ബോൺ (Part 6)
ബോൺ (Part 6)
പോലീസ് സ്റ്റേഷനിലേക്ക് വലിയ താമസംകൂടാതെ, ഹണിയെ കൊണ്ടുപോയശേഷം തിരികെയെന്നവിധം പോലീസ് വാഹനം വേഗത്തിൽ കയറിയെത്തി നിന്നു. അതിൽനിന്നും സി. ഐ. യുടെ ഭാര്യയും മറ്റ് കോൺസ്റ്റബിൾ യുവതികളും ഡ്രൈവ് ചെയ്തിരുന്ന കോൺസ്റ്റബിളും മെല്ലെ ഇറങ്ങി, എന്നാൽ വേഗത്തിൽ അകത്തേക്ക് കയറി. മറ്റുള്ളവർ തങ്ങളുടെ വ്യവഹാരത്തിലേക്ക് കടന്നതോടൊപ്പം തന്റെ ഭർത്താവിന്റെയടുത്തേക്ക്, ക്യാബിനിലേക്ക് കോൺസ്റ്റബിൾ സ്ത്രീ കയറിച്ചെന്നു. ഹിബോൺ ചലനംകൂടാതെ അവിടെ, ഇരുന്നിടത്തുതന്നെ ഉണ്ടായിരുന്നു -പുറത്തുതന്നെ.
“വീട്ടിൽ കൊണ്ടെ ആക്കിയിട്ടുണ്ട് ആ കൊച്ചിനെ.
ഷീ ഈസ് ഓക്കേ. ബോധം വന്നിട്ടില്ല പക്ഷെ...”
തന്റെ ഭർത്താവിനോടവൾ പറഞ്ഞു ഇങ്ങനെ. ചെയറിൽ ഇരുന്ന് തന്റെ ജോലികളിൽ വ്യാപൃതനായിരുന്ന സി. ഐ. ജീവൻ പറഞ്ഞു മറുപടിയായി;
“വേറൊരു കാര്യമുണ്ട്. മറ്റേ, കേസിലെ അവനെ ഇപ്പോഴിങ്ങു കൊണ്ടുവരും...
ശരിക്കും എന്റെ തല പെരുക്കുന്നുണ്ട്...”
ഇങ്ങനെ പറഞ്ഞയാൾ നിർത്തി. അപ്പോൾ ഒരുനിമിഷം നിശ്ചലയായശേഷം ജിനി പറഞ്ഞു;
“ഇവനെ ഇവിടുന്നെന്നാൽ വീട്ടിലേക്ക്, അവളുടെ അടുത്തേക്ക് ആക്കാം.
കഴിച്ചില്ലല്ലോ ഒന്നും, ഫുഡ് ആയിട്ട് വരാം ഞാൻ, അവിടെ റെഡിയാ.”
തെല്ലാശ്വാസം തോന്നിയവിധം പഴയപടിയിരിക്കെത്തന്നെ അയാൾ പറഞ്ഞു;
“ഇവന്റെ കാര്യമിതങ്...
അതിന്റെ കാര്യമുണ്ടോ...”
ഭർത്താവ് പ്രകടിപ്പിച്ച സംശയത്തിനുത്തരമായി അവൾ പറഞ്ഞു, ശബ്ദം താഴ്ത്തി;
“ഒന്നു വിരട്ടി നിർത്തിയാൽ മതി...
അത്ര പ്രശ്നമൊന്നും മൊത്തത്തിൽ തോന്നുന്നില്ലല്ലോ.”
ഉടനടിതന്നെ, പ്രതീക്ഷിച്ചെന്നവിധം അയാൾ മറുപടിയായി പറഞ്ഞു;
“എന്നാൽ അങ്ങനെ നടക്കട്ടെ.
ബോധം തെളിയുമ്പോൾ ബാക്കി നോക്കാമല്ലോ.”
ഈ രംഗത്തെ ഉറപ്പിക്കുംവിധം അവളുടനെ തിരികെ പറഞ്ഞു;
“തലവേദനയെല്ലാം ആദ്യമൊന്നൊഴിവാക്കാം.
