സരില
സരില
ഒരു രാത്രി ജോലി കഴിഞ്ഞ് ക്ഷീണിതയായി വന്ന സരില ഉറക്കത്തിലേയ്ക് വഴുതി പോയി. വീഡിയോ കോളിൻറെ ശബ്ദം കേട്ട് അവൾ പെട്ടെന്ന് എണീററ് കോൾ എടുത്തു. നഹിത നോക്കിയിരിയ്ക്കുകയാണ്.
“ചേച്ചിയ്ക്ക് എങ്ങനെയുണ്ട്?”
“മാറാൻ പ്രയാസമാണെന്നാണ് ഹെഡ് ഡോക്ടർ പറഞ്ഞത്. മാറും, മാറിയേപറ്റൂ,” നഹിത പറഞ്ഞു.
“വാതിലിൽ ശബ്ദം കേൾക്കുന്നു. ആരോ വന്നിട്ടുണ്ട്. ഞാൻ പിന്നെ വിളിയ്ക്കാം,” എന്നു പറഞ്ഞ് നഹിത വീഡിയോ കോൾ കട്ടു ചെയ്തു.
സരില നഹിതയുടെ ചേച്ചി റിസലയെ പറ്റി ചിന്തിയ്ക്കാന്‍ തുടങ്ങി. വെളുത്തു മെലിഞ്ഞ സുന്ദരിയായ ചേച്ചി. അവർ വീട്ടിലെ മാലാഖയായിരുന്നു. അച്ഛന്റെ അടുത്തു പോയി കുശലങ്ങൾ പറയും. അമ്മയെ ജോലിയിൽ സഹായിയ്ക്കും. നഹിതയ്ക്ക് പഠിപ്പിൽ സംശയമുള്ളതൊക്കെ പറഞ്ഞു കൊടുക്കും. രണ്ടു പേരും പഠിയ്ക്കാൻ മിടുക്കികളായിരുന്നു. ഡോക്ടർ ആവണമെന്നായിരുന്നു അവരുടെ ആഗ്രഹം. ദൈവം അതു നിറവേറ്റി.
ആയിടയ്ക്ക് നഹിതയുടെ ചേച്ചി റിസലയുടെ വിവാഹം കഴിഞ്ഞു. സുന്ദരനായ ചെറുപ്പക്കാരൻ, സുറുഖൻ. യുവമിഥുനങ്ങൾ സന്തോഷത്തോടെ ജീവിച്ചു.
ഒരുദിവസം സുറുഖൻ നിലത്ത് വഴുതി വീണു. റിസല ഓടി വന്ന് അവനെ കുലുക്കി വിളിച്ചു. സുറുഖൻ ശബ്ദം കേട്ടില്ല. അയാളുടെ ബോധം പോയിരുന്നു. റിസല സുറുഖനെ വേഗം ഹോസ്പിററലിലേയ്ക്കു മാറ്റി. സമയാസമയത്തുള്ള മരുന്നും ഭക്ഷണവും റിസലയുടെ ശുശ്രൂഷയും കൊണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുറുഖൻറെ അസുഖം മാറി, അവർ വീട്ടിലെത്തി. കുറച്ചു ദിവസങ്ങൾകൂടി ലീവെടുക്കാം എന്നു വിചാരിച്ച് അവർ വീട്ടിലിരുന്നു. സുറുഖൻറെ കൂട്ടുകാരും, ഓഫീസിലെ ആൾക്കാരും, അവരുടെ ബന്ധുക്കളും അവനെ കാണാനെത്തി. അവരുടെ ആഗമനങ്ങൾ അവനിൽ സന്തോഷവും പ്രതീക്ഷകളും നൽകി. ഒരു ആഴ്ച കടന്നു പോയി.
ഒരു ദിവസം റിസല സുറുഖനു കാപ്പി കൊടുക്കുമ്പോൾ സുറുഖൻ കുഴഞ്ഞുവീണു… അവൾ ഉറക്കെയുറക്കെ വിളിച്ചു. അവൻ അനങ്ങിയില്ല. ചേതനയറ്റ ആ ശരീരത്തെ നോക്കി റിസല വിറങ്ങലിച്ചു നിന്നു…
ഹോസ്പിറ്റലിലെ ആളുകൾ സുറുഖൻറ മൃതശരീരം എടുത്തു കൊണ്ടുപോയി. വിവരമറിഞ്ഞ നഹിത ചേച്ചിയുടെ വീട്ടിലെത്തി. അവിടെ ചേച്ചി അബോധാവസ്ഥയിൽ കിടക്കുകയാണ്. ചേച്ചിയ്ക്കേറ്റ ഷോക്ക് വലിയതായിരന്നു. ചേച്ചിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണം. പഴയ മാലാഖയായി ചേച്ചി ജീവിക്കണം. നഹിത ഉറച്ച തീരുമാനമെടുത്തു. അവൾ അതിനായി ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ ശ്രമം വിജയിയ്ക്കും. സരിലയുടെ മനസ്സു മന്ത്രിച്ചു.
