STORYMIRROR

Gopika chandramohan

Classics

4.1  

Gopika chandramohan

Classics

ആമ്പൽ പൂക്കളും വാടി വീഴുമ്പോൾ

ആമ്പൽ പൂക്കളും വാടി വീഴുമ്പോൾ

7 mins
12

രാത്രിയുടെ പാതിയിൽ പതിവുപോലെ ആ കല്പടവുകളിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളെനോക്കി നരേന്ദ്രൻ ഇരുന്നു.. പകുതിയിലധികവും മാഞ്ഞുവെങ്കിലും തന്റെ ആരാധികമാരെ പുല്കുവാൻ ചന്ദ്രദേവനും ജലാശയത്തിൽ ഒരു ഛായാചിത്രമായ് തന്റെ കിരണങ്ങൾ തൂകി പുഞ്ചിരിച്ചു നിൽപ്പുണ്ടായിരുന്നു...
അവൻ കണ്ണിമയ്ക്കാതെ തന്നെ അവരെ നോക്കി കണ്ടു...ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലെന്നറിയാമെങ്കിലും അവർ പ്രണയിക്കുന്നു.. നിർസ്വാർഥമായ നിരുപാധികമായ പ്രണയം...ആമ്പൽപ്പൂവും ചന്ദ്രബിംബവും...പ്രണയം ഉള്ളിൽ ഒരു കണികയായെങ്കിലും സൂക്ഷിക്കുന്നവർക്ക് മനസിനിമ്പം തരുന്ന കാഴ്ചയാണ് അതെങ്കിലും അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...സ്വതവേ പുഞ്ചിരിക്കുന്ന കണ്ണുകൾ  ആയിരുന്നു നരേന്ദ്രന്.. എന്നാലിന്ന് ഇണയെ പിരിഞ്ഞ വേഴാമ്പലിന്റെ പിടയുന്ന ഹൃദയം പോലെ അത് ചുവന്നിരുന്നു...ഇടതൂർന്ന കറുത്ത മുടിയിഴകളിൽ കാലത്തിന്റെ കടന്നുകയറ്റം പോലെ വെള്ളിരേഖകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു...
മനസിന്റെ കണ്ണാടിയാണ് മുഖമെന്നു പണ്ടാരോ പറഞ്ഞത് ഓര്മപ്പെടുത്തുംപോലെ അവന്റെ കലുഷിതമായ മനസിനെ മുഖം എടുത്തു കാട്ടി.
ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് കുളപ്പടവിന്റെ വാതിൽ മുഖത്തേക്ക് നോക്കി  നിൽക്കും പിന്നീട് പതിയെ ആമ്പൽപ്പൂക്കൾ നോക്കി അവൻ നെടുവീർപ്പിടും..പ്രിയപ്പെട്ടതെന്തോ തേടി വന്നേക്കാം എന്ന പ്രതീക്ഷയോ?അതോ ഇനി തനിക്കായി അത്ഭുതങ്ങൾ ഒന്നും  സംഭവിക്കില്ല എന്ന നിരാശയോ.? എന്തെന്നറിയില്ല,അവൻ വീണ്ടും വീണ്ടും ആ പ്രവർത്തി തുടർന്നു....

