അമർ (Part 9)
അമർ (Part 9)
“അതിന് കുടപിടിക്കുകയും വേണം...
നമ്മൾത്തന്നെ എല്ലാത്തിനും സമാധാനം കണ്ടെത്തുകയും വേണം...”
ഒന്നുകൂടി നിർത്തി അവൻ തുടർന്നു;
“എല്ലായ്പോഴും തുല്യനീതി കാണിക്കാതിരിക്കാൻ കഴിയുന്നില്ലെടോ...”
ഇത്രയുംകൊണ്ട് അമർ തന്റെ ആശയങ്ങളെല്ലാം ഫലിപ്പിച്ചുനിർത്തിയപ്പോഴേക്കും അത് ഉൾക്കൊണ്ടെന്നവിധം ഇരുവരും ഒരുമിച്ച് മറുപടി നൽകി;
“മനസ്സിലാകുന്നുണ്ട് സാർ...”
ഒരുനിമിഷം പെട്ടെന്ന് നിശബ്ദനായശേഷം അമർ കൂട്ടിച്ചേർത്തു;
“എനിക്ക്... ചെയ്യാൻ പറ്റുന്നത്... എല്ലാവരെയും പരമാവധി സംരക്ഷിച്ച് നിർത്താന്നേയുള്ളൂ...”
മറുപടിയെന്നവിധം പോലീസുകാരി പറഞ്ഞു;
“സർ, ഞങ്ങളെല്ലാവരും കൂടെയുണ്ട്. ബോധം തെളിഞ്ഞെന്ന് കേട്ടപ്പോൾ പെട്ടെന്ന് ഞങ്ങളിന്ന് വന്നതാ...”
അപ്പോൾ കൂടെ പ്രവീൺ കയറിപ്പറഞ്ഞു;
“ബാക്കിയുള്ളവര് പതുക്കെ വരും...
പിന്നെ, മോളീന്ന് ആരെയും പ്രതീക്ഷിക്കേണ്ട എന്നറിയാമല്ലോ..!”
മറുപടിയെന്നവിധം ഒന്നു മന്ദഹസിച്ചു അമർ. ശേഷം ഒന്നു നെറ്റിച്ചുളിച്ചു ചോദിച്ചു;
“സ്റ്റേഷൻ എങ്ങനെ പോകുന്നു?”
വെച്ചിരുന്ന തൊപ്പിയൊന്നൂരിപ്പിടിച്ച് പ്രവീൺ പറഞ്ഞു;
“ഭരണം മുഴുവൻ മോളീന്ന് നേരിട്ടാ സാർ... എല്ലാം... കേസുകൾ ഉൾപ്പെടെ അട്ടിമറിച്ച് താറുമാറാക്കി.”
ഈ വാചകങ്ങൾ ശരിവെച്ചതുപോലെ യൂണിഫോമിൽത്തന്നെ നിന്നിരുന്ന പോലീസുകാരി തലയാട്ടിയപ്പോഴേക്കും മറുപടിയായി ഒന്നുകൂടി അമർ മന്ദഹാസം പൂണ്ടു, ഒരു ചെറു പുച്ഛത്തോടെ. അടുത്തനിമിഷം പെട്ടെന്നെന്നവിധം മറ്റൊരു ഭാവത്തിൽ അമർ ചോദിച്ചു, ഇരുവരോടുമായി;
“നിങ്ങൾക്കെല്ലാവർക്കും സുഖമല്ലേ...”
‘പതിവുപോലെ’ എന്നവിധത്തിൽ അർത്ഥമില്ലാത്തൊരു മന്ദഹാസം ഇരുവരും മറുപടിയായി തൂകി.
“സർ, ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചതാ നേരത്തെമുതൽ...”
‘അന്തരീക്ഷമാകെ’ മാറിയെന്നു തോന്നിയ അടുത്ത രണ്ടുമൂന്നു നിമിഷങ്ങൾക്കൊടുവിൽ പ്രവീൺ ഇങ്ങനെ മെല്ലെ ചോദിച്ചു. അതിന് മറുപടിയെന്നവിധം ഒന്നു കണ്ണുകളടച്ച് ചെറുതായി പുഞ്ചിരിച്ചശേഷം അമർ പറഞ്ഞു;
“അത്... രക്ഷിക്കാനുള്ളതാടോ...”
