അസംബ്ലി
അസംബ്ലി
മനുവും ശരത്തും പതിവു പോലെ തന്നെ സ്കൂളിലേക്ക് പോകുന്ന തിരക്കിലായിരുന്നു..ശരത്തിന്റെ അച്ഛൻ
ശിവൻ ത്രിവർണ്ണ പതാക അച്ചടിക്കുന്ന തിരക്കിലാണ്..കുട്ടികളും അധ്യാപകരുമടക്കം ഇരുന്നൂറ് പേർക്കുള്ള പതാകയും അവനാണ് കൊണ്ടുകൊടുക്കാമെന്ന് ഏറ്റെടുത്തിരിക്കുന്നത്..
" അച്ഛാ.. ഇതുവരെ ആയില്ലേ..ഒൻപത് മണിക്കാണ് പതാക ഉയർത്തൽ..അതിന് മുന്നേ അസംബ്ലിയിൽ ചെന്ന് നിന്നില്ലെങ്കിൽ പണി കിട്ടും.. "
" കഴിഞ്ഞെടാ.. ഇനി കൊളുത്തും കൂടെ ഘടിപ്പിച്ചാൽ മതി..മിനിഞ്ഞാന്ന് തുടങ്ങിയ പണിയല്ലേ.. "
പുറത്ത് മനു സ്കൂട്ടറുമായി കാത്തുനിൽപ്പുണ്ട്..അവൻ തുടർച്ചയായി ഹോൺ മുഴക്കി കൊണ്ടിരിക്കുകയാണ്..
" ഇപ്പോൾ വരാമെടാ.. "
സമയം 8:10 മണി .. ശരത് വേഗം പ്രാതലൊക്കെ കഴിച്ച് യൂണിഫോം ധരിച്ചു കഴിഞ്ഞപ്പഴേക്കും ഇരുന്നൂറ് ബാഡ്ജുകളും ഒരു സഞ്ചിയിലാക്കി അവന്റെ അച്ഛൻ അത് ഒരിടത്ത് വച്ചു.. അവൻ വേഗം ബാഗും സഞ്ചിയും എടുത്തുക്കൊണ്ടിറങ്ങി..
ശരത് സ്കൂട്ടറിൽ കയറി യാത്രയായി.. ഓടിച്ചുക്കൊണ്ടിരിക്കുന്നതിനിടയിൽ മനു ചോദിച്ചു..
" ഇന്നൊരാൾ നമ്മുടെ സ്കൂളിൽ അതിഥിയായി വരുന്നുണ്ട്.. ആരാണെന്നറിയോ.. "
" വല്ല സിനിമാനടനും ആയിരിക്കും.. "
" പോടെയ്.. സിനിമാനടനൊന്നുമല്ല.. വൈകുന്നേരം ബാസ്‌ക്കറ്റ് ബോൾ കളിക്കാൻ വരുന്ന ചേട്ടൻ ഇല്ലേ.. രോഹിത്.."
" ഹാ.. അയാളോ.. "
" അതെ.. പുള്ളി റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ ആണ്.. "
" ഹോ.. ഇതൊക്കെ നീയെങ്ങനെ അറിഞ്ഞു.. ഇതൊക്കെ പുള്ളി ഇന്നലെ കളിക്കാൻ വന്നപ്പോൾ പറഞ്ഞതാടോ.. നീ വന്നില്ലല്ലോ.. "
" ഹാ..ഇന്നലെ ബാഡ്ജിന്റെ കുറച്ച് പണിതിരക്കിലായിരുന്നു.. "
" ഓ.. തുട്ട് കിട്ടുന്ന കാര്യമല്ലേ.. പിന്നെന്ത്.. "
" ഉം.. നീ വേഗം വിട്.. "
അവർ സ്കൂളിലെത്തി..ശരതും മനുവും സഞ്ചിയുമായി ആപ്പീസ് റൂമിലെത്തി..അവിടെ വച്ച് രോഹിതിനെ കാണുന്നു..
