ഞാനൊന്നുറങ്ങിയെഴുന്നേറ്റീടട്ടെ... !
ഞാനൊന്നുറങ്ങിയെഴുന്നേറ്റീടട്ടെ... !
പ്രപഞ്ചമേ,
നിന്നിലോരണുവായി ഞാൻ
പുനർജനിച്ചിരിക്കുന്നു...
ആത്മാർത്ഥത നഷ്ടപ്പെടാതെയെങ്കിലും
ആത്മാവുനഷ്ടപ്പെടാതെയെങ്കിലും
കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു
ഋഷിവര്യനായി വളർന്നീടട്ടെ...
പിന്നെ,
ഞാൻ നിന്റെ
നാശങ്ങളൊരുക്കുന്ന ക്രൂരതയിൽ
സ്വയം നാശമറിയാത്ത മനുഷ്യനിൽ
നിറഞ്ഞ ആയുധങ്ങളുടെ
തടവറയിൽനിന്നും
എന്നേക്കുമായി രക്ഷിച്ചീടാം
കാരുണ്യമില്ലാത്ത മനസ്സിനെ
കാരുണ്യവാനാക്കീടാം
ദീർഘായുസൊത്തു നിന്നെ
ചവിട്ടിമെതിക്കുന്നവന്
അല്പയൂസ്സുനൽകീടാം...,
ഞാനൊന്നുറങ്ങിയെഴുന്നേറ്റിടട്ടെ.
പിന്നെ,
ധർമ്മവും നീതിയും ന്യായവും
മറന്ന് യുദ്ധത്തെ ധ്യാനിച്ചിരിക്കും
മനുഷ്യന്
ബോധവും സൽക്കർമവീര്യവും
നൽകീടാം...
പ്രപഞ്ചമേ,
ഭയാധിക്ക്യം കൊണ്ട് കണ്ണുമടച്ചു
തുള്ളിവിറക്കും നിനക്ക് ഞാൻ
സന്തോഷവും ആത്മവീര്യവും
പകർന്നീടാം, എന്നന്നേക്കുമായി
കണ്ണടക്കാനൊരുങ്ങും
സ്വസ്ഥിതിമൂർത്തിയാം
അനന്തനോടു നീ ഒരല്പനേരവും കൂടി
ക്ഷമിക്കുവാൻ യാചിക്കൂ
ഞാനൊന്നുറങ്ങിയെഴുന്നേറ്റിടട്ടെ...
ഈ കറുത്തിരുണ്ട
മേഘപാളിക്കിടയിലൂടെ
ഒളിഞ്ഞുനോക്കും
താരങ്ങളെ നോക്കി
ഞാനീതിണ്ണയിലൊന്നു
കിടന്നീടട്ടെ, ഉറക്കം
എന്നേ തേടിവരുന്നു...