ദി ഓപ്പറേറ്റർ (ഭാഗം - 3)
ദി ഓപ്പറേറ്റർ (ഭാഗം - 3)
വീണ്ടും വന്ന മറുപടിയ്ക്ക് അവൾ ഭാവം വിടാതെ പ്രതികരിച്ചു;
“വേണ്ട... പിണങ്ങിക്കോ... വീണ്ടും വിളിച്ചു ശല്യം ചെയ്യുമെന്നു
എനിക്കറിയാം...”
ഇത്രയുമായപ്പോഴേക്കും കോൾ കട്ട് ആയി. ചെറുപുഞ്ചിരി മറച്ചു പിടിച്ചു ഫോൺ ബെഡ്‌ഡിലേക്ക് മാറ്റിവെച്ച ശേഷം പുതച്ചു മൂടി കിടന്നുറങ്ങുവാൻ തീരുമാനിച്ചു അരാമി- ക്ഷീണം എ.സി.യുടെ ആധിക്യത്തിൽ ഉയർന്നു വന്നതിനാൽക്കൂടി.
സമയം രാത്രി 11 മണി
യാദൃശ്ചികവശാൽ, ഒരു വേദനിക്കുന്ന കോടീശ്വരനായ യുവാവിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നതായും- ആ സ്പെഷ്യൽ കെയർ യൂണിറ്റിൽ നിൽക്കുവാൻ അയാളുടെ ഭാര്യയെയും കുട്ടിയേയും ഹോസ്പിറ്റൽ സമ്മതിക്കില്ല എന്ന പൊതുനിയമവും ആരാധന രണ്ടു ദിവസങ്ങൾക്കു മുന്പ് പറഞ്ഞത് അരാമി തന്റെ ഓർമയിലേക്ക് കൊണ്ടു വന്നു. ആ പേഷ്യൻറുമായുള്ള ചില സൗഹൃദ നിമിഷങ്ങൾ ആരാധന പങ്കിട്ടതുകൂടി ഓർമയിലേക്ക് വന്നതോടെ ചുറ്റുമുള്ള ചിലയാളുകളെയും ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു- തിരക്കുമായി നടന്നകലുകയും നടന്നടുക്കുകയും ചെയ്യുന്ന നേഴ്‌സുമാരെയും ശ്രദ്ധിക്കാതെ തന്റെ വലതുകൈയ്യിൽ മടക്കിയിട്ടിരുന്ന ഡോക്ടറുടെ കോട്ടോടു ചേർത്ത്, അരാമി തന്റെ വലതുകൈ അല്പംകൂടി വയറിലേക്ക് ചേർത്തു.
അവൾ തന്റെ ഇടതുഭാഗത്തേക്ക് തിരിഞ്ഞു, പേഷ്യന്റ് കിടക്കുന്ന റൂം ഏതു ഭാഗത്താണെന്ന് സ്വയം ഉറപ്പു വരുത്തി. പതുക്കെ, എന്നാൽ ഒരു ടിപ്പിക്കൽ ഡോക്ടറുടെ ഭാവം പ്രകടമാക്കി അവൾ മുന്നോട്ട് ചുവടുകൾ വെച്ചു. മുന്നിലായി, യൂണിറ്റിന് കാവൽ നിന്നിരുന്ന സെക്യൂരിറ്റി ഡോക്ടറോടെന്ന പോലെ മന്ദഹസിച്ചു- മധ്യവയസ്കനായ അയാൾ തന്റെ മൊബൈലിൽ ജാഗ്രതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പാതിശ്രദ്ധ തന്റെ മൊബൈലിലേക്ക് കൊടുത്ത് അയാൾ ആ സ്പെഷ്യൽ കെയർ യൂണിറ്റിന്റെ മെയിൻ ഡോർ തുറന്നു കൊടുത്തു. അരാമി ലാഘവത്തോടെ അകത്തേക്കു കയറി.
സംശയദൃഷ്ടിയോടെ ചില നേഴ്‌സുമാർ അല്പം അകലെ നിന്നുമായി അരാമിയെ ശ്രദ്ധിച്ചു. എന്നാൽ ഡോക്ടർ എന്നുള്ള പ്രോട്ടോകോൾ അവരുടെ മനസ്സുകളെ പിടിച്ചു കെട്ടുന്നത്, അവരുടെ മുഖങ്ങളിൽ കാണാമായിരുന്നു. എതിരെ ചില നേഴ്‌സുമാർ മൗനാഭിവാദനം ചെയ്തു കടന്നു പോയത് കാര്യമാക്കാതെ തന്റെ മനസ്സിലുറപ്പിച്ചിരിക്കുന്ന റൂമിന്റെ പുറത്തെത്തി അരാമി.