“മോളേ, സരിലേ…” പുറത്തു നിന്നും അടുത്ത വീട്ടിലെ സീതാ ആന്റിയുടെ ശബ്ദം. അവൾ വേഗത്തിൽ പുറത്തു വന്നു. സീത പറയുകയാണ്, ”മോളേ ലോകത്ത് വൈറസ് പടരുന്നു. അത് ആപത്താണെന്നും കേൾക്കുന്നു. ആളുകൾ ഹോസ്പിററലിലേയ്ക്ക് ഓടുന്നു. എന്താണിതൊക്കെ, ഇതൊക്കെ ശരിയാണോ…?”
“ഞാൻ ആന്റിക്ക് എല്ലാം പറഞ്ഞു തരാം…”
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
മഴപെയ്തിറങ്ങിയ മുററത്തേയ്ക്ക് സരില പതുക്കെ ഇറങ്ങി നിന്നു. കാറ്റ് വീശുന്നുണ്ട്. പ്രകൃതി മഴയിൽ കുളിച്ചു നിൽക്കുന്നു.
അവൾ അകലേയ്ക്കു നോക്കി. ലാസൻ നടന്നു വരുന്നുണ്ട്. അവൾ അവനെത്തന്നെ നോക്കി നിന്നു. അവൻ അടുത്തെത്തി അവളോട് ചോദിച്ചു, “എന്നെ നോക്കി നില്ക്കുകയാണോ?” അവൾ വെറുതെ ചിരിച്ചു നോക്കി നിന്നു. അവനും ചിരിച്ചു. കാറ്റ് ശക്തി പ്രാപിക്കാൻ തുടങ്ങി. "കാറ്റിന് ശക്തി കൂടുകയാണ്," എന്നു പറഞ്ഞ് അവൻ നടക്കാൻ തുടങ്ങി. കുറച്ചു ദൂരം നടന്ന് അവൻ തിരിഞ്ഞു നിന്ന്, അവളെ നോക്കി ഒരു പാട്ടുപാടി,
“കോറോണതൻ ലോകത്തിലൂടെ നിന്നെ… കാണാൻ വന്നതാണു ഞാൻ… വന്നതാണു ഞാൻ...”
അവൾ അവനെ കൈ വീശി കാണിച്ചു. ലാസൻ നടന്നു തുടങ്ങി.
ട്രിഗ് ട്രിഗ്… ഫോൺ ശബ്ദിച്ചു! സരില ഓടിച്ചെന്ന് ഫോണെടുത്തു, അച്ഛനാണ്.
”മോളേ ശ്രദ്ധിക്കണം. മാസ്ക് ധരിക്കണം, ഗ്ളവുസിടണം. അകലം പാലിക്കണം. ഇടയ്ക്കിടെ കൈകളും, മുഖവും കഴുകണം. മരണം കൂടുകയാണ്. രോഗികളും കൂടുന്നു. എല്ലാം മോളക്കറിയാമല്ലോ?”
“ഞാൻ ശ്രദ്ധിച്ചോളാം അച്ഛാ… എനിയ്ക്ക് ജോലിയ്ക്ക് പോകുവാൻ സമയമായി.”
“ഓക്കെ മോളു...” എന്നു പറഞ്ഞ് അച്ഛൻ ഫോൺ വെച്ചു.
അമ്മ ടിഫിനുമായെത്തി, സരിലയോട് സങ്കടത്തോടെ ചോദിച്ചു, “ജോലിയ്ക്കു പോകണമോ മോളെ...?”
അമ്മയുടെ കണ്ണിൽ നിന്നും കണ്ണനീർ ധാരധാരയായൊഴുകി. അതുകണ്ട് വളരെയധികം വിഷമത്തോടെ അവൾ അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു കൊണ്ടു പറഞ്ഞു,
“എനിയ്ക്ക് ജോലിയ്ക്ക് പോകണം അമ്മേ, പലതും ചെയ്തു തീർക്കാനുണ്ട്. അമ്മ പേടിക്കണ്ട. ഞാൻ എല്ലാം ശ്രദ്ധിച്ചു കൊള്ളാം. ദൈവം നമ്മളെ രക്ഷിയ്ക്കും.”
