൻ പറ്റില്ലാത്തതിന്റെ നിരാശ...”
അടിമത്തം...

