STORYMIRROR

V T S

Drama Romance

3  

V T S

Drama Romance

വെളുത്ത ചെമ്പരത്തി - ഭാഗം ഒമ്പത്

വെളുത്ത ചെമ്പരത്തി - ഭാഗം ഒമ്പത്

3 mins
366

"ദേവ് ...മോനേ..."

മയക്കത്തിൽ ആയിരുന്ന ദേവ് വസുധയുടെ വിളിയിൽ ഉണർന്നു.

"എന്താ അമ്മേ...?"

വസുധ മിണ്ടിയില്ല.


"അമ്മേ... എന്താ ആകെ വല്ലാതെ...?"

"എടാ... അവൾ ഇനി വരുമോ...?"

"അതെന്താ അമ്മയ്ക്ക് അങ്ങനെ തോന്നാൻ?"

"മനസ്സ് വല്ലാതെ കലങ്ങിയിരിക്കുന്നു. ഞാൻ പറഞ്ഞതൊക്കെ അവൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ലാന്നു വന്നാലോ?"

"അമ്മ വിഷമിക്കാതെ അങ്ങനൊന്നും സംഭവിക്കില്ല."


"എനിക്ക് മഹാദേവനിൽ പൂർണ്ണവിശ്വാസം ഉണ്ട്. ഇതുവരെയും വസുധ ആരുടെ മുന്നിലും തോറ്റിട്ടില്ല. ആരുടെ മുന്നിലും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കെഞ്ചാതെയും പണത്തിയായി കൈനീട്ടാതെയും ജീവിച്ചു. എന്നാലും നിനക്കു വേണ്ടിയും അച്ചുവിനു വേണ്ടിയും ഓപ്പയുടെ മുന്നിൽ യാചിക്കണമെങ്കിൽ അതും ഞാൻ ചെയ്യും."

പറഞ്ഞു വന്നപ്പോൾ വസുധയുടെ കണ്ണു നിറഞ്ഞു.


"അതിനൊന്നും ഇടവരില്ല. അമ്മ വിഷമിക്കേണ്ട ..." ദേവ് പറഞ്ഞു.


***** ******* ******* *******


"എങ്ങനെയെന്ന് അറിയില്ല അച്ഛാ..."

"അച്ഛാ... ചോദിക്കാതിരിക്കാൻ പറ്റുന്നില്ല... ഇത്രയും കാലവും എന്തുകൊണ്ട് അപ്പച്ചിയെ അന്വേഷിച്ചില്ല? അപ്പച്ചിയുടെ ഭർത്താവ് മരിച്ചു എന്നറിഞ്ഞതല്ലേ...? എന്നിട്ടും എന്തേ അന്വേഷിച്ചില്ല? ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് ജീവിച്ചു. അവർക്ക് സ്വന്തം വീട്ടുകാരുടെ സഹായം വേണ്ട അവസരത്തിൽ കൊടുക്കാതെ ഇരുന്നിട്ട് ഇപ്പോൾ ഈ സമ്പത്ത് കൊടുത്തിട്ട് എന്തുകാര്യം? അവർ ഇത് സ്വീകരിക്കുമോ...? പണത്തിലും വലുതാണച്ഛാ സ്നേഹവും സഹോദരബന്ധവും. സഹോദരങ്ങളും സ്വന്തം വീടും ഉണ്ടായിട്ടും ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്ന അപ്പച്ചി എത്രമാത്രം വേദനിച്ചിട്ടുണ്ടാവും. നാളെ ഞാൻ ഇതു ആവർത്തിച്ചാൽ ...?"


"അച്ചൂ... നീ എന്തൊക്കെയാണ്... പറയുന്നത്...?"ലളിത അരിശത്തോടെ ചോദിച്ചു.

"തെറ്റായിട്ട് എന്താ അമ്മേ ഞാൻ പറഞ്ഞത്? തിരുത്താൻ പറ്റാത്ത തെറ്റല്ലേ നമ്മൾ ചെയ്തിട്ടുള്ളത്? അവർ കഷ്ടത്തിലാരുന്നപ്പോൾ അവർക്ക് അവകാശപ്പെട്ട മുതൽ നമ്മൾ അനുഭവിക്കുകയായിരുന്നു." അച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു.

"ചില തെറ്റുകൾക്ക് പ്രായശ്ചിത്തം പരിഹാരമാവില്ല...അമ്മേ..."


