വൈഗയുടെ 30 ദിവസങ്ങൾ - പരിഗണന
വൈഗയുടെ 30 ദിവസങ്ങൾ - പരിഗണന
ദിനം 7: 28 ജൂൺ 2020.
ദേവികുളം ജംഗ്ഷനിൽ എത്തിയപ്പോൾ വൈഗ സ്കൂട്ടർ നിർത്തി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഒരു സാധാ മനുഷ്യൻ ഹാർമോണിയം വായിച്ച് പാട്ട് പാടുന്നുണ്ട്. ജംഗ്ഷനിൽ നിൽക്കുന്നവർക്ക് മാത്രമേ അത് ആസ്വദിക്കാൻ കഴിയുകയുള്ളൂ കാരണം അദ്ദേഹത്തിന്റെ കയ്യിൽ മൈക്കോ,സ്പീക്കറോ ഒന്നും തന്നെയില്ല.
ഈ സമയത്ത് ആരും നോക്കാനില്ലാത്ത ആളാണോ, തന്റെ കഴിവ് ഉപയോഗപ്പെടുത്തി മറ്റുള്ളവർക്ക് ആനന്ദം നൽകി അവർ നൽകുന്ന പാരിതോഷികം കൊണ്ട് ജീവിക്കുന്ന ആളാണോ എന്നറിയില്ല. അദ്ദേഹം വളരെ നന്നായി ഹൃദയം കവരുന്ന വിധത്തിൽ പാടുകയും ഹാർമോണിയം വായിക്കുകയും ചെയ്യുന്നുണ്ട്. ദാസേട്ടന്റെ "നെഞ്ചുടുക്കിന്റെ
താളത്തുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ..." എന്ന ഗാനമാണ് പാടുന്നത്.
15 മിനിറ്റോളം കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടുകൾ ആരെയും ഒരു നിമിഷം പിടിച്ചുനിർത്തി ആസ്വദിപ്പിക്കും.
പ്രായത്തിന്റെ ചുളിവുകൾ ശബ്ദത്തിന് കോട്ടം വരുത്തിയിട്ടില്ല.
വൈഗ ചിന്തിച്ചു, എത്ര കഴിവുള്ളവരാണ് ഒന്നിലുമെത്താതെ പോകുന്നത്. കഴിവ് മാത്രമല്ല സഹായത്തിന്റെ ഒരു കരം കൂടി ഉണ്ടെങ്കിലേ ജീവിതത്തിൽ വിജയിക്കാൻ കഴിയുകയുള്ളു.
അരമണിക്കൂറോളം ആ അപരിചിതൻ പാടിയ നാല് പാട്ടുകൾ അവൾ ആസ്വദിച്ചു. കോറോണയെ പേടിക്കുന്നത് കൊണ്ടാണോ, നാട്ടുകാരുടെ തിരക്ക് മൂലമാണോ എന്നറിയില്ല ആരും അയാളുടെ അടുത്തേക്ക് വരികയോ പണം നൽകുകയോ ചെയ്യുന്നില്ല. അവൾ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു.
"വളരെ നന്നായി പാടിയിട്ടോ..."
ഒരു 50 രൂപ നോട്ടെടുത്ത് അയാൾക്ക് നൽകി. ആ മനുഷ്യൻ ചിരിച്ചു. അവൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തപ്പോൾ ഒരു 15 വയസ്സ് പ്രായം തോന്നിക്കുന്ന ആൺകുട്ടി അയാളുടെ അടുത്ത് വന്നിരുന്നു. ഹാർമോണിയം പഠിക്കാൻ ശ്രമിക്കുകയും അദ്ദേഹം അവനെ പഠിപ്പിക്കുകയും ചെയ്തു. കണ്ടു കഴിഞ്ഞാൽ മുത്തച്ഛനും കൊച്ചുമോന്റെയും ഒരു ആത്മബന്ധം. പക്ഷേ ആ കുട്ടിയെ കണ്ട് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ആരും ആണെന്നു തോന്നില്ല. വൈഗ കുറച്ചു നേരം അവരെ വീക്ഷിച്ചു. പണം നൽകുന്നതിനേക്കാൾ ആനന്ദം ആ മനുഷ്യന്റെ മുഖത്ത് പ്രകാശിച്ചു.
യാത്ര പറഞ്ഞു കുട്ടി പോവുകയാണെന്ന് തോന്നുന്നു.വൈഗ സംശയിച്ചത് പോലെ അവൻ നേരെ നടന്നു. അവൾക്ക് നേരെ എത്തിയപ്പോൾ അവൾ ആ കുട്ടിയെ വിളിച്ചു.
" ഹേയ് മോനെ, നന്നായി ഹാർമോണിയം വായിച്ചിട്ടോ."
" എനിക്ക് അതിന് അറിയില്ലല്ലോ ചേച്ചി," അവൻ മൃദുവായി പറഞ്ഞു.
" മോനറിയോ ആ മുത്തശ്ശനെ?"
" ഇല്ല."
" ഓ..."
എന്തു പറയണമെന്നറിയാതെ അവൾ കുഴങ്ങി. അവളുടെ സംശയം ഊഹിച്ചത് പോലെ അവൻ ചിരിച്ചു.
" ചേച്ചി എന്റെ ആരുമല്ല ആ അപൂപ്പൻ. എനിക്കും ഈ രോഗത്തെ പേടിയാണ്, കാരണം എന്റെ വീട്ടിൽ പ്രായമുള്ളവർ ഉണ്ട്. പക്ഷേ ഞാനിപ്പോ കാണിച്ചത് ഒരു മാനുഷിക പരിഗണന ആണ്. എന്റെ കയ്യിൽ പൈസ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും എനിക്കാ അപ്പൂപ്പനെ സന്തോഷിപ്പിക്കാൻ കഴിയുമല്ലോ. ആ മനുഷ്യന്റെ സ്ഥാനത്ത് ഏതെങ്കിലും പ്രശസ്തരായിരുന്നുവെങ്കിൽ സെൽഫിയും ഓട്ടോഗ്രാഫിനും വേണ്ടി എല്ലാവരും ഓടിക്കൂടിയേനെ. കൊറോണ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറക്കും. ആളുകൾ കഴിവിനെയോ, വ്യക്തികളെയോ അല്ല പ്രശസ്തിയെയാണ് പ്രശംസിക്കുന്നത്. എന്റെ അച്ഛൻ പഠിപ്പിച്ചിരിക്കുന്നത് കഴിവിനെ പ്രശംസിക്കുകയും, കഴിവ് ഇല്ലാത്തവരാണെങ്കിൽ വ്യക്തിയെ പരിഗണിക്കുകയും ചെയ്യണമെന്നാണ്. ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാൻ കഴിയുമല്ലോ."
"അതെ മോനെ, അതിന്റെ പേരാണ് മാനുഷികപരിഗണന."
വൈഗ അവന്റെ തോളിൽ തട്ടി,അവൻ ചിരിച്ചിട്ട് മുന്നോട്ടു നടന്നു.
ഒരു പുഞ്ചിരിയോ,മാനുഷിക പരിഗണനയോ ലഭിക്കാതെ ആർക്കോ വേണ്ടി വീണ്ടും ഹാർമോണിയപെട്ടി വായന തുടർന്നു.