അടുത്ത നിമിഷം ആ റൂമിന്റെ ഡോർ തുറന്നു ഒരു നേഴ്‌സ് കൈയ്യിൽ കുറച്ചു റിപ്പോർട്സുമായി ഇറങ്ങിവന്നു.
“ഹൗ ഈസ് ഹി നൗ?”
പൊടുന്നനെ അരാമി ചോദിച്ചു പോയി.
“ഫൈൻ നൗ. ഹി ഈസ് സ്ലീപ്പിങ്!"
നേഴ്‌സ് ഉപചാരത്തോടെ മൃദുവായി മറുപടി നൽകി, കൈയ്യിലെ ഫയലുകൾ അരാമിയെ കാണിച്ചു. അവൾ അതെല്ലാമൊന്ന് കണ്ണോടിച്ച ശേഷം തിരികെ കൊടുത്തിട്ട് പറഞ്ഞു;
“ഡോക്ടർ തരകൻ വിൽ ഹാൻഡിൽ ദിസ്. ഹി സെന്റ് മി ആസ് ആൻ അസിസ്റ്റന്റ്. ഓക്കേ? !”
‘ഓകെ’ പറഞ്ഞു നേഴ്‌സ് നിന്നപ്പോഴേക്കും അരാമി പറഞ്ഞു;
“യു മെയ് ഗോ...”
നേഴ്‌സ് പതുക്കെ നടന്നകന്നു. ചുറ്റും നിശബ്ദമായത് ശ്രദ്ധിച്ച അവളുടെ മനസ്സ് അടുത്ത നിമിഷം, തന്നെ വഹിക്കുന്ന ശരീരമാകെ നനഞ്ഞിരിക്കുന്നതായി തിരിച്ചറിഞ്ഞു. അരാമി മെല്ലെ ഡോർ തുറന്നു അകത്തേക്ക് കയറി. പേഷ്യന്റ് നല്ല മയക്കത്തിലായിരുന്നു. അവൾ അടുത്തേക്ക് പതിയെ ചെന്നശേഷം നെയിം ബോർഡ് പരിശോധിച്ചു ആരാധനയിൽ നിന്നും അറിയുവാനൊത്ത പേഷ്യന്റാണെന്നുറപ്പുവരുത്തി. അവളുടെ മനസ്സ് അടുത്ത ചിന്തയിലേക്ക് ചേക്കേറുവാൻ തുടങ്ങിയതും;
“എക്സ് ക്യൂസ് മി ഡോക്ടർ, ”
ഡോർ തുറന്നു അല്പനിമിഷം മുൻപ് സംസാരിച്ചു പിരിഞ്ഞ നേഴ്‌സ് ഇങ്ങനെ പറഞ്ഞു. അരാമി പുറകിലേക്ക് ശ്രദ്ധിച്ചതും നേഴ്‌സ് തുടർന്നു;
“എ പേഷ്യന്റ് ഈസ് ഇൻ ക്രിട്ടിക്കൽ. മീറ്റ് ഡോക്ടർ തരകൻ ഇമ്മീഡിയറ്റ്ലി. ഹി സെന്റ് മി നൗ.”
അരാമിയൊന്നു ഞെട്ടി. അതോടൊപ്പം പേഷ്യന്റിനെയൊന്ന് നോക്കി. ഇതു കണ്ട നേഴ്‌സ് പറഞ്ഞു;
“ഹി ഡിഡ് സെന്റ് എ ഡോക്ടർ ഫോർ ദിസ് പേഷ്യന്റ് ആൾറെഡി. ഹി വിൽ അറ്റൻഡ് ദിസ് ഇൻ എ മിനിറ്റ്! പ്ലീസ് കം.”
ഒരു നിമിഷമൊന്ന് കണ്ണുചിമ്മിയ ശേഷം അരാമി നേഴ്സിനോടൊപ്പം റൂമിൽ നിന്നും ഇറങ്ങി നടന്നു. മുൻപ് താൻ ഇടത്തേക്ക് തിരിഞ്ഞു യൂണിറ്റിലേക്ക് കയറിയ ഹാളിലെത്തിയപ്പോഴേക്കും, അവളോട് നേഴ്‌സ് പറഞ്ഞു;
“ദിസ് വേ.”
