അനിയത്തികുട്ടി
അനിയത്തികുട്ടി
അവളുടെ മനസ്സിൽ സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. ആ കപ്പുപിടിച്ചവൾ എല്ലാവരുടെ മുന്നിൽ തലയുയർത്തിനിൽക്കുമ്പോഴും മനസ്സുനിറയെ ഒരു തരം മരവിപ്പായിരുന്നു.അനുഭവത്തിന്റെ തീനാളങ്ങളിലൂടെ നടന്നവളുടെ മനസ്സിൽ പിന്നെ എന്താണുണ്ടാവുക? സന്തോഷങ്ങളെല്ലാം തല്ലി കെടുത്തി തീക്കനലിലൂടെ നടത്തി പരിശുദ്ധിയാർജിക്കാനായിരുന്നോ അറിയില്ല...അവൾക്ക് ചുറ്റും എന്താണ് നടക്കുന്ന തറിയാതെ…മായാലോകത്തിലെന്നപോൽ നിന്നു. എല്ലാ പരിപാടികൾക്കു ശേഷം വീട്ടിലേകു മടങ്ങാനായി ആ ബാഗും എടുത്ത് കൂട്ടുകാരോടു യാത്ര പറഞ്ഞ് അവൾ വണ്ടി കയറി… കുഞ്ഞുവീട്ടിലേക്ക്.
ആ ജനലഴികളിലൂടെ പുറത്തുനോക്കി കൊണ്ടിരുന്നു.ഓർമകൾ പിന്നോട്ടകന്നു.അച്ഛനും അമ്മയും അനിയത്തിയും നിറഞ്ഞ സുന്ദരമായ കുട്ടിക്കാലം.അനാമിക, ഇന്ദു. രണ്ടു തരുണീമണികളെ കിട്ടിയ ഞങ്ങൾ എത്രയോ ഭാഗ്യംചെയ്തവരാണെന്ന് മാതാപിതാക്കൾ എല്ലായ്പ്പോഴും പറയുമായിരുന്നു. പെൺകുട്ടികളല്ലേ.. നീക്കിയിരുപ്പ് വേണമെന്ന് കൂട്ടുകാർ ഉപദേശിക്കുമ്പോഴും അവരെ പഠിപ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. കൊഴിഞ്ഞുപോയ ഇലകളെപോൽ സുന്ദരമായ ആ കാലഘട്ടം പെട്ടെന്നു തന്നെ കഴിഞ്ഞു.വായിക്കാതെ തന്നെ അടച്ച പുസ്തകം പോൽ ഒരു മൂലയിൽ ചില്ലിട്ടുവച്ച കല്യാണഫോട്ടോയിൽ ഒതുങ്ങി.അങ്ങനെ സുന്ദരമായി ആർഭാടമായി തന്നെ അവളെ കെട്ടിച്ചയച്ചു.അതിൻമേൽ ഉണ്ടായ ബാധ്യതകളെല്ലാം തന്നെഅച്ഛൻ കണ്ടില്ലെന്നു നടിച്ചു.അവളുടെ വാക്കുകളൊന്നും തന്നെ അവിടെ വില പോയില്ല..
കല്യാണപ്രായമെത്തിയ മകളെ കെട്ടിച്ചയക്കാൻ കാണിക്കുന്ന ഒരു തരം പേടിയായിരുന്നു അച്ഛന്." നിനക്ക് ഇപ്പോൾ മനസ്സിലാവില്ല നിനക്കൊരു മകളുണ്ടാവുമ്പോൾ അതു മനസ്സിലാകും". മിണ്ടിയില്ല…ഒന്നും തന്നെ..അത് സ്നേഹകൂടുതലാണോ? ആദരവാണോ? അതോ പേടിയാണോ? അറിയില്ല..എല്ലാ പെൺകുട്ടികളുടെ അവസ്ഥ ഇതു തന്നെയാണ്.സ്നേഹിച്ചവരുടെ വാക്കുകൾക്ക് എതിർവാ പറയാതെ മൗനം പാലിക്കേണ്ടിവരുന്ന നിസഹായവസ്ഥ.. ലക്ഷ്യത്തിലെത്താതെ പ്രായത്തിൻ്റെ പേരിൽ കല്യാണം കഴിക്കേണ്ടിയിരിക്കുന്നു.പാറിപറന്നുനടക്കുന്ന പൂമ്പാറ്റയെ എന്നും ഇഷ്ടമായിരുന്നു എന്തെന്നോ പുഴുവിൽ നിന്നും പൂമ്പാറ്റയായി ചിറകുവിരിച്ചു നടക്കുന്നതിനോട് എന്നും ആദരവായിരുന്നു.എനിക്കും അതുപോലെ പറ്റുന്നില്ലല്ലോ എന്ന വിഷമമായിരുന്നു. പെൺകുട്ടിയല്ലേ… പെൺകുട്ടി, അവൾ പിറുപിറുത്തു.
