ഐശ്വര്യ ശ്രീ

Abstract

3  

ഐശ്വര്യ ശ്രീ

Abstract

ആത്മപ്രണയം

ആത്മപ്രണയം

2 mins
267


മഴ പെയ്യുകയാണ്. ജീവനുള്ള ശവകുടീരത്തിലൂടെ മഴ തന്നെ യാത്രയ്ക്ക് ആക്കം കൂട്ടുന്നു. അവിടെയെങ്ങും അഴുകിയ പ്രണയത്തിന്റെ നശിച്ച ഫോസിലിന്റെ ഗന്ധം പരക്കുന്നുണ്ട്. ആ ഗന്ധം താളം തെറ്റാതെ പെയ്യുന്ന മഴയ്ക്കൊപ്പം ഇഴുകിചേരുകയാണ്. പുതിയ പ്രണയങ്ങളുടെ തുടക്കം നിലയ്ക്കാത്ത പിരിമുറുക്കലുകൾ ആ ശവപറമ്പാകെ വ്യാപിക്കുന്നു. മധുര യാമങ്ങളെ അടുത്തറിയുവാനുള്ള സ്മാരകമാണ് ശവപറമ്പ്. നിശ്ശബ്ദതയുള്ള പ്രപഞ്ചത്തിലെ ഏക സ്ഥലം. ഇവിടെ വച്ചാണ് ഞാൻ ഞാനാകുന്നത്.


അഭിനയങ്ങൾ മാത്രമാണ് പ്രപഞ്ചത്തിന്റെ അച്ചുതണ്ട്. അതിന്റെ സാന്നിദ്യത്തിലാണ് അവ ഭ്രമണം ചെയ്യുന്നത്. ജീവനുള്ളവ എപ്പോഴും അഭിനയിക്കുകയാണ്. ഭൗതിക സുഖങ്ങൾക്കായി മുഖം മൂടി അണിയുന്നവരാണ്. ആത്മാക്കൾക്ക് അഭിനയിക്കാനറിയില്ല. അവ വ്രണപ്പെടുത്തുന്ന എന്റെ ഹൃദയത്തെ ആത്മാക്കൾക്ക് അടുത്തറിയാം, അവയുടെ തൂവൽ സ്പർശം കൊണ്ടാണ് ഞാൻ സാന്ത്വനം അനുഭവിക്കുന്നത്.


ആര് സ്പോൺസർ ചെയ്തതാണ് ഈ ശവ പറമ്പ്? മരിച്ചു പോയ ആന്റണി കുര്യാക്കോസ്. അദ്ദേഹത്തിന്റെ ശവകുടീരത്തിന്റെ മുകളിൽ വെളുത്ത മാലാഖയുടെ പ്രതിമയുണ്ട്. അത് പള്ളി കമ്മിറ്റി സ്പോൺസർ ചെയ്തതാണ്. ബാക്കിയുള്ള എല്ലാ ശവകുടീരത്തിനു മുകളിലും മരക്കുരിശുകൾ തലയുയർത്തി നിൽക്കുന്നു. കാട്ടു റോസാചെടിയുടെ കട്ടിയുള്ള മുള്ളുകൾ അങ്ങിങ്ങായി പടർന്നു പന്തലിച്ചിരുന്നു.


വെളുത്ത മാലാഖയെ എനിക്ക്  വളരെ ഇഷ്ടമാണ്. അവർ സദാ സമയവും ഏങ്ങോ നോക്കിയിരിക്കും. മരണപ്പറമ്പിന്റെ ചീഞ്ഞ ഗന്ധം ശ്വസിച്ചാവണം അവളുടെ കണ്ണുകൾ മരവിച്ചിരിക്കുന്നത്. മഴതുള്ളികൾ അവളുടെ ചിറക്കൂടെ ഊർന്നിറങ്ങുമ്പോഴും ഭാവവ്യത്യാസമില്ലാതെ അവൾ നിശ്ചലയായി നിന്നു. സൂര്യപ്രകാശം ഫാദർ ആന്റണി കുര്യാക്കോസിന്റെ മാർബിളിൽ തട്ടി മിന്നിതിളങ്ങുന്നുണ്ട്. എല്ലാ ശവകുടീരത്തിൽ നിന്നുള്ള മേൽ മണ്ണുകൾ മഴയ്ക്കൊപ്പം യാത്രയാവുന്നു. ആത്മാവിൽ നിന്നും അടർത്തിയെടുത്ത പ്രളയം. മണ്ണും മഴയും തമ്മിലുള്ള പ്രണയം.

നിശ്ചലമായ യഥാർത്ഥങ്ങളാണ് ഇവയൊക്കെ. അഭിനയങ്ങളിൽ നിന്നും വളരെ അകലെ. ഈ പ്രകൃതി സന്താന പ്രണയത്തിന്റെ ആയുസ്സ് വലുതാണ്.