വർഷങ്ങൾക്കു മുൻപുള്ള ഒരു ദിവസം ഇതുപോലെ പിടയുന്ന നെഞ്ചുമായി താൻ 
ഈ കൽപ്പടവുകളിൽ ഇരുളിന്റെ മറവിൽ മിഴിനീർ പൊഴിച്ചിരുന്നത് അവനോർത്തു.അന്ന് അവന്റെ മാറിൽ ചേർന്നിരുന്നു കൊണ്ട് നോവുന്ന മറ്റൊരു ഹൃദയവും ഉണ്ടായിരുന്നു....
മനസ് വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിക്കുന്നത് അവനറിഞ്ഞിരുന്നു..
സ്കൂൾ മാഷും കണിശക്കാരനുമായ തന്റെ അച്ഛൻ രാഘവക്കൈമെളുടെ ഉറ്റ ചങ്ങാതിയാണ് ഗോവിന്ദവാര്യർ..  .മനസ്സുകൊണ്ട് സഹോദരങ്ങൾ തന്നെ. അഭിപ്രായ വ്യത്യാസങ്ങളോ ചെറിയ തർക്കങ്ങലൊ പോലും ഇല്ലാത്ത അവരുടെ സൗഹൃദം എല്ലാവർക്കും അതിശയം തന്നെയായിരുന്നു.വീടുകൾ പോലും തൊട്ടടുത്ത്..പുറമെ രണ്ടു വീടുകൾ ആയിരുന്നെങ്കിലും ഒരു കുടുംബം പോലെ തങ്ങൾ കഴിഞ്ഞു.രണ്ടാമത്തെ പ്രസവത്തോടെ അമ്മയില്ലാതായ എനിക്കും അമ്മുവിനും മാധവിയമ്മ അമ്മയായി മാറി . ഗോവിന്ദന്മാമയ്ക്കും മാധവിയമ്മക്കും മൂന്നുമക്കൾ രണ്ടാണും ഒരുപെണ്ണും.. മാധവൻ, മോഹനൻ മൈഥിലി.. മാധവേട്ടൻ വല്യേട്ടനായപ്പോൾ, മോഹൻ ഉറ്റ മിത്രമായി. അമ്മു അവർക്കും കുഞ്ഞിപ്പെങ്ങളായി... എന്നാൽ മൈഥിലി.
സൗഹൃദത്തിനും സഹോദര്യത്തിനുമപ്പുറം അവൾക്ക് ഞാൻ മാറ്റാരോ ആയിരുന്നു.. തിരിച്ചും.
ഇന്ദ്രന്റെ മാത്രം മിഥു..വെള്ളാരം കണ്ണുള്ളവൾ.

ഓർമവച്ച നാൾമുതൽ തന്നോടൊപ്പം ഉള്ളവൾ.കയ്യിൽ കിട്ടുന്നതെന്തുതന്നെയായാലും " ഇത് ന്റെ ഇന്ദ്രേട്ടന് " എന്ന് പറഞ്ഞ് തനിക്കായി കരുതുന്നവൾ.. കൂടെപ്പിറപ്പുകളോടുപോലും തന്റെ പേരിൽ അവൾ തല്ലുകൂടുമ്പോൾ കൗതുകമായിരുന്നു ആദ്യം, താനവൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു.ഒരുദിവസം വൈകിട്ട് തന്നോട് ഒപ്പം സംസാരിച്ചു നിന്ന കോവിലിലെ പൂജാരിയുടെ മകളെ അമ്പലക്കുളത്തിൽ തള്ളിയിട്ടത്തിന് മാധവിയമ്മ വക ചൂരൽ കഷായം കിട്ടിയിട്ടും " ആ അശ്രീകരം  ഇന്ദ്രേട്ടന്റടുത്ത് ഇനീം ശൃംഗരിക്കാൻ വന്നാൽ ഞാൻ ഇനീം തള്ളിയിടും..ഇന്ദ്രേട്ടൻ ന്റെ മാത്രാ " എന്ന് തന്നോട് സ്വകാര്യമായി പറഞ്ഞപ്പോൾ അന്നുവരെ തോന്നാത്തതെന്തോ ഒന്ന് അവളുടെ ഉള്ളിലുണ്ടെന്നു താനറിഞ്ഞു.
ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല..കളിക്കൂട്ടുകാരി, അമ്മുവിനെക്കാൾ ഒന്നൊരാണ്ടോ വയസു മാത്രം മുതിർന്നവൾ, ബുദ്ദി തെറ്റെന്നു വാദിക്കുമ്പോൾ മനസ് അല്ലെന്നു ഉപദേശിച്ചു.
മിഥു അടുത്ത്തേക്ക് വരുമ്പോൾ ഉണ്ടാകുന്ന നെഞ്ചിടിപ്പും വിയർപ്പുത്തുള്ളികളും വിറയലുമെല്ലാം തന്റെ മനസ്സിൽ അവൾ ആരായിരുന്നു എന്ന് കാട്ടിത്തരുകയായിരുന്നു.ആദ്യം മടിച്ചു നിന്ന മനസിലേക്ക് പിന്നീട് പ്രണയമായി അവൾ പടർന്നിറങ്ങിയത്  ഈ കല്പടവുകളിൽ വച്ചാണ്.. ആമ്പൽ പൂക്കൾ പൊട്ടിച്ചു കയ്യിൽ വെച്ച് കൊടുത്തപ്പോൾ അതും വാങ്ങി ഏന്തി വലിഞ്ഞ് തന്റെ നെറ്റിയിൽ അമർത്തി മുത്തി അവളാ പടിക്കെട്ടുകൾ ഓടിക്കയറുമ്പോൾ ചലനം നഷ്ടമായ ശിലപോലെ തണുത്തുറഞ്ഞ് നിന്നത് താനെങ്ങനെ മറക്കും.. ഒരിക്കൽ പോലും പരസ്പരം പറഞ്ഞിട്ടില്ല എങ്കിലും ഇരുവരും പ്രണയത്തിന്റെ മാസ്മരിക നൗകയിൽ യാത്ര തുടങ്ങിയിരുന്നു...

