വാകപ്പൂക്കൾ
വാകപ്പൂക്കൾ
വാക പൂത്തു നിൽക്കുന്നത് കാണാൻ എന്നും എനിക്കിഷ്ടമായിരുന്നു. ആ ചുവപ്പ് എൻ്റെ മനസിലും മുഖത്തും വ്യാപിക്കും. ആകെ ഒരു സന്തോഷം . വർഷം പത്തായി ഈ ഹോസ്റ്റലിലെ അന്തേവാസിയായിട്ട്. അർച്ചന ജനലരികിൽ വന്ന് പുറത്തേയ്ക്ക് നോക്കിയിരുന്നു. റൂംമേറ്റ് ലീവെടുത്ത് വീട്ടിൽ പോയതിനാൽ ഒന്നുമിണ്ടാനും ആരുമില്ല.
രാവിലെ മുതൽ വാകയുടെ തണലിൽ റെഡ് കളർ കാർ പാർക്കുചെയ്തുകാണുന്നു.
വാകപ്പൂക്കളാൽ റെഡ് കാർപെറ്റ് വിരിച്ചപോലാണ് നിലം . ഈ വാകയുടെ ചുറ്റും താനും നികേഷും എത്രയോ തവണ വട്ടും ചുറ്റി നടന്നിരിക്കുന്നു. തങ്ങളുടെ പ്രണയത്തിന് ഈ വാക സാക്ഷിയാണ്. തങ്ങളുടെ മാത്രമാണോ അല്ല മറ്റുപലരൂടേയും .
അച്ചൂ... നമ്മൾ ആദ്യായി കണ്ടത് ഈ വാകച്ചുവട്ടിൽ വച്ചാണ്. നീ ഓർക്കുന്നുണ്ടോ അതൊക്കെ .നികേഷ് അച്ചുവിന്റെ കയ്യിൽ നിലത്തുനിന്നും വാരിയെടുത്ത വാകപ്പൂക്കൾ വെച്ചുകൊണ്ട് ചോദിച്ചു.
ഒരിക്കലും മറക്കില്ല.എങ്ങനെ മറക്കും നികേഷ് .
നികേഷ്.. നമ്മൾ ഒന്നിക്കുമോ.. ?പലപ്പോഴും എനിക്കു തോന്നാറുണ്ട് സ്നേഹിക്കാൻ മാത്രമേ നമുക്കു പറ്റൂ എന്ന്. ഒന്നിച്ചൊരു ജീവിതം സ്വപ്നം മാത്രമാണെന്ന്. നിറയെ സ്നേഹം നൽകിയിട്ട് , എന്തിനെന്നറിയാതെ അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.
ഉംം പറയ് നൽകിയിട്ട്... അച്ചൂ എന്തിനാ നിർത്തിയേ പറയ്.
നികേഷ് ബാക്കി കേൾക്കാൻ കാത്തു.
ഒന്നൂല ബാക്കി അച്ചു പറഞ്ഞില്ല.
അച്ചുവിൻ്റെ മനസിലൂടെ എന്തൊക്കെ കടന്നുപോയി . കണ്ണുനിറഞ്ഞു.
അതേയ് .. ഈ വാകച്ചോട്ടിൽ വന്ന് മിണ്ടാതിരിക്കാനാണ് വന്നത് എങ്കിൽ ഞാൻ വരില്ലാരുന്നു. ഇന്നലെ ഒരുപോള കണ്ണടച്ചില്ല അറിയോ. ഉറങ്ങിപ്പോയാൽ ഈ സമയത്ത് ഇവിടെ എത്താൻ പറ്റാതെ വന്നാലോ . വന്നപ്പോൾ അച്ചുവിന് ഒന്നും പറയാനുമില്ല.
