വെണ്ണീറാകാത്ത രാഗം.
വെണ്ണീറാകാത്ത രാഗം.
"ഇനീം പൂവിട്ട് തൊഴാൻ ആരെങ്കിലുമുണ്ടോ ? " കുഞ്ചു കാർണവർ ഉറക്കെ ചോദിച്ചു.
കോടി പുതപ്പിച്ച് നീളമുള്ള വാഴയിലയിൽ കിടത്തി പട്ടടയിൽ വെയ്ക്കുമ്പോൾ , ഊട്ടി വളർത്തിയ തെരുവുനായ്ക്കളും പൂച്ചകകളും നിലവിളിച്ചു. പൊട്ടിക്കരച്ചിലും തേങ്ങലുകളും അശോക മരത്തിലും ഇലഞ്ഞിയിലും തങ്ങി നിന്ന് ദു:ഖത്തോടെ പട്ടടയിൽ നോക്കി നെടുവീർപ്പിട്ടു.
സന്ദർശകരായി ഇന്നലെ എത്തിയ ചിത്രശലഭങ്ങളുടെ മക്കൾ പൂന്തോപ്പിൽ വർണ്ണങ്ങൾ ചാലിച്ച് പാറി നടന്നു. രാത്രിയുടെ അന്ത്യയാമങ്ങളിൽ വിടർന്ന അവർ , അമ്മഭൂമിയെ വിട്ട് സങ്കടത്തോടെ വിടപറയുന്ന പകലിനൊപ്പം യാത്രയാകും. ഒരിക്കലും തിരികെ എത്താൻ കഴിയാത്ത യാത്ര .
വാക മരത്തിലെ കുരുവികൾ തേൻ തേടി പറന്നു പോകാതെ കൂടിനുള്ളിൽ അത്യാഹിതത്തിന്റെ പൊരുളറിയാതെ കഴുത്തു നീട്ടി.
ജനിമരണങ്ങളുടെ രഹസ്യങ്ങൾ അവറ്റകൾക്കല്ല, ആർക്കും അറിയില്ലല്ലോ!
പ്രിയയെ പോലെ ഒരു പെൺകുട്ടി ഭാര്യയായത് തന്റെ ഭാഗ്യമെന്ന് അയാൾ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
അർബുദം കാർന്നു തിന്നാൻ തുടങ്ങിയത് മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ്. മരുന്നും പ്രാർത്ഥനകളുമായി നാല് വർഷം കഴിയുമ്പോഴേക്കും രോഗം സ്റ്റേജ് നാലിലെത്തി.
അദൃശ്യമായി വന്നെത്തിയ കാലയവനിക, കൈകാലുകളിൽ നീരുവന്ന് വീർത്ത് സാന്നിദ്ധ്യമറിയിച്ചു.
പഞ്ഞി ഡെറ്റോളിൽ മുക്കി വൃണങ്ങളിൽ നിന്നൊലിക്കുന്ന ചലം ഒപ്പിയെടുത്ത് , സുഭദ്ര മുറി വൃത്തിയാക്കിയിട്ടും മനംപുരട്ടുന്ന ദുർഗന്ധം തങ്ങിനിന്നു.
" ഹരിയേട്ടാ " ദയനീയമായി അവ്യക്തതയോടെ വിളിച്ചു. അയാൾ അരികിൽ ചെന്ന് മഞ്ഞിച്ച് നീരുവന്നുവീർത്ത കവിളിൽ തലോടി.
" പ്രിയ, എന്റെ പൊന്ന് സങ്കടപ്പെടരുത് സുഖമാകും. സമാധാനമായി ഉറങ്ങിക്കോളു."
എങ്കിലും അയാൾക്ക് ഭയങ്കര അറപ്പു തോന്നി.
വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിൽ പോകുമ്പോൾ എല്ലാവരുടേയും കണ്ണുകൾ അവളെ പൊതിയുന്നതിലും, നൈഷ്ഠിക ബ്രഹചാരിയായ ശാസ്താവിനെ ഏകാഗ്രമായ മനസ്സോടെ പൂജിക്കുന്ന തിരുമേനി കളഭം കൊടുക്കുമ്പോൾ അവളേയും പൂജിക്കുന്നതിൽ അയാൾ ആനന്ദം കണ്ടെത്തി.
മകൻ തീ കൊളുത്തുമ്പോഴും ചിതയിലേക്ക് നോക്കിയില്ല.
