എന്നെന്നും...
എന്നെന്നും...
ഒഴുകി പരക്കുന്ന വെൺമേഘങ്ങൾ ഒന്നിനു മുകളിൽ ഒന്നായി കൂട്ടു ചേരുന്നു.വിദൂരതയിലേക്ക് നയനങ്ങൾ പായിച്ച് ജനലരികിൽ യാമി നിന്നു. എവിടെ നിന്നോ ചീറിയടിച്ച തണുത്ത കാറ്റ് അവളുടെ ഓർമ്മകളെ ചിതറിത്തെറിപ്പിച്ചു. നിമിഷനേരം കൊണ്ട് മഴക്കാർ ആകാശത്ത് തിങ്ങി. എങ്ങും ഇരുട്ട്...
ചുറ്റിനും മരണത്തിൻ്റെ ഗന്ധം. പിശറൻ കാറ്റിൽ തുറന്നു കിടന്ന ജനൽ പാളികൾ ശക്തിയായ് വന്നടിച്ചു. കർട്ടൻ പൊങ്ങി പറന്നു.ഒരുമാത്ര
ഒരു നിഴൽ...
അത് അവനല്ലേ ആ ജനലരികിൽ ...? യാമിയുടെ മനസ് ഒന്നു പിടഞ്ഞു.
ഓർമ്മകൾ മദിക്കുന്ന മനസുമായി യാമി കട്ടിലിൽ വന്നിരുന്നു.
ബെഡിൽ അവൻ്റെ മണം... തന്നിലും അതേ മണം. കൺപോളകൾക്ക് ഘനം വച്ചതും അവൾ അവനിലേയ്ക്ക് ചേർന്ന് കിടന്നു.
.......... ........... ......
"യാമീ... യാമീ..." അവൻ വിളിച്ചു. അതെ അവൻ തന്നെ ... ഇത്ര ലോലമായ് അവനേ വിളിക്കൂ... "വരൂ... രാഹുൽ..." യാമി പറഞ്ഞു.
"യാമീ... നീ എന്തേ ഉറങ്ങിയില്ല...?"
"നീ വരും... ൻ്റെ മനസു പറഞ്ഞു."
"എന്നെ കാത്തിരിക്കാൻ മറ്റാരുമില്ല. അതെ യാമീ... നീ വിളിച്ചാൽ എനിക്കുവരാതിരിക്കാനാവില്ല... നീ കാത്തിരിക്കുമെന്ന് അറിയാം. നിനക്ക് ഞാൻ മാത്രമല്ലേ... ഉള്ളു... എനിക്ക് നീയും."
അടുത്തു വന്ന രാഹുൽ യാമിയുടെ മുഖം തൻെറ കൈകളിൽ കോരിയെടുത്തു. യാമിയുടെ മിഴികൾ കൂമ്പിയടഞ്ഞു. ഇരുമിഴികളിലും രാഹുൽ ചുണ്ടമർത്തി. അവളുടെ നെറ്റിയിൽ വീണ മുടിയിഴകളെ പതിയെ പതിയെ മാടിയൊതുക്കി.
"രാഹുൽ..." യാമി വിളിച്ചു.
"ഉംം..."
"ഞാനും വരുന്നു നിനക്കൊപ്പം..." രാഹുലിന്റെ നെഞ്ചിൽ ചാഞ്ഞു കൊണ്ടു യാമി പറഞ്ഞു.
"വേണ്ട യാമി..."
"നമ്മുടെ സ്വപ്നങ്ങൾ, നിനക്കൊപ്പമുള്ള സ്വപ്നങ്ങൾ മതി എനിക്ക്..."
"പാടില്ല യാമി..." തൻെറ നിറഞ്ഞ കണ്ണുകൾ യാമി കാണരുതെന്ന് രാഹുൽ ആഗ്രഹിച്ചു.
"നമുടെ ജീവിതം ഇങ്ങനെയാവും പറഞ്ഞിരിക്കുന്നത് നമ്മളെ ആരും വേർപിരിക്കില്ല യാമി." രാഹുൽ യാമിയെ ഇറുകെ പുണർന്നു.
"രാഹുൽ നീയടുത്തില്ലാതെ..."
"എന്നും എപ്പോഴും ഞാൻ നിനക്കോപ്പമുണ്ട് . പിന്നെന്താ...?"
"എന്നേയും കൊണ്ടുപോ രാഹുൽ. ഇങ്ങനെ എനിക്ക് ജീവിക്കേണ്ട..."
"കൊണ്ടു പോകാൻ ആഗ്രഹിച്ചാലും.നടക്കില്ല യാമീ... എവിടായാലും ഞാൻ വരും എൻ്റെ യാമിയുടെ അടുക്കൽ. പിന്നെന്താ...?" അതു പറയുമ്പോൾ രാഹുലിന്റെ കണ്ണു നിറഞ്ഞിരുന്നു...
"എന്നെയും കൂടെ കൊണ്ടുപോ"
യാമിയെ ബാക്കി പറയാൻ രാഹുലിന്റെ ചുണ്ടുകൾ അനുവദിച്ചില്ല.