" ഹാ ചേട്ടാ.. എപ്പോൾ എത്തി.. "
" കുറച്ച് നേരമായതേയുള്ളു..ഇതെന്താ സഞ്ചിയിൽ..? "
" അത് ബാഡ്ജ് ആണ്.. "
" ഹാ.. നിങ്ങളെത്തിയോ.. ഇങ്ങോട്ട് കൊണ്ട് വരൂ.. "
ക്ലാസ്സ് അധ്യാപിക കല്പ്പിച്ചു.. എന്നിട്ടത് പ്രിൻസിപ്പലിനെ ഏൽപ്പിച്ചു.. അദ്ദേഹം അത് പരിശോധിച്ച ശേഷം..
" ഇതിൽ സ്കൂളിന്റെ പേര് അച്ചടിക്കാത്തത് എന്താണ്..? "
ക്ലാസ്സ് ടീച്ചർ അത് കേട്ട് അവനോട് കാര്യം തിരക്കി..
" ഞാൻ അന്ന് നിന്നോട് പറഞ്ഞേൽപ്പിച്ചതല്ലേ ഇതൊക്കെ.. "
" അത്.. മിസ്സ്.. അക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ല.. "
ശരത് മറുപടി പറഞ്ഞു..
" അല്ലെങ്കിലും ഇന്ത്യൻ ഫ്ലാഗ് അച്ചടിച്ച ബാഡ്ജിന് കീഴെ സ്കൂളിന്റെ പേര് വക്കുന്നത് ബോറല്ലേ മിസ്സ്..? "
എന്ന് മനുവിന്റെ വക മറുപടി..
ഇതൊക്കെ കണ്ടും കേട്ടും കൊണ്ട് രോഹിത് അവിടെ നിൽപ്പുണ്ടായിരുന്നു..
ബാഡ്ജെല്ലാം വിതരണം ചെയ്തു..പരിപാടി ആരംഭിച്ചു.. എല്ലാവരും ബാഡ്ജ് ധരിച്ചുക്കൊണ്ട് മൈതാനത്ത് വരിയായും നിരയായും വന്നുനിന്നു..
പ്രധാനാധ്യാപകൻ പതാക ഉയർത്തുന്നതിനായി രോഹിതിനെ ക്ഷണിച്ചു..
" പതാക ഉയർത്തുന്നതിനായി റിട്ടയേർഡ് നാവിക ഉദ്യോഗസ്ഥനായ രോഹിത് സർ നെ ക്ഷണിച്ചു കൊള്ളുന്നു.."
പതാക ഉയർത്തുന്നു.. എല്ലാവരും " വന്ദേമാതരം " ആലപിക്കുന്നു.. അന്തരീക്ഷമാകെയൊരു ഉണർവ്..സ്കൂൾ ലീഡറുടെ സാനിധ്യത്തിലുള്ള പ്രതിജ്ഞയും കഴിഞ്ഞതിന് ശേഷം രോഹിത് സംസാരിക്കാനായി മൈക്കിനടുത്തേക്ക് വന്നു..
" പ്രിയപ്പെട്ട അധ്യാപകരെ.. വിദ്യാർത്ഥി സുഹൃത്തുക്കളെ നിങ്ങൾക്കെല്ലാവർക്കും നമസ്ക്കാരം..നാമെല്ലാവരും ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സുപ്രധാനമായ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ്.. അതെ , നമ്മുക്കറിയാം ഇന്ന് ഓഗസ്റ്റ് 15 സ്വാതന്ത്രദിനം ആണെന്ന്..ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയാണേൽ ഓഗസ്റ്റ് 14 അർദ്ധരാത്രി 12.00 മണിക്ക് ബ്രിട്ടീഷുക്കാർ അനുവദിച്ചു തന്നതാണ് എന്നതിൽ മാത്രം ഒതുങ്ങുന്നില്ല..അതിന് പിന്നിൽ ഒരുപാട് സമരങ്ങളും അതിനോട് ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും നേരിടേണ്ടി വന്ന സ്വാതന്ത്രസമരസേനാനികളെ കുറിച്ച് നമ്മൾ പാഠപുസ്തകങ്ങളിൽ നിന്നും അല്ലാതെയും പഠിച്ചിട്ടുണ്ടാകാം.. അഹിംസയാൽ വെള്ളക്കാരോട് പൊരുതി സ്വാതന്ത്രസമരങ്ങളിൽ മുന്നിൽ നിന്നുക്കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്രം നേടി തന്ന മഹാത്മാഗാന്ധിജിയെ ക്കുറിച്ചും നാം ചെറുപ്പം മുതലേ കേട്ടിട്ടുണ്ട്..