അടുത്ത ലീവിനു വരുമ്പോൾ അച്ചുവിൻ്റെ വീട്ടിൽ ഞാൻ എത്തും എൻ്റെ മാതാപിതാക്കളെകൂട്ടി. എൻ്റെ ഈ അച്ചൂനെ എനിക്കു തരുവോന്നു ചോദിക്കാൻ. നികേഷ് അച്ചുവിൻ്റെ മൂക്കിൽ പിടിച്ചു പതിയെകുലുക്കി.
അച്ചുവിൻ്റെ മുഖം സന്തോഷത്താൽ വിടർന്നു.
ഇപ്പോൾ എൻ്റെ അച്ചുവിൻ്റെ മുഖത്ത് ഈ വാകപ്പൂക്കളെക്കാൾ ചുവപ്പാണ്. നികേഷ് സ്നേഹത്തോടെ പറഞ്ഞു.
അതുകേട്ട് നാണത്തോടെ അച്ചു മുഖം കുനിച്ചു.
നീ വിഷമിക്കാതെ ഇനിയും ഒരു അവധി പറയുന്നത് നിനക്ക് ഇഷ്ടമാവില്ലായെന്നറിയാം. അടുത്ത ലീവ് വരെ ക്ഷമിക്ക് .
അല്ലാതെ പറ്റില്ലല്ലോ. നാളെ എപ്പോൾ ആണ് ഫ്ലൈറ്റ് ?
മോർണിംഗ് 7 a m ചെന്നിട്ട് വിളിക്കാം.. ഞാൻ പോട്ടെ കുറെ കാര്യങ്ങൾ അടുപ്പിക്കാൻ ഉണ്ട്.
ഉംം.. വിളിക്കാൻ മറക്കല്ലേ .
മറക്കില്ല അച്ചൂ.
നികേഷ് പോകുന്നത് അച്ചു നോക്കിനിന്നു.
ചേച്ചീ...
ആരോ വാതിലിൽ മുട്ടി വിളിച്ചു. അർച്ചന ഓർമ്മകൾക്ക് കടിഞ്ഞാണിട്ടു. എണീറ്റുചെന്ന് വാതിൽ തുറന്നു.
അടുത്ത റൂമിലെ ലയ
എന്താ ലയേ.
ചേച്ചി ബ്രേക്ഫാസ്റ്റ് കഴിച്ചോ..? ഇല്ലേൽ വാ ഞാനും ഒറ്റയ്ക്കേ ഉള്ളൂ.
കുട്ടി പോയി കഴിച്ചോളൂ. എനിക്ക് വിശപ്പുതോന്നുന്നില്ല. അർച്ചന വാതിൽ അടച്ചു ലോക്ക് ചെയ്തു. വീണ്ടും ജനലരികിൽ വന്നിരുന്നു.
വാകച്ചുവട്ടിൽ കിടന്ന കാർ പോയിക്കഴിഞ്ഞിരുന്നു. അർച്ചന വീണ്ടും തന്നിലേക്ക് മടങ്ങി. നികേഷ് വാക്കു പാലിച്ചു. ചെന്ന ഉടനെ തന്നെ വിളിച്ചു.പിന്നീട് വിളി കുറച്ചു. ഈ പത്തു വർഷത്തിനിടയ്ക്ക് നികേഷ് രണ്ടു തവണ നാട്ടിൽ വന്നു.
കല്ല്യാണത്തിനും നികേഷിൻ്റെ കുഞ്ഞിൻ്റെ മാമോദീസായ്ക്കും. ഈ രണ്ടിനും തന്നെ വിളിക്കാൻ മറന്നില്ലാന്നുമാത്രം.
പ്രതീക്ഷിക്കാതെ ഒരു കോൾ നികേഷിൻ്റെ
അർച്ചന കോൾ എടുത്തു.
ഹലോ.. അർച്ചന
യേസ് പറയൂ.
" ഒന്നു കാണണം ഇന്ന് നാലുമണിക്ക് വാകച്ചോട്ടിൽ "
അർച്ചന മറുപടി പറയുന്നതിനുമുമ്പ് നികേഷ് കോൾ കട്ട് ചെയ്തിരുന്നു.