മകളിൽ നിന്നും ഭാര്യയിലേക്കുള്ള മാറ്റം അതൊരു വലിയ മാറ്റം തന്നെയായിരുന്നു.ഉത്തരവാദിതങ്ങളുടെ നടുവിലേക്ക്, താൻ കണ്ട സ്വപ്നങ്ങൾക്കും പഠനത്തിനും കടിഞ്ഞാണിട്ട് നടന്നു കയറി..അങ്ങനെ പടിവാതിൽ കടന്ന് മരുമകളായി രംഗപ്രവേശനം ചെയ്തു . പക്ഷെ ഓരേയൊരു ദിവസം കൊണ്ടുതന്നെ അവൾക്കല്ലാo മസസ്സിലായി. എന്തെന്നോ സ്വർണം ടെസ്റ്റ് ചെയ്യുന്ന മെഷീൻ ആയി കാത്തിരിക്കുന്ന അമ്മയെ കണ്ടവൾ ഞെട്ടി.ഇത്രയേ ഉള്ളൂ..എന്ന പരിഹാസം കേട്ടവൾ ഉരുകി.തന്നേക്കാൾ ഭംഗിയേറിയ സ്വർണം കൊണ്ടു വന്ന അനിയൻ്റെ ഭാര്യയെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന അമ്മായിഅമ്മയെ അമ്മയായി കാണാൻ ഒരുക്കമല്ലായിരുന്നു.ഓരോ ദിവസം കഴിയവെ അവൾ കണ്ടു..എന്തിനും അമ്മയുടെ അനുവാദം ചോദിക്കുന്ന മകനെ..സ്വന്തംഭാര്യക്ക് എത്ര ജോഡി ഡ്രസ്സ് വാങ്ങണം എന്ന നിർദേശം കൊടുക്കുന്ന അമ്മയെ..അനുസരണയോടെ ചെയ്യുന്ന മകനെ..തമാശയോടെ ഒരു വാക്കുപോലും സംസാരിക്കാത്ത വിശേഷങ്ങളൊന്നും പറയാത്ത ഭർത്താവ് അച്ഛനും അമ്മക്കും അനിയനുമൊപ്പം പൊട്ടിപൊട്ടി ചിരിക്കുന്നതുകണ്ടു. ഒരിക്കൽ പോലും തന്റെ ഒപ്പം ഇരുന്നു ഭക്ഷണം കഴിയുകയോ ഒരു നല്ല വാക്കുപോലും പറയുകയോ ചെയ്തിട്ടില്ല. ഞാൻ എന്തിനാണ്? വെറും ശരീരം മാത്രമാണോ അയാൾക്കാവശ്യം അതോ വേലക്കാരിയോ? മതി..
വീട്ടിൽ ചെന്നു പറയാം അവർ എന്റെ ഒപ്പം നിൽക്കാതിരിക്കില്ല അവൾ വിചാരിച്ചു. പക്ഷെ നിയെന്താണ് പറയുന്നത് കല്യാണം കഴിഞ്ഞ് ഒരു മാസമേ ആയുള്ളൂ .ഒരു കാര്യം മനസ്സിലാക്കൂ."വിധിച്ചതേ കിട്ടൂ കൊതിച്ചതൊന്നും കിട്ടില്ല''.അതാ ജീവിതം എന്നു പറഞ്ഞു അച്ഛൻ പോയി. അവൾ ആകെ തകർന്നു.നീകരയരുത് പഠിക്കൂ പഠിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് കെട്ടിച്ചയച്ചത് പറഞ്ഞു കൊണ്ട് അവൾ പൊട്ടിപൊട്ടികരഞ്ഞു.മാനസികമായി ഒട്ടും പൊരുത്തപെടാനായില്ല പക്ഷെ അവർക്ക് അതൊന്നും മനസ്സിലായില്ല.അങ്ങനെ ഒരുപ്രതിമ കണക്കെ ജീവിച്ചു .ചിരിയില്ല.. തമാശയില്ല.. കണ്ണീരില്ല..ആഗ്രഹങ്ങളില്ല.. ഒന്നു തന്നെ ഇല്ല. ഒരു ജഡമായിരുന്നു ആർക്കും എന്തും ചെയ്യാവുന്ന അവസ്ഥ.ആരും സംസാരിക്കാതെ ഒരു വീട്ടുജോലിക്കാരിയായി ഇങ്ങനെ പോയി.ബസുകാരും വീട്ടുകാരും ഭർത്താവും ഭർത്തുവീട്ടുകാരുണ്ടായിട്ടും അവൾ ഒറ്റക്കായിരുന്നു.തത്തയെ വാങ്ങി കൂട്ടിലിട്ടാൽ എന്താകും അവസ്ഥ അതുപോലെ ഭക്ഷണം കഴിച്ച് ഒരു മൂലയിൽ ഒതുങ്ങി. അതിനിടയിൽ ഒരു കുഞ്ഞു പിറന്നു അതും പെൺകുഞ്ഞ്. അവളുടെ വിഷമം ആരു മനസ്സിലാക്കാനാണ്. സ്വന്തം കുട്ടിയേക്കാൾ അനിയന്റെ കുട്ടികളെ സ്നേഹിക്കുന്നതു കണ്ടതോടെ അവൾ തകർന്നു വിഷാദഘട്ടത്തിൻ്റെ അഗാദഗർത്തങ്ങളിൽ വീണപോഴും ചിരിക്കാൻപോലും മറന്ന ദിനങ്ങളിലും ആരും അവളെ തലോടിയില്ല സ്നേഹിച്ചില്ല .മാധുര്യത്തിൽ പൊതിഞ്ഞ ഒരു വാക്കുപോലും ആരും പറഞ്ഞില്ല.ഇനി വീട്ടിൽ എന്തിനാണ് പറയുന്നത്? അവൾ ചിന്തിച്ചു.പിന്നെ അമ്മ രോഗബാധിതയായി കിടപ്പാണ്.എന്തു ചെയ്യും.ഭ്രാന്തമായ അവസ്ഥയായിരുന്നു.