ഇവരുടെ കാര്യം അതുകഴിഞ്ഞു നമുക്ക് നോക്കാനുള്ളതേയുള്ളൂ..”
‘അതുശരിയാ’ എന്നുകൂടി പറഞ്ഞുകൊണ്ട് സി. ഐ. ജീവൻ പഴയപടിയിരിക്കെത്തന്നെ ഒന്നുനിവർന്ന് തലയാട്ടി. ‘പി. സി. യെ വീണ്ടും വിളിക്കണമല്ലോ...’ എന്ന് ചിരിയോടെ മെല്ലെ, തന്റെ ഭർത്താവിനോട് പറഞ്ഞശേഷം അതിന് തയ്യാറാകുംവിധം ജിനി ക്യാബിനിൽ നിന്നിറങ്ങി. വാഹനം ഡ്രൈവ് ചെയ്ത് വന്നിരുന്ന കോൺസ്റ്റബിൾ, തന്റെ സ്ഥാനത്ത് ഇരിപ്പുറപ്പിക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു.
“ചേട്ടാ വീടുവരെ ഒന്നുകൂടി പോകണം...”
അയാളോട് ഇങ്ങനെ പറഞ്ഞ് ബാക്കി വിഴുങ്ങിയശേഷം അവൾ, വന്ന ചിരി നേർപ്പിച്ചു. ചെറിയ മന്ദഹാസം മറ്റ് പോലീസുകാരിലും ഉളവായി ഇതുകേട്ട്. അതേ മന്ദഹാസത്തോടെ അയാൾ തന്റെ പ്രവർത്തി നിർത്തി തിരികെ വന്നു.
“..ഒരാളെക്കൂടി വിളിച്ചോ..”
അയാളെ ഗൗനിച്ച് നിലനിന്നിരുന്ന ജിനി, അയാളടുത്തേക്ക് വന്നതോടുകൂടി, ഇങ്ങനെകൂടി പറഞ്ഞു. സമ്മതം ഭാവിച്ച് അയാൾ അതിന് മുതിർന്നു. അവൾ തിരിഞ്ഞു ഹിബോണിന് നേർക്ക്;
“നീ എഴുന്നേൽക്ക്... ഒരിടം വരെ പോകാനുണ്ട്...”
ഒരുനിമിഷം അവനെനോക്കി നിന്നശേഷമാണ് അവളിങ്ങനെ പറഞ്ഞത്, ആവിശ്വാസ്യത മുഖത്ത് പ്രകടമാക്കി. തന്റെ സംശയം ചോദിക്കണം എന്ന ഭാവത്തോടെയാണവൻ മെല്ലെ എഴുന്നേറ്റതെങ്കിലും അതിനുള്ള സാഹചര്യമോ അവസരമോ ഇല്ലെന്ന സത്യത്തിൽ മുങ്ങി, അവനങ്ങനെ എല്ലാം വിഴുങ്ങിയപടി എഴുന്നേറ്റുനിന്നു.
അപ്പോഴേക്കും, ഡ്രൈവർ കോൺസ്റ്റബിളിനോടൊപ്പം, മറ്റൊരാൾകൂടി തുനിഞ്ഞുവന്നു. അത് ശ്രദ്ധിച്ച്, നിന്നിരുന്ന കോൺസ്റ്റബിൾ ജിനിയും. അവൾ മുന്നിലേക്ക് നടന്നു, പിറകെ ഇരുവരും ഹിബോണിനെ സ്വാഗതഭാവം നടിച്ച് നയിച്ചു. അവൻ ആ രംഗത്തിലേക്കൊന്ന് നോക്കിപ്പോയശേഷം അവരോടൊപ്പം നടന്നു, പുറത്തേക്ക്.