ഇതെല്ലാം ചരിത്രങ്ങളായി നിലനിൽക്കെ ഇതിൽ എല്ലാകാര്യങ്ങളും നമ്മൾ ഓർത്തിരിക്കണമെന്നില്ല.. എന്നാൽ സ്വാതന്ത്രത്തെ കുറിച്ചൊക്കെ നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.. അറിയാത്ത ചില കാര്യങ്ങൾ ഉണ്ട് അതും ഒന്നറിയാൻ ശ്രമിക്കുക.. അതിൽ ഒരു സംഭവം ഞാൻ ഇവിടെ വിശദീകരിക്കാം..
പ്രധാനാധ്യാപകൻ വിശേഷിപ്പിച്ചത് പോലെ ഞാൻ ഒരു റിട്ടയേർഡ് നാവിക ഉദ്യോഗസ്ഥനാണെന്ന് ഞാൻ എന്നെ നിങ്ങൾക്ക് സ്വയം പരിചയപ്പെടുത്തുന്നു.. പിന്നെ എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട്..നിങ്ങൾ പത്രം വായിക്കുന്ന ശീലമുള്ളവരാണോ..? "
പലരും ഉണ്ടെന്നും ഇല്ലെന്നും മറുപടി പറഞ്ഞു..
"ഹാ.. വേറൊന്നുമല്ല അതിൽ എഴുതിയ കാര്യം തന്നെയാണ് പറയാൻ പോകുന്നത്..അതിനു മുൻപ് ഒരു കാര്യം കൂടെ ചോദിക്കട്ടെ.. എന്നാണ് നാവികസേനാ ദിനം എന്നറിയുമോ..? "
"ഡിസംബർ 4, ഡിസംബർ 3, ഡിസംബർ 5, 6.." എന്നിങ്ങനെ പലരും പലമറുപടിയാണ് പറഞ്ഞത്..
"ഡിസംബർ 4 നാണ് നാവികസേനാ ദിനം ആചരിക്കുന്നത്..
ശരി..ഇന്ത്യൻ നാഷണൽ നേവി അറിയപ്പെട്ടിരുന്നത് റോയൽ നേവി എന്നായിരുന്നു.. കലാപമെന്ന് പറഞ്ഞുകൊണ്ട് ചരിത്രത്തമെഴുത്തിൽ നിന്ന് നീക്കിനിർത്തപ്പെട്ട 1946 ലെ ഇന്ത്യൻ നാവിക യുദ്ധ ശ്രമം..അന്ന് ഫെബ്രുവരി 18 ന് റോയൽ നേവിയിലെ ഇന്ത്യൻ നാവികർ പൊതുജീവിതാവസ്ഥയെ പറ്റി ആവലാതിപ്പെട്ട് സമരസമിതി രൂപീകരിച്ചു..ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഇടതുകൈ ഉയർത്തി മാത്രം സല്യൂട്ട് ചെയ്തു..78 കപ്പലുകളിലെ ഇരുപതിനായിരത്തോളം നാവികരുടെ പിന്തുണയുള്ള സായുധ സമരമായി മാറി..റോയൽ നേവിയെ ഇന്ത്യൻ നാവികർ ഇന്ത്യൻ നാഷണൽ നേവി ആയി പ്രഖ്യാപിച്ചു..പൊതുജന പിന്തുണ അറിയിച്ച് ബോംബെയിൽ ഒരു ദിവസം പണിമുടക്കും നടന്നു..രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സമരം പടർന്നു..ഫെബ്രുവരി 26 ആയതോടെ ബ്രിട്ടീഷുക്കാർ സമരത്തെ അടിച്ചമർത്തി..മലയാളി നാവികരുൾപ്പെടെ 1137 പേർക്ക് പരിക്കും..231 പേർക്ക് മരണവും സംഭവിച്ചു..
ഇങ്ങനെ സമരങ്ങളൊരുപാട് ഉണ്ടായിട്ടുണ്ട്.. "
ഒന്ന് നിർത്തിക്കൊണ്ട് വീണ്ടും തുടർന്നു..