പ്രണയമായിരുന്നില്ല, പ്രാണൻ തന്നെയായിരുന്നു തനിക്ക് അവളെന്നു മനപ്പൂർവം അകന്നുപോയ നാളുകളിൽ താനറിഞ്ഞതാണ്. 
അവന്റെ കണ്ണുകൾ വീണ്ടും പടി വാതിക്കലേക്ക് പോയി.. വീണ്ടും കണ്ണുകൾ നിരാശയോടെ പിൻവലിച്ചുകൊണ്ട്  ആമ്പൽ പൂക്കളിൽ നിലയുറപ്പിച്ചു.

.ഇരുൾ മൂടിതുടങ്ങി.. നിലാവും നക്ഷത്രങ്ങളും മേഘപടമണിയിച്ച മൂടുപടത്തിനുള്ളിൽ മറഞ്ഞു നിൽക്കുന്നപോലെ തോന്നിയപ്പോൾ നരേന്ദ്രൻ പതിയെ എഴുന്നേറ്റു പടവിന്റെ വെള്ളത്തിനോട് താഴെനിൽക്കുന്ന പടിയിലേക്കിറങ്ങി.. തണുത്ത കാലുകൾ തണുത്ത വെള്ളത്തിൽ ഇറക്കിവയ്ക്കുമ്പോൾ അയാളുടെ ശരീരത്തിലും മനസ്സിലും ഒരു കുളിരു പടരുന്നതുപോലെ തോന്നിയിരിക്കണം. പതിയെ കുളത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിച്ചെന്നു ആമ്പൽപ്പൂക്കൾ കുറച്ച് പൊട്ടിച്ചെടുക്കുമ്പോൾ അവന്റെ മനസ് നിറയെ മിഥു മാത്രമായിരുന്നു.അവളുടെ ഓർമ്മകൾക്ക് പോലും തന്നെ ചിരിപ്പിക്കാനും കരയിക്കുവാനും ശക്തിയുണ്ടെന്നോർക്കേ അവനു അത്ഭുതം തോന്നി..

ഇന്ദ്രേട്ടാ..." പിന്നിൽ നിന്നും കേട്ട ശബ്ദം തിരിച്ചറിഞ്ഞതുകൊണ്ടാവണം 
അവന്റെ കണ്ണുകൾ പുഞ്ചിരിച്ചുവോ..
ആ വിളി അവന്റെ കാതുകളിൽ പെയ്ത ഇൻപമുള്ള മഴത്തുള്ളികളായിരുന്നുവോ ...
നരേന്ദ്രൻ വെപ്രാളത്തോടെ തിരിഞ്ഞുനോക്കി..മിഥു.. തന്റെ  മിഥു തന്റെ കണ്മുന്നിൽ നിൽക്കുന്നു. ഇന്ദ്രൻ വേഗത്തിൽ പടവുകൾ കയറി അവളുടെ അടുത്തെത്തി.. ചെറിയ കസവു കരയുള്ള മുണ്ടും നേര്യതും ആണ് വേഷം കാതിൽ ഒരു ചെറിയ വെള്ളക്കൽ ജിമിക്കിയും നക്ഷത്രം പോലൊരു വൈറക്കൽ മൂക്കുത്തിയും, കുളിതെന്നൽ പിന്നി അഴിച്ചിട്ട ഈർപ്പം മാറാത്ത മുടിയിഴകളും നെറ്റിയിലെ കുഞ്ഞു വട്ടപ്പൊട്ടും അതിനു മുകളിലെ മഞ്ഞൾക്കുറിയും അവൾക്ക് വല്യ മാറ്റമൊന്നുമില്ലെന്നു വിളിച്ചോതി...

