എന്റെ രാജ്യം
എന്റെ രാജ്യം
പാതിരാവിൽ പനിമതി
വിരിഞ്ഞുനിൽക്കവേ
അടിമത്വത്തിൽ
നിന്നും മോചിതയായ്
എന്റെ രാജ്യം ഭാരതം
കാഷായവസ്ത്രങ്ങളുപേക്ഷിച്ച
കണ്ണടവച്ചൊരു മഹാത്മൻ
നേടിതന്നൊരു പാനപാത്രം
നമ്മൾ ഹൃദയത്തിൽ
വച്ചാരാധിപ്പൂ, ഭാരതമെന്റെ രാജ്യം
വന്ദേ മാതരം.
മുപ്പത്തിമുക്കോടിദേവകളും
നൂറായിരം ചറപറഭാഷകളും
നാനാത്വത്തിൽ ഏകത്വമായ്
കൊണ്ടാടുന്നൂ നാമേവരും,
ഒരൊറ്റമതമൊന്നുലകിന്നുയിരാം
വിദേശവാക്കിൽ
പുളകം കൊള്ളുന്നൂ , വീറേറുന്നൂ,
നാം ഭാരതീയർ... വന്ദേ മാതരം
ചൊല്ലിടാം നമുക്കെന്നും
അഭിമാനമോടെ
തൽക്കനവിലും വർണ്ണരാജിവീശി
അഭിമാനമോടെ
നിറയുന്ന ത്രിവർണ്ണപതാകയും
അഭിമാനമോടെ
ദേശാഭിമാനികളുടെ
ഹൃത്തിലും വാക്കിലും
ഉജ്ജ്വലിക്കുന്നുവോ ആ മാനവപദം
വന്ദേ മാതരം.
കഥകളിയിൽ തിരിഞ്ഞാടി
മുദ്രകളിൽ നിറഞ്ഞാടി
നവരസങ്ങളിൽ,
മറിഞ്ഞാടി മോഹിപ്പിക്കും
മോഹിനിയാട്ടത്തിൽ
നർത്തനലഹരിയാകും
ഭരതനാട്യത്തിൽ
പേരുംപെരുമയും
കേളിയാടീ ജഗത്തിൽ
വനിതാസൗഹൃദം വന്നുചേർന്നൂ
വിദേശങ്ങളിൽനിന്നും
മഹനീയമാം ചെറുതുരുത്തിയിൽ,
കലകളുടെ
കേളിരംഗമാണെന്റെ രാജ്യം...
വന്ദേ മാതരം.
തെക്കുവടക്കും കിഴക്കുപടിഞ്ഞാറും
വന്നുനിറയുന്നുണ്ടെൻ
മനതാരിൽ, നീളെപ്പരന്നൊഴുകും
വിഖ്യാതമാം സപ്തനദികളും
സംസ്കൃതികൾക്കു വിളനിലമായ
ചെറുനദികളും
ചേർന്നുനിറഞ്ഞഹരിതാഭമാം
സപ്തവർണ്ണാഞ്ചിതമാം
പൂക്കളും നിറയുന്ന
സുന്ദരമോഹനരാജ്യമാണെന്റെ
ദേശം ഭാരതം.. വന്ദേ മാതരം.
സുന്ദരമോഹനരാഗങ്ങളാൽ
സുശോഭനമായ്
സപ്തസ്വരങ്ങളാൽ
പരിലസിതമായ്
നാദധാരകളിൽ
കർണ്ണപീയൂഷമായ്
നിറഞ്ഞിരിക്കും
നാദവിസ്മയങ്ങളിൽ
മഴപെയ്തദേശമാണെൻ
മനോമോഹനമാം ഭാരതം..
വന്ദേ മാതരം.
കാനേഷുമാരിക്കണക്കിൽ
ലോകത്തിന്മുൻപിൽ
കരണീയമായ് രണ്ടാം സ്ഥാനത്തു
നിൽക്കുമെങ്കിലും
സ്വയംകൃതാനർത്ഥമായ്
സ്വയംപര്യാപ്തതയിലെൻരാജ്യം
തുടികൊട്ടിത്തുടങ്ങുമ്പോഴെങ്കിലും വൻമിഴിവുകൾ രാജ്യത്തിനു
പുറത്തേക്കുപോകുന്നതു
കാണുമ്പോൾ തപിക്കുന്നൂ
ആ മഹാത്മാവിൻ
സ്വപ്നങ്ങളും എൻ മനവും
എങ്കിലും ഞാൻ വന്ദിക്കുന്നൂ
വന്ദേ മാതരം.
അടിമത്വത്തിൽനിന്നും
മോചിതരായ്
എഴുപത്തഞ്ചാം പിറന്നാൾ
ആഘോഷിക്കവേ
മറ്റുദേശത്തിന്നടിമയായ്
കർമ്മം ചെയ്യുന്നവരുടെ
മാനാഭിമാനങ്ങൾ പണയംവച്ച
സുകൃതക്ഷയരുടെ
നാടാകുമോ ഭാരതമെന്നാ-
ശങ്കപ്പെടുന്നൂ, മഹാത്മാവിൻ
നേരിൻനന്മയോർത്താൽ
നമ്മളേവരും... വന്ദേ മാതരം.