ആത്മഹത്യാക്കുറിപ്പ്
ആത്മഹത്യാക്കുറിപ്പ്
അയാൾ കഥ എഴുതാൻ പേപ്പറും പേനയും എടുത്ത് ഇരുന്നിട്ട് കുറെ നേരമായി. പക്ഷെ എഴുതാൻ ഒന്നും തന്നെ കിട്ടിയില്ല. വെറുതെയിരുന്നാൽ എഴുതാൻ കിട്ടുക എന്നത് അനായാസമായ കാര്യം തന്നെയാണ്. അയാൾ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി ഇരുന്നു. "ഇല്ല, എനിക്ക് ഒന്നും എഴുതാൻ കഴിയുന്നില്ല," അയാൾ സ്വയം പറഞ്ഞു.
അയാൾ പേന താഴെ വച്ചു. പെട്ടന്ന് ആരോ അയാളുടെ മുറിയുടെ വാതിൽ അനുവാദം പോലും ചോദിക്കാതെ വലിച്ചു തുറന്നു. അനി, അയാളുടെ അനിയൻ ആയിരുന്നു. അവൻ മുറിയിലേക്ക് കടന്നു വന്നു.
"എന്തെങ്കിലും എഴുതിയോ?" അവൻ ചോദിച്ചു. അയാൾക്ക് ദേഷ്യം വന്നു, അയാൾ പറഞ്ഞു, "നീ വിചാരിക്കുന്ന പോലെ എഴുതുക എന്നത് വേഗം കഴിയുന്ന ഒരു കാര്യമല്ല". എന്താന്നറിയില്ല അയാൾ വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു. അയാൾ അത് കടിച്ചമർത്തി. എന്നാൽ അയാളുടെ അനിയന്റെ മുഖം വളരെ ശാന്തമായിരുന്നു.
അനിയൻ പറഞ്ഞു തുടങ്ങി,
"നീ ഇതുവരെ എന്നെപ്പറ്റി ഒന്നും എഴുതിയിട്ടില്ലല്ലോ, എന്നെപ്പറ്റി എഴുത്."
'നിന്നെപ്പറ്റി' അയാൾ ചിരിച്ചു 'എന്തെഴുതാൻ?'
"എന്റെ ആശുപത്രി ദിനങ്ങളെ പറ്റി എഴുതൂ," അനിയൻ പറഞ്ഞു, "പുതിയ എന്റെ ഈ മാറ്റത്തെപ്പറ്റി എഴുതൂ."
"നിന്റെ ആ ഭ്രാന്തമായ ദിനത്തെപ്പറ്റി എഴുതിയാൽ എനിക്ക് തന്നെ ഭ്രാന്ത് പിടിക്കും", അയാൾ മറുപടി നൽകി. ശേഷം ചൂട് കൂടുതലുള്ളതിനാൽ അയാൾ ബുക്ക് എടുത്തു പുറത്തേക്കിറങ്ങി. നീ എന്റെ പിന്നാലെ വരരുത് എന്ന് അയാൾ അനിയനോട് താക്കീത് ചെയ്തു. എന്നാൽ അയാളുടെ വാക്കുകൾക്കൊട്ടും തന്നെ വിലകൽപ്പിക്കാതെ അവൻ പിന്നാലെ കൂടി. അവൻ വീണ്ടും പറഞ്ഞു തുടങ്ങി, "എന്നെപ്പറ്റി എഴുതൂ, സഹോദരാ".
അവന്റെ ശല്യം സഹിക്കവയ്യാതെ അയാൾ പറഞ്ഞു: "ഞാൻ എഴുതാം, ഞാൻ നിന്നെ പറ്റി എഴുതാം. എഴുതിയശേഷം പിന്നെ എന്നെ നീ ശല്യം ചെയ്യരുത്, ഈ ഉറപ്പു തന്നാൽ മാത്രമേ ഞാൻ എഴുതു."
"സമ്മതം, എന്നെപ്പറ്റി എഴുതിയാൽ പിന്നെ ഞാൻ നിന്നെ ശല്യം ചെയ്യില്ല. ഒരു നിബന്ധന കൂടിയുണ്ട്, ഈ കഥയിലെ എന്റെ കഥാപാത്രത്തെ എല്ലാരും ഒരു കാലവും മറക്കരുത്, നീ എഴുതിയിട്ട് എന്നെ കാണിക്കണം."
എല്ലാത്തിനും തലയാട്ടി അയാൾ എഴുതാൻ തുടങ്ങി. അവസാനത്തെ ഭാഗം എഴുതി അയാൾ പേന താഴെ വെച്ചു, തീരാത്ത തീർച്ചയോടെ തന്നെ. അയാൾ അത് എടുത്തു തന്റെ സഹോദരന്റെ കൈകളിൽ കൊടുത്തു.
അവൻ അത് വായിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ അയാളെ നോക്കി, അയാളെ കെട്ടിപ്പിടിച്ചു." ഇത് നീ പ്രസിദ്ധീകരിക്കണം," അവൻ ആവശ്യപ്പെട്ടു.
"നിന്റെ ആഗ്രഹം സാധിച്ചില്ലേ, ഇനി നീ പറഞ്ഞ പോലെ എന്റെ ആഗ്രഹം സാധിച്ചു തരേണ്ട സമയം എത്തിക്കഴിഞ്ഞിരിക്കുന്നു," അയാൾ അനിയനോട് പറഞ്ഞു. അനിയൻ മറുപടി പറഞ്ഞു, "എന്താണ് ഞാൻ ചെയ്യേണ്ടത്? പറയൂ, സഹോദരാ".
അയാൾ മറുപടി പറഞ്ഞു, "വേറൊന്നുമില്ല, നീ ഇനി എന്നെ ഒരിക്കലും ശല്യപ്പെടുത്തരുത്. നിനക്കെന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന് എനിക്കറിയാം പക്ഷേ നിന്റെ പിൽക്കാല ജീവിതം എന്നെ മോശമായി തന്നെ ബാധിക്കും, അതു കൊണ്ട് നീ എന്റെ വാക്ക് പാലിക്കുക, ഇനി എന്നെ ശല്യപ്പെടുത്തരുത്".
അയാളുടെ ആവശ്യം അവനെ വല്ലാതെ വിഷമിപ്പിച്ചു. അവൻ ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി.
കുറച്ചു കഴിഞ്ഞ് അയാൾ ആ കഥ എടുത്തു വായിച്ചു, അയാളുടെ അനിയന്റെ കഥ. ഓരോ വരിയിലൂടെയും അയാൾ കണ്ണോടിച്ചു, അയാളുടെ അനിയന്റെ ജീവിതത്തിലൂടെയും. കഥയുടെ അവസാനം അയാൾ തിരിച്ചറിഞ്ഞു അയാളുടെ അനിയൻ ഒരു ഹീറോ തന്നെയായിരുന്നു.
അയാൾ അനിയനെ കാണാൻ അവന്റെ മുറിയിലേക്ക് ഓടി ചെന്നു. പക്ഷേ വൈകിയിരുന്നു, അയാൾ സഹോദരാ എന്ന് ഉറക്കെ വിളിച്ചു, മുറിയുടെ ഉള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന സഹോദരന്റെ അവസാന ജീവനും പിടഞ്ഞുരുകി അയാളുടെ കയ്യിലിരുന്ന പേപ്പറിലേക്ക് വീണു.