രസമുള്ള, അർത്ഥമുള്ള മറുപടിയെന്നവിധത്തിൽ ഇരുവരും മറുപടിയ്ക്കായി തലയാട്ടി.
അപ്പോഴേക്കും മരുന്നുകളും മറ്റുമായി ഒരു നേഴ്സ് എത്തി. അത് അമർ കഴിച്ചശേഷം പ്രവീൺ ആരാഞ്ഞു;
“ഡോക്ടർ എന്താ പറയുന്നത്... ഇപ്പോൾ,,
എന്നാ...?”
മറുപടിയായി അമറിനെ പരിഗണിച്ച് നേഴ്സ് പറഞ്ഞു പൊതുവായി;
“ചെറിയ ഓപ്പറേഷൻ ഉണ്ടായിരുന്നത് കഴിഞ്ഞല്ലോ...
ഉടനെ ഡിസ്ചാർജ് ആകാൻ പറ്റും. പക്ഷെ മൂന്നുമാസം നല്ല റസ്റ്റ് വേണം.”
പ്രവീൺ തലയാട്ടി ശരിവെച്ചതും നേഴ്സ് വന്നവഴി തിരികെ പോയി.
“ഡിസ്ചാർജ് ആകുമ്പോൾ എന്റെ ഒരു സുഹൃത്തുണ്ട്, അവിടെയൊന്ന് എത്തിച്ചാൽ മതിയെടോ...”
ഉടനെ നെറ്റിചുളിച്ച് പ്രവീൺ പറഞ്ഞു;
“സർ, ഞങ്ങൾ സൗകര്യം ചെയ്യാം.
സ്റ്റേഷനിൽ ആർക്കാണേലും സാറിന്റെ കാര്യത്തിൽ സമ്മതമാ.”
പോലീസുകാരിയും അതേഭാവത്തിൽ ഈ വാചകങ്ങൾ ശരിവെച്ചു.
“പോയിട്ടൊന്ന്... തിരിച്ചുവരണം... തല്ക്കാലം എനിക്കിവിടുന്നൊന്ന് മാറിനിൽക്കണം.”
അമറിന്റെയീ ആവശ്യത്തിന് ഭാരമുണ്ടെന്നുകണ്ട് ഇരുവരും ഒന്നടങ്ങിനിന്നു.
“എന്നാലിനി നിങ്ങള് സമയം കളയേണ്ട...”
കുറച്ചുനിമിഷങ്ങൾ മൂവരും നിശബ്ദരായതോടെ അമർ ഇരുവരേയും നോക്കി പറഞ്ഞു.
“ഓക്കേ സർ. ഞങ്ങളെന്നാൽ ചെല്ലട്ടെ. ആരെങ്കിലും ഫ്രീയായാൽ പറഞ്ഞുവിടാം, അല്ലെങ്കിൽ ഞങ്ങള് വരാം.”
ഉടനടി വന്നു മെല്ലെ പ്രവീണിന്റെ മറുപടി.
“അത്ര വലിയ അത്യാവശ്യമൊന്നും വരാൻ വഴിയില്ല എനിക്ക്.
പോലീസുകാരനായതുകൊണ്ട് ഇവിടെയൊരു പരിഗണന ഉണ്ട് തല്ക്കാലം.”
ചെറിയൊരു ആശ്വാസം പുറപ്പെടുവിച്ച് അമറിങ്ങനെ പ്രവീണിനെ ചെറുത്തു.
“സർ ഇത്രയും ദിവസം ഞങ്ങള് മാനേജ് ചെയ്തതല്ലേ... ഇനിയും കുഴപ്പമൊന്നുമില്ല, പെട്ടെന്ന് എണീറ്റുവന്നാൽ മതി ഞങ്ങൾക്ക്.”
ഒരു ചിരികലർന്ന സന്തോഷത്തോടെ പ്രവീണിനെ മാനിച്ച് പോലീസുകാരി ഇങ്ങനെ പറഞ്ഞു.
‘ചെല്ല്’ എന്ന സന്തോഷഭാവത്തിൽ ഇരുവരേയും അമർ മറുപടി കാണിച്ചു.
പ്രവീൺ തലയിൽ തൊപ്പിവെച്ച് ഭദ്രമാക്കി അമറിനെയൊന്ന് തന്റെ പതിവ് ശൈലിയിൽ നോക്കിയശേഷം പോലീസുകാരിയോടൊപ്പം പോകുവാനാഞ്ഞപ്പോൾ പെട്ടെന്ന് എന്നവിധം അമർ പറഞ്ഞു;
“അതേയ്... നിങ്ങളെനിക്കൊരുപകാരം ചെയ്യുമോ?”
