ഡോക്ട്ടർ
ഡോക്ട്ടർ
അയാൾ തന്റെ കറങ്ങുന്ന കസേരയിൽ പുറകോട്ടൊന്നു തിരിഞ്ഞിരുന്നു. ഓം എന്ന മന്ത്രം മനസ്സിലെക്കൊന്നാവാഹിച്ചു... ശ്വാസം മൂന്നുരു വലിച്ചെടുത്തു ഊതിക്കളഞ്ഞു, തിരിഞ്ഞിരുന്നു.
തന്റെ മുമ്പിലിരിക്കുന്ന ആ സഹികെട്ട മനുഷ്യനോടാരാഞ്ഞു...
- എന്താണ് നിങ്ങളുടെ പ്രശ്നങ്ങൾ...? പറയൂ.
അയാൾ മേശപ്പുറത്തിരിക്കുന്ന നെയിം ബോർഡിൽ നോക്കി പിറുപിറുത്തു...
- ഡോക്ടർ രാജേന്ദ്രപ്രസാദ്...
നിറയേ ഡിഗ്രികളുടെ കൂട്ടക്ഷരങ്ങളും.
ആ മനുഷ്യൻ മുറിയാകെയൊന്നു കണ്ണോടിച്ചു... നിറം മങ്ങിയ ഒരു ബൾബിന്റെ മഞ്ഞനിറം മാത്രം മുറിയിലാകെ.
അയാൾ പ്രതിവചിച്ചു...
-- ഡോക്ടർ, എന്റെ വയറ്റിൽ തട്ടലും മുട്ടലും തപ്പുകൊട്ടലും നടക്കുന്നു. ലോകായലോകങ്ങളിലുമുള്ള സകല ആതുരാലയങ്ങളും ഞാൻ സന്ദർശിച്ചു കഴിഞ്ഞു. പലരും പല അഭിപ്രായങ്ങളാണ് പറഞ്ഞത്. ലോകത്തിലുള്ള സകല മാരക അസുഖങ്ങളുടെയും കടിച്ചാൽ പൊട്ടാത്ത പേരുകൾ പറഞ്ഞ് പേടിപ്പിച്ചവരാണ് ഒട്ടേറെ പേരും... അതിൽ നിന്നെന്തൊക്കെയോ ഞാൻ ഊഹിച്ചെടുത്തത്, എന്റെ മരണം കണ്മുന്നിലെത്തി എന്നതാണ്.
അയാൾ പല ആശുപത്രികളിലെയും പരിശോധനാറിപ്പോർട്ടുകളുടെ സ്യൂട്ക്കേസ് തുറന്നു. ഡോക്ടർ കൈ കൊണ്ട് വേണ്ടെന്നാന്ഗ്യം കാണിച്ചു, ചെറുപുഞ്ചിരിയോടെ ചോദിച്ചു.
-- നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത്...?
-- ഞാൻ അക്കരെയക്കരെയക്കരെയാണ്, ഒരു മൾട്ടി നാഷണൽ കമ്പനിയുടെ തലപ്പത്ത്.
-- വീട്ടിൽ ആരൊക്കെയുണ്ട്...?.
-- അച്ഛൻ, അമ്മ, ഭാര്യ, മക്കൾ.
-- നാട്ടിൽ എവിടെ...?
-- വടക്കേമലബാറിൽ.
-- അച്ഛനും അമ്മയും സുഖമായി ഇരിക്കുന്നുവോ...?
അയാൾ അലസമായി പറഞ്ഞു.
-- അറിയില്ല. അവരെ നോക്കാൻ എന്റെ ഭാര്യയും മക്കളുമുണ്ട്. പിന്നെ ഒരു ഹോം നേഴ്സിനെയും വച്ചിട്ടുണ്ടെന്നു ഭാര്യ പറഞ്ഞു.
-- ഭാര്യക്കും മക്കൾക്കും സുഖമാണോ...?
-- ആയിരിക്കും... അത് നോക്കാൻ എനിക്കെവിടെ നേരം...? അവർക്കാവശ്യമുള്ളത് ബാങ്കിൽ ഇട്ടുകൊടുത്തിട്ടുണ്ട്.
