ഇലച്ചാർത്ത് ..
ഇലച്ചാർത്ത് ..
ഇന്നിവിടെ ഈ കടൽ തീരത്ത് അസ്തമയം കാണുമ്പോഴും എന്റെ മനസ്സ് ആ പഴയ ശീമകൊന്നകൾക്കിടയിലായിരുന്നു. പണ്ട് ചില വൈകുന്നേരങ്ങളിൽ തറവാട്ടിലെ "കോലായിലിരുന്നു "ചായ കുടിച്ചുകൊണ്ട് ശീമക്കൊന്നകൾക്കിടയിലൂടെ കണ്ടിരുന്ന അസ്തമയം. അസ്തമയം എന്നൊന്നും ഇന്നോർക്കുമ്പോൾ അതിനു പറയില്ലാട്ടോ! സൂര്യൻ താഴ്ന്നുപോകുമ്പോൾ ആകാശത്താകമാനം ഒരു ചുവന്ന രാശി പടരില്ലേ അതായിരുന്നു അന്നത്തെ അസ്തമയം. ഇന്നും എനിക്ക് പ്രിയപ്പെട്ട കാഴ്ച്ച, ഒരിക്കലും തിരിച്ചുവരാത്ത എന്റെ പ്രിയപ്പെട്ട കാഴ്ച്ച. പണ്ട് തറവാട്ടിൽ നിന്നു മാറി താമസിക്കണമെന്നു പറഞ്ഞപ്പോളും എന്നെ നൊമ്പരപെടുത്തിയതും അതുതന്നെയായിരുന്നു.
ശീമക്കൊന്നകിടയിലൂടെ മഴ പെയ്യുന്നതു കാണാനും ഒരു ഭംഗിയായിരുന്നു.കാറ്റും മഴയും ഒക്കെ ഉള്ളപ്പോൾ, കാറ്റത്ത് കൊന്ന രണ്ട് വശത്തേയ്ക്കും തലയാട്ടുന്ന പോലെ ഒരുതാളത്തിൽ ആടുമായിരുന്നു.ഒരു പക്ഷെ മഴ പെയ്യുമ്പോ അതതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതായിരിക്കും, അതല്ല ,എന്നോടെന്തോ പറയുവായിരിക്കോ!.
അങ്ങനെയൊക്കെ ഓരോന്ന് ചിന്തിച് ആ ഇലച്ചാർത്തിലൂടെ പെയ്യുന്ന മഴയും ആസ്വദിച്ചു ഇരിക്കുമായിരുന്നു.കുട്ടിക്കാലത്ത് നമ്മൾ ഹൃദയത്തോട് ചേർത്തുവെക്കുന്ന ചില ഓർമകളുണ്ടാകും, വളർന്നാലും ഒരിക്കലും മായാത്ത ഓർമ്മകൾ...ഇന്നാ ശീമക്കൊന്നയൊന്നും അവിടെയില്ലാട്ടോ...എങ്കിലും ഒന്ന് കണ്ണടച്ചാൽ എനിക്ക് കാണാം ആകാശത്താകമാനം ചുവപ്പ് രാശി പടർത്തി താഴുന്ന സൂര്യനേയും,ആർത്തലച്ചു പെയ്യുന്ന മഴയിൽ തലയാട്ടുന്ന കൊന്നകളെയും.