ആകാശത്തിനു താഴെ ചുവന്ന നനവുള്ള മണ്ണ്
ആകാശത്തിനു താഴെ ചുവന്ന നനവുള്ള മണ്ണ്
ദൂരെ മേലെയൊരു
നീലവർണ്ണമുള്ള
ചിത്രമൊന്നുണ്ടതിനൊത്തിരി
പേരുമുണ്ട്.
പലവുരു ചൊല്ലി
പഠിച്ച പേരുകൾ.
ആകാശമെന്നോ,വാനമെന്നോ,
ഏറെനാമങ്ങൾക്കിടയിൽ
കുടുങ്ങി കിടന്നൊരു
പേരുണ്ട്. മേൽക്കൂര!
ചോരുന്നോലപ്പുരയുടെയോരത്തായിയൊരു
ചെറുതിണ്ണയുണ്ടതിനുപ്പുറത്തായിയിരുന്നു
കൊണ്ട് ഞാനേറെ നേരം
വിശാലമായൊരാമേൽക്കുര
നോക്കിയിരിക്കും.
കൃഷ്ണമണികൾ തമ്മിൽ ഇടഞ്ഞതുപോൽ
കണ്ണുകൾ ഒരുമാത്രയിലൊന്ന് പിടഞ്ഞു.
രുചിയുള്ള നിണമേറേ മോന്തി.
വെൺമേഘങ്ങളൊന്നുമങ്ങിയതിനിടയിലൊരു
ജലമണി നിലത്തായി വീണു ചിതറിതെറിച്ചു.
കൂടാരത്തിനകത്തളത്തിൽ നനവ് പടർന്നു.
പെരിയ കൂടാരമെന്നുടെ മാത്രമെന്ന്
കരുതിയ കുഞ്ഞിളം മിഴികൾ തുളുമ്പിയൊഴുകി.
അമ്മയോടിയടുത്തായി വന്നിരുന്നു ചൊല്ലി.
"അതിഥികളല്ലവർ അംഗങ്ങളെന്ന് "
കുയിലും മയിലും കാക്കയും പരുന്തും
പ്രാവുമുൾപ്പെടുന്നൊരു പക്ഷിക്കൂട്ടവും
പുലിയും എലിയും പൂച്ചയും
പശുവും പന്നിയും പട്ടിയും
കുറുക്കനും കഴുതയും
കുരങ്ങനുയുമടങ്ങുമൊരു മൃഗക്കൂട്ടവും
പല്ലിയും പാറ്റയും ചിലന്തിയും
ഉറുമ്പും ചിതലും കടന്നലും
തേനീച്ചകളുമുണ്ടേറേ,
സ്രാവും മത്തിയും കരിമീനുമുണ്ട്
പാമ്പും തേളും പഴുതാരയും നിറയും
കൂടാരത്തിനൊത്തിരിയഴകും
സുഗന്ധവും നൽകി
പുഞ്ചിരി തൂകും മാമരങ്ങളും.
പൂവും പുഴുവും തമ്മിലുള്ള
പ്രണയകഥകൾ പറയും
കാറ്റും കുളിരും മഞ്ഞും മഴയും.
ആകാശകൊട്ടാരത്തിലിനിയുമേറെയുണ്ട്
അംഗങ്ങൾ.
പലരുമിന്നൊരു അഭയാർത്ഥികളായി
മാറി തുടങ്ങുമ്പോഴും
അഭയം നൽകാതെയിന്ന്
"ഞാനവരെ" വീശാലമായ
നടുമുറ്റത്തായി മണ്ണിട്ട് മൂടുന്നു.
ഭക്തിയിൽ കുഴഞ്ഞ ചെളിമണ്ണിൽ
യുക്തികലർന്ന ജലമണികൾ വീണ്ടും
പൊഴിഞ്ഞു വീണുതെറിച്ചു.
ഒരു കൂടാരമതിലെണ്ണമില്ലാത്ത അംഗങ്ങളും.
രക്തം വിറ്റവരും, കുടിച്ചവരുമുണ്ടേറെ
ഇന്നീ അകത്തളത്തിൽ
ഒരിറ്റു രക്തം വീഴാത്തൊരിടം
തേടിയെന്റെ സഞ്ചാരവും..