"മിഥു..."വിളിക്കുമ്പോൾ ആ ശബ്ദം ചിലമ്പിച്ചിരുന്നു.
അവളുടെ കണ്ണുകൾ ചിമ്മിയടഞ്ഞു. ചുണ്ടുകളിൽ ഒരു ശാന്തമായ പുഞ്ചിരി വിരിഞ്ഞു വീണു.
കല്പടവുകളിൽ അവനരികെ അല്പം അകലം പാലിച്ച് അവളും ഇരുന്നു.നിമിഷങ്ങൾ അവരുടെ മൗനസംഭാഷണത്തിൽ  അലിഞ്ഞുപോയി
വീർപ്പുമുട്ടി നിന്ന രാത്രിയുടെ  നിശബ്ദത ഭേദിച്ചത് അവളുടെ മധുരമുള്ള സ്വരമായിരുന്നു..
"ഇന്ദ്രേട്ടൻ വൈകിട്ടെത്തി.. ല്ലേ..?"
"ഉം.." ഇന്ദ്രൻ ഒന്ന് മൂളുക മാത്രം ചെയ്തു 
" വന്നൂന്നറിഞ്ഞപ്പോഴേ എനിക്കുറപ്പായിരുന്നു.. ഇന്നിവിടെ ഇണ്ടാകും ന്ന്.. ഇന്ദ്രേട്ടന് ഏറ്റവും പ്രിയപ്പെട്ട സ്ഥലല്ലേ.. " അവൾ പറഞ്ഞുകൊണ്ട് അവനെയൊന്നു നോക്കി. ആ കണ്ണുകൾ അപ്പോഴും അവളെന്ന നക്ഷത്രത്തെ ചുറ്റി വരുകയായിരുന്നു. 
" ഉത്തരം നന്നാവില്യന്നറിയാം, എങ്കിലും ചോദിക്കാ.. സുഖാണോ ഇന്ദ്രേട്ടന്ന്..? "
അവളുടെ വാക്കുകൾ വളരെ ഔപചാരികമായിപ്പോയെന്നു തോന്നി ഇന്ദ്രന്.. കലപിലാന്ന് ഒച്ചയിട്ട് ചെവിതല കേൾപ്പിക്കാതെ നടന്ന ആ പൊട്ടിപ്പെണ്ണിന്റെ നിഴലുപോലും തന്റെ മുന്നിലിരിക്കുന്നവൾക്കില്ലെന്നറിയെ അവന്റെ ഹൃദയം വിങ്ങി.. 'ഇത്തരമൊരു ചോദ്യത്തിന്റെ ആവശ്യമെന്തെന്നു' അവന്റെ കണ്ണുകൾ ചോദിച്ചപ്പോൾ 'വെറുതെ ' എന്ന് ചിമ്മിക്കാട്ടി അവളുടെ കണ്ണുകൾ മറുപടിപറഞ്ഞതിൽ എന്തത്ഭുതം.. മനസ് തൊട്ടറിഞ്ഞവർ തമ്മിൽ വാക്കുകളുടെ ആവശ്യമില്ലെന്നത് വാസ്തവം തന്നെയല്ലേ?
"  ഒന്ന് കണ്ടിട്ട് എത്ര നാളെയെന്നു ഓർമ്മയുണ്ടോ ഇന്ദ്രേട്ടാ..? "

മറുപടിയൊന്നും പറയാതെ അവളെ തന്നെ നോക്കിയിരുന്നു നരേന്ദ്രൻ.

