വൈഗ - ഭാഗം പത്തൊമ്പത്
വൈഗ - ഭാഗം പത്തൊമ്പത്
"ആൻ്റിയാണോ...?" അച്ചുവിന്റെ ചോദ്യം കേട്ട വൈഗയുടെ മുഖം നാണത്താൽ കുതിർന്നു... അവൾ കടക്കണ്ണാൽ പ്രതീക്ഷിനെ നോക്കി.
"അച്ചൂ, മോനെന്നെ ആൻ്റീന്നു വിളിച്ചോ..." വൈഗ പറഞ്ഞു.
"പിന്നെ... അധികം താമസിയാതെ ആൻ്റിയാവും ഇപ്പോഴെ വിളിച്ചു ശീലിച്ചോ..." പ്രതീക്ഷ് ചിരിയോടെ പറഞ്ഞു.
"കൊള്ളാലോ... അത് മനസിലിരിക്കട്ടെ. ഇനി നിൻ്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്." ദീപ ഗൗരവത്തോടെ പറഞ്ഞു.
വൈഗയുടെ മുഖത്തെ സന്തോഷം പെട്ടെന്നു മാഞ്ഞു.
"എന്തുപറ്റി മോളെ നിൻ്റെ മുഖത്തെ സന്തോഷം എവിടെ പോയി?" ഗീതമ്മ ചോദിച്ചു.
"ഏയ് ഒന്നുമില്ല, ഗീതമ്മയ്ക്ക് തോന്നിയതാ..."
"ഞാൻ... പൊക്കോട്ടെ... ഗീതമ്മേ..."
"മോള് നാളെ വരുമോ...?"
"ഇല്ല, നാളെ ജോലിക്ക് പോണം..."
"ശരി.. മോനെ... വൈഗയെ കൊണ്ടാക്ക്..." ഗീതമ്മ പ്രതീക്ഷിനോട് പറഞ്ഞു.
വൈഗ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.
കാറിൽ ഇരിക്കുമ്പോഴും വൈഗയുടെ മുഖം വീർത്തിരുന്നു.
"നിന്നെ കടന്നൽ കുത്തിയോ...? മുഖം ഇത്ര വീർത്തിരിക്കാൻ...?" വൈഗയുടെ ഭാവം ശ്രദ്ധിച്ച പ്രതീക്ഷ് തമാശയായി ചോദിച്ചു.
വൈഗ പ്രതീക്ഷിനെ കനപ്പിച്ചു നോക്കി.
"കാര്യം പറ പെണ്ണെ... ഇങ്ങനെ വീർപ്പിച്ചിരിക്കാനാണേൽ ഞാൻ ഇവിടെ ഇറക്കി വിടും, തന്നെ നടന്നു പൊക്കോ... നിനക്കറിയോ ഞാൻ ഇപ്പോൾ എത്രമാത്രം ഹാപ്പി ആണെന്ന്. ആരും ഇല്ലാത്ത എനിക്ക് അമ്മയും ചേച്ചിയും ചേട്ടനും എല്ലാം ഉണ്ട്. ആ സന്തോഷം നിനക്കൊപ്പം പങ്കുവെക്കണമെന്ന് കരുതി. അപ്പോൾ നീ വീർത്തു കെട്ടിയ മുഖത്തോടെയും..."
"അപ്പോൾ ഇതുവരെ നീ ഹാപ്പിയായിരുന്നില്ലേ...?"
"എൻ്റെ പെണ്ണേ, അങ്ങനല്ലല്ലോ ഞാൻ പറഞ്ഞത്. വർഷങ്ങളായി ഒറ്റയ്ക്കായിരുന്നില്ലേ ഞാൻ...? ആരും ഇല്ലാത്തവരുടെ ഒറ്റപ്പെടൽ അതൊരു വല്ലാത്ത അവസ്ഥയാണ്. നിനക്ക് അമ്മ ഉണ്ടല്ലോ...? എനിക്കോ...?" പ്രതീക്ഷ് പിന്നൊന്നും പറഞ്ഞില്ല. ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചു.