പോലീസ് വാഹനം, അന്തരീക്ഷം മോശമായതിന്റെ ബാക്കിപത്രമായ ചെറിയ പൊടിമഴ നനഞ്ഞുകൊണ്ട് ഒരു പോക്കറ്റ് റോഡിൽ നിന്നും, ഒരു കോമ്പൗണ്ടിലേക്ക് കയറി നിന്നു. പോലീസ് സ്റ്റേഷൻ പോലെ രണ്ടുനിലയാണ് അല്പം നീളംകൂടിയ ഈ കെട്ടിടം. താഴത്തെ നിലകളിൽ അനക്കമൊന്നുമില്ല, മുകളിലാണ് വെളിച്ചം. വളരെ വെളിച്ചമുള്ള രണ്ട് മഞ്ഞ വഴിവിളക്കുകൾ കോമ്പൗണ്ടിലേക്കും പുറത്തും പരസ്പരം എതിരെ നിലകൊണ്ട് വെളിച്ചം നൽകുന്നു. പൊടിമഴ വകവെയ്ക്കാതെ ജിനി വേഗം രണ്ടാംനിലയിലേക്ക്, മുന്നിലായുള്ള സ്റ്റെപ്പിലൂടെ കയറിപ്പോയി. പിറകെ ഹിബോണിനെയും നയിച്ച് മറ്റു പോലീസുകാരും. രണ്ടാംനിലയിലെ വെളിച്ചംകണ്ട റൂമിന് മുന്നിലായി എത്തിയതോടെ അവൾ മറ്റ് രണ്ടു പോലീസുകാരോടും പറഞ്ഞു;
“നിങ്ങള് താഴെ വണ്ടിയിൽ വെയിറ്റ് ചെയ്തോളാമോ...
എനിക്ക് സാറിന് ഫുഡ് കൂടി എടുക്കണം.”
ഹിബോണിനെ ഉപേക്ഷിച്ച് താൻ പറഞ്ഞത് ചെയ്യുവാനുള്ള ഭാവത്തിൽ, ജിനി നിന്നു. അവർ അതുപോലെ അനുസരിച്ച് താഴേക്കുപോയി, അവനെ അവിടെ നിർത്തിയശേഷം. അപ്പോഴേക്കും പ്രായമായ ഒരു സ്ത്രീ, കുഞ്ഞിനെ ഒക്കത്തുമായി ഡോർ തുറന്നു.
“അമ്മാ, അമ്മ ഉറങ്ങിയില്ലായിരുന്നോ?”
അത്ഭുതത്തോടെയെന്നവിധം ജിനി, യൂണിഫോമിലായിരിക്കെ അവരോടു ചോദിച്ചു.
“ഇവനെന്നെ ഉറക്കില്ലല്ലോ, ദേ കുറച്ചു മുന്നെയാ ഒന്ന് ചായ്ഞ്ഞത് കൊച്ച്...”
ഇത്രയും മറുപടി പറയുന്നതിനിടെ തോളിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ ഒന്ന് മെല്ലെ തലോടി അവർ. അതിനൊപ്പം തന്റെ കണ്ണടയിലൂടെ ഹിബോണിനെയൊന്ന് അർത്ഥമില്ലാതെ നോക്കി.
ജിനിയെ അനുകരിച്ച്, ഹിബോൺ ചെരുപ്പ് അഴിച്ചുവെച്ചശേഷം അകത്തേക്ക് കയറി. പുറത്ത് അസ്വസ്ഥത തോന്നിയതുമൂലമെന്നവിധം അമ്മ ഡോർ ക്ലോസ് ചെയ്തു. അവിടെ, ഹാളിലായി ഹാഷ് കളറിന് മുൻഗണനയുള്ള സോഫയിൽ ചായ്ഞ്ഞുകിടക്കുകയാണ് ഹണി -ട്രിപ്പ് ഇട്ടിരിക്കുന്നു. തോളിലെ ലേഡീസ് ബാഗ് കാണ്മാനില്ല. അവനിത്രയും ശ്രദ്ധിച്ചപ്പോഴേക്കും ജിനി ധൃതി വിടാതെ പറഞ്ഞു;
“ആൾക്ക് ഇതുവരെ ബോധം വന്നിട്ടില്ല,..