അവൾ വാതിൽ തുറന്ന് പോകുവാൻ തുടങ്ങി.
“സൂക്ഷിക്കണേ മോളേ…..”
അവൾ അമ്മയെ നോക്കി ഒരു ചെറു ചിരി ചിരിച്ച് നടന്നു തുടങ്ങി.
ലാസൻ കാറുമായെത്തി. സരില കാറിൽ കയറി. കാർ ഓടിത്തുടങ്ങി. സരില പുറത്തേയ്ക്ക് നോക്കി. ശൂന്യമായ ബസ് സറ്റോപ്പുകൾ, വിജനമായ പാത, ഒഴിഞ്ഞ പാർക്ക്… മുമ്പ് ഇവിടമെല്ലാം കുട്ടികളുടെ കളി ചിരികൾകൊണ്ട് നിറഞ്ഞിരുന്നു. ഇപ്പോൾ ഭയത്തിന്റേയും, അനിശ്ചിതത്വത്തിന്റേയും നിഴലുകളാണവിടെ.
സരിലയുടെ മനസ്സ് അവളുടെ കുട്ടിക്കാലത്തേയ്ക്കു പോയി. ചുറ്റുമുള്ള കുട്ടികളുമായി കളിച്ചു ചിരിച്ച്, കൈകൾ കോർത്തു പിടിച്ച് നടന്നും, പാതയിലൂടെ ഓടിയും, പാർക്കിൽ കളിച്ചും വളർന്ന കാലം... ഹോ, എന്തൊരു സുഖമായിരുന്നു അന്ന്! പാവം…ഇന്നത്തെ കുട്ടികൾ. അവരുടെ എല്ലാ സൗഭാഗൃങ്ങളും ഈ വൈറസ് തട്ടി ത്തെറിപ്പിയ്ക്കുകയാണ്.
സെന്റ് മരിയാ ഹോസ്പിറ്റലിനു മുന്നിൽ കാർ പതുക്കെ നിന്നു. “എത്തി,” ലാസൻ പറഞ്ഞു. അവൾ കാറിൽ നിന്നിറങ്ങി ലാസനെ ഒന്നു നോക്കി വേഗത്തിൽ ഹോസ്പിററലിലേയ്ക്കു നടന്നു.
കുട്ടികളുടെ വാർഡിലൂടെ സരില ഡോക്ടർ നടന്നു. ചെറിയ കുട്ടികൾ. ചിലർ ചിരിയ്ക്കുന്നു, ചിലർ കരുയുന്നു , ചിലർ കളിയ്ക്കുന്നു…
“കരയുന്ന രണ്ടു കുട്ടികൾ പോസിറ്റീവ് ആണ്. അവർക്കു മരുന്നു കൊടുത്തു,” നഴ്സ് പറഞ്ഞു.
ഡോക്ടർ അവരെ പരിശോധിച്ചു.
“ഇപ്പോൾ പനിയില്ല. ഒരു മണിക്കൂർ കഴിഞ്ഞ് അവർക്ക് വീണ്ടും മരുന്നു കൊടുക്കണം,” സരില ഡോക്ടർ നഴ്സിനോട് പറഞ്ഞു.
അപ്പോഴാണ് ഡോക്ടർ ആ കാഴ്ച കണ്ടത്. ആംബുലൻസുകളിൽ നിന്ന് ആളുകളെ ആശുപത്രി ജീവനക്കാർ വലിയവരുടെ വാർഡിലേക്ക് കൊണ്ടു വരുന്നു. വെന്റിലേറ്ററുകൾ കുറഞ്ഞു വരികയാണ്.
ഈ സമയത്ത് ഡോക്ടർ സരില മനസ്സു നൊന്തു പ്രാർത്ഥിച്ചു. മനുഷ്യന്റെ പേടിസ്വപ്നമായ ഈ കൊറോണ വൈറസ് ലോകത്തുനിന്നും പോകണം… എന്നന്നേക്കുമായി പോകണം ദൈവമേ…
ദിവസങ്ങളും, മാസങ്ങളും കഴിഞ്ഞു പൊയ്കൊണ്ടിരുന്നു. ടീവിയിൽ വാർത്ത വന്നു, കൊറോണ വാക്സിൻ കണ്ടെത്തി! ഇനി പേടിയ്ക്കാനില്ല! ഈ വാർത്ത ജനങ്ങളിലേയ്ക്ക് വേഗത്തിൽ വേഗത്തിൽ പരന്നു. എല്ലാവരും സന്തോഷത്തോടെ, സമാധാനത്തോടെ പറഞ്ഞു, “കൊറോണ വാക്സിൻ കിട്ടി! വാക്സിൻ കിട്ടി!”