കവിത :- പ്രത്യാശ.രചന:-ബിനു.R
കവിത :- പ്രത്യാശ.രചന:-ബിനു.R
സ്വപ്നങ്ങളെല്ലാം മഹാമാരിയുടെ
കുത്തൊഴുക്കിൽപ്പെട്ടു
മുങ്ങിയുംതാഴ്ന്നും വെള്ളംകുടിച്ചും പൊങ്ങിയും
ശ്വാസംകിട്ടാതുഴറിയും വേവലാതിപ്പെട്ടും
ഏതോഗർത്തത്തിൽ വീണുപൊലിയുവാൻ
വെമ്പൽ കൊള്ളവേ,
കാലവും ചിതറിവിളറിവെളുത്തുപോയ ജീവിതവും
തൊന്തരവുകളുടെ കൊത്തങ്കല്ലു-
കളിക്കാനായി കൂടിയിരിക്കുന്നു,
വിവിധതരങ്ങളായ അഞ്ചുകല്ലുകളും
മാനത്തേയ്ക്കെറിഞ്ഞു കൊണ്ട്...
കാലാനുശേഷമായ ഓരോമഹാമാരികളും
ആയുർവേദമഹാചര്യന്മാരാൽ,
പ്രത്യാശയുടെ കിരണങ്ങളാൽ,
കുത്തിവയ്പ്പുകളുടെ തോരണങ്ങളാൽ
പ്രതിബന്ധങ്ങൾ തീർത്തീടവേ,
വ്യാപനം നടത്താനാവാതെ കൃമികീടങ്ങൾ
പുതുപുതുരൂപപരിണാമങ്ങളാലെ
ഇരുകാലികളുടെ ആവാസവ്യവസ്ഥയിൽ
വിള്ളലുകൾ വീഴ്ത്താൻ തത്രപ്പെടവേ,
ദൈവങ്ങളുടെ പ്രതിപുരുഷരും കൂട്ടിരിപ്പുകാരും
ചില്ലിത്തുട്ടിനായ്മന്ത്രതന്ത്രങ്ങളോതുന്നവരും
ഭൂതഭാവിവർത്തമാനങ്ങൾ പലതട്ടിൽ ചികഞ്ഞെടുക്കുന്നവരും
വീട്ടിൽത്തന്നെയടച്ചുമൂടിയിരിക്കവേ,
ഒരുനാടിൻ ദേശസ്നേഹംവഴിഞ്ഞൊഴുകും പ്രധാനപുരുഷകേശവൻ
ഏവർക്കും പ്രത്യാശ നൽകിക്കൊണ്ടേ പാത്രത്തിൽ തട്ടലുംമുട്ടലുംനടത്തിക്കൊണ്ടേ
നാടുനീളെ മൺചിരാതിൻ നുറുങ്ങുവെട്ടംകൊണ്ടേ ലോകം മുഴുവൻ പ്രകാശം ചൊരിയവേ,
കണ്ടുനിന്നവരും കേട്ടിരിപ്പോരും സ്വപ്നം-
കണ്ടവരും പലചിന്തകളാൽ വീര്യരായ്
അഭിമാനപൂരിതരാകുന്നു
ആഹ്ലാദചിത്തരാകുന്നു
ആത്മവിശ്വാസത്തരളിതരാകുന്നു..