ഭ്രാന്ത് പൂക്കുമ്പോൾ
ഭ്രാന്ത് പൂക്കുമ്പോൾ
ചിന്തകളെല്ലാം ചിതലരിക്കുന്നു
ചില ചെറിയ കിനാക്കൾ പോൽ.
തലയുടെ അകത്തളങ്ങളിൽ
പൂക്കുന്നു കായ്ക്കുന്നു ലഹരികൾ.
മദോന്മത്തമാകുന്ന താളപ്പിഴകൾ
മദിപ്പിക്കുമുന്മാദത്തിൻ ചിലമ്പൽപോൽ.
മഹാമാരികൾ കുഴഞ്ഞാടിനിറഞ്ഞാടി
ജീവിതമെല്ലാം കച്ചിത്തുരുമ്പുപോൽ
ജീർണിച്ചു തുരുമ്പെടുത്തുപോകവേ,
എന്നെങ്കിലുമൊരിക്കലെല്ലാം
തിരിച്ചുപിടിക്കാമെന്നൊരിക്കലും ചിന്തിക്കാനാകാതെ
താളപ്പിഴകൾ മരുഭൂമികളാകുന്നു.
മണൽത്തരികൾ ചുട്ടുപൊള്ളുന്ന-
തറിയുന്ന പലപകലിരവുകളിൽ
ഉള്ളിലെവിടെയോകാരമുള്ളുകൾ
കോർത്തു കറുത്തനിണം വമിപ്പിക്കുന്നു.
എത്രയോ രാത്രികളിൽ തിരിഞ്ഞുമറിഞ്ഞു കിടക്കവേ,നഷ്ടപ്പെട്ടയുറക്കങ്ങൾ
മദംപൊട്ടിമദിക്കുന്നു.
മരണത്തിൻപാശങ്ങൾ മുറുകുന്നതറിയവേ,
ചില വെയിൽ മൂക്കും പകലുകളിൽ
തലയിൽ തിളയ്ക്കുന്ന ചിന്തകളിൽ
ഭ്രാന്തുപൂക്കുന്നൊരിടമെന്നു
കാലംഭ്രാന്തമായ് വിളിച്ചുകൂക്കുന്നു.