ദ ഫിസിഷ്യൻ (ഭാഗം-1)
ദ ഫിസിഷ്യൻ (ഭാഗം-1)
ജനുവരി 20; 8:30 pm
തന്റെ തോളിൽ കപ്പിയാർ ദേവസിച്ചേട്ടന്റെ കരം പതിയെ പതിഞ്ഞപ്പോഴാണ് എബിൻ പതുക്കെ കണ്ണ് തുറന്നത്. ചിരിച്ചു കൊണ്ട് നിൽക്കുന്ന ദേവസിച്ചേട്ടനെ കണ്ടതോടെ എബിന് കാര്യം മനസ്സിലായി. അവൻ മുട്ടിന്മേൽ നിന്നു കൊണ്ടു തന്നെ ഒരിക്കൽക്കൂടി അൾത്താരയിലെ ഈശോയെ നോക്കി. അപ്പോഴേക്കും ദേവസ്സിച്ചേട്ടൻ പള്ളിയുടെ അവസാനത്തെ വാതിലും കൂടി അടയ്ക്കുവാനായി തയ്യാറെടുത്തു ചെന്നു നിന്നു. എബിൻ കുരിശ്ശു വരച്ചു എഴുന്നേറ്റ ശേഷം ഈശോയെ വന്ദിച്ചു പള്ളിയിൽ നിന്നും പുറത്തിറങ്ങി, പതിവുപോലൊരു ചിരി ദേവസിച്ചേട്ടന് സമ്മാനിച്ച ശേഷം.
പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിലെത്തിയപ്പോൾ കണ്ട വെളിച്ചത്തിൻ പുറത്തു തന്റെ വാച്ചിലേക്ക് തെല്ലു സംശയത്തോടെ എബിൻ സൂക്ഷിച്ചു നോക്കി. കിറുകൃത്യം- ദേവസിച്ചേട്ടൻ പതിവ് മുടക്കാതെ കൃത്യ സമയത്തു തന്നെ പള്ളി പൂട്ടിയിരിക്കുന്നു, ഇത്ര നേരത്തെ പള്ളി അടച്ചുവോ എന്നൊരു സംശയം എബിന്റെ മനസ്സിൽ നിന്നും വാച്ചിൽ കണ്ട സമയം എടുത്തുമാറ്റി. സമയം എട്ടരമണി കഴിഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് അറിയാതെ മന്ത്രിച്ചു കൊണ്ടു ഇരുട്ടിന്റെ മടയിലൊളിച്ച തന്റെ കൊണ്ടെസ്സ കാർ ലക്ഷ്യമാക്കി എബിൻ ധൃതിയില്ലാതെ നടന്നു.
പാർക്കിംഗ് ഗ്രൗണ്ടിന്റെ ഒരു കോർണറിലായി, മതിലിനോട് ഏകദേശം ചേർത്തായിരുന്നു എബിൻ കാർ പാർക്ക് ചെയ്തിരുന്നത്. കാർ കാണാമെന്നായപ്പോൾ പാന്റിന്റെ പോക്കറ്റില്നിന്നും കീ എടുത്തു അവൻ തന്റെ വലതു കൈയ്യിൽ പിടിച്ചു. കാറിനടുത്തെത്തി കീ ഹോളിലിട്ടു തിരിച്ച ശേഷം ഡോർ തുറക്കുവാൻ എബിൻ തുനിഞ്ഞതും ആരുടെയോ വലിയ കിതപ്പും ശാസോച്വാസവും ശ്രദ്ധിച്ചു. ഒരു നിമിഷം കൊണ്ടു അവനു മനസ്സിലായി- താൻ നിൽക്കുന്നതിന്റെ മറുവശത്തായി ആരോ ഉണ്ട്. എബിൻ പതിയെ ഡോർ ലോക്ക് ചെയ്തു. ശേഷം കീയുമായി കാറിന്റെ പിന്നിലൂടെ മറുഭാഗത്തേക്കു ചെന്നു.
ജനുവരി 20; 8:35 pm
എബിൻ തിരികെ വന്നു ഡോർ വീണ്ടും തുറന്നു മിനറൽ വാട്ടർ ബോട്ടിൽ നോക്കി. ഒരു തുള്ളി വെള്ളം പോലും ബോട്ടിലിൽ അവശേഷിക്കുന്നുണ്ടായിരുന്നില്ല. അവൻ വേഗം പാർക്കിംഗ് ഗ്രൗണ്ടിന്റെ മറ്റൊരു കോർണറിലുണ്ടായിരുന്ന ടാപ്പ് ലക്ഷ്യമാക്കി വേഗം നടന്നു. ബോട്ടിലിൽ വെള്ളവുമായി എബിൻ തിരികയെത്തി കിതച്ചവശ്ശയായി തന്റെ കാറിന്റെ പാസ്സഞ്ചേർസ് സൈഡിൽ ചാരി ഗ്രൗണ്ടിലിരിക്കുന്ന യുവതിക്ക് നൽകി. അഴിയാറായി പടർന്ന തലമുടിയിഴകളോടും പാതി അടഞ്ഞ ഇരുകണ്ണുകളോടും തളർന്ന കൈകളോടുംകൂടി യുവതി അവന്റെ കൈകളിൽനിന്നും ബോട്ടിൽ വാങ്ങി. അവൻ ബോട്ടിൽ തുറക്കുവാൻ യുവതിയെ സഹായിക്കുവാൻ തുനിഞ്ഞതും അവൾ ബോട്ടിൽ തുറന്നു അതിന്റെ ക്യാപ് താഴെ വീഴ്ത്തിയതും ഒപ്പമായിരുന്നു.