" പന്ത്രണ്ട് കൊല്ലം...പന്ത്രണ്ട് കൊല്ലായി ഇവിടുന്നു പോയിട്ട്,അമ്മ എന്നും പരാതിപറയാരുന്നു..നിക്ക് ഒരു കത്തെഴുതാനും കൂടി ഇന്ദ്രേട്ടന് തോന്നീല്യാലോ... മുറപോലെ മണിയോഡർ വര്ണ്ണ്ട് ന്ന് രാഘവമ്മാമ പറയുമായിരുന്നു .. അമ്മാമ്മേം അമ്മൂട്ടിയും അമ്മേം ഒക്കെ ത്ര സങ്കടപ്പെട്ടൂന്നറിയോ ഇന്ദ്രേട്ടനെ കാണാതെ..അമ്മൂന്റെ കല്യാണത്തിനും അമ്മാമ്മേടെ മരണത്തിനും അമ്മ നിർബന്ധിച്ചു കാണണം ന്ന് പറഞ്ഞപ്പോഴുമല്ലാതെ ഇന്ദ്രേട്ടൻ ഇങ്ങട്ട് വന്നിട്ടേയില്ല്യ....."

അവൾ ആമ്പലുകളെ നോക്കി പതിയെ പറഞ്ഞു.ആ നെഞ്ചിന്റെ നോവ് ഇന്ദ്രൻ തൊട്ടറിയുന്നുണ്ടായിരുന്നു..

"മിഥു... ഞാൻ... നിക്ക്..." വാക്കുകൾ മുഴുമിക്കാനാകാതെ ഇന്ദ്രൻ വിക്കിപ്പോയി.

"ആ മനസ് നിക്കറിയില്ലേ... ഒരു പക്ഷെ നിക്കല്ലാതെ ആർക്കും അറിയില്ല..ന്റെ ഇന്ദ്രേട്ടനെ.."

മിഴികളിലിൽ നിന്നും കവിളിലേക്കൊഴുകിയ ഒരു നീർമുത്തിനെ കയ്യാലെ തടഞ്ഞുകൊണ്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു. വേദനയുടെ നിഴലുള്ള പുഞ്ചിരി..

"ഇന്ദ്രേട്ടനെ അവസാനായിട്ട്  കണ്ടത് അമ്മാമ്മേടെ ചടങ്ങിനാ...കുട്യോൾടേ അച്ഛന് രണ്ടീസത്തിൽ കൂടുതൽ തങ്ങാൻ കഴിയാത്ത തിരക്കായതോണ്ട് നിക്ക് ഇന്ദ്രേട്ടനെ കാണാനോ സംസാരിക്കാനോ ഒന്നുമായില്ല.... അല്ലെങ്കിലും എന്തിനു കാണണം.. എന്ത് സംസാരിക്കണം.."
അവളുടെ പുഞ്ചിരിക്കോണിൽ ഒരു പുശ്ചത്തിന്റെ നിഴൽ വീണുവോ..

"മനഃപൂർവമല്ല... കഴിഞ്ഞില്ല..അന്ന് അങ്ങനെയൊക്കെ ചെയ്കെ നിവർത്തിണ്ടാരുന്നുള്ളൂ..നീ ഇല്ലാതെ ഈ നാട്ടിൽ നിൽക്കാൻ കഴിഞ്ഞില്ലെനിക്ക്.. എവിടെയൊക്കെയോ അലഞ്ഞു എന്തൊക്കെയോ ചെയ്തു.. കൂടെപ്പഠിച്ച ഒരു ചങ്ങാതി വഴി ഒരു കമ്പനിയിൽ ജോലി കിട്ടി..നാട്ടിലേക്ക് ഒരു മടക്കം ഞാൻ ആഗ്രഹിച്ചില്ല.."
ഇരുവർക്കിടയിലും വീണ്ടും മൗനം നിറഞ്ഞു..

ഇരുവരുടെയും മനസ് നിറയെ പഴയ കാലത്തിന്റെ പൊടിമൂടിയ ഓർമ്മകൾ ആയിരുന്നു.. പ്രണയം പീലിവിരിച്ചാടിയ യൗവനം..ഇരു മനസുകളും പറയാതെ പങ്കിട്ട പ്രണയ നിമിഷങ്ങൾ..
അന്ന് മാധവേട്ടന്റെ കൂടെ പെണ്ണുകാണാൻ പോകുമ്പോൾ അറിയില്ലായിരുന്നു തന്റെ വിധി മാറ്റി മറിക്കുന്ന യാത്രയായിരിക്കും അതെന്ന്. ഒരാളുടേതല്ല, രണ്ടുമക്കളുടെ വിവാഹം ഉറപ്പിക്കാനുള്ള ഒരു മാറ്റ കല്യാണത്തിന്റെ ആദ്യപടിയാണ് അതെന്നു അറിഞ്ഞപ്പോൾ പിടഞ്ഞുപോയ ഹൃദയം അച്ഛന്റെയും അമ്മാമ്മയുടെയും സന്തോഷം കണ്ടപ്പോൾ നിർജീവമായി..
അവർക്കു മുന്നിൽ പെൺകുട്ടിയുടെ സഹോദരനായി എന്നെയും അച്ഛൻ പരിചയപ്പെടുത്തിയപ്പോൾ അവരുടെയെല്ലാം മനസ്സിൽ കളങ്കമില്ലാത്ത സാഹോദര്യമാണ് ഞങ്ങൾ തമ്മിൽ എന്ന തിരിച്ചറിവ് ഒരിടുത്തീ പോലെ എന്നിൽ പതിച്ചു.