-- മക്കൾ എന്തു ചെയ്യുന്നു..?
-- ഒരാൾക്ക് ജോലിയായി എന്നാണ് പറഞ്ഞത്. മറ്റെയാൾ മെഡിസിന് പഠിക്കുന്നു. അയാളാണ് ഡോക്ടർനെ വന്നു കാണാൻ പറഞ്ഞത്. ഒരവസാനവാക്കിനായി. ഡോക്ടർ അയാളെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
-- ഓ അങ്ങിനെയുണ്ടോ... ശരി. നിങ്ങളുടെ ഭക്ഷണക്രമമൊക്കെ..?
-- എനിക്ക് വയർ വിശന്നിരിക്കാൻ പറ്റില്ല. മാംസം നിർബന്ധം.
-- അത് നിങ്ങളുടെ ശരീരം കണ്ടാലും അറിയാം. ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കും...?
--അത്...
ഓർമയിൽ അയാൾ പരതി, പിന്നെ പറഞ്ഞു...
-- വല്ലപ്പോഴും ഒന്നോ രണ്ടോ കവിൾ. ജോലിക്കിടയിൽ വെള്ളം കുടിക്കാൻ എവിടെയാ നേരം...?
ഡോക്ടർ പതിയേ ഒന്നു ചിരിച്ചു... എന്തോ കണ്ടെത്തിയപോലെ...
-- ഓ... എന്നിട്ടും നിങ്ങൾ ഇത്രയും കാലം ജീവിച്ചരുന്നത് അത്ഭുതമാണ്.... ശരി, അപ്പോൾ നമുക്ക് ചികിത്സ തുടങ്ങാം... അല്ലേ...?
--അസുഖമെന്തെന്ന് ഡോക്ടർ പറഞ്ഞില്ല.
--പറയാം... ഞാനൊന്ന് പഠിക്കട്ടെ. നിങ്ങൾ ഒരാഴ്ച കഴിഞ്ഞിട്ട് വരൂ... നാളെ മുതൽ എല്ലാ ദിവസവും രാവിലെ നേരത്തേ എഴുന്നേറ്റ് ഇരുനാഴി തിളപ്പിച്ചാറിയ വെള്ളം കുടിക്കണം... പതിനഞ്ചു മിനിറ്റ് നടക്കണം... പിന്നെ മാത്രമേ ഒരു ഗ്ലാസ്സ് ചായ പോലും കുടിക്കാവുള്ളൂ... ഇത് കൃത്യമായി പാലിച്ചിട്ട് എട്ടാം ദിവസം ഇങ്ങുവരൂ... അപ്പോൾ ചികിത്സ തുടങ്ങാം...
-- അപ്പോൾ... അതുവരെ മരുന്നുകൾ ഒന്നും വേണ്ടേ... !
-- മരുന്നുകൾ നിശ്ചയിക്കാം... നിങ്ങൾ പോയി വരൂ...
ആ മനുഷ്യൻ മനമില്ല മനസ്സോടെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു...
ഡോക്ടറുടെ ചിന്തകൾ മാനത്തോളം പറന്നുപോയി... വിചാരങ്ങൾ ഇങ്ങനെ പരിസമാപ്തിയായി...
മനുഷ്യന്റെ രോഗം മനുഷ്യൻ തന്നെയാണ്... ലോകങ്ങൾ കീഴടക്കാനുള്ള നെട്ടോട്ടത്തിൽ രോഗങ്ങളിൽ പെട്ടുഴലുന്നുവെന്ന് സ്വയം വിശ്വസിക്കുന്നു... പിന്നെ അതു കണ്ടെത്താനുള്ള വൃഥാശ്രമമാണ്... അതു മനസ്സിലാക്കുന്ന ബുദ്ധിയുള്ളവർ അവനെ വച്ചു നേട്ടങ്ങൾ കൊയ്യുന്നു... ആതുരാലയങ്ങളും മരുന്നുകമ്പനികളും...