ഒടുവിൽ ഒരു ദിവസം കുഞ്ഞനിയത്തി കുട്ടി എന്നെ കാണാൻ വന്നു. അപകടം മണത്തിട്ടാവണം എന്നെയും കൂട്ടി വീട്ടിലേക്കു പോയി.ഒന്നും മിണ്ടാതെ നോക്കിയിരിക്കുന്ന അവസ്ഥയിലൂടെ അവൾ എല്ലാം മനസ്സിലാക്കി.വൈകീട്ട് വരാന്തയിൽ പുറത്തേക്ക് നോക്കിയിരിക്കുന്ന എന്റെ മുൻപിൽ ഒരു പേപ്പർ വച്ചുനീട്ടി കൊണ്ടവൾ പറഞ്ഞു.ഒപ്പിട്..എന്താ ഡിവോഴ്സ് നോട്ടീസ്.. മോളേ അച്ഛൻ.. നീ ഒപ്പിട് അവൾ വീണ്ടും പറഞ്ഞു. ഒരുപാട് വിറച്ചിട്ടുആ പേപ്പർ ഒപ്പിട്ടു. അങ്ങനെ സിംഗിൾ മദർ ആയി ജീവിക്കാൻ ആരംഭിച്ചു.താലി ഊരിയപ്പോൾ തന്നെ അവൾ അനുഭവിച്ച ആശ്വാസം ചെറുതല്ലായിരുന്നു . പക്ഷെ എന്തു ചെയ്യും? എവിടെ നിന്നു തുടങ്ങും? മുന്നിൽ ശൂന്യത മാത്രം… ഒന്നുമറിയാതെ നിർവികാരതയോടെ ഞാൻ നിന്ന നിമിഷം എന്റെ കൈ വിരലുകൾക്കിടയിൽ കുഞ്ഞുവിരലുകൾ മുറുകെ പിടിച്ചു.അതെന്നെ പ്രതക്ഷെയുടെ വരമ്പത്തു വീണ്ടും കൊണ്ടുനിർത്തി.
അപ്പോൾ കുറച്ചു നോട്ടുകെട്ട് കൈയ്യിലേക്ക് എടുത്തു വച്ചവൾ പറഞ്ഞു."നീ പോയി IASന്ചേരൂ"മോളേ.... എനിക്ക് പറ്റേുമോ? പറ്റും നിനക്കേ പറ്റൂ നിന്റെ അനിയത്തികുട്ടിയു പറയുന്നേ.. ഇവിടുത്തെ ഒരു കാര്യം ആലോചിച്ച് നീ വിഷമിക്കേണ്ട.. പിന്നെ മോളേ ഞാൻ നോക്കിക്കോളാം . നീ പോയിക്കോളൂ.നമ്മുടെ കഷ്ടപ്പാട് മാറും.നീ കളക്ടറായി ഈ വീട്ടുമുറത്തു വന്നിറങ്ങും.ആ വാക്കുകളുടെ ധൈര്യത്തിൽ ,ശരീരത്തിൽ ഏറ്റ പാടുകളുടെ വേദന മറന്ന് കഷ്ടപ്പെട്ട്,ഉറുമ്പുകൂട്ടിവക്കും പോൽ സ്വരുപ്പിച്ച പൈസയുമായി പോയി.
ഇതാ ..ഇപ്പോ മടങ്ങുകയാണ്.ലക്ഷ്യത്തിലെത്തി ചേർന്ന ആത്മ വിശ്വാസത്തിൽ ഇതുകൊണ്ടു കൊടുക്കണം എന്റെ അനിയത്തിക്കു മുമ്പിൽ ..ആരും സ്നേഹിക്കാനോ ബഹുമാനിക്കാനോ സാന്ത്വനിപ്പിക്കാനോ മനസ്സറിയാനോ ഇല്ലാത്ത ഘട്ടത്തിൽ എന്നെ മുറുക്കിപിടിച്ച അനിയത്തിക്കു മുമ്പിൽ യൗവനം കളഞ്ഞ് എൻ്റെ കുട്ടിയുടെ അമ്മയായതിന് എന്തു കൊടുത്താലും മതിയാവില്ല .എന്നാലും അവൾ തന്ന ദാനമാണ് എന്റെ ജീവിതം.ഈ അനാമികയുടെ ജീവിതം.. ഇനി ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്... അനാമിക IAS