യുദ്ധം
യുദ്ധം
ഉമ്മറത്തെ ചാരുകസേരയിൽ മാനത്തെ മഴമേഘങ്ങളെയും നോക്കി അയാൾ കിടന്നു. നേരം കേട്ട നേരത്ത് വന്നുചേർന്ന വസന്തം പോലെ അവ ആകാശത്തു പാഞ്ഞു പോയ്‌ക്കൊണ്ടേ ഇരുന്നു.
തലേ ദിവസത്തെ ക്രൂരമായ കൂട്ടക്കൊല അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു. ഒരു ദയവുമില്ലാതെയാണ് അവറ്റകളെ കൊന്നത്. വെളിച്ചെണ്ണ തേച്ച പ്ലേറ്റിൽ കൊതുകുകൾ ചത്തൊടുങ്ങുമ്പോൾ അയാൾ ക്രൂരമായി ചിരിച്ചിരുന്നു. പ്ലേറ്റിലെ എണ്ണയിൽ പറ്റിപ്പിടിച്ചു പിടഞ്ഞുപിടഞ്ഞു വലിഞ്ഞുവലിഞ്ഞു പറക്കാൻ സാധിക്കാതെ കിടക്കുന്നതു കണ്ടപ്പോൾ ഒന്നു നിശ്വസിച്ചു. ഇനി സുഖമായി കിടന്നുറങ്ങാം.
പിന്നെ ഒറ്റയാൾ പോരാട്ടം ഉണ്ടായിരുന്നെങ്കിലും രാത്രി സുഖമായി ഉറങ്ങി. പക്ഷേ, അവരുടെ കൂടാരത്തിൽ അടിയന്തിരമായ ഗൂഡാലോചനകൾ നടക്കുന്ന കാര്യം അയാൾ അറിഞ്ഞതേയില്ല.
വൈകുന്നേരം വരാന്തയിൽ ചാരുകസേരയിൽ കിടക്കുമ്പോൾ കൂടുതൽ കൊതുകുകളുടെ മൂളക്കം അയാളിലേക്ക് വന്നുവീണു.ഇന്നലെ അവർ അക്രമിക്കാത്തത്
കൂടുതൽ സിൽബന്ധികളെ വിളിച്ചുകൂട്ടുന്നതിനായിരുന്നുവെന്ന് പിന്നീട് അയാൾക്ക് ബോധ്യമായി.
അവർ അയാളെ തലങ്ങും വിലങ്ങും ആക്രമിച്ചു. അവരുടെ മൂളക്കത്തിൽ അയാൾ കേട്ടത് ഇങ്ങനെയായിരുന്നു.
"യുദ്ധം"" യുദ്ധം"".
മുന്നിൽ മൂളിപ്പറന്നുവരുന്നവരെ കണ്ടപ്പോൾ അയാൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.അവർ മെഷിൻ ഗണ്ണുകളും ബുള്ളറ്റ് നിറച്ച സഞ്ചികളും ഏന്തിയിരുന്നു.
അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് അകത്തേയ്ക്ക് നടന്നു. കാണിച്ചു തരാമെന്ന അയാളിലെ മുഖത്തെഭാവം കൊതുകുകൾ കണ്ടില്ല.
പുറകിൽ നിന്നും "ഷൂട്ട് ഹിം "എന്ന അലർച്ച അയാൾ കേട്ടില്ല. കൊതുകുകളുടെ കലാകലാരവവും മൂളലുകളും മാത്രം അയാൾ കേട്ടു. അടുക്കളയിൽച്ചെന്ന് ഒരു വലിയ പ്ലേറ്റിൽ എണ്ണപുരട്ടിക്കൊണ്ടിരുന്നപ്പോൾ തന്റെ ഇരുചെവികളിലും അസഹ്യമാം വണ്ണം മൂളിക്കൊണ്ടിരുന്ന കൊതുകുകളെ അയാൾ ഗൗനിച്ചില്ല. മുഖത്തും കൈകളിലും യുദ്ധം നടത്തിയവരെ ഓടിച്ചില്ല.
എണ്ണ പുരട്ടിയ പ്ലേറ്റ് അയാൾ വീശി, ചുറ്റിലും,ഒരു പക തീർക്കാനെന്നപോലെ. അകത്തെ മുറികളിലും, വരാന്തയിലും.അവസാനം പ്ലേറ്റ് കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ പ്രതലം പോലെ ആയിരുന്നു. അയാൾ സ്വസ്ഥനായി വരാന്തയിലെ ചാരുകസേരയിൽ ചെന്നു കിടന്നു.