നിശബ്ദ പങ്കാളി
നിശബ്ദ പങ്കാളി
സ്കൂൾ വിട്ടു വന്നു കഴിഞ്ഞു ഞാൻ വേഗം തന്നെ പഠിക്കാൻ ഒരു കസേരയും എടുത്തു ജനലിന്റെ അടുത്തേക്ക് പോയി ഇരുന്നു. പിന്നെ ആ ജനാലവഴി അടുത്തുള്ള വീട്ടിലേക്ക് നോക്കിയിരുന്നു. ഒരുപാട് നേരം കഴിഞ്ഞിരിക്കുന്നു, സമയം ഒരു എട്ടുമണിയായപ്പോൾ എന്റെ ചെവിയിലേക്കൊരു ബുള്ളറ്റിന്റെ ശബ്ദം അടിച്ചു കയറി. ഞാൻ വേഗം തന്നെ ആ ബുക്കെടുത്തു. അവർക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ആ ബുക്കിലെ എഴുതി നിർത്തിയിരിക്കുന്ന പേജ് തുറന്നു.
എന്തൊരു സ്റ്റൈലാണ് ആ ചേച്ചി. നിർത്തിയിടത്തു നിന്ന് വീണ്ടും ഞാൻ എഴുതാൻ തുടങ്ങി. ബുള്ളറ്റിലെ ആ സ്റ്റൈല് ചേച്ചി എന്ന എന്റെ ഈ എഴുത്തു എപ്പോഴും തുടരണെ എന്നു പ്രാർത്ഥിച്ചു കൊണ്ട് ഞാനെന്റെ പേന ആ ബുക്കിന്റെ ഒരു താളിലേക്ക് അമർത്തി. ആ അമർത്തലിന്റെ പാടുകൾ അടുത്ത പേജുകളിലും പ്രതിഫലിച്ചിരുന്നു. ഞാൻ എഴുതി തുടങ്ങി, അന്ന് അവരുടെ വീട്ടിൽ നിന്നും ആ ചേച്ചിയുമായി ബന്ധപ്പെട്ടു വന്ന എല്ലാ ശബ്ദങ്ങളും ഞാനെന്റെ ബുക്കിലേക്കു പകർത്തി.
ഒരുപാട് നാളുകൾ കടന്നു പോയിരുന്നു, അന്നും ഞാൻ അവർക്കു വേണ്ടിയുള്ള ആ ബുക്കെടുത്തു ജനാലയുടെ അരുകിൽ വന്നിരുന്നു. പക്ഷെ അന്നത്തെ ആ വൈകുന്നേരത്തിനു മറ്റൊരു പ്രത്യേക ഉണ്ടായിരുന്നു. ആകെ ഒച്ചയും ബഹളവും, അതെ നാളെ അവരുടെ കല്യാണമാണ്. എന്റെ മനസ്സ് ആ വീട്ടിലേക്കു തന്നെ കേന്ദ്രികരിച്ചിരുന്നു.
രാത്രി ഒരുപാട് കഴിഞ്ഞിരിക്കുന്നു. ലൈറ്റ് മാലകൾ ഇപ്പോഴും കെടുത്തിയിട്ടില്ല. പക്ഷെ ബഹളം അൽപ്പം കുറഞ്ഞിരിക്കുന്നു. എനിക്ക് ഉറക്കം വന്നില്ല, ഞാൻ ആ ജനാലയുടെ അടുത്തു തന്നെ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ശബ്ദം.
"ഈ രാത്രി നീ എവടെ പോകുവാ?"
ഞാൻ വേഗം തന്നെ കസേരയിൽ നിന്നും എഴുന്നേറ്റു. ആ വീട്ടിലേക്ക് സൂക്ഷിച്ചു നോക്കി.
അതെ അതെന്റെ കഥാപാത്രം തന്നെയാണ്. ഹെൽമറ്റും എടുത്തു ബുള്ളറ്റിലേക്കു കയറി. പുറകെ അവരുടെ അമ്മ ഇറങ്ങി വന്നു പറഞ്ഞു,
"നാളെ നിന്റെ കല്യാണമാ, നീ ഈ രാത്രി എവിടെ പോകുവാ?"
"നാളെയല്ലേ കല്യാണം, ഇന്നല്ലല്ലോ? എന്തായാലും ഇന്നെനിക്കു കറങ്ങാൻ പോകണം."
ഇതും പറഞ്ഞവർ ആ ബുള്ളറ്റിൽ കയറി പഴയ സ്റ്റൈൽ ഒന്നും കുറക്കാതെ ഓടിച്ചു പോയി.
അവർ എന്റെ കണ്ണിൽ നിന്നും മായുന്നവരെ ഞാൻ അവരെ തന്നെ നോക്കി നിന്നു, പിന്നെ തിരിച്ചു കസേരയിൽ വന്നിരുന്നു.
ആ ബുക്കുത്തുറന്നു, അവർക്കുവേണ്ടി ഞാൻ സൃഷ്ട്ടിച്ച ആ ബുക്ക്. ആ എഴുത്തുകളിൽ സ്പർശിച്ചു,
"എവിടാണ് എനിക്ക് പിഴവ് പറ്റിയത്? എന്റെ കഥാപാത്രം ഇതായിരുന്നോ, അല്ല ഒരിക്കലും ഇതെന്റെ കഥാപാത്രമല്ല."
ഇതെന്റെ മനസ്സിലേക്കു അമർത്തി വയ്ക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. ഞാന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി. ശരിയായതിനെ സൃഷ്ടിക്കാൻ താക്കിതു ചെയ്തു, പൂർണ്ണമായും ശരിയായതിനെ.
ഞാൻ ഇത്രയും നാൾ എഴുതി നിറച്ചുവച്ച ആ താളുകളിൽ ഒന്നു വിരലുകൾ ഓടിച്ചു പിന്നെ ഞാൻ എന്റെ മനസ്സിനെ എന്റെ വരുതിയിൽ നിർത്തി ആ ഓരോ പേജുകളും പേന കൊണ്ട് വെട്ടാൻ തുടങ്ങി. വെട്ടി വെട്ടി ഞാൻ എഴുതി നിർത്തിയിടത്തു ചെന്നു, ആ അവസാന താളും വെട്ടി കൊണ്ട് ഞാനെന്റെ മനസ്സിനെ പൂർണ്ണമായും എന്റെ ചിന്തകളുമായി ബന്ധിപ്പിച്ചു. ശേഷം പുതിയ താളുകളിൽ കൈപ്പത്തി വച്ചു കൊണ്ട് ആ ബുക്ക് അടച്ചുവെച്ചു, വീണ്ടും തുറക്കാൻ വേണ്ടി.