അരാമി കയറി വന്ന വഴി കാണിച്ച ശേഷം നേഴ്‌സ് കൂട്ടിച്ചേർത്തു;
“ദെൻ റൈറ്റ്...”
ആശ്വാസം പുറത്തു കാണിക്കാതെ ശരീരമാകെ ബലം കൊടുത്ത് അരാമി സ്റ്റെപ്പിറങ്ങി വലത്തേക്ക് തിരിഞ്ഞു. പക്ഷെ, അതൊരു പഴയ ഇടുങ്ങിയ വരാന്തയായിരുന്നു, ഹോസ്പിറ്റൽ പുതുക്കിപ്പണിതപ്പോൾ ഉപയോഗശൂന്യമായി കിടന്ന സ്ഥലങ്ങളിൽ ഒന്ന്. പുറത്തേക്കുള്ള മാർഗം തേടി അതുവഴി അരാമി വേഗം നടന്നു. ചുവടുകൾ മുന്നോട്ടു വെയ്ക്കുന്തോറും വഴി ഇരുണ്ടിരുണ്ട് വന്നു. വെളിച്ചം തീരെ ഇല്ലാതായൊരു നിമിഷം അല്പം അകലെ, താൻ സഞ്ചരിക്കുന്ന വരാന്ത പുറംലോകവുമായി കൂടിച്ചേരുന്ന പോലെ അവൾക്ക് തോന്നി.
നടത്തത്തിന്റെ വേഗത വർധിപ്പിച്ചു അവൾ വരാന്തയുടെ അവസാനഭാഗത്ത് എത്താറായതും മുന്നിലുണ്ടായിരുന്ന ഗേറ്റ് ചവിട്ടിപ്പൊളിച്ച് ബൂട്ടിട്ട് കറുത്ത വേഷധാരി എത്തി. അവൾ ശ്വാസം മൂക്കിലൂടെയും വായിലൂടെയും ഒരു പോലെ വലിച്ചു കൊണ്ട് ഞെട്ടി, കണ്ണുകൾ മിഴുച്ചുകൊണ്ട്. ബൂട്ടിന്റെ ശബ്ദം അവളുടെ മുന്നിലേക്ക് വന്നു.
വളരെ നേരിയ വെളിച്ചത്തിൻ പുറത്ത് കറുത്ത എന്തൊ കൊണ്ട് മുഖം മറച്ചിരിക്കുന്നതായി അരാമിയുടെ തലച്ചോർ തിരിച്ചറിഞ്ഞതും അയാൾ അവളെ കടന്നുപിടിച്ച ശേഷം വാപൊത്തിക്കൊണ്ട് ബലിഷ്ഠമായി, അവളെ വലിച്ചിഴച്ചു പുറത്തേക്ക് നീക്കി. തൊട്ടടുത്തൊരു പഴയ സ്വിമ്മിംഗ് പൂൾ ആയിരുന്നു. അധികം വെള്ളമില്ലാതിരുന്ന ആ പൂളിലേക്ക് അവളെ അയാൾ വലിച്ചെറിഞ്ഞ ശേഷം അതിലിറങ്ങി അവളുടെ അടുത്തെത്തി.
അവൾ പിടച്ച് വെള്ളത്തിൽ നിന്നും എഴുന്നേറ്റപ്പോഴേക്കും തന്റെ വലതുകൈയ്യാൽ വെള്ളം കോരിവന്ന് അരാമിയുടെ കരണത്ത് അയാൾ ആഞ്ഞടിച്ചു. ഒരു നിമിഷം കണ്ണുകൾ മിഴിപ്പിച്ച് അനക്കമില്ലാതെ നിന്ന ശേഷം അവൾ തിരികെ വെള്ളത്തിലേക്ക് വീണു. അയാൾ അവളെ പൂളിൽ നിന്നും വലിച്ചുകയറ്റി ലാഘവത്തോടെ അവളെ തോളിലെടുത്ത് ഇരുട്ടിലേക്ക് നടന്നു. വിജനമായ ആ സ്ഥലത്താകെ അയാളുടെ ബൂട്ടിന്റെ ശബ്ദം ഭീകരത കലർന്ന ഗാംഭീര്യം പടർത്തി.
തുടരും...