ദി ഓപ്പറേറ്റർ (ഭാഗം - 6)
ദി ഓപ്പറേറ്റർ (ഭാഗം - 6)
“ഞാൻ തന്തയില്ലാത്തവളാടാ... എന്നിൽ നിന്നും ഇതൊക്കെയേ വരൂ... ഇതൊക്കെയേ ചെയ്യൂ ഞാൻ... കേട്ടോടാ തെണ്ടീ...? കരണത്തടിക്കാൻ വന്നിരിക്കുന്നു... എന്താ ഉദ്ദേശം നിന്റെ, എന്താ ലക്ഷ്യം നിന്റെ...?
നിന്റെ അമ്മയെപ്പോയി അടിക്കെടാ നാറി...”
ഇത്രയും പറഞ്ഞു തീർന്നില്ല, അയാളുടെ കൈ അവളുടെ മുഖത്ത് ശക്തിയോടെ പതിച്ചു. ക്ഷണനേരം, അവൾ നിലത്തു ബോധമറ്റു വീണു. അയാളവളെ താങ്ങിയെടുത്ത് തോളിലിട്ട് ഹോസ്റ്റൽ ലക്ഷ്യമാക്കിയെന്ന വണ്ണം നടന്നു തുടങ്ങി, ബൂട്ടമരുന്ന ഭീകരത പടർത്തി.
~
സമയം വൈകുന്നേരം 5 മണി
“ഊം? എന്താടാ ഈ നേരത്ത്!?”
തന്റെ ഓഫീസ്മുറിയിൽ ഇരിക്കെ മദർ സുപ്പീരിയർ മറിയം ത്രേസിയ ഇങ്ങനെ, തനിക്കു വന്ന കോൾ എടുത്ത ശേഷം ചോദിച്ചു. മറുപടിയായി ഒന്നുരണ്ടു നിമിഷം ഒന്നും മദറിന്റെ ചെവിയിലേക്ക് മൊബൈൽ വഴി എത്തിയില്ല.
“അമ്മാ...”
അടുത്ത നിമിഷം ഇങ്ങനെ അരാമിയുടെ സ്വരം മദറിലേക്ക് എത്തി.
“എന്തുപറ്റി, പറ നീ... വല്ലപ്പോഴുമേ വിളിക്കൂ... അതും ഞാൻ നിർബന്ധിച്ചാൽ മാത്രം! ഇന്നിതിപ്പൊ എന്നാ പറ്റി...!?”
മറുപടിയെന്നവണ്ണം മദർ ഇങ്ങനെ പറഞ്ഞു.
“അമ്മാ, എനിക്ക് കുറച്ചു സംസാരിക്കണം അമ്മയോട്... ഞാനങ്ങു വരുവാ...”
ഉടനടി, അരാമിയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി മദർ പറഞ്ഞു;
“അതേയ്, പിന്നെ... എല്ലാം എടിപിടീന്ന് ഇട്ടേച്ചിങ്ങു ഇപ്പോ പോരുവൊന്നും വേണ്ട... നിന്നെ എനിക്കറിയാം നന്നായിട്ട്, വെറുതെ ഉള്ള ഭാവി കളയാൻ നിൽക്കരുത്... ഒരുമാതിരി പിള്ളേരെപ്പോലെ.”
ഒന്നുനിർത്തി വേഗം മദർ തുടർന്നു;
“നിർബന്ധമാണേൽ സമയം പോലെ ഞാൻ അവിടേക്ക് വന്നു കാണാം നിന്നെ.”
ഉടനടി വന്നു അരാമിയുടെ മറുപടി;
“അയ്യോ... അ... അതൊന്നും ശരിയാവില്ല അമ്മാ... ഇത് അങ്ങനെയൊന്നും... സീരിയസ് ആയിട്ടുള്ള കാര്യമാ...”
മദർ സ്വല്പമൊന്നു നെറ്റിചുളുപ്പിച്ചു മറുപടി തുടങ്ങി;
“അതെന്താണെന്ന് ആദ്യമിങ്ങു പറ ഇപ്പോൾ, ഞാൻ കേൾക്കട്ടെ, പരിഹാരം ഉണ്ടാക്കാം. പറയാൻ ഭാവമില്ലേൽ ഫോൺ വെച്ചോ...”