അച്ചു വാകച്ചുവട്ടിൽ എത്തിയപ്പോൾ നികേഷ് കാത്തു നിൽക്കുന്നുണ്ടായിരുന്നു.
എപ്പോൾ എത്തി. അർച്ചന ചോദിച്ചു
അല്പസമയം ആയി.
പരസ്പരം ഒന്നും മിണ്ടാനില്ലാത്ത അവസ്ഥയായി രണ്ടുപേർക്കും.
" നാട്ടിൽ എന്നുവന്നു. എന്തിനായിരുന്നു എന്നെ കാണണമെന്ന് പറഞ്ഞത് . നമ്മൾ പിരിഞ്ഞവരല്ലേ..? പിന്നെന്തിന് .".
അർച്ചന നിശബ്ദതയ്ക്ക് വിരാമമിട്ടു.
" നാട്ടിൽ എത്തിയിട്ട് പതിനഞ്ച് ദിവസമായി. എനിക്കറിയാം നമ്മൾ പിരിഞ്ഞവർ ആണെന്ന്. നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. ആക്ഷേപിച്ചു. ഒരിക്കലും പൊറുക്കാനാവാത്ത പലതും പറഞ്ഞു. മാപ്പുചോദിച്ചാൽ തീരുന്ന തെറ്റല്ല ഞാൻ ചെയ്തത്. "
"പിന്നെ ഇപ്പോൾ എന്തിനു വന്നു. എന്നെക്കൊണ്ട് എന്തുകാര്യമാണ് നികേഷിന് സാധിക്കാനുള്ളത്. "
അർച്ചനയുടെ വാക്കുകൾക്ക് ഗൗരവം കൂടി.
ഒന്നും സാധിക്കാനല്ല.
പിന്നെ
" അടുത്ത ഞായറാഴ്ച എൻ്റെ വിവാഹമാണ്. നീ വരണം ." നികേഷ് മുഖത്തു നോക്കാതെ പറഞ്ഞു.
" കൊള്ളാലോ പൂർവ്വകാമുകി ആശീർവദിക്കണമെന്ന് അല്ലേ. ഒരുകാര്യം ചോദിച്ചോട്ടെ ഭാര്യയ്ക്ക് സ്നേഹം എങ്ങനെ കൊടുക്കും. ഫ്രീ ആയിട്ടോ.?
അതോ ഇൻസ്റ്റാൾമെൻ്റ് അടിസ്ഥാനത്തിലോ.. ?
അതും എത്ര കാലത്തേയ്ക്ക്.. ?
നിന്നിൽ നിന്ന് നിൻ്റെ ഭാര്യയും അതേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അവർക്കറിയില്ലല്ലോ നീ കൊടുക്കുന്ന സ്നേഹം ഭിക്ഷയാണെന്ന്. "
അച്ചൂ.. സങ്കടത്തോടെ നികേഷ് വിളിച്ചു
" അല്ല അർച്ചന. അതാണെൻ്റെ പേര്. നീയൊരിക്കൽ എന്നോട് പറഞ്ഞു. നീ എനിക്കുതരുന്ന സ്നേഹം നിൻ്റെ ഭിക്ഷയാണെന്ന് . അതുകൊണ്ട് സ്നേഹത്തെപ്പറ്റി കണക്കുപറയേണ്ടെന്ന്. അന്നു ഞാൻ തീരുമാനിച്ചു നീ തരുന്ന ഭിക്ഷ എനിക്കു വേണ്ടെന്ന്. "
" അർച്ചന പ്ലീസ് നിർത്ത് കഴിഞ്ഞതുപറഞ്ഞ് വഴക്കിടാനല്ല ഞാൻ വന്നത്. നീ വരണം എൻ്റെ കല്യാണത്തിന്. "
നികേഷ് പ്രതീക്ഷയോടെ അർച്ചനയുടെ മുഖത്തു നോക്കി.