ഒരുകാര്യം ചെയ്യ്, വരുന്നവരെ ഇവിടെ ഇരിക്ക്...”
ഹണിയെ നോക്കി ഹിബോണിൽ അവസാനിപ്പിച്ചു അവളീ വാചകങ്ങൾ. മറുപടിയായി അവൻ കണ്ണുകളടച്ചുകിടക്കുന്ന ഹണിയെ ഒന്ന് നോക്കിയതേയുള്ളൂ. ഉടനടിതന്നെ തങ്ങളുടെ പരിസരംവഴി ഉലാത്തിക്കൊണ്ടിരുന്ന അമ്മയോട് ജിനി പറഞ്ഞു, പഴയപടി;
“അമ്മാ ഞാൻ ജീവന് ഫുഡ് എടുക്കാൻകൂടി വന്നതാ.
പാവം ഒന്നും കഴിച്ചിട്ടില്ല.”
ഇത്രയും പറഞ്ഞ് കിച്ചൺ ലക്ഷ്യമാക്കി ജിനി നടന്നു. മറുപടിയായി അവർ പറഞ്ഞുപോയി;
“രണ്ടെണ്ണംകൂടി ഇങ്ങനെ വാലേൽ തീപിടിച്ചപോലെ നടന്നോ...
സ്വന്തം കാര്യങ്ങളൊന്നും നോക്കേണ്ട...”
ഇതുകേട്ടെന്നവിധം, അടുത്തായിരുന്ന കിച്ചണിൽനിന്നും അവൾ പറഞ്ഞു;
“അമ്മാ പ്രമോഷൻ ഉടനെ വരും...
ആർക്കാ ആദ്യമെന്നുമാത്രം പറയാൻ പറ്റില്ലെന്നേയുള്ളൂ..”
അപ്പോഴേക്കും അമ്മയുടെ തോളിലെ കുഞ്ഞ് ഉണരുവാനുള്ള ഭാവമായി -അതൊതുക്കിക്കൊണ്ട് അമ്മ മറ്റൊരു റൂമിലേക്ക് പോയി. ഒറ്റപ്പെട്ടു നിന്നിരുന്ന ഹിബോൺ, താനിപ്പോൾ സോഫയുടെ അരികിലൊരിടത്താണെന്ന് തിരിച്ചറിഞ്ഞ്, താഴേക്കും മറ്റും നോക്കി ആ ഹാളിൽ നിലകൊണ്ടു -പിന്നിലേക്ക് കൈകൾ കെട്ടി.
8
ഭർത്താവിനുള്ള ഫുഡ്ഡുമായി കിച്ചണിൽനിന്നും വരുന്നവഴി, അമ്മ കുഞ്ഞുമായി കയറിപ്പോയ റൂമിലേക്കൊന്നെത്തിനോക്കിയശേഷം അനക്കമുണ്ടാക്കാത്തഭാവത്തിൽ ജിനി ഹാളിലേക്കെത്തി. ഹിബോൺ ലക്ഷ്യബോധമില്ലാത്തവിധം ഹണി കിടന്നിരുന്ന സോഫയ്ക്ക് പരിസരത്തായി മെല്ലെ ചലിച്ചുകൊണ്ടുനിൽക്കുകയായിരുന്നു. ഹണിയെയും ഹിബോണിനെയും ശ്രദ്ധിച്ചുകൊണ്ട് മെയിൻഡോർ തുറന്നശേഷം വരാന്തയിലേക്ക് ഇറങ്ങിനിന്ന് ജിനി, അവനെ അവിടേക്ക് കൈകാട്ടി വിളിച്ചു. അവൻ റൂമിൽനിന്നുമിറങ്ങി അവിടെ നിന്നപ്പോൾ, കൈയ്യിലുണ്ടായിരുന്ന ഫുഡ് അവന്റെ കൈയ്യിൽ ഏല്പിച്ചശേഷം തന്റെ യൂണിഫോം പോക്കറ്റിൽനിന്നും ഫോണെടുത്ത് ഞൊടിയിടയിൽ കുറച്ചു വിരൽപ്രയോഗം നടത്തിയശേഷം ജിനി അവനെനോക്കി പറഞ്ഞു;
“നിന്റെ അഡ്രസ്സ് പറഞ്ഞേ...