"ചേച്ചി...മതി... " അച്ഛനും അമ്മയും ചേച്ചിയും പറഞ്ഞതെല്ലാം കേട്ട് നിശബ്ദനായിരുന്ന ശരത് പറഞ്ഞു.

"കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല... ചേച്ചി അച്ഛനെ കൂടുതൽ വിഷമിപ്പിക്കത്തേ ഉള്ളൂ. അച്ഛനുപറ്റിയ തെറ്റ് ഞാൻ തിരുത്തും. പക്ഷേ അവർ എവിടാന്നറിയില്ലല്ലോ. അച്ഛൻ വിഷമിക്കേണ്ട. ഞാൻ അന്വേഷിച്ചു കണ്ടുപിടിക്കും." ശരത് സുകുവിൻ്റെ കൈ എടുത്തു മടിയിൽ വച്ചു. ഒറ്റയ്ക്കല്ല കൂടെയുണ്ട് എന്നുപറയുംപോലെ...


അപ്പച്ചിയെ ഞാൻ കണ്ടു എന്നു പറഞ്ഞാലോ...? വേണ്ട, അതു വിപരീത ഫലം ചെയ്യും. അച്ഛനേയും അപ്പച്ചിയേയും ഒന്നിപ്പിക്കാൻ എന്താണൊരു വഴി? അച്ചു മനസ്സിൽ ചിന്തിച്ചു.


"അച്ചു... അവൾക്ക് അവകാശപ്പെട്ട ഒരു രൂപപോലും നമ്മൾ എടുത്തിട്ടില്ല. എല്ലാം അവളുടെ പേരിൽ ബാങ്കിൽ ഉണ്ട്." സുകു പറഞ്ഞു.

അതുകൊണ്ടെന്തു കാര്യം എന്നു പറയണം എന്നുണ്ടായിരുന്നു. അച്ചു വേണ്ടാന്നു വച്ചു.


"സുകുവേട്ടാ... മതി കിടന്നോളൂ... ഇതൊന്നും ഓർത്തു വിഷമിക്കേണ്ട..." ലളിത പറഞ്ഞു.

"അച്ചൂ... ശരത്... വാ അച്ഛൻ ഉറങ്ങട്ടെ..."


അവർ മൂവരും മുറിക്കുപുറത്തിറങ്ങി. എന്തിനെന്നറിയാതെ സുകുവിൻ്റെ കണ്ണുനിറഞ്ഞു. എന്തിനായിരുന്നു വാശി? എന്നിട്ട് എന്തുനേടി? കുറ്റബോധം വല്ലാതെ നോവിക്കാൻ തുടങ്ങി. ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ...സുകു കണ്ണുകൾ ഇറുകെ അടച്ചു.


***** ***** ****** ******* ******


"അച്ചു... അച്ഛനെ വിളിക്ക് ചേറെടുത്തുവച്ചു..." ലളിത പറഞ്ഞു.

അച്ഛനെ വിളിക്കാൻ മുറിയിലെത്തിയ അച്ചു കണ്ടു വേദനകൊണ്ട് പുളയുന്ന അച്ഛനെ.


"എൻ്റെ ദേവീ... എൻ്റെ അച്ചന്എന്താ പറ്റിയത്...? അമ്മേ വേഗം വാ..." നിലവിളിച്ചു കൊണ്ട് ഓടിവന്നു നെഞ്ച് തടവികൊടുത്തു.

"മോളെ... അച്ഛനു വയ്യ...അമ്മേ വിളി."


"സുകുവേട്ടാ..." ലളിത ഓടി എത്തി.

"അച്ചു...ശരത്തിനെ വിട്ട് വണ്ടി വിളിപ്പിക്ക്."


പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ സുകുവിനെ രക്ഷിക്കാനായി...


ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിനുശേഷം സുകു തിരിച്ചു വീടെത്തി. പരിപുർണ്ണ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചു. അച്ചുവിനോടും ലളിതയോടും ഡോക്ടർ പറഞ്ഞു ഇനി ഒരു അറ്റാക്ക് ഉണ്ടായാൽ രക്ഷപെടാനുള്ള സാധ്യത ഇല്ല, നല്ല കരുതൽ വേണം.


"ഇത്രയും ദിവസമായിട്ടും ദേവേട്ടന് ഒന്നു വിളിക്കാൻ തോന്നിയില്ലല്ലോ...? താൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാനെങ്കിലും...?"അച്ചു ദേവിനെപറ്റി ചിന്തിച്ചിരുന്നു.