പുതിയൊരു ഭാവത്തിലുള്ള അമറിന്റെയീ ചോദ്യത്തിനുമുന്നിൽ, നിസ്സാരമെന്ന ഭാവത്തിൽ ഇരുവരും തിരിഞ്ഞുനിന്നപ്പോഴേക്കും അവൻ തുടർന്നുചോദിച്ചു;
“പറ്റുവാണെങ്കില്... ജീനയോടും... അമ്മയോടും...
ഒന്നിവിടെവരെവന്ന് എന്നെ കാണുവാൻ പറയുമോ?”
മറുപടിയുടൻ നൽകിയത് പോലീസുകാരിയായിരുന്നു;
“അതിനെന്താ. ഇന്നുതന്നെ പറഞ്ഞേക്കാം സർ.” അവൾ പ്രവീണിനെ നോക്കിയപ്പോഴേക്കും ‘ഒരുനിമിഷം’ എന്നുകാണിച്ച് അവൻ അമറിന്റെ അടുത്തേക്ക് വന്നു, അവൾ മുറിക്ക് പുറത്തേക്ക് നടന്നിറങ്ങി;
“സാർ... ഞാൻ, ആരുമില്ലേ എന്ന് ചോദിക്കാത്തത് മനഃപൂർവ്വമാ,,”
അടുത്ത വാചകത്തിനായി ബുദ്ധിമുട്ടുന്നതുകണ്ട പ്രവീണിനോട്, അവൻ പറഞ്ഞ അതേ പതിഞ്ഞഭാവത്തിൽത്തന്നെ അമർ മന്ദഹാസത്തോടെ മറുപടി നൽകി;
“ചോദിച്ചാലും... പറയാൻമാത്രം ഉത്തരമൊന്നുമില്ലെടോ...”
ഒന്നുനിർത്തി അമർ കൂട്ടിച്ചേർത്തു;
“എനിക്കുള്ളതെല്ലാം... എന്റെ കൂടെത്തന്നെയുണ്ട്.”
മറുപടിരഹിതനായി പ്രവീൺ അമറിനെ വിട്ടു മുറിക്ക് പുറത്തേക്കിറങ്ങി. അവിടെ, രോഗികൾ പലവിധത്തിലും ഭാവത്തിലും കിടക്കുന്ന ഹാളിൽ ഒരിടത്ത് പോലീസുകാരി കാത്തുനിൽക്കുന്നുണ്ടായിരുന്നു പ്രവീൺ വരുന്നതും കാത്ത്. അവരിരുവരും ഒരുമിച്ച്, പരിസരം പരിഗണിക്കാത്തവിധം പുറത്ത് തങ്ങളുടെ വാഹനം ലക്ഷ്യമാക്കി നടന്നിറങ്ങി.
******
മൂന്നുമാസങ്ങൾ കൊഴിഞ്ഞുപോയി. ഒരുദിവസം രാത്രി, ജീനയെ ശല്യം ചെയ്ത യുവാക്കൾ അധികം വളർച്ചയില്ലാത്ത എന്നാൽ വീതിയുള്ളൊരു ആൽമരത്തിനുചുറ്റും പരിസരത്തുമായി തങ്ങളുടെ വ്യക്തിത്വങ്ങളെക്കുറിച്ചും അതിൽനിന്നുമുരുവാകുന്ന ആശയങ്ങളെക്കുറിച്ചും പരസ്പരം, ലഹരിയിൽ കുതിർന്ന് ആടിപ്പാടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരുപറ്റം പാട്ടുകളും ആട്ടവും കഴിഞ്ഞതിനിടയിലാണ് അല്പം ദൂരെ മഞ്ഞ വഴിവിളക്കിന്റെ വെളിച്ചത്തിൽ തന്റെ പോലീസ് ബൊലേറോയുടെ മുന്നിൽ, ഇരുകൈകളും മുന്നിൽ മടക്കിക്കെട്ടി പാതിയൂണിഫോമിൽ കറുത്തഷർട്ട് ധരിച്ചതിൽ ഇരുകൈകളും മുട്ടോളം മടക്കിവെച്ച് ഇവരെ വീക്ഷിച്ച് ചാരിനിന്നുകൊണ്ടിരിക്കുന്ന അമറിനെ -ജീനയെ ആദ്യമായി ശല്യംചെയ്യുന്ന സമയം ബൈക്ക് ഓടിച്ചിരുന്നവൻ ശ്രദ്ധിക്കുന്നത്. എന്തോ നിശ്ചയിച്ചുറപ്പിച്ചവിധം ഏകനായി നിലകൊള്ളുന്ന അമറിനെ കണ്ടതോടെ ഒരു കരുതൽ പോലെ, ആട്ടവും പാട്ടും പൂർണ്ണമായും ഇനിയും നിർത്തിയിട്ടില്ലായിരുന്ന മറ്റുള്ള ആറുപേരിൽനിന്നും, പബ്ബിൽവെച്ച് അമറിന്റ പുറത്ത് വലിയ കത്തി കുത്തിയിറക്കിയ യുവാവിനെ അവൻ തോണ്ടിനിർത്തി വിളിച്ചുകാണിച്ചു. അമറിന്റെ നിൽപ്പുകണ്ട് തന്റെ സുഹൃത്തിനെ മാനിക്കേണ്ടിവന്ന യുവാവും സുഹൃത്തും, ഇൻസ്‌പെക്ടർ അമറിനെ തുറിച്ചുനോക്കിതുടങ്ങി. അമർ കെട്ടിവെച്ചിരുന്ന കൈകൾ അഴിച്ചിട്ട് ഇവരുടെ അടുത്തേക്ക് -മുന്നോട്ട് നടന്നു, ഇരുവരും അമറിനെ നേരിടുവാനെന്നവിധം മറ്റുള്ളവരുടെയും ശ്രദ്ധ വേഗത്തിൽ, ആദ്യം അവരിലേക്കും പിന്നീട് അമറിലേക്കും തിരിച്ചു. രംഗത്തിന് സാക്ഷിയാകാനെന്നവിധം വിജനതയിൽ ചിരിയോടെ, അത്യാവശ്യം പുതിയൊരു വഴിവിളക്ക് ആൽമരത്തിനടുത്തായി സ്ഥിതി ചെയ്തിരുന്നു.
“റോയി, നീയിങ്ങനെ വെറുതെ ഇരിക്കാതെ
ആരെയെങ്കിലുമൊന്ന് വിളിക്ക്... വെറുതെ ഇരിക്കാതെ...”
ഇതേസമയം, പുറത്തുപോയിവന്നവിധം തന്റെ വീട്ടിൽ ഹാളിലെ സോഫയിലിരുന്ന് കെണിയിലകപ്പെട്ടവിധം ഭാവം വഹിച്ചുകൊണ്ടിരുന്ന റോയ്സിനോട് ഭാര്യ റീന അലറി.
അല്പം മാറി സന്നിഹിതരായിരുന്ന കിച്ചണിലെ ജോലിക്കാരും മറ്റും തങ്ങളുടെ കർത്തവ്യങ്ങൾ തല്ക്കാലം മറന്നമട്ടായിരുന്നു. തന്റെ ഭാര്യയുടെ ഈ വാചകങ്ങൾ കേട്ടപാടെ മുഖംവെട്ടിച്ച് അവൻ തിരിച്ചലറി;
“ഇത്രയും നേരം എന്തു കൊണയ്ക്കുവായിരുന്നു ഞാനെന്ന് കണ്ടില്ലേ...
എല്ലായിടത്തും എല്ലാം പറഞ്ഞിട്ടുണ്ട്. ആരെങ്കിലും വിളിക്കും ഇങ്ങോട്ട്...”
അപ്പോഴേക്കും റോയ്സിന്റ കയ്യിലിരുന്ന മൊബൈലിൽ ഉന്നതപോലീസുദ്യോഗസ്ഥന്റെ കോൾ എത്തി. അവനത് എടുത്തു;
“സർ, എന്തെങ്കിലും വിവരം ആർക്കെങ്കിലും കിട്ടിയോ...
ഞങ്ങൾക്കാണേൽ ഒരു സമാധാനവുമില്ല, എന്തുചെയ്യാനാ,,”
കോൾ അറ്റന്റ് ചെയ്തയുടൻ അവനിങ്ങനെ ചോദിച്ചു.
(തുടരും......)