sasi kurup Kurup

Tragedy Fantasy Inspirational

4  

sasi kurup Kurup

Tragedy Fantasy Inspirational

ഇന്റർനെറ്റ് നിലച്ചു.

ഇന്റർനെറ്റ് നിലച്ചു.

3 mins
330



ആരതിയുടെ വിവാഹ നിശ്ചയത്തിന് രണ്ടാഴ്ച മുമ്പാണ് അത് സംഭവിച്ചത്.

ഒരാഴ്ച വരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ചില സ്ഥലങ്ങളിൽ നടന്നു. .

അടുത്ത വാരം ക്ഷമയറ്റ് ജനങ്ങൾ തെരുവിലിറങ്ങി. സർക്കാർ വാഹനങ്ങൾക്ക് തീയിട്ടു, കടകമ്പോളങ്ങൾ തകർത്തു. അക്രമാസക്തജനകൂട്ടത്തെ പോലീസ് വെടിവെച്ചു. രണ്ടു പേർ മരിച്ചു.

144 പ്രഖ്യാപിച്ചു, എങ്കിലും കലാപം അടങ്ങിയില്ല.

പ്രകൃതിദത്ത വനങ്ങളിലെ അന്തേവാസികൾ ഒഴിച്ച് വളർത്തുമൃഗങ്ങൾക്കും വീടിന്റെ പരിസത്ത് എച്ചിലുകൾ തേടുന്ന പക്ഷികൾക്കും , തെരുവുപട്ടികൾക്കും യാചകർക്കും നിരത്ത് വീടാക്കിയ മനുഷ്യർക്കും എല്ലാം വിരൽത്തുമ്പിൽ എന്നഭിമാനിക്കുന്ന ജനസഞ്ചയങ്ങൾക്കും ഭീതി വിതറിക്കൊണ്ട് മഹാമാരി ആഞ്ഞടിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലിലെ ഫ്രണ്ട് ഓഫീസ് ട്രയിനിംഗ് കഴിഞ്ഞ് ഒരു മാസത്തെ കിച്ചൺ പരിശീലനത്തിന് കോഫീ ഷോപ്പിൽ എത്തിയ ആദ്യ ദിവസം തന്നെ ഓറഞ്ച് ജ്യൂസ്, ഇഡ്ഡലി, ഉഴുന്നു വട ഒക്കെ പ്രഭാതഭക്ഷണമായി സുശീലക്കാ കൊടുത്തു.

" അപ്പീ, പേര് എന്തര് "

അയ്യപ്പൻ

" തള്ളേ ! ഭഗവാന്റെ പേര് "

ക്യാന്റീനിൽ നിന്നേ ഭക്ഷണം കഴിക്കാവു എന്ന് കർശനമായ നിയമമുണ്ട് , എങ്കിലും ഭക്ഷണം കോഫീ ഷോപ്പിൽ നിന്ന് കഴിച്ചാൽ മതിയെന്ന് അക്ക !

കോഫീ ഷോപ്പിന്റെ ചുമതലക്കാരി അല്ലെങ്കിലും, അക്കയുടെ തീരുമാനം മാനേജർ പോലും അംഗീകരിക്കും.

ആ മാസത്തിൽ തന്നെയായിരുന്നു താല്ക്കാലിക തസ്തികയിൽ നിന്നും അക്ക സ്ഥിര ജോലിക്കാരിയാത്. സന്തോഷം കവിഞ്ഞൊഴുകി അവരിൽ നിന്നും .

ഒത്തിരി സ്നേഹത്തോടെ കെട്ടിപ്പിടിച്ച് അയ്യപ്പന്റെ കവിളിൽ ഉമ്മ വെച്ചു . അന്നാദ്യമായിട്ടാ അമ്മ അല്ലാത്ത ഒരു സ്ത്രീ അയ്യപ്പനെ ആശ്ലേഷിക്കുന്നത്.

സാംഗോപാംഗ സുന്ദരിയായ അക്കക്ക് വനിലയുടെ മണമായിരുന്നു.

തെന്നിന്ത്യൻ വിസ്മയ വിഭവങ്ങളുടെ കൈപ്പുണ്യമുളള കൈയാണ് അക്കക്ക് .

എരിവില്ലാത്ത സാമ്പാറും ചട്ട്ണിയും ചേർത്ത് സായിപ്പും മദാമ്മമാരും നെയ് റോസ്റ്റ് കഴിക്കുമ്പോൾ കൊമി ദ റാങ് * നോട് അവർ പറയും ,

" ഹോ, ഹോ എത്ര രുചികരം. "

അതിഥികൾ സമ്മാനമായി കൊടുക്കാറുള്ള ചെറിയ ടിന്നിലെ ട്യൂണ മത്സ്യവും, ഫ്രഞ്ച് വൈനും , ഓൾഡ് സ്പൈസും അക്ക മറ്റുള്ളവർക്ക് നൽകും .

ഡോളറായി കിട്ടുന്ന സ്നേഹം ബാങ്കിൽ നിക്ഷേപിക്കും

" അപ്പി , അയ്യപ്പാ നീ കണ്ടോ ഇത് , എത്രയാടാ ഇത് ?"

നൂറ് ഡോളർ !

എത്ര രൂപ വരും.

36 ഗുണം 100 സമം മൂവായിരത്തി അറുനൂറ്

" എന്റമ്മോ, ആ 101 ലെ സായിപ്പ് എന്റെ ചന്തിക്ക് പിടിച്ച് അമർത്തി , നോ , നോ ഞാൻ അയാളുടെ കൈ ബലമായി പിടിച്ചു മാറ്റി "

ഈ നോട്ടു തന്നിട്ട് അയാൾ പറയുകയാ " വെരി നൈസ് "

" പോട്ടടാ അപ്പി , എന്റെ ... ന്തി അവന്റെ ആത്മകഥയിൽ എഴുതിക്കോട്ടെ "

അക്ക നിർത്താതെ ചിരിച്ചു.

കോഫീ ഷോപ്പിൽ നിന്നും ഒരു മാസത്തേക്ക് കൊണ്ടിനെന്റൽ കിച്ചൺ ട്രയിനിങിനായി പോകുമ്പോൾ അക്ക ഓർമ്മിപ്പിച്ചു

" ആ പന്നി മെൻഡസ് നിന്നെ ഒന്നും പാനിൽ തൊടീക്കില്ല , ഒന്നും പറഞ്ഞു തരികയുമില്ല "

"മി. അയ്യപ്പൻ, ഇത് ഗോവൻ ഫെനി യാണ് , കഴിക്ക് " എന്ന് മെൻസസിനെ കൊണ്ട് പറയിപ്പിച്ച നയതന്ത്ര ചാതുര്യം അയ്യപ്പനുണ്ട്.

മെൻസസ് പറഞ്ഞു,

" കട്ടമാരൻ സ്പെഷ്യൽ ഞാനാർക്കും പറഞ്ഞു കൊടുക്കാറില്ല. അയ്യപ്പനെ പഠിപ്പിക്കാം. "

കട്ടമാരൻ **, ആന്ധ്രക്കാരൻ എക്സിക്യൂറ്റീവ് ഷെഫ് സുധാകർ റാവുവിന്റെ പ്രത്യേക വിഭവമാണ്.

കണക്കിൽ ബിരുദാനന്തര ബിരുദം നേടിയ റാവു സാർ സ്വിറ്റ്സർലൻഡിൽ നിന്നും കേറ്ററിങ്ങ് ഡിഗ്രി സമ്പാദിച്ചു.

രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയുടെ ബഹുമാനാർത്ഥം നടത്തിയ വിരുന്നിൽ കട്ടമാരൻ സ്പെഷ്യൽ ഭക്ഷിക്കാൻ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ രാഷ്ട്രപതിയെ അനുവദിച്ചില്ല..

ആ ഡിഷ് * തയ്യാറാക്കുന്ന വിവരം, വായിൽ ഫുഡ് ടെസ്റ്റിംങ് ലാബുള്ള ഉദ്യോഗസ്ഥരെ റാവു സാർ അറിയിച്ചില്ല.

പാർട്ടി കഴിഞ്ഞ് റാവു ഭക്ഷ്വ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളെ കൈകാട്ടി വിളിച്ചു അകലെ മാറ്റി നിർത്തി ചോദിച്ചു

" ചൂത്തിയാ സാലേ , നിന്റെ വീട്ടിലും ഇങ്ങനെ ആണോ പതിവ് "

അക്കയുടെ വീട് ബീച്ചിന് മുകളിലുള്ള ഉയർന്ന സ്ഥലത്താണ്. രാത്രിയിൽ കാർത്തിക വിളക്കുകൾ കത്തിച്ചതു പോലെ നിരനിരയായി കടലിൽ കൊതുമ്പു വള്ളങ്ങളിലെ വെളിച്ചം കാണാം.

പകൽ കടലിന് നീല നിറമാണ്. സ്നാന വസ്ത്രങ്ങുമായി ബീച്ചിൽ വിദേശിയരുടെ തിരക്കാണ് പകൽ .

വിദേശത്ത് ജോലി ലഭിച്ച അയ്യപ്പൻ അവധിക്ക് വരുമ്പോൾ രണ്ട് ദിവസം അക്കയുടെ വീട്ടിൽ താമസിക്കും. ആ ദിവസങ്ങളിൽ അക്ക അവധി എടുക്കും. അടുക്കളയോട് ചേർന്ന സ്ഥലത്ത് കറിവേപ്പ് , ആഫ്രിക്കൻ മല്ലി, സർവസുഗന്ധി, രംഭ , പൊതിന , കൃഷ്ണതുളസി, പനികൂർക്കയും അക്ക നട്ടുവളർത്തിയിരുന്നു. ഇലകൾ ന്തെരുടി ഗന്ധം ആസ്വദിക്കുമായിരുന്നു അവർ.

ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സത്യനേശൻ ചേട്ടന്റ പടത്തിലെ കണ്ണുകൾ രൗദ്രഭാവം പൂണ്ട് അയ്യപ്പനെ പലപ്പോഴും തുറിച്ച് നോക്കി.

അയ്യപ്പാ , നീ വല്ലപോഴും ബീച്ചിൽ മുങ്ങി കുളിക്കണം. കാരണമെന്താ? മൂന്നു സാഗരങ്ങളും ഒന്നിക്കുന്ന സംഗമത്തിലെ ഒരു കണ്ണിയായ അറബിക്കടലിലും, ഗംഗ നിക്ഷേപിക്കുന്ന പുണ്യ പാപച്ചുമടുകൾ വഹിക്കുന്ന ആ തീർത്ഥം ഒഴുകിയെത്തും.

പുണ്യ പമ്പയും അറബിക്കടലിൽ ലയിച്ചല്ലേ ആശ്വാസം തേടുന്നത്.

ഋതുഭേദങ്ങൾ സമാഗതമാകുമ്പോൾ ഊരി മാറ്റാവുന്ന പുതിയ പുതിയ അറിവുകളുടെ ഉടുപ്പുകൾ അക്ക , അയ്യപ്പന് സമ്മാനിച്ചു.

നിശ്ചയ ദിവസം രണ്ടു ലക്ഷം രൂപ. വിവാഹ ദിവസം മുപ്പത് പവൻ സ്വർണം. അതായിരുന്നു വരന്റെ അച്ഛന്റെ ഡിമാന്റ്.