അല്പം ആർത്തിയുടെ സഹായത്തോടെ യുവതി വെള്ളം വേഗത്തിൽ കുടിച്ചു തുടങ്ങിയപ്പോഴേക്കും അവളുടെ അവശതമൂലം ബോട്ടിലിന്റെ ക്യാപ് തെറിച്ചു പോയതാണെന്നകാര്യം മനസ്സിലാക്കി എബിൻ അത് താഴെ നിന്നും കുനിഞ്ഞു എടുത്തു. അവൻ മെല്ലെ ഗ്രൗണ്ടിലാകെയൊന്നു നോക്കി ദൃക്‌സാക്ഷികളാരുമില്ലെന്നു ഉറപ്പാക്കിയ ശേഷം യുവതിയെ നോക്കി പഴയപടി ഇരുന്നു. അപ്പോഴേക്കും ബോട്ടിലിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം കുടിച്ചിറക്കിയ യുവതി വലിയൊരു ആശ്വസം കലർന്ന നിശ്വാസത്തോടെ തന്റെ അരികിലായി ബോട്ടിൽ ബലത്തിൽ വെച്ചു.
എബിൻ അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. യുവതി തന്റെ കണ്ണുകളടച്ചു കൊണ്ടു തന്റെ അവശതകൾ അകറ്റിക്കളയുവാൻ ശ്രമിക്കുകയാണ്, ശ്വാസോച്ഛാസം വഴി. അല്പസമയം കഴിഞ്ഞതോടെ യുവതി സംസാരിക്കുവാൻ തുനിഞ്ഞു. എന്നാൽ വർധിച്ചിരുന്ന കിതപ്പ് ആദ്യം അവളെ അതിനു അനുവദിച്ചില്ല.
"എന്റെ... എന്റെ കാറ് കുറച്ചകലെ ഉണ്ട്. താങ്ക്സ് എ ലോട്. ഓടി ഞാൻ തളർന്നിരുന്നതാ ഇവിടെ. അതാ... അതാ വെള്ളം ചോദിച്ചത്. താങ്ക്സ് എ ലോട്."
യുവതി ബുദ്ധിമുട്ടി ഇത്രയും വാചകങ്ങൾ പറഞ്ഞൊപ്പിച്ചതോടെ ഈ സംഭവത്തിലിരുന്നിരുന്ന എബിൻ ഉണർന്നു.
"വാ... ഞാൻ കാറിനടുത്തു വിടാം."
എഴുന്നേൽക്കാമോ എന്ന് ആംഗ്യം കാണിച്ചു കൊണ്ട് എബിൻ യുവതിയോട് പറഞ്ഞു.
ബുദ്ധിമുട്ടിക്കൊണ്ടു അനങ്ങാതെ അനങ്ങിയ യുവതിയെ, അവൻ എഴുന്നേറ്റു അവളുടെ കരങ്ങളിൽ പിടിച്ചു എഴുന്നേൽക്കുവാൻ സഹായിച്ചു. ശേഷം, കാറിന്റെ ആ വശത്തെ മുന്നിലെ ഡോർ തുറന്നു സീറ്റു കുറച്ചു പിറകിലേക്ക് ചാരിവെച്ചു, യുവതിയോട് കയറി ഇരിക്കുവാൻ സമ്മതം നൽകി. അവൾ പതിയെ കയറി സീറ്റിൽ ചാരി ഇരുന്നുപോയി. ഡോർ അടച്ചശേഷം എബിൻ വന്നവഴി തിരികെ വന്നു കാറിൽ കയറി സ്റ്റാർട്ട് ചെയ്തു. കാർ യൂ ടേൺ എടുത്തു ഗ്രൗണ്ടിൽനിന്നും പുറത്തേക്കിറങ്ങും വഴി അവൻ ഒരിക്കൽക്കൂടി തന്റെ കണ്ണുകൾ പായിച്ചു ദൃക്‌സാക്ഷികളാരുമില്ലെന്നു ഉറപ്പുവരുത്തി.
January 20; 9:20 pm
കാറാകെ മുഴുവനും അടിച്ചു തകർക്കപ്പെട്ടിരിക്കുന്നു. ചുറ്റും ആരെയും ഒന്നും കാണാനുമില്ല. എബിൻ വേഗത്തിൽ തന്റെ കണ്ണുകൾ കൊണ്ടൊരു പരിശോധന നടത്തി. മുന്നിലെ വലതു ഭാഗത്തെ ഡോർ തുറന്നു കിടന്നിരുന്നു. ഒരു പക്ഷെ യുവതി ഇറങ്ങി ഓടിയപ്പോൾ ഇങ്ങനെ സംഭവിച്ചതാകാം- അവൻ ഊഹിച്ചു. കാറിന്റെ കീ അതിൽ നിന്നും എടുത്തു മാറ്റപ്പെട്ടിരുന്നു. അവൻ തിരികെ തന്റെ കാറിനടുത്തേക്ക്, മറുവശത്തേക്കു റോഡ് മുറിച്ചു കടന്നു വന്നു നോക്കിയപ്പോൾ ക്ഷീണവും തളർച്ചയും കരണമായിരിക്കണം യുവതി ഉറക്കത്തിന്റെ പിടിയിലമർന്നിരുന്നു. അല്പസമയത്തെ ആലോചനയ്ക്കു ശേഷം എബിൻ തന്റെ മൊബൈൽ എടുത്തു. അതിലൊരു നമ്പർ ഡയൽ ചെയ്തുകൊണ്ട് തകർക്കപ്പെട്ട കാറിനടുത്തേക്ക് നടന്നു, ഒരിക്കൽക്കൂടി.
തുടരും...