സമ്മാനം 💔
സമ്മാനം 💔
വീണ്ടും ഒരിക്കൽ കൂടെ ആ പെട്ടി എടുക്കേണ്ടി വന്നു. മാറാല മൂടി പൊടി പിടിച്ച് അനാഥമായി കിടക്കുന്ന ആ പെട്ടിയെ കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.
ഒരിക്കലാ പെട്ടി തന്റെ ഹൃദയ താളമായിരുന്നു
മനസ്സിനെ കുളിരണിയിപ്പിച്ചിരുന്നു ഇപ്പോഴോ?
അന്യരെ പോലെ മാറ്റി നിർത്തി താനാ പെട്ടിയെ!
" ഏട്ടാ... ഇതിലെന്താ? " ശോഭ തോളിൽ തട്ടിയപ്പോഴാണ് വാർത്തമാനത്തിലേക്ക് അവൻ എത്തിപ്പെട്ടത്.
" ഏഹ്!? "
" ഓഹ് ഈ പെട്ടിയിൽ എന്താന്ന് " ശോഭ
" അത് സ്കൂളിൽ ഉപയോഗിച്ച സാധങ്ങളാണ് " വിനോദ് വ്യസനയോടെ പറഞ്ഞു.
" ഓഹോ... നോട്സ് ആണോ? ഞാൻ നോക്കട്ടെ " വിനോദിന്റെ ഉള്ളൊന്ന് കാളി.
" വേണ്ട അതിൽ മുഴുവൻ പൊടിയാണ് ശോഭേ " പതർച്ച മറച്ചുകൊണ്ടവൻ പറഞ്ഞു.
" സാരമില്ല വിനുവേട്ട... വിനുവേട്ടന്റെ അല്ലെ ഞാനും കണ്ടോട്ടെ പ്ലീസ്... " അവൾ കൊഞ്ചലോടെ ചോദിച്ചു.
" പൊടി നിനക്ക് പറ്റില്ലാലോ അലർജി അല്ലെ ഇനി അത് നോക്കിയിട്ട് തുമ്മലൊന്നും വരേണ്ട എടുത്തു വെക്കട്ടെ " വിനോദ് കട്ടായം പോലെ പറഞ്ഞു.
" പൊടി തട്ടി വൃത്തിയാക്കിയിട്ട് ഏട്ടൻ എടുത്തു വെച്ചോളൂ " ശോഭ
" ഞാൻ വൃത്തിയാക്കാം താൻ പോയോ ഉച്ചക്കുള്ളത് തയ്യറിക്കിക്കോളൂ " വിനോദ്
" ഊണെല്ലാം ഉണ്ടാക്കിയിട്ടുണ്ട് " ശോഭ
ഇനിയും അവളെ പറഞ്ഞയക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെ വിനോദ് ഒന്നും ഉരിയാടാതെ പെട്ടി തുറന്നു.
ഓർമകൾ മനസ്സിലേക്ക് തികട്ടി...
" ചെക്കാ... എന്റെ പെൻസിൽ നിന്റെ കയ്യിലാണോ? " പച്ച പാവാടയും ക്രീം നിറത്തിലുള്ള മേൽക്കുപ്പായവുമുള്ള യൂണിഫോം ഇട്ട് എളിയിൽ കൈകുത്തി അവളോളം പ്രായമുള്ള പയ്യനോട് ചോദിക്കയാണ്.
" ഓഹ് അത് നിലത്ത് കെടന്നപ്പോ എടുത്ത് വെച്ചതാ ചിന്നു " പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ അവൻ തലതാഴ്ത്തി കള്ളം പറഞ്ഞു.
അത്പോലെ എത്രയോ അവളുടെ പെൻസിലുകൾ തന്റെ കയ്യിൽ ഭദ്രമെന്ന് അവൻ ഓർത്തു.
കുഞ്ഞിളം പ്രായത്തിലെ തന്റെ പ്രണയം പിടിച്ചു പറ്റിയവൾ. അവൾക്ക് വിവാഹ പ്രായമായപ്പോൾ അവളുടെ വീട്ടിൽ പോയി ചോദിക്കാൻ മാത്രം ധൈര്യം ഉണ്ടായിരുന്നില്ല ജോലിയും കൂലിയുമില്ലാത്ത പതിനെട്ടുകാരൻ ആര് പെണ്ണുകൊടുക്കാൻ!!!