പാവം എല്ലാവരേയും കിട്ടിയ സന്തോഷത്തിലാരുന്നു. അത് താൻ കളഞ്ഞു. വൈഗയ്ക്ക് കുറ്റബോധം തോന്നി.
"പ്രതീക്ഷ് നമുക്ക് ഐസ്ക്രീം കഴിച്ചാലോ...? ഇന്നൊരു നല്ല ദിവസമല്ലേ...? നമുക്ക് ഇങ്ങനെ സെലിബ്രേറ്റ് ചെയ്യാം, അങ്ങനൊരു മൂഡ് തോന്നുന്നു..."
"ഇത്ര പെട്ടെന്ന് മൂഡ് മാറിയോ...?" പ്രതീക്ഷ് കളിയാക്കി.
"നിനക്കൊരു ഐസ്ക്രീം വാങ്ങിത്തരാൻ പറ്റുമോ...?"
"പിന്നല്ലാതെ, നിനക്കൊപ്പമല്ലാതെ വേറാരോടൊപ്പമാ ഞാൻ ഈ സന്തോഷം പങ്കിടുക..."
"പ്രതീക്ഷ്... നിങ്ങളെ ഒന്നിപ്പിക്കാൻ ഞാൻ നിമിത്തമായി അല്ലേ...?"
"അതെ, അന്ന് നീ ഗീതമ്മയ്ക്ക് വേണ്ടി എന്നെ അവോയ്ഡ് ചെയ്തപ്പോൾ എനിക്ക് ഗീതമ്മയോട് തോന്നിയ അരിശവും പിണക്കവും എത്രയാണെന്നോ...? എന്തൊക്കയോ ചിന്തിച്ചു കൂട്ടി. ഈ ഗീതമ്മ കാരണം നിന്നെ എനിക്ക് നഷ്ടപ്പെടുമോ എന്നാരുന്നു ഞാൻ കരുതിയത്..."
"എനിക്ക് ഗീതമ്മയോട് ഇത്രയ്ക്ക് അടുപ്പം തോന്നിയപ്പോൾ ഞാനോർത്തു എൻ്റെ ആരോ ആണെന്നാണ്..."
"ഇപ്പോൾ നമ്മുടെ ആയില്ലേ...? ഗീതമ്മ ഇനിയെന്നും നിൻ്റെകൂടെ ഉണ്ടല്ലോ...?"
"ഉംം..." വൈഗ മൂളി...
"എന്താ ഒരു മൂളൽ...? ഇഷ്ടപ്പെടാത്ത പോലെ..."
"ഇഷ്ടപ്പെടാഞ്ഞിട്ടല്ല..."
"പിന്നെ...?"
"ഗീതമ്മയ്ക്കിപ്പോൾ അവകാശികൾ കൂടിയില്ലേ...? എന്നാലും സന്തോഷമേ ഉള്ളൂ... ഗീതമ്മയ്ക്ക് എല്ലാവരേയും തിരികെ കിട്ടിയതിൽ..."
......... .............. .............
ഐസ്ക്രീം കഴിച്ചു കഴിഞ്ഞ് വീടെത്തിയപ്പോൾ അവരെ നോക്കി സുഷമ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.
"അമ്മ നോക്കിയിരിക്കുന്നുണ്ട്. അരിശത്തിലാണല്ലോ... ഒരുപാട് താമസിച്ചു. ഐസ്ക്രീം കഴിക്കേണ്ടാരുന്നു... വഴക്കുപറയും ഉറപ്പാ..."
"നീയെന്താ തന്നെ പറയുന്നത്..."
"അമ്മ... അരിശത്തിലാണ്..."
"അതാണോ...? എന്താ താമസിച്ചതെന്ന് ഞാൻ പറഞ്ഞോളാം..."
"ഉംം..."
പ്രതീക്ഷ് വണ്ടി നിർത്തിയതും വൈഗ വേഗം ഇറങ്ങി.