"എന്താ അച്ചു ആലോചിക്കുന്നത്? പരീക്ഷ അടുത്തില്ലേ? പഠിക്കാൻ നോക്കൂ... രണ്ടാഴ്ചയായി ഒന്നും പഠിച്ചിട്ടില്ല രണ്ടു പേരും."

അമ്മ അടുത്തു വന്നത് അച്ചു കണ്ടില്ല.


എത്രയും വേഗം അച്ചുവിൻ്റെ കല്യാണം നടത്തണം. കുറെ പഠിപ്പിച്ചിട്ട് എന്തുകാര്യം? സുകുവേട്ടന് എന്തെങ്കിലും സംഭവിച്ചാൽ...? ലളിത ചിന്തിച്ചുറപ്പിച്ചു.


നിറഞ്ഞ കണ്ണുകൾ അമ്മ കാണാതിരിക്കാൻ അവൾ പാടുപെട്ടു. എക്സാം വരെ കാക്കുക തന്നെ... അച്ചു പഠിക്കാനായി മുറിയിലേയ്ക്ക് നടന്നു


****** ******* ******* *******


സ്റ്റഡിലീവ് ആയതിനാൽ ദേവിന് അച്ചുവിനെ കാണാൻ കഴിഞ്ഞില്ല. ഫോൺചെയ്യാൻ നിർവാഹവും ഇല്ല. ലാൻഡ്‌ഫോണാണ് അച്ചുവിന്റെ വീട്ടിൽ. ഒരു മൊബൈൽ വാങ്ങൂ എന്ന് എത്ര പറഞ്ഞതാ, കേൾക്കില്ല. ഒരെണ്ണം വാങ്ങി തരാം എന്നു പറഞ്ഞതാ, സമ്മതിക്കില്ല. എന്തു കാരണത്താലും വീട്ടിലേക്ക് ഫോൺ ചെയ്യരുതെന്നാണ് ആദ്യത്തെ കണ്ടീഷൻ. ദേവിന് അരിശവും സങ്കടവും വന്നു.


ഇനി എക്സാം വരെ കാത്തിരിക്കേണ്ടി വരുമോ...? ദേവ്... ഓരോന്നോർത്തു കിടന്നു.


വസുധയ്ക്ക് തൻ്റെ പ്രതീക്ഷകൾ എല്ലാം വെറുതെ ആയെന്ന് തോന്നിത്തുടങ്ങി. എപ്പോഴും എങ്ങനാണ് ദേവിനെ അച്ചുവിന്റെ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത്? തൻെറ വാശിയാണ് ഇതിനൊക്കെ കാരണം.


ഒരാഴ്ച പിന്നിട്ടു, രണ്ടാഴ്ച പിന്നിട്ടു... അച്ചുവിന്റെ ഒരു വിവരവും ഇല്ല.


ദേവിനു വട്ടു പിടിക്കുന്ന പോലെയായി. വസുധയ്ക്ക് മനസ്സിലായി അച്ചുവിന്റെ വിവരം ഒന്നും ദേവിനും അറിയില്ലെന്ന്.


"ദേവ്... നമുക്ക് കാവുംപുറത്ത് പോയാലോ...?"

"അത് വേണോ അമ്മേ...? അവർ എങ്ങനെ പ്രതികരിക്കും എന്നറിയില്ലല്ലോ."

"അച്ചു...നിൻ്റെയാണ്... അവർ വേറെകല്യാണം ആലോചിച്ചാൽ...?"


"ഏയ് ഇല്ലമ്മേ... അവളുടെ അപ്പച്ചി വസുധയാണ്... ആ ധൈര്യം അവൾക്കും ഉണ്ടാകും..."

"അങ്ങനെയല്ല ദേവ്...എന്തോ ഒരു പേടി.."

"കുറച്ചുകൂടി നോക്കാം അമ്മേ."

"നീണ്ടു പോകേണ്ട ദേവ്..."


ദിവസങ്ങൾ പിന്നെയും കടന്നുപോയി.


വീട്ടുപടിക്കൽ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം മുറിയിൽ കിടക്കുകയായിരുന്ന സുകു കേട്ടു.

 "അച്ചൂ...ലളിതേ. ആരോ വന്നെന്നു തോന്നുന്നു. ആരാന്നു നോക്കൂ..."


പഠിക്കുകയായിരുന്ന അച്ചുവോ...അടുക്കളയിൽ ആയിരുന്ന ലളിതയോ സുകു വിളിച്ചതും പറഞ്ഞതും കേട്ടില്ല.


 തുടരും...


Rate this content
Log in

Similar malayalam story from Drama