തിരിച്ചു വന്ന് ഇക്കാര്യം എല്ലാരോടുമായി അമ്മാമ്മ പറയുമ്പോൾ കല്ലിച്ചുപോയ മിഥുവിന്റെ മുഖം ഞാൻ കണ്ടതാണ്. ആ നിമിഷം തന്നെ അവൾ തന്നെ നോക്കിയ നോട്ടത്തിൽ താൻ  ഉരുകിത്തീരുകയായിരുന്നു...
അവൾ ഇത് എങ്ങനെ സഹിക്കും.. എന്നെ മറന്നു മറ്റൊരാളെ സ്വീകരിക്കാൻ അവൾക്കാകുമോ.. ഇല്ല മിഥു സമ്മതിക്കില്ല.. അവളെ മറന്നു ജീവിക്കാൻ തനിക്കുമാകില്ല.. സംസാരിക്കണം.. എതിർത്താൽ അവളെന്നോടൊപ്പം ഇറങ്ങി വരും.. ഒരു സാധാരണ കാമുകന്റെ വിപ്ലവ ചിന്തകൾ എന്നെയും മദിച്ചു.മിഥുവിനെയും കൂട്ടി മറ്റെങ്ങോട്ടെങ്കിലും പോകാം 
അടുത്ത നിമിഷം മനസ് തിരിഞ്ഞു ചിന്തിച്ചു 
ചങ്ങാതീടെ മകനായിട്ടല്ല, സ്വന്തം മകനായി തന്നെയാ അമ്മാമ്മയും അമ്മയും എന്നെ കണ്ടിട്ടുള്ളെ... സ്വന്തം മക്കളെക്കാളും ഒരു പടി മുകളിൽ  ഞങ്ങൾക്ക് സ്ഥാനം തരുന്ന പാവം അമ്മ..
മക്കളെക്കാൾ കൂട്ടുകാരനോട് സ്നേഹവും വിധേയത്വമുള്ള അച്ഛൻ.. അവരുടെ നിഷ്കളങ്കമായ സൗഹൃദം.. ഞങ്ങളുടെ പ്രണയം അതിന്നേൽക്കുന്ന വിള്ളലായി തീരുമോ...ഒരു കുടുംബമായി കഴിഞ്ഞവർ 
ആജൻമം ശത്രുക്കളായി മാറുമോ... ചോറൂട്ടി വളർത്തിയ അമ്മയ്ക്ക് മുന്നിൽ ശാപം പേറി നിൽക്കേണ്ടി വരുമോ....ഒരു വേള തന്റെ പ്രണയം ഒരു തെറ്റായിപ്പോയോ എന്ന തോന്നൽ പോലുമുണ്ടായി.. തിരുത്താമായിരുന്നിട്ടും അതിനു കഴിയാതെ പോയ എന്റെ മനസിന്റെ ചപലതയോർത്ത്  ലജ്ജിച്ചു...
ചിന്തകൾ കാടുകയറി.. ഭ്രാന്ത്‌ പിടിക്കുമെന്ന അവസ്ഥയിൽ അച്ഛന് മുൻപിൽ തന്റെ ഹൃദയഭാരം ഇറക്കിവച്ചു..
കുറച്ചുനേരം ഒന്നും പറഞ്ഞില്ല.. തന്റെ കണ്ണീർ വീണു ആ പാദങ്ങൾ പൊള്ളിപ്പിടഞ്ഞു..
"സഹോദരങ്ങളെപ്പോലെ ജീവിച്ച ഞങ്ങൾക്ക് മക്കൾക്കിടയിലും അങ്ങനെ ഒന്ന് മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.. ഗോവിന്ദനും മാധവിയും വല്യ സന്തോഷത്തിലാണ്.. മക്കൾക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സൗഭാഗ്യമാണ് അവരെ സംബന്ധിച്ച് ഈ വിവാഹം...ഈ വീടും ഇത്തിരി പുരയിടവും മാത്രേ ഒരു സാധാരണ സ്കൂൾ മാഷായ എനിക്ക് മീതിയുള്ളൂ.. സർക്കാർ പെൻഷൻ കൊണ്ട് അരിഷ്ടതയില്ലാതെ കഴിഞ്ഞുപോകാം..പല ഘട്ടത്തിലും ആളായും അർധമായും കൂടെനിന്ന ചങ്ങാതിയെ ചതിക്കാൻ നിക്കാവില്യ..ഈ ദാരിദ്യത്തിനിടയിലേക്ക് ആ കുട്ടിയെ അറിഞ്ഞുകൊണ്ട് വലിച്ചിടല്ലേ ഉണ്ണ്യേ.. അന്നം തന്ന കുടുംബത്തിന് ദ്രോഹം ചെയ്യരുത്... ഗോവിന്ദന്റെ മുഖം വാടണത് നിക്ക് സഹിക്കില്യ... ആ കുടുംബത്തിന്റെ ശാപം ന്റെ കുട്ടീടെ തലയിൽ വീണാൽ ഗതിപിടിക്കില്ല... അച്ഛന്റെ വാക്ക് ന്റെ ഉണ്ണി കേൾക്കണം..എല്ലാം മറക്കണം..ഉപദേശല്ല... അപേക്ഷയാണെന്ന് കൂട്ടിക്കോളൂ.."