പരിഭവങ്ങളും പരാതിയും എല്ലാം ആ ഒത്തുചേരലിൽ അലിഞ്ഞു പോയി. ഉറക്കം കൺപോളകളെ തഴുകിയപ്പോൾ യാമി രാഹുലിൻ്റെ നെഞ്ചോടു ചേർന്ന് കിടന്നു.
"ഉറങ്ങിക്കോ, നേരം ഒരുപാടായി..." രാഹുൽ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.
"എനിക്ക് ഉറങ്ങേണ്ട... നിന്നെ കണ്ടോണ്ട്...നിന്നോട് കൊതിതീരെ സംസാരിച്ച്... ഇരുന്നാൽ മതി..."
"യാമി... നമുക്ക് നാളെയും കാണാല്ലോ...? സംസാരിക്കാലോ ...?"
"പോവല്ലേ രാഹുൽ..."
"പോയിട്ട് വേഗം വരാം ... ഒരു രണ്ടു മണിക്കൂർ അതിനപ്പുറം പോവില്ല... നീയൊന്നു മയങ്ങി എണീക്കുമ്പോഴേയ്ക്കും ഞാൻ വരും..." രാഹുൽ എണീറ്റു.
"വേണ്ട രാഹുൽ... ഇപ്പോൾ പോകേണ്ട രാഹുൽ ... രാഹുൽ..."
യാമി ഞെട്ടി ഉണർന്നു.
യാമി ആ ഇരുട്ടിൽ രാഹുലിനെ തിരഞ്ഞു. കണ്ടില്ല. കൈനീട്ടി ബെഡ്ഡിൽ പരതി...
"രാഹുൽ... എവിടെ...? ഒന്നു മിണ്ടു രാഹുൽ. നിൻ്റെ ഈ നിശബ്ദത എന്നെ ഭയാനകമായി തളർത്തുന്നു. നിൻ്റെ മൗനം എൻ്റെ ജീവൻ്റെ അവസാനമോ?"
രാഹുൽ ഇവിടെ ഉണ്ടായിരുന്നു. ആ നെഞ്ചിൽ ചേർന്നാണ് താൻ കിടന്നത്...
"രാഹുൽ നീ എൻ്റെ അടുത്തുണ്ടായിരുന്നു." അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമുണ്ടായില്ല...
സ്വപ്നമായിരുന്നെന്ന് യാമിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ആ ഫീൽ താൻ അനുഭവിച്ചതാണ്. അവൾ കിടന്നു കൊണ്ടു തന്നെ ബെഡ്ലാമ്പിൻ്റെ സ്വിച്ച് അമർത്തി. സീറോ ബൾബിൻ്റെ നേർത്ത വെട്ടം മുറിയിലാകെ പരന്നു.
യാമി ബെഡ്ഡിൽ നിന്നും എണീറ്റു. മറ്റെന്തിനോ യാമിയുടെ കണ്ണുകൾ പരതി... അതാ അവിടെ... കാൽക്കൽ ഉണ്ട്. വേഗം അതെടുത്തു നെഞ്ചോട് ചേർത്തു.
ഇല്ല... ഇത് തിരികെ കൊടുക്കാൻ തനിക്കാവില്ല.
അവൾ ആ ബുക്കിൽ അരുമയായ് തലോടി. രണ്ടുമൂന്നാവൃത്തി മുറിയിൽ അങ്ങുമിങ്ങും നടന്നു.
ജനലരികിൽ പോയി പുറത്തേക്ക് നോക്കി നിന്നു. പുറത്തെങ്ങും ഇരുട്ട്. തൻ്റെ മനസിലും ഇരുട്ട് . മുറിയിലെ വെളിച്ചത്തിൽ യാമിയുടെ നിഴലിനു നീളം വച്ചു. ഒരു യക്ഷിയെപ്പോലെ.
നീ എൻ്റെ അരികെ ഉണ്ടായിരുന്നു, രാഹുൽ; ഈ നിമിഷം വരെ ഞാനറിയാതെ തന്നെ. അവൾ വീണ്ടും ജനലരികിൽ വന്നു നിന്നു. മരണത്തിനു പോലും നമ്മളെ തമ്മിൽ അകറ്റാൻ ആവില്ല.
ഇളംതെന്നൽ ജനലഴി കടന്ന് യാമിയുടെ കവിളിൽ തലോടി. മുടിയിൽ തലോടി കടന്നു പോയി. യാമി മുന്താണി എടുത്ത് പുതച്ചു. നല്ല തണുപ്പ്.
നീ തന്ന മയിൽപ്പീലി മാനം കാണിക്കാതെ ഞാൻ വച്ചിട്ടുണ്ട്. യാമി ബുക്ക് തുറന്നു. മയിൽപ്പീലി കയ്യിലെടുത്തു.
അതെ ഈ കാറ്റ് നീയാണ്... എൻ്റെ അടുത്ത് നീയുണ്ട്... ഇളം തെന്നലായോ ... കുളിർ മഴയായോ നീ വരും.. കാതോർത്ത് കാത്തിരിക്കും എന്നെന്നും...