ഇത്രയും പറഞ്ഞു നിർത്തി മദർ ഒരു കള്ളപ്പുഞ്ചിരി സ്വയം പ്രകടമാക്കി ചലനമറ്റതു പോലെ തന്റെ ചെയറിൽ നിവർന്നിരുന്നു.
ഒരു വിധേനെയെന്ന പോലെയും നിവൃത്തിയില്ലായ്മ പ്രകടമാക്കിയും അരാമിയുടെ മറുപടി എത്തിത്തുടങ്ങി;
“അമ്മാ, എനിക്ക് എത്രയും പെട്ടെന്നൊരു കല്യാണം ആലോചിക്ക്... കൃഷിക്കാരൻ ആയാലും സമ്മതമാ എനിക്ക്! ഇതാണ്, ഇതാ എനിക്ക് പറയുവാനുള്ളത്!”
ഉടനെ മദർ മറുപടി നൽകി;
“ഇതല്ലേ കുറേ നാളായി നിന്നോട് ഞാൻ പറയുന്നത്. നീയിങ്ങനെ പിള്ളേരെപ്പോലെ ചിണുങ്ങി നടക്കേണ്ട പ്രായമല്ല, കെട്ടി അല്പം ഉത്തരവാദിത്വമൊക്കെ വന്നാലേ പലതും പഠിക്കൂ നീ...”
ഒന്നു നിർത്തി മദർ തുടർന്നു;
“ഊം... പിന്നേയ്, എന്താ ഇപ്പോൾ പെട്ടെന്നെന്റെ മോൾക്ക്
ഇങ്ങനെ തോന്നാൻ...?”
സമനില തെറ്റിയതു പോലെയായി അരാമിയ്ക്ക്, എങ്കിലും ഒരു പാകതയിൽ നിലനിൽക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലെന്നവൾ പ്രകടമാക്കി പറഞ്ഞു;
“ഇത്രയും കാലം അമ്മക്ക് എന്നെ പറഞ്ഞു വിടാത്തതിൽ ആയിരുന്നു ബുദ്ധിമുട്ട്... ഇപ്പോൾ ഞാനായിട്ട് ഇരട്ടസമ്മതം തന്നപ്പോൾ... ഞാൻ വെക്കുവാ, വേണ്ട എനിക്ക്...”
മദർ പറഞ്ഞു;
“നിന്നെ എനിക്കല്ലെടീ നന്നായറിയൂ...? നിമിഷനേരം മതി സ്വഭാവം മാറാൻ പെണ്ണിന്... ഊം... പിന്നെ, കെട്ടിച്ചുവിടാം ഒരു കുഴപ്പവുമില്ല. പക്ഷെ, എന്നെപ്പോലെ നിന്നെ അറിഞ്ഞു കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ള ഒരുത്തന്റെ കയ്യിലേക്ക് വേണ്ടേ ഏല്പിച്ചു വിടാൻ? എന്റെ യേശുവേ, ഞാൻ പറയുന്നില്ല...”
അരാമി മറുപടിയായി ഒന്നും പറഞ്ഞില്ല. ഒന്നുരണ്ടു നിമിഷങ്ങൾക്കു ശേഷം മദർ പറഞ്ഞു;
“എടാ, നീയൊരു കാര്യം ചെയ്യ്... ഞാൻ വിളിക്കാം നിന്നെ, അപ്പോൾ ഇങ്ങു പോര്... നിന്നെ കെട്ടിച്ചിട്ടേ എനിക്കിനി ഉറക്കമുള്ളൂ. എന്റെ മോള് ജീവിതത്തിൽ ആദ്യമായി ഒരു നല്ല കാര്യം തീരുമാനിച്ചതല്ലേ...?”
നിവൃത്തിയില്ലായ്മ പ്രകടമാക്കിയെന്ന പോലെ അരാമിയൊന്ന് മൂളി.
മദർ ചോദിച്ചു;
“തീർന്നോടാ നിന്റെ സങ്കടം!?...”