വീട്ടിലെ വേണം, കാര്യം അറിയണമല്ലോ...”
അവനൊന്ന് വാപൊളിച്ചുപോയശേഷം പരിസരബോധം വീണ്ടെടുത്ത് തന്റെ വീട്ടിലെ അഡ്രസ്സ് കൃത്യമായി പറഞ്ഞുകൊടുത്തു. അവളത് കൃത്യതയോടെ ടൈപ്പ് ചെയ്തെടുത്തു വേഗത്തിൽത്തന്നെ. അത് സേവ് ചെയ്‌തെന്നവിധമുള്ള ആശ്വാസം ഭാവിച്ച് ജിനി ഗൗരവത്തിൽ അവനെനോക്കി പതിഞ്ഞസ്വരത്തിൽ പറഞ്ഞു;
“ഞങ്ങളുടെയടുത്ത് വിളച്ചിലെടുക്കാനാ പ്ലാനെങ്കിൽ,,
കൂമ്പിടിച്ച് കലക്കും...”
അവൻ അങ്ങനെതന്നെ അവളെനോക്കി നിന്നതേയുള്ളൂ. അപ്പോഴേക്കും ഹണി മെല്ലെ അനക്കം പ്രാപിക്കുവാൻ തയ്യാറെടുക്കുന്നത് ജിനി ശ്രദ്ധിച്ചു. അവൾ വേഗത്തിൽ അവിടേക്ക് ചെന്ന് മുട്ടുകുത്തിയിരുന്നശേഷം ഹണിയോട് ഗൗരവത്തിൽ, എന്നാൽ പതിഞ്ഞസ്വരത്തിൽ പറഞ്ഞു;
“മോളെ നിനക്ക് വയ്യ, അധികമൊന്നും പറയേണ്ട...
വീട്ടിലെ അഡ്രസ്സ് കൃത്യമായി ഇങ്ങ് പറഞ്ഞേ...”
ഹണി ക്ഷീണത്താൽ മെല്ലെ കണ്ണുകൾ തുറക്കുവാൻ മടിക്കുംവിധം, കഴിയാത്തവിധമങ്ങനെ രണ്ടുനിമിഷം കടത്തിവിട്ടു. ‘പറ.’ എന്ന് പഴയപടി, നിർബന്ധം കലർത്തി ജിനി ഒരിക്കൽക്കൂടി അപ്പോൾ പറഞ്ഞു. അല്പം സമയമെടുത്ത് അഡ്രസ്സ് കൃത്യമായി ഹണി ചോദ്യകർത്താവിന് നൽകി. അവളത് ഞൊടിയിടയിൽ ഫോണിൽ സേവ് ചെയ്തു. ശേഷം ആ ഇരുപ്പിൽത്തന്നെ പുറത്ത് ഫുഡ് പിടിച്ചുനിൽക്കുന്ന ഹിബോണിനെ നോക്കി. അവൻ അവിടേക്ക് ശ്രദ്ധിക്കാതെ താഴേക്ക് ശ്രദ്ധകൊടുത്ത് നിൽക്കുകയായിരുന്നു. ജിനി നോക്കിയത് ശ്രദ്ധയിൽപ്പെട്ട അവൻ ഒന്നുഷാറായി അവിടേക്ക് ശ്രദ്ധിച്ചു. അവൾ സാവധാനം, പഴയപടി ഹണിയോട് ചോദിച്ചു;
“എന്താ മോളെ സംഭവിച്ചത്...
എന്തെങ്കിലുമൊന്ന് പറയുവാൻ പറ്റുമോ?”
തുടരും...