താനാർത്തിയോടെ ചുംബിച്ച അംഗങ്ങൾ ജാതവേദസ്സിൽ വെണ്ണീറാക്കുന്നു , തലയോട്ടി പൊട്ടി.
ശ്രോതേന്ദ്രീയങ്ങൾക്ക് പരിചിതമല്ലാത്ത ശബ്ദങ്ങൾ പേരറിയാത്ത ജീവികൾ പുറപ്പെടുവിക്കുന്നു.
മാനത്ത് അർദ്ധ്യാകാരത്തിൽ പുനർജനിക്കാനുള്ള തിടുക്കത്തിലാണ് ചന്ദ്രൻ.
പ്രിയയുടെ ശരീരം ചലനമറ്റനാൾ മുതൽ കാത്തുസൂക്ഷിച്ച ബ്രഹ്മചര്യത്തിന്റെ നിദ്രയിലാണ്ട വിഴിപ്പു ഭാണ്ഡം അയാളുടെ പേശികളെ ഉണർത്തി.
പ്രിയ ഭൂമിയോട് ചേർന്നു കഴിഞ്ഞിരുന്നു.
തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ചൂടാണ് അനുഭവപ്പെട്ടത്.
"ചൂടുവെള്ളമുണ്ട് , എന്റെ കുട്ടനെ കുളിപ്പിക്കട്ടെ " ബാല്യത്തിൽ ഡിസംബർ മാസങ്ങളിലെ തണുപ്പിൽ അമ്മ അരുമയോടെ കുളിപ്പിച്ചത് ഓർത്തു.
അമ്മ മരിച്ചപ്പോൾ ദിവസങ്ങളോളം പൊട്ടിക്കരഞ്ഞ അയാളിൽ ഇപ്പോൾ വേർപാടിന്റെ അഗാധമായ ദുഃഖം വന്നണഞ്ഞില്ല. നരകിക്കാതെ കടന്നുപോയി, അതും ആശ്വാസമായി .
അസ്വസ്ഥ മനസ്സോടെ അയാൾ മുറ്റത്തെ ചാരു കസേരയിൽ കിടന്നു. എല്ലാവരും ഗാഢനിദ്രയിലാണ്. ആവുന്ന പരിചരണങ്ങളും ചികിത്സകളും നൽകി, അവളുള്ളപ്പോൾ മറ്റാരും മനസ്സിൽ കടന്നുവന്നില്ല.
ജീവിതം അർത്ഥശൂന്യമായ ഒരു നാടകമാണ്. എല്ലാം പട്ടടയിൽ അവസാനിക്കും.
കാപ്പിപൂക്കളുടേയും നിശാഗന്ധിയുടേയും മുല്ലപ്പൂക്കളുടേയും ഗന്ധം തന്നെ തഴുകി ഉത്തേജിപ്പിക്കുന്നതായി തിരിച്ചറിഞ്ഞു.
മുറ്റത്ത് പലവട്ടം നടന്നു. ദാമ്പത്യത്തിന്റെ പവിത്രത താൻ കാത്തുസൂക്ഷിച്ചെന്ന് ചിന്തിച്ച നിമിഷം തന്നെ, ഒരു പക്ഷേ അവസരം ലഭിച്ചിരുന്നെങ്കിൽ മനസ്സു മാറുമായിരുന്നോ എന്ന ചിന്തയും .
"സുഖാനുശയീ രാഗ "
പതഞ്ജലിയുടെ യോഗസൂത്രം ഓർമ്മ വന്നു.
ക്ലേശമാണ് രാഗം .
മലങ്കാവിലെ പൈൻ മരത്തിലിരുന്ന് ഞാറ്റുവേലക്കിളി ഇണയെ വിളിച്ചു
"കൂയി , കൂയി , കൂയി "
തൊടിവട്ടത്തിലെ ആൽമരത്തിൽ നിന്നും ഇണ വിളി കേട്ടു
" കൂയി , കൂയി, കൂയി "
പ്രിയ കിടന്നിരുന്ന അടുത്ത മുറിയിലെ ചാരിയിട്ടിരുന്ന വാതലിൽ മുട്ടി.
"ഞാനാ ബ്രഹ്മചര്യം പട്ടടയിൽ വലിച്ചെറിഞ്ഞു" അമ്പരപ്പോടെ കിടക്കയിൽ നിന്ന് എഴുന്നേറ്റ സുഭദ്രയോടയാൾ പറഞ്ഞു.