എന്തോ തുടർന്നു പറയുവാൻ മദർ ശ്രമിച്ചതും അരാമിയിൽ നിന്നും എന്തോ മറുപടി വന്നതും ഒപ്പമായ സമയം ഓഫീസ് റൂമിനു വെളിയിൽ നിന്നും ആരോ കോളിംഗ്ബെൽ മുഴക്കി, ഉടനെ മദർ ഡോറിലേക്ക് ശ്രദ്ധയൂന്നി പറഞ്ഞു;
“മോളേ, എനിക്കാരോ ഗസ്റ്റ് ഉണ്ട്. ഒന്ന് നോക്കീട്ട് വിളിക്കാം ഞാൻ.
ഞാനുണ്ട് കൂടെ നിന്റെ, ധൈര്യമായിട്ടിരിക്ക് എന്റെ മോള്.”
മദർ ധൃതിയിൽ ഇത്രയും പറഞ്ഞതും അരാമി കോൾ കട്ട് ചെയ്തതും ഒപ്പമായിരുന്നു.
അവൾ ഫോൺ ചെവിയിൽ നിന്നും താഴേക്ക് താഴ്ത്തിയപ്പോഴേക്കും അടുത്തായിരുന്നിരുന്ന ആരാധന ശരീരവേദനയിലൂന്നി ചോദിച്ചു;
“എന്താടീ അമ്മയുടെ തീരുമാനം...? ഞാൻ രക്ഷപ്പെടുമോ!?”
വേദനയുടെ ഭാരം മുഖത്തേന്തി ആരാധന ഇങ്ങനെ പറഞ്ഞതിൻ പുറത്ത് അരാമി ഒരു നിമിഷം അവളെ തുറപ്പിച്ചു നോക്കിയിരുന്നു. സായാഹ്നത്തിന്റെ ചാരുതയിൽ ഒരുപാട് ആളുകൾ പല തരത്തിലും പല വിധത്തിലും അവരിരിക്കുന്ന കടൽക്കരയൊരു തിരക്കിലാഴ്ത്തിക്കൊണ്ടിരുന്നു.
“അമ്മ റെഡിയാക്കും...”
പല്ലിറുമ്മിക്കൊണ്ട് അരാമി ഇങ്ങനെ മറുപടി നൽകി.
“ഹൊഹ്... ദേഹം മുഴുവൻ നല്ല വേദനയാ, ഒരാവശ്യവുമില്ലായിരുന്നു.
ഗുണ്ടകളെ കൊണ്ടു വന്ന ശേഷം ഞാനൊന്ന് നന്നായി
ആലോചിക്കേണ്ടതായിരുന്നു...”
ഇങ്ങനെ പറഞ്ഞു ഒന്നു നിർത്തി ആരാധന തുടർന്നു;
“... ഹഹ്, എന്റെ ആത്മാർത്ഥ സുഹൃത്തായിപ്പോയില്ലേ...? വീണ്ടും അടുത്ത വയ്യാവേലിക്ക് ചുക്കാൻ പിടിച്ചു പോയി! ഹമ്മോ..., തൃപ്തിയായി!
ഒരാഴ്ചത്തേക്ക് എടുത്തിരിക്കുന്ന ലീവു കൊണ്ട് ഈ വേദന മാറുമെന്ന്
യാതൊരു പ്രതീക്ഷയുമില്ല. ഡോക്ടർ ആണെന്നു കൂടി ഓർക്കാൻ വരെ നാണം വന്നു തുടങ്ങി...”
അരാമി ദൂരേക്ക് എല്ലാം ശ്രവിച്ചു കൊണ്ട് കണ്ണും നട്ടിരുന്നു. ആരാധന വിട്ടില്ല;
“എന്നാലും എനിക്കെങ്ങനെ തോന്നിയെടീ...? നീയുമായൊരു ലെസ്ബിയൻ ബന്ധം സൃഷ്ടിച്ചു അയാളെ കുടുക്കുവാൻ നോക്കാൻ,
ഹൊഹ്, ഗുണ്ടകളെ അയാൾ ശരിയാക്കി വിട്ടു... എന്നിട്ടും ഈ രണ്ടു തണുത്തവളുമാർക്ക് അയാളെ മര്യാദ പഠിപ്പിക്കാമെന്ന് ഈശ്വരാ എനിക്കെങ്ങനെ തോന്നിയോ...!?”