"അമ്മേ..." വൈഗ വിളിച്ചു.
സുഷമ വിളികേട്ടില്ല, വൈഗയെ അരിശത്തോടെ നോക്കി. വൈഗ പിന്നൊന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.
"എനിക്ക് കുറച്ചു കാര്യങ്ങൾ അമ്മയോട് പറയാനുണ്ട്."
"നിങ്ങൾ എവിടാരുന്നു ഇതുവരെ...?"
"അതല്ലേ കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്നു പറഞ്ഞത്..."
"ഉംം... കേറിവാ... ചായയെടുക്കാം..." സുഷമ അടുക്കളയിലേയ്ക്ക് നടന്നു. ചായയെടുക്കുമ്പോഴും വൈഗ വരാൻ താമസിച്ചത് മനസിൽ ദഹിക്കാതെ കിടന്നു.
ചായയെടുത്ത് വച്ച് പ്രതീക്ഷിനെ വിളിച്ചു
"പ്രതീക്ഷ്... ഇനി പറയ്, എന്താ പറയാനുള്ളത്...?"
"ഗീതമ്മ ഡിസ്ചാർജ് ആയി... തണലിലേയ്ക്കല്ല എൻ്റെ വീട്ടിലേയ്ക്ക് കൊണ്ടു പോയി."
"നീ എന്തു ഭാവിച്ചാ പ്രതീക്ഷ്? ഇവൾക്കോ വിവരമില്ല. നീയും..."
"അങ്ങനല്ലമ്മേ... ഗീതമ്മ എൻ്റെ അമ്മയാണ്... അച്ഛൻ്റെ ആദ്യ ഭാര്യ..."
"എൻ്റെ ദേവീ... എന്തൊക്കയാ ഈ കേൾക്കുന്നത്...? ഇതൊക്കെ നീ എങ്ങനറിഞ്ഞു? ആരു പറഞ്ഞു നിന്നോട്...?" സുഷമയ്ക്ക് വിശ്വസിക്കാനേ പറ്റിയില്ല.
"ആരും പറഞ്ഞില്ല..."
"പിന്നെ...?"
പ്രതീക്ഷ് രാഹുലിനെ തേടിപ്പോയതും, അവിടെ വച്ച് അച്ഛൻ്റെ ഫോട്ടോ കണ്ടതും പറഞ്ഞു തുടങ്ങി... ഗീതമ്മ തൻെറ വീട്ടിൽ വന്നപ്പോൾ അച്ഛൻ്റെ ഫോട്ടോ കണ്ടതും എല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചു.
"എൻ്റെ മോനെ ഇതൊക്കെ സിനിമേലും കഥയിലും ഒക്കെയേ നടക്കൂ എന്നായിരുന്നു എൻ്റെ വിശ്വാസം. ഇതിപ്പോ വിശ്വസിക്കണോ വേണ്ടയോ എന്ന് നിശ്ചയമില്ല."
"എല്ലാം ഒരു സ്വപ്നം പോലെയാ എനിക്ക് തോന്നുന്നത്. ഒരാഴ്ച കൊണ്ട് എന്തെല്ലാം ആണ് എൻ്റെ ജീവിതത്തിൽ നടന്നത്."
"ഇനി നിങ്ങളുടെ കാര്യമോ...? അതു ഉടനെ നടത്തണം..."
"വേണം... ഞാൻ ഇതൊന്ന് അവരോടൊക്കെ പറയട്ടെ. അതിനു മുമ്പ് ഒരു കാര്യം കൂടിയുണ്ട് ചെയ്യാൻ... എനിക്ക് എൻ്റെ ചേട്ടനെ ഒന്നു കാണണം..."
"ആരെ...?"
"ഗീതമ്മയുടെ മോൻ, രാഹുൽ..."
"അപ്പോൾ ഉടനെ കല്യാണക്കാര്യം ആലോചിക്കേണ്ടാന്ന് അല്ലേ...?"