കണ്ണുകൾ കലങ്ങിയ അച്ഛന്റെ വാക്കുകൾ നെഞ്ചിനെ കൂരമ്പുകൊണ്ട് വരയും പോലെ തോന്നിച്ചു.. രാത്രി പുലരുവോളം വാതിൽ ചുമരിൽ ചാരി കാൽമുട്ടിൽ മുഖം ചേർത്തിരുന്നു.. അവസാനം മിഥുവിനോട് സംസാരിക്കാൻ തീരുമാനിച്ചു.പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ പൊട്ടിത്തെറിച്ചവൾ,ഒടുവിൽ  കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്റെ തീരുമാനം അറിയിച്ചപ്പോൾ നെഞ്ചിൽ ചേർന്ന് പൊട്ടിക്കരയുകയായിരുന്നു...
*******************************************
"ഇന്ദ്രേട്ടാ... "
ഓർമ്മകളുടെ ഒഴുക്കിൽ മനസും ഒഴുകെ അവൾ വീണ്ടും വിളിച്ചു.
"ഭർത്താവും കുട്ടികളുമൊക്കെ വന്നിട്ടുണ്ടോ..?"
"ഉം.. നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയില്ലേ.. അവരൊക്കെ തറവാട്ടിലുണ്ട്.. നാളെ കഴിഞ്ഞ് അദ്ദേഹം പോകും.കുട്ട്യോളും. സ്കൂളിൽ പോകണ്ടേ.ഒരുപാട് തിരക്കുള്ള ആളാണേ..."
"നിനക്കെന്നോട് വെറുപ്പ് തോന്നുന്നില്ലേ മിഥു..?" പെട്ടെന്ന് ഇന്ദ്രൻ അങ്ങനെ ചോദിച്ചപ്പോൾ അവൾ മുഖം ചുളിച്ചു.
"അന്ന് എല്ലാവരുടെയും മുഖം ഓർത്ത ഞാൻ നിന്റെ മുഖം മനപ്പൂർവം മറന്നുകളഞ്ഞു.. നിന്റെ മനസും കണ്ടില്ലെന്നു നടിച്ചു.." അവൾ ഒന്ന് നിശ്വസിച്ചു.
" ദേഷ്യം തോന്നിയിട്ടില്ല എന്ന് പറഞ്ഞാൽ കള്ളമാകും... പക്ഷെ വെറുപ്പ് തോന്നിയിട്ടില്ല..ആരെയും ഇന്ദ്രേട്ടനോളം സ്നേഹിക്കാൻ കഴിഞ്ഞിട്ടില്യ മിഥുവിനു ഇപ്പോഴും.. ഞാനല്ലാതെ മറ്റാരും ആ മനസ്സിലും ഇല്ല്യ..വെറുക്കാൻ മാത്രമുള്ള തെറ്റൊന്നും ന്റെ ഇന്ദ്രേട്ടൻ ചെയ്തിട്ടില്യ.. കുടുംബത്തെയും അച്ഛനെയും അമ്മയെയും ഒക്കെ സ്നേഹിക്കാൻ മാത്രം അറിയണ ന്റെ ഇന്ദ്രേട്ടന് അങ്ങനെ ചെയ്യാൻ പറ്റൂ.. അതിന്റെ പേരിൽ സ്വയം ഉരുകിതീരാൻ തുടങ്ങീട്ട് കൊല്ലം ശ്ശി ആയില്ല്യേ.. മതി...
ഇനിയും നിക്ക് ഇത് കാണാൻ വയ്യ...ഇനിയും ഇങ്ങനെ തനിയെ വേദനിക്കാൻ വിടില്ല ഇന്ദ്രേട്ടനെ ഞാൻ... "
  അവൾ പതിയെ അവനോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.തല പതിയെ ആ തോളുകളിൽ ചായച്ചിരുന്നു. നിമിഷങ്ങളോളം..അവന്റെ കൈകളിൽ മുറുകെപ്പിടിച്ചിരുന്ന ആമ്പൽ പൂക്കൾ അവൾ കുറുമ്പോടെ പതിയെ വാങ്ങിയെടുത്തു.
"ഇത് എനിക്കു വേണ്ടീട്ടാണോ പൊട്ടിച്ചത്..?" 
കുസൃതിയോടെ ചോദിക്കുമ്പോൾ അവൾ പഴയ പൊട്ടിപ്പെണ്ണാണെന്ന് അവനു തോന്നി തുടങ്ങി.അവൾക്കെന്നും ആ പൂക്കൾ പ്രിയപ്പെട്ടതായിരുന്നു..അവൻ ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ.. അടുത്ത നിമിഷം നേരുകിലറിഞ്ഞ നനുത്ത സ്പർശം അവനെ ഞെട്ടിച്ചു.. പണ്ടും അവൾ ചുംബിക്കുന്നത് അപ്രതീക്ഷിത നിമിഷങ്ങളിലാണ്.