ഒരിക്കൽക്കൂടി നിർത്തി ആരാധന തുടർന്നു;
“ഹാഹ്... സ്വന്തം റൂമിൽ അയാളെ വിളിച്ചു വരുത്തി അടി വാങ്ങിക്കുവാൻ നമുക്ക് യോഗം കാണുവായിരിക്കും! ഹോ... ഹ്, അല്ലേൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ! റൂം... ഇതുവരെ നേരെയാക്കാൻ പറ്റിയിട്ടില്ല... എല്ലാം അയാൾ നമ്മളെ മുൻനിറുത്തി തലതിരിച്ചു കളഞ്ഞില്ലേ! നല്ല മനുഷ്യൻ... പിന്നെ, ഇരുചെവിയറിഞ്ഞില്ലേലും
ഹോസ്റ്റലിൽ ഉള്ളവർ പലതും പറഞ്ഞും കേട്ടും അറിഞ്ഞും തുടങ്ങി!
സന്തോഷമായി!”
ഇത്രയുമായപ്പോഴേക്കും ആരാധനയ്ക്കായി അരാമി സ്വയമൊരു ദീർഘനിശ്വാസം പ്രകടമാക്കി. പിന്നീട് കുറച്ചു നിമിഷങ്ങൾ ഇരുവരും പരസ്പരം നോക്കാതെ വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്നു- ആ കടൽക്കരയാകെ വിജനമാണെന്ന് സ്വയം ചിന്തിക്കും വിധം.
“എല്ലാം കൊണ്ടും നല്ലത് നീയൊരു കല്യാണം കഴിക്കുന്നതു തന്നെയാ,
എന്റെ അരാമി... ഞാൻ അതിനുമിനി ചുക്കാൻ പിടിക്കാൻ... ശ്രമിക്കാം.
ഹല്ലാതെ രക്ഷയില്ല. ഇത്രയും സൗന്ദര്യവും സാമാനവും കൊണ്ട് നടന്നിട്ട്
ഒരുത്തനെ വളച്ചെടുത്ത് യൂട്ടിലൈസ് ചെയ്‌തേലും ജീവിക്കാതിരുന്നത് നിന്റെ തെറ്റ്...!”
പെട്ടെന്നിത്രയും പറഞ്ഞൊപ്പിച്ച് ഒന്നുനിർത്തി ആരാധന തുടർന്നു;
“വല്ല ചെറുക്കനെയും പ്രേമിച്ചു സുഖമായിട്ട് അവനെ കെട്ടി ജീവിക്കാനുള്ളതിന്... ... എന്നെ കണ്ടുപഠിക്കെടീ നീ,”
ഇത്രയും പറഞ്ഞ ആവേശത്തിൽ ശരീരവേദന ഇളകിയപ്പോൾ മുഖം കോച്ചിപ്പോയി ആരാധന. അരാമിയാകട്ടെ ഒരിക്കൽക്കൂടി തന്റെ സുഹൃത്തിനെ നോക്കി മുഖം കൂർപ്പിച്ചു. ഒന്നുരണ്ടു നിമിഷങ്ങൾക്കു ശേഷം പറഞ്ഞു, ഗൗരവത്തിൽ;
“മതി, ഒന്ന് നിർത്തി താ. ഞാൻ കെട്ടാൻ തന്നെയാ ഉദ്ദേശം! പോരെ!?”
മറുപടിയായി എന്തോ സംശയം പ്രകടമാക്കുവാൻ തുടങ്ങവെ ആരാധനയെ, അവശത പിടികൂടി അലസയാക്കിക്കളഞ്ഞു. അവളാകെയൊരു വല്ലായ്മ പ്രകടമാക്കി അതിലും അസംതൃപ്തയായവിധം അരാമിയ്ക്കരുകിലായി ഇരുന്നു. ഇരുവരും, നേരം ഇരുട്ടും വരെ നിശ്ചലമായി അവിടെ ഇരുകണ്ണുകളും മുന്നോട്ട് നട്ടിരുന്നു. ഇടയ്ക്കെപ്പോഴോ ഒരു നേരം അരാമി പറഞ്ഞു;
“വാടീ, എഴുന്നേറ്റ് വാ... സമയം എന്തായെന്നാ...?”
ആരാധന മറുപടിയില്ലാതെ എഴുന്നേറ്റു.
തുടരും...