"അല്ലമ്മേ... ഇനി എൻ്റെ കാര്യങ്ങളിൽ അവർ കൂടി ഉണ്ടാവണം. ചേട്ടൻ ചേച്ചി അമ്മ അങ്ങനെല്ലാവരും... എലാവരേയും കൂട്ടി അധികം താമസിയാതെ ഞാൻ വരും..."
"നിൻ്റെ ആഗ്രഹം പോലെ നടക്കട്ടെ..."
"എന്നാ ഞാനിറങ്ങട്ടെ അമ്മേ...?"
പ്രതീക്ഷ് യാത്ര പറഞ്ഞിറങ്ങി.
......... .............. .......
മയക്കത്തിൽ ആരോ വിളിക്കുന്ന പോലെ രാഹുലിന് തോന്നി.
"തോന്നലാണോ...? ഏയ് അല്ല."
രാഹുൽ എണീറ്റ് തിണ്ണയിലെത്തി.
"നീയോ...?"
"അതെ, ചേട്ടായി ഇന്നു പോയില്ലേ...?"
"ഇല്ല... ഇന്നു ലീവാണ് ..."
"എന്തുപറ്റി ലീവെടുക്കാൻ...?"
"കുറച്ചു ദിവസമായി വർക്ക് കൂടുതലാണ്. ഉംം... നീയിപ്പോൾ...? അളിയനെങ്ങനെ ഉണ്ട്? നീവാ." രാഹുൽ അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.
"മായേച്ചി എവിടെ...?"
"അവൾ വീട്ടിൽ പോയി, മോനെയും കൊണ്ടു പോയി... വാ ... നീ വല്ലതും കഴിച്ചോ...? ഞാനൊന്ന് മുഖം കഴുകട്ടെ... വല്ലാത്ത ക്ഷീണം."
"ചേട്ടായി, ഞാൻ ഒറ്റയ്ക്കല്ല വന്നത്..."
"വേറാരാ...?" രാഹുൽ മുറ്റത്തേയ്ക്ക് നോക്കി. മുറ്റത്ത് ഒരു കാർ കിടന്നത് അപ്പോളാണ് രാഹുൽ കണ്ടത്. കാറിലൊക്കെ വരാൻ ഇവൾക്ക് കാശെവിടുന്ന്...? രാഹുൽവിശ്വാസം വരാത്ത പോലെ ദീപയെ നോക്കി.
"അതാരാ...? അളിയൻ കാറിലുണ്ടോ...?"
വാടക വീട്ടീന്ന് ഇറക്കിവിട്ടുകാണുമോ...? ഈശ്വരാ... മായ ഇവിടെ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് ഈശ്വരനു പോലും പറയാൻ പറ്റില്ല. രാഹുലിൻ്റെ തലയിൽ കൂടി പലതും കടന്നു പോയി.
"ചേട്ടായി, എന്താ ആലോചിക്കുന്നത്...?"
"ഒന്നുമില്ല. ആരാണേലും ഇറങ്ങി വരാൻ പറയ്."
"പ്രതീക്ഷ്. ഇറങ്ങി വാ..." ദീപ കാറിനടുത്തെത്തി പറഞ്ഞു.
കാറിൽ നിന്നും ചിരിയോടെ പ്രതീക്ഷ് ഇറങ്ങി. രാഹുലിന്റെ മുഖത്തെ ഭാവം കണ്ടിട്ട് ദീപയ്ക്ക് ചിരി പൊട്ടി വന്നു. എങ്കിലും നിയന്ത്രിച്ചു.
"കേറിവാ പ്രതീക്ഷ്..." ദീപയ്ക്കൊപ്പം പ്രതീക്ഷ് തിണ്ണയിൽ കയറി.
"ചേട്ടായി... ഇത് പ്രതീക്ഷ്. ചേട്ടായിക്ക് പരിചയം ഉണ്ടാവാൻ വഴിയില്ല. പക്ഷേ മായേച്ചിക്കറിയാം..."
