മുഖം മൂടി അണിഞ്ഞ മനുഷ്യൻ
മുഖം മൂടി അണിഞ്ഞ മനുഷ്യൻ
ഇങ്ങനെ
ചിന്തകൾ പലതും
കയറിയിറങ്ങിയൊടുവിൽ
ചരിഞ്ഞു വീണൊരു
കൊമ്പനാണ് ഞാൻ.
ദിക്കറിയാതെ ദിശയറിയാതെ
സഞ്ചരിച്ചും,
ദിനങ്ങൾക്കൊപ്പം വഴക്കിട്ടും
സമയചക്രത്തിൽ
പലകുറി കാർക്കിച്ചു തുപ്പിയും
ഞാനെന്റെ ജീവിതം
പടിഞ്ഞാറോട്ട് ഒഴുകുമൊരു
പുഴയിലൊഴുക്കി വിട്ടു.
പ്രഹസനം തുളുമ്പുന്ന
പകലുകൾ കണ്ട് ഞാൻ
മടുത്തിരുന്നു.
മുഖംമൂടികളണിഞ്ഞ
മൃഗരാക്ഷസന്മാരുമായി
സംഘട്ടനം നടത്തി
മടുത്തു ഞാൻ.
ഉച്ചവെയിലിന്റെ പൊള്ളുന്ന
ചിന്തകളിൽ മുങ്ങിതീരുവാൻ
നേരമില്ലെനിക്ക്.
അന്തി ചുവന്നു തുടങ്ങും വരെ
ഞാനാ ശിലാപ്രതിമകൾക്ക് ചുറ്റും
വലം വെച്ചു.
ജീവിച്ചെന്ന് അക്ഷരങ്ങൾ കൊണ്ട്
കോറിയ ചിലരുടെ ശിലാരൂപങ്ങൾ
ഹാ. ലോകമേ..!
തണൽ പോലും നൽകാത്ത
ശിലകൾക്ക് എന്തിനീ കാവൽ.?
കൊടിച്ചി പട്ടികൾക്ക് അന്തിയുറങ്ങാൻ
പോലും പാകമല്ല പ്രതിമകൾ!
രാവ് വീണു തുടങ്ങിയാൽ
"ഞാനും എന്റെ മുഖംമൂടിയൊന്ന്
അഴിച്ചുമാറ്റും."
ഇരുട്ടിന്റെ മറവിൽ മുഖമാരും
കാണില്ല..
ഞാനാ ശിലയുടെ മറവിൽ
കാത്തിരിക്കും
ഇരയുടെ വരവിനായി..
ഇവിടെയിങ്ങനെയാണ്...
ഇവിടെ തത്വങ്ങൾ,
പറയാൻ മാത്രമാണ്.