" നിങ്ങൾ യൂണിഫോമിന്റെ ഇടത് ഭാഗത്തായി കൊളുത്തിയിട്ടിരിക്കുന്ന ബാഡ്ജിന് പിന്നിലും ഒരു സംഭവമുണ്ട്.. "
എന്ന് പറഞ്ഞുക്കൊണ്ട് അയാൾ ആപ്പീസിൽ നടന്ന കാര്യം വിശദീകരിച്ചു..എന്നിട്ട് വീണ്ടും തുടർന്നു..
" ശരിക്കും ബാഡ്ജ് അല്ല ഞങ്ങൾ പണ്ടൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ സ്വാതന്ത്ര ദിനത്തിന് കൊണ്ട് പോയിരുന്നത് സ്വന്തമായി കടലാസിൽ നിറം കൊടുത്ത് നിർമ്മിച്ച പതാകയോ.. അല്ലെങ്കിൽ വാങ്ങാൻ കിട്ടുന്ന കോലിന്റെ അറ്റത്ത് ഘടിപ്പിച്ച കൊടിയോ ആണ്.. അന്ന് അതൊരു കൗതുകം തന്നെയായിരുന്നു.. പതാകക്കൊപ്പം മറ്റ് ലോഗോകളോ.. എഴുത്തുകളോ വക്കുന്നത് അതിന്റെ ഉജ്ജ്വലതയെ ഇല്ലാതാക്കും..അന്നൊക്കെ അധ്യാപകർ പതാക വീട്ടിൽ നിന്ന് ഉണ്ടാക്കികൊണ്ടു ചെല്ലാനാണ് ആവശ്യപ്പെടുക.. അതും ആഘോഷത്തിന്റെ ഭാഗം തന്നെയാണ്.. പിന്നെ മിഠായിയും പായസവുമൊക്കെ വേറെയും..ഏതായാലും അധികം ദീർഘിപ്പിക്കാതെ നിങ്ങൾക്കേവർക്കും സ്വാതന്ത്രദിനാശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു.. ജയ്ഹിന്ദ്.. "
മറ്റു അധ്യാപകരുടെയും പ്രസംഗത്തിന് ശേഷം അസംബ്ലി പിരിച്ചു വിട്ടു..അതിനായി സ്കൂൾ ലീഡർ മുന്നോട്ട് വന്നു..
" അസംബ്ലി ഡിസ്‌പേഴ്സ്.. "
" ജയ് ഹിന്ദ്.. " എന്ന് കൂട്ടാരവത്തോടെ..
എല്ലാവർക്കും മിഠായിയും ലഡ്ഡുവും കൊടുത്തുക്കൊണ്ട് പരിപാടി കേമമാക്കി..
മനുവും ശരത്തും രോഹിതിനെ കണ്ടുസംസാരിച്ചു..ശരത് പറഞ്ഞു..
" എന്നാലും അക്കാര്യം അവടെ പറയണ്ടായിരുന്നു.. "
" ഏത് കാര്യം..? "
" ബാഡ്ജിന്റെ.. "
" ഹാ.. അത് കുഴപ്പല്ല..നിങ്ങൾ കാശ് മേടിച്ചിട്ടല്ലല്ലോ ചെയ്യുന്നത്.. എന്നാൽ വൈകിട്ട് ഗ്രൗണ്ടിൽ കാണാം.. ഞാൻ പോകട്ടെ കുറച്ച് തിരക്കുണ്ട്.. "
" ഹാ.. ശരി.. "
അവർ ക്ലാസ്സ് ടീച്ചറെ കണ്ട് പോകാനൊരുങ്ങി.. ക്ലാസ്സ് ടീച്ചർ ഒരു സന്തോഷത്തിന് 500 രൂപ കൊടുക്കാൻ നോക്കി..
" മിസ്സ് ഇതൊന്നും വേണ്ട.."
" എന്നാലും എന്റെ ഒരു സന്തോഷത്തിന്.. "
അവർ നിർബന്ധിച്ചു വേണ്ടെന്ന് പറഞ്ഞു.. അങ്ങനെ അറ്റൻഡൻസ് രേഖപ്പെടുത്തിയ ശേഷം അവർ വീട്ടിലേക്ക് പോയി..