ഹോ... സമാധാനമായി മായയ്ക്ക് അറിയാവുന്നവരാണ്. രാഹുലിന് ആശ്വാസമായി.
"കേറിവാ... അകത്തിരിക്കാം..." രാഹുൽ ആഥിത്യ മര്യാദ കാട്ടി.
ഹാളിൽ കടന്ന് സെറ്റിയിൽ ഇരുന്നു.
"മായയുടെ ആരാണ് ...?"
"മായേച്ചിയുടെ ആരുമല്ല."
"പിന്നെ..."
"ചേട്ടായി... ഞങ്ങൾ ഇപ്പോൾ ഈരാറ്റുപേട്ടയിലാണ് താമസിക്കുന്നത്."
"അതെന്നു മുതൽ..."
"ഇന്നലെ... നല്ലൊരു വീടാണ്..."
"പ്രതീക്ഷിൻ്റെ വീടെവിടാണ്..." രാഹുൽ ചോദിച്ചു.
"ഈരാറ്റുപേട്ട..."
"ങേ..." രാഹുൽ ഒന്നു പതറി. ഈരാറ്റുപേട്ടയിലുള്ള ആരുടെയും കാര്യം മായ പറഞ്ഞു കേട്ടിട്ടില്ല... രാഹുലിന്റെ മുഖത്തെ ഭാവമാറ്റം ദീപയും പ്രതീക്ഷും ശ്രദ്ധിച്ചു.
"നീയെങ്ങനെ...?" രാഹുൽ ദീപയെ നോക്കി ചോദിച്ചു.
"ഞങ്ങളെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ പ്രതീക്ഷ് വന്നു കൂട്ടിക്കൊണ്ടു പോയി."
"നീ എന്താ ഇക്കാര്യമൊന്നും എന്നോട് പറയാതിരുന്നത്?"
"ചേട്ടായിയെ ഞാൻ അന്വേഷിച്ച് ഓഫീസിൽ വന്നിരുന്നു. അവിടുളളവർ പറഞ്ഞില്ലേ? അന്നാണ് പ്രതീക്ഷിനെ കണ്ടുമുട്ടിയത്. ആ പരിചയം വച്ച് രാജേട്ടനെ കാണാൻ വീട്ടിൽ വന്നതാണ്. ആ സമയത്ത് ആണ് വീട്ടുടമ വന്നതും ഒക്കെ..." രാഹുലിന് പ്രതീക്ഷിൻ്റെ മുന്നിൽ താൻ തീരെ ചെറുതായിപ്പോയ പോലെ തോന്നി.
"ഇപ്പോൾ വന്നത് അമ്മയെ കാണാനും ചേട്ടായി സമ്മതിച്ചാൽ കൂട്ടിക്കൊണ്ടു പോകാനുമാണ്..."
രാഹുലിന് എന്തു പറയണം എന്നറിയാതായി. മായ പറഞ്ഞിരുന്നു ദീപ വന്നത്. മറ്റൊരാളുടെ മുന്നിൽ വച്ച് ചോദിക്കുമ്പോൾ സൂക്ഷിച്ചു സംസാരിച്ചേ പറ്റൂ...
"അമ്മ ഇവിടെ ഇല്ല..."
"എന്നു വരും...?"
"കുറച്ചു കഴിയും..."
"ചേട്ടായി ഒരു ഉപകാരം ചെയ്യണം."
"എന്ത് ...?"
"എൻ്റെ ഒപ്പം വീടു വരെ വരണം... ഹൗസ്ഓണർക്ക് ഒന്നു കാണണം. വയ്യാത്ത ഒരാളല്ലേ കൂടെയുള്ളത്? അപ്പോൾ അവർക്ക് ഒരു വിശ്വാസക്കുറവ്. സഹോദരൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ഒന്നു കാണണം എന്നായി. ചേട്ടായി വരില്ലേ...?"
പ്രതീക്ഷും ദീപയും രാഹലിൻ്റെ മറുപടിയ്ക്കായി കാതോർത്തു...
തുടരും...