ഓരോ മഴയും പ്രണയത്തെ പുതുക്കുന്നു. ശവപറമ്പിൽ അലഞ്ഞ് തിരഞ്ഞാണ് ഞാൻ വളരുന്നത്. ഇവിടത്തെ ആൺ ആത്മാവുകൾ എന്നെ പീഡിപ്പിക്കാറില്ല. സമ്പൂർണമായ എല്ലാ സ്വാതന്ത്ര്യവും എനിക്ക് ഈ മതിൽ കെട്ടുകൾക്കുള്ളിലുണ്ട്. ശൈശവത്തിൽ അമ്മയുടെ വയറ്റിൽ നിന്നും ഞാൻ ഇടിയുടേയും മഴയുടേയും ചലനങ്ങൾ തിരിച്ചറിഞ്ഞു. ഞാൻ പെറ്റു വീണ നിമിഷം തന്നെ ഫാദർ ആൻറണി കുര്യോക്കേസ് എന്നെ പള്ളിക്കമ്മിറ്റിക്കു വേണ്ടി ദെത്തെടുത്തു. എന്റെ ജനനം ഒരു മഴയോടൊപ്പമായിരുന്നു. മഴയുടെ ആഘാതത്തിലാണ് എനിക്ക് ജന്മം തന്ന അമ്മ രക്തം വാർന്നൊഴുകി മരിക്കുന്നത്. എന്റെ ജനനം തന്നെ ഒരു മരണം കാണാനായിരുന്നു, എന്റെ അമ്മ ഈ മൺകൂനയിലേതായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട്. അടയാളങ്ങൾ മഴ തന്നെ മായ്ച്ചിരുന്നു. അല്ലെങ്കിൽ തന്നെ അടയാളങ്ങളെ ഓർത്തു വയ്ക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നില്ല പിന്നെ പള്ളിയിലെ കുട്ടിയായല്ല ശവപറമ്പിലെ കുട്ടിയായാണ് ഞാൻ വളരുന്നത്.


ഊണും ഉറക്കുകയും ആത്മാവിന്റെ സാന്നിധ്യത്തിലായിരുന്നു. അപ്പോഴൊന്നും ഫാദർ എന്നെ തടഞ്ഞിരുന്നില്ല. ആത്മാവുമായി അടുക്കാൻ അദ്ദേഹമെന്നെ അനുവദിക്കുമായിരുന്നു. ഒരു പാട് ആത്മാക്കൾ എന്നോട് സംസാരിക്കുമായിരുന്നു. അതിൽ എനിക്കെന്റെ അമ്മയെ കാണാൻ കഴിഞ്ഞിരുന്നില്ല. ആത്മാക്കൾക്കെല്ലാം അവ്യക്തമായ ഒരേ രൂപമാണ്. അവർ പ്രതികാര രൂപിയായിരുന്ന പിശാച്ചുക്കൾ ആയിരുന്നില്ല. പിന്നേ ഈ സമൂഹം എന്തിനാണ് അവരെ അകറ്റി നിർത്തുന്നത്?


ശവപറമ്പിലിരിക്കുമ്പോൾ ആത്മാവിന്റെ ചിറകടികളിൽ വിശാലമായ ഒരു സ്വപ്നത്തിന്റെ മിടിപ്പ് ഞാൻ അനുഭവിച്ചു. ഞാനൊറ്റയ്ക്കാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. എപ്പോഴും ആത്മാക്കൾ എനിക്ക് ചുറ്റും ഒരു സുരക്ഷാവലയം തീർത്തിരുന്നു.


ഈ മഴ എനിക്ക് എവിടെയും ഉണ്ടായിരുന്നു. മഴയുടെ തണുത്ത സ്പർശനം എന്റെ ഹൃദയത്തിലേക്കും എന്റെ ശവകുടീരത്തിലേയ്ക്കും ആഴ്ന്നിറങ്ങുന്നത് ഉണരാത്ത ഉറക്കത്തിലും ഞാനറിയുന്നുണ്ട്. എന്റെ ശവക്കുഴി വെട്ടുമ്പോഴും ബൈബിൾ വായിക്കുമ്പോഴും ഈ മഴ പെയ്തു കൊണ്ടിരിക്കുന്നു. എല്ലാ ആത്മാക്കളും ചടങ്ങിൽ പങ്കെടുത്ത് മഴ നനഞ്ഞു. പുതിയ അതിഥിയെ വരവേൽക്കാൻ രക്ത മയമില്ലാത്ത വിളർത്ത പുഞ്ചിരി സമ്മാനിച്ച് അവർ എനിക്കായ് കൈ നീട്ടുന്നു.

മൺകൂനയുടെ മേൽ മണ്ണിനോടൊപ്പം ഞാനും ഇളകി ചേർന്നു. വെളുത്ത മാലാഖയുടെ കണ്ണുകൾ എന്നെ നോക്കി തിളങ്ങുന്നുണ്ട്.


ഇനി അഭിനയിക്കാതിരിക്കാം. ആത്മ-പ്രണയത്തിലേക്ക് ചുവടുവയ്പ്പ്...


Rate this content
Log in

Similar malayalam story from Abstract