പനിനീർമാല്യം
പനിനീർമാല്യം
അരികിൽ നീ-
യന്നുണ്ടായിരുന്നപ്പോൾ
കാണ്മതുംകേൾപ്പതും
നിനച്ചിരിപ്പതുമെല്ലാം
വർണ്ണപനിനീർപുഷ്പങ്ങൾ
കോർത്തൊരുനറുമലർ
ഹാരമായിരുന്നു, അതെന്നിൽ
നൽസുഗന്ധങ്ങൾ നിറച്ചിരുന്നു..
ചിലനേരമ്പോക്കുകളിൽ
അഭിരമിച്ചകാലങ്ങളിൽ
നീയെന്നസത്യം
ഉൾച്ചേരാനാവാതെ
പോയൊരുനാൾ,ചുറ്റിലുംനിന്നു
പലനോട്ടങ്ങളാൽ സന്തോഷം നിറഞ്ഞ
ചിരികൾ ഉരുത്തിരിഞ്ഞൊരു
ചെറുചുഴലിക്കാറ്റെനിക്കുചുറ്റും
വന്നു വീശിപ്പൊലിയവേ,
കാണാതെപോയി ഞാനാസുഗന്ധമാല്യം
…
നഷ്ടമായെന്നുൾവിളികൾ
ചൊല്ക്കളിയാട്ടങ്ങൾ നടത്തിടവേ,
നീർചോലയിൽ കളകളാരവം
തീർത്തുംക്കൊണ്ട് തെളിനീർകണങ്ങൾ
ജീവിതംപോൽ ഒഴുകിപ്പരന്നീടവേ,
ചെന്നുചേർന്നുവീഴുന്നത് നിലയില്ലാ
ആഴക്കയത്തിലേക്ക് എന്നറിഞ്ഞീടവേ,
ആ സുഗന്ധമാല്യം ഇപ്പോഴും
തിരയുന്നൂ ഞാൻ എൻ ജീവിത പന്ഥാവിൽ...
ഇനിയിരിക്കലും അതൊന്നു
നേടുവനാവില്ലെന്നറിയാമെങ്കിലും,
ജീവിതപാരാവാരത്തിൽ
നടുവിലൊരുവൻപാറമേവുമൊരു
തണ്ണീർക്കയത്തിൽ
ഇപ്പോഴുംവലകളെറിഞ്ഞു ഞാൻ
തിരയുന്നൂയെന്നാനന്ദംനിറച്ചോരാ
മലർമാല്യം കണ്ടെത്തീടാൻ,
നഷ്ടപ്പെട്ടുപോയ ആ സുഗന്ധം
വീണ്ടുമൊന്നനുഭവിച്ചീടാൻ..!