പുഴ പിന്നെയും പാടുന്നു
പുഴ പിന്നെയും പാടുന്നു
ഒരു പെരുമഴക്കാലത്തിനായ് ദാഹിച്ചു
ഒരു പുഴ പിന്നെയും പാടുന്നുണ്ടിവിടെ
ഒടുവിലൊരു കുളിർ തെന്നലായ്,
ഒരരുവിയായ് ആഴിയിലലിഞ്ഞു ചേരണം.
വർഷ മേഘങ്ങൾക്കായ് കാത്തിരിക്കുന്ന
വീണ്ടുമൊരുറവയായ് നീരാവിയായ്,
വർഷമായ് നീരാടുവാനെൻ അന്തരംഗം
വീണ്ടുമെന്നിൽ തുടിക്കുന്നുണ്ടിവിടെ.
സഹ്യാദ്രികളിൽ നിന്നൊഴുകിയിറങ്ങി
താഴ് വാരത്തിലെ മഞ്ഞുകണങ്ങളേറ്റു
നീന്തിത്തുടിക്കുന്ന പരൽ മീനുകളോട്
കിന്നാരം പറഞ്ഞ് ഗംഗയിൽ ലയിക്കണം.
ആർത്തലച്ചു വരുന്ന പേമാരിയുടെ
ആരവങ്ങളിൽ മുങ്ങിയൊലിച്ചിറങ്ങണം
ആഴക്കടലിന്റെ അഗാധതയിലേക്ക്
ആഴ്ന്നിറങ്ങി അലകളുമായി രമിക്കണം.
ആറ്റുവഞ്ചിയുടെ ഓളപ്പരപ്പിലൂടെ
ജലരേഖയായ് ഒഴുകി നടക്കണം.
കാറ്റിന്റെ ഗതിയിൽ പായ്ക്കപ്പലിൽ
ആടിയുലഞ്ഞ് ആഴിയിൽ നൃത്തമാടണം.