വസന്തം കുടഞ്ഞിട്ടപ്പൂവുകൾ
വസന്തം കുടഞ്ഞിട്ടപ്പൂവുകൾ
വസന്തം കുടഞ്ഞിട്ട പൂവുകളെ പോൽ
വർണ്ണങ്ങൾ വാരിവിതറി കടന്നു പോയ
വസന്തകാലത്തിൻ മധുരസ്മൃതികൾ
വേപഥുവോടെ ഓർമ്മയിൽ തളംകെട്ടി.
വാരിളം പൂക്കൾ പാരിലാകെ വിതറി
വനജ്യോത്സനയും കാറ്റിലാടിയ നേരം
വേദനയോടെ നഷ്ടപ്രണയത്തിൻ
ഈരടികൾ കാതിൽ അലയടിച്ചെത്തി.
നഷ്ടപ്രതാപം വീണ്ടെടുക്കാനാകാതെ
ശിശിരകാലത്തിലെ ഒഴിവുകാലത്തിൽ
ഇല കൊഴിഞ്ഞ ഇല്ലിമരത്തിലെ പൂക്കൾ
ഇതളുകൾ വേർപെട്ടു വീണു തുടങ്ങി.
വിറയാർന്ന കരങ്ങൾ ഗ്രഹിക്കാനായ്
വിറപൂണ്ടു മരവിച്ചു പോയ വിരലുകൾ
വേദനയോടെ ചേർത്തു പിടിച്ച നേരം
വിരിമാറിലൂടെ നേർത്ത ഗദ്ഗദമുയർന്നു.
വീണ്ടുമൊരു വസന്തകാലത്തിൻ പൂക്കൾ
വിരിയുവാനാകാതെ ഞെട്ടറ്റ് വീണ്
വാടിക്കരിഞ്ഞ ഗുൽമോഹർ പൂക്കളേ
കൊഴിഞ്ഞുപോയ ദിനങ്ങൾ മറക്കില്ലൊരിക്കലും