അവന്റെ പ്രണയം അവനിൽ തന്നെ കുഴിച്ചു മൂടുകയായിരുന്നു അവൻ. അവളോട് പോലും പറയാതെ എന്നാൽ അവളുടെ കല്യാണം ഉറപ്പിച്ച നാളിന് ശേഷം ഒരിക്കൽ അവൾ അവന്റടുക്കലേക്ക് വന്നു.
" ചെക്കാ... കല്യാണം ഉറപ്പിച്ചുട്ടോ നീയറിഞ്ഞു കാണും.... " അവൾ പറഞ്ഞു നിർത്തി.
ഇരുവർക്കുമിടയിൽ മൗനം നിറഞ്ഞു. മൗനം അസ്സഹനീയമായതോടെ അവൾ തന്നെ വീണ്ടും പറഞ്ഞു.
" അടുത്ത ആഴ്ചയാണ് കല്യാണം... " അതും പറഞ്ഞു അവന്റെ കയ്യിൽ വർണ്ണ കടലാസ് കൊണ്ട് പൊതിഞ്ഞ ചെറിയ പുസ്തകം വെച് കൊടുത്തു.
" എനിക്കൊരാളെ ഇഷ്ട്ടമായിരുന്നു... അവനും ഇഷ്ട്ടമാണെന്ന് തോന്നുന്നു... അല്ലാ ഇഷ്ട്ടമാണ്... പക്ഷെ അവൻ എന്നോടോ ഞാൻ അവനോടൊ പറഞ്ഞില്ല.... പുസ്തകത്താളിൽ അവനോടുള്ള പ്രണയം എഴുതി വെക്കുന്നത് കണ്ടാണ് ഒരു ദിവസം അച്ഛൻ കയറി വന്നത്... അച്ഛനെ കണ്ട വെപ്രാളത്തിൽ ബുക്ക് മറച്ചു പിടിച്ചു... അച്ഛനതെടുത്തു വായിച്ചു... പിന്നെ എല്ലാം പെട്ടന്നായിരുന്നു " അവളുടെ വാക്കുകൾ അവനെ പിടിച്ചു കുലുക്കി.
" ആരാണ് നിന്റെ പ്രണയം കട്ടെടുത്ത ഭാഗ്യവാൻ" എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ അവൻ കഴിഞ്ഞില്ല.
" ഞാൻ പോകുവാണ്. പുസ്തകം നീ തുറന്ന് വായിക്കണം എന്നിട്ട് എന്റെ കാമുകനോട് പറയണം എനിക്കും അവനെ ഇഷ്ട്ടമായിരുന്നെന്ന് " അവൾ വേദനയോടെ ചിരിച്ചു.
" എന്നും എന്റെ പെൻസിലും പൊട്ടിയ കുപ്പിവളകളും കട്ടെടുക്കുന്ന ചെക്കനെ വല്ലാതെ ഇഷ്ടായിരുന്നു പെൻസിലിന്റെയും കുപ്പിളപൊട്ടുകളുടെയും ഇടയിൽ സൂക്ഷിക്കണേ എന്ന് പറയണം... " അവൾ അവനിൽ നിന്നും ഹൃദയം തകരുന്ന വേദനയോടെ നടന്നു നീങ്ങി.
അവനവിടെ സ്തംഭിച്ചു നിന്നു.
__________________
അന്ന് പൊഴിഞ്ഞ കണ്ണുനീർ വീണ്ടും ചാലിട്ട് പൊട്ടിയൊലിക്കും പോലെ അവൻ അനുഭവപ്പെട്ടു. അടുത്തിരിക്കുന്ന ഭാര്യക്ക് മുഖം കൊടുക്കാതെ ആ പെട്ടി തുറക്കാതെ അത് വെച്ചിരുന്ന സ്ഥാനത് തന്നെ വെച്ചു. അപ്പോഴും അവളുടെ ഓർമകൾ അവനെ കാർന്നു തിന്നു. അവൻ ഹാളിലേക്ക് നീങ്ങി. അവിടെ ഇട്ടിരുന്ന ചാരുകസേരയിൽ കണ്ണുകളടച്ചിരുന്നു. ഭാര്യ ശോഭ വിനോദിൻ പെട്ടെന്ന് എന്ത് സംഭവിച്ചെന്നറിയാതെ അയാൾക്ക് പിന്നാലെ പോയി. അയാളുടെ അടുത്ത് നിന്നു മുടിയിൽ തലോടി കൊണ്ടിരുന്നു.
" വിഷമിക്കേണ്ട ഞാനുണ്ട് കൂടെ " എന്ന് ശോഭ പറയാതെ പറഞ്ഞു കൊണ്ടിരുന്നു.
