വഴി മറന്നുപോയവർ
വഴി മറന്നുപോയവർ
കാലചക്രം ചലിക്കുന്ന വേളയിൽ
കാലത്തിനപ്പുറം പോയി മറഞ്ഞവർ
ലോകത്തിൻ നടുകോണിൽ യുദ്ധമാകും
രാക്ഷസക്കൈകൾ നീട്ടിയതാണവർ
എന്തിനോ ഏതിനോ ഒന്നുമറിയില്ല
എന്നാലും കൊള്ളരുതായ്മകൾ കാട്ടിടും
ക്രൂരതയാകും പടക്കം എറിഞ്ഞവർ
കുളിരു പകരുന്ന മന്ദമാരുതൻ പോൽ
ആശ്വാസമാകും സംഗീതം പകരുന്ന
രാപ്പാടി തൻ സ്വരനാദം വിച്ഛേദിച്ചവർ
പ്രകൃതിയമ്മ തൻ മക്കളാകും മനുഷ്യരും
മറ്റു ജീവലതാദികളുടെയും വാസസ്ഥലങ്ങളിൽ
കള്ളവും കൊള്ളയും എന്തിനുമേറെ
കൊള്ളരുതായ്മയും കൈമുതലാക്കിയവർ
രാത്രി നിലാവിന്റെ ശോണിമയേകുന്ന
ധവള പ്രകാശത്തിൻ പാതകൾ
താണ്ടാൻ മറന്നപോൽ നടിച്ചതാവാം
ഇരുളു നിറഞ്ഞ മുള്ളു വിതറിയ
വഴികൾ അവർക്ക് പരിചിതമാവാം
കാലമാകുന്ന കുത്തൊഴുക്കിൽ പെട്ട
പരൽ മീനുകൾ ഒഴുക്കിനപ്പുറം
നീന്തിയെത്തുവാൻ ശ്രമിക്കുമ്പോൾ
തടസ്സമാകുന്ന കെണി ഒരുക്കുന്നവർ
ഞങ്ങളാണ് ഈ ലോകം നയിക്കേണ്ടു
എന്നവർ എന്തിനോ വീമ്പു പറയുമ്പോൾ
ധവള പ്രകാശത്തിൻ പാത പിന്നിട്ടവരേ
ഒന്നൊന്നു തിരിഞ്ഞു നിന്നു ആ കറുപ്പിൻ വഴികളിലെ രാക്ഷസരുടെ വദനം ചുവപ്പിക്കാൻ ധൈര്യത്തെ കോർത്തിണക്കേണ്ടത് നിശ്ചയം
കാലത്തിൻ നന്മയെ മോഹിക്കുന്നവരേ
ലോകത്തെ കരിക്കുന്ന തീ കെടുത്തൂ
പാരിലെ ശാന്തി നിനക്കുന്നവരെ
ഗ്രാമത്തെ പുകക്കുന്ന കനലണക്കൂ
ഒഴുകുന്ന പുഴയിലെ ചളി നീക്കുന്നവരേ
കാലത്തെ മൂടുന്ന ചതുപ്പലിക്കൂ
പലവർണ്ണ ശലഭങ്ങളെ പറത്തുന്നവരേ
ലോകത്തെ വർണ്ണത്തിൽ മുക്കിവെക്കൂ