ഒരു ലക്ഷം രൂപയുമായി നിശ്ചയ ദിവസം വന്നെത്തുംമെന്ന് അക്കയെ അറിയിച്ചതാണ് വിവാഹാലോചന നടത്തുമ്പോൾ തന്നെ.

പട്ടികൾ നിർത്താതെ ഓരയിട്ടു, പൂവൻ കോഴികൾ പല തവണ കൂവി , വൃക്ഷങ്ങളിൽ ചേക്കേറിയ പക്ഷികൾ പറന്നു പോയില്ല. അന്തരീക്ഷം ഘനീഭവിച്ച് ശക്തിയായി ഇടി വെട്ടി . മഴ ചെയ്തു.

ബാങ്കുകൾ പ്രവർത്തന രഹിതമായി .

" ബുക്കുകളിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ അത് നോക്കി കുറെ പേർക്ക് പണം കൊടുക്കാമായിരുന്നു. "

ബാങ്ക് മാനേജർ എല്ലാവരോടുമായി തന്റെ നിസ്സഹായത അറിയിച്ചു.

ഇന്റർനെറ്റ് അധിഷ്ഠിത ബുക്കിങ്ങുകളെല്ലാം മുടങ്ങി. ഇമെയിലുകൾ പോകാതെ കെട്ടിക്കിടന്നു. ക്രെഡിറ്റ് കാർഡുമായി സൂപ്പർ മാർക്കറ്റുകളിൽ പോയവർ സാധനങ്ങൾ വലിച്ചെറിഞ്ഞും ഇന്റർനെറ്റിനെ ശപിച്ചും കടുത്ത ആസ്വാസ്ഥ്യം പ്രകടിപ്പിച്ചു.

ലോകമെമ്പാടും ഇന്റർനെറ്റ് തകർന്നു.

കേബിൾ നിശ്ചലമായി. മൊബൈൽ പ്രവർത്തന രഹിതം. വാഹനങ്ങൾ ഒന്നും നിരത്തിലില്ല. പെട്രോൾ പമ്പുകൾ അടഞ്ഞു കിടന്നു.

അക്കയുടെ മകളുടെ നിശ്ചയം നടന്നോ എന്നൊന്നും അറിയാൻ ഒരു മാർഗ്ഗവുമില്ല.

കർത്തവ്യതാമൂഢനായി അയ്യപ്പൻ അമ്പല മുറ്റത്തെ ആൽത്തറയിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.

സതീർത്ഥ്യനായ ശംഭു പോറ്റി നടയടച്ച് കുളത്തിലെ വെള്ളം പക്ഷികൾക്ക് കുടിക്കാനായി ആൽത്തറയിൽ വെച്ച് അയ്യപ്പന്റെ സമീപം വന്നു.

"നീ കരയേണ്ട . നീ മാത്രമല്ലല്ലോ സകല മനുഷ്യർക്കും ദുരവസ്ഥയല്ലേ അയ്യപ്പാ , ഭഗവാനും ഒരാഴ്ചയായി പട്ടിണിയിലാ . "

പടച്ചോറിന്റേയും പായസ്സത്തിന്റേയും അവശിഷ്ടങ്ങൾ ഭക്ഷിച്ചിരുന്ന കിളികൾ തീറ്റകൾ കിട്ടാതെ ആൽത്തറയിൽ താന്തരായി ജന്മാന്തരങ്ങളുടെ വിയോഗയാത്രക്കായി കാത്തിരിക്കുന്നത് കണ്ട് അയ്യപ്പൻ വീണ്ടും ഏങ്ങലടിച്ച് കരഞ്ഞു.

ശംഭു പോറ്റി അയാളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ വിഫലശ്രമം നടത്തി.


* വെയിറ്റർ

**ചെമ്മീൻ Stuff ചെയ്ത നെയ്മീൻ പൊരിച്ചത്.



Rate this content
Log in

Similar malayalam story from Tragedy