" വരും എനിക്ക് കാണണം ആ ഹതഭാഗ്യയെ" അർച്ചനയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. വെറുപ്പുകലർന്ന ചിരി.
............ ............. ............
അർച്ചന ചെല്ലുമ്പോൾ പള്ളി നിറയെ ആൾക്കാർ . ലേഡീസ് നിന്ന ഭാഗത്ത് പിറകിലായ് നിന്നു. അരമണിക്കൂറിനള്ളിൽ ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങാൻ തുടങ്ങി.അർച്ചന ഇറങ്ങി പാരിഷ് ഹാളിൻ്റെ മുന്നിലുള്ള തൂണിൽ ചാരിനിന്നു. താൻ വന്നത് അവൻ അറിയണം .അതേ വേണ്ടൂ.
ആൾക്കാർക്കിടയിൽ നിന്ന് നികേഷ് ഇറങ്ങി വരുന്നത് അർച്ചന കണ്ടു. വധുവിനെ കാണാൻ അർച്ചനയ്ക്ക് കഴിഞ്ഞില്ല.
തീരെ പൊക്കം കുറവായിരിക്കും അതാവും കാണാത്തെ. കണ്ടിട്ടെ പോകൂ.അർച്ചന തീർച്ചപ്പെടുത്തി.
ഹായ്.. നികേഷ് കൈ ഉയർത്തി.
നികേഷ് അർച്ചനയെ കണ്ടിരുന്നു.
ആൾക്കാരെ വകഞ്ഞുമാറ്റി നികേഷ് അർച്ചനയ്ക്ക് അടുത്തേക്ക് നടന്നു. കൂടെ വീൽചെയറിൽ വധും .വീൽചെയർ ഉരുട്ടിക്കൊണ്ട് നികേഷ് അടുത്തെത്തി.
" ഇപ്പോൾ മനസിലായോ .നീ വരണമെന്ന് ഞാൻ ശാഠ്യം പിടിച്ചത് എന്തിനെന്ന്.ഇവൾ റെറ്റി. ഇവൾ ഈ അവസ്ഥയിൽ ആയത് എൻ്റെ അശ്രദ്ധ കാരണമാണ്. വർഷങ്ങൾ എടുത്തു ഇങ്ങനേലും ആവാൻ . "
" റെറ്റി... ഇതാണ് ഞാൻ പറഞ്ഞ അർച്ചന.." നികേഷ് റെറ്റിക്ക് അർച്ചനയെ പരിചയപ്പെടുത്തികൊണ്ട് പറഞ്ഞു "നമ്മളെപ്പറ്റിയെല്ലാം ഇവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. "
അർച്ചനയ്ക്ക് കണ്ണുനിറഞ്ഞ് വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയപോലായി.
" സോറി...സോറി നികേഷ് നിൻ്റെ സ്നേഹം റെറ്റിക്കാണ് അവകാശപ്പെട്ടത്.ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. ഞാൻ ഞാൻ പോകുന്നു."
അർച്ചന .പോകാൻ തിരിഞ്ഞതും റെറ്റി അർച്ചനയുടെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
" അച്ചൂ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കില്ലേ..? ഞങ്ങളോട് പൊറുക്കില്ലേ. "
അർച്ചന തൻ്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു. നികേഷിൻ്റെ കൈ പിടിച്ച് റെറ്റിയുടെ കയ്യിൽ വെച്ചു. തിരിഞ്ഞു നോക്കാതെ നടന്നു.
വർഷങ്ങൾ പോയിട്ടും തങ്ങൾക്കിടയിൽനല്ലൊരു ബന്ധം ഇന്നും നിലനിൽക്കുന്നു. നഷ്ടപ്രണയമായല്ല ഒരിക്കലും നഷ്ടമാവാത്ത പ്രണയമായി.