അന്ന്  വിവാഹതലേന്ന് ആമ്പൽ മൊട്ടുകൾ അങ്ങങ്ങായി വിടരാൻ തുടങ്ങിയിരുന്നു ... രാത്രി തന്റെ കറുത്ത ചായം ആകാശ വീഥികളിൽ കുടഞ്ഞുകൊണ്ടിരുന്നു .. ഞാൻ പറഞ്ഞതെല്ലാം കേട്ടുകൊണ്ട് മിഥു അരികിൽ തന്നെയിരിപ്പുണ്ടായിരുന്നു.
അന്നാണ് അവളെ അവസാനമായി താൻ തനിച്ചു കണ്ടത്... അവസാനമായി അവൾ തന്റെ നെറ്റിയിൽ പകർന്ന ചുംബനത്തിന് കണ്ണുനീരിന്റെ കൂട്ടുണ്ടായിരുന്നു..  അവളുടെ ഹൃദയത്തിൽ നിന്നും പടർന്ന് കണ്ണുകളിലൂടെ അവനിൽ  പതിച്ച വെളുത്ത  രക്തത്തുള്ളികൾ  മനസിനെ വല്ലാതെ പൊള്ളിച്ചിരുന്നു..
എന്നാൽ ഇപ്പോൾ ഈ നിമിഷം വർഷങ്ങളുടെ വിങ്ങൽ അലിഞ്ഞില്ലാതാകുന്നപ്പോലൊരു സന്തോഷം തോന്നിപ്പോയി ഇന്ദ്രന്.. മാറിൽ ചാഞ്ഞു കിടക്കുന്ന തന്റെ പ്രാണനായവളെ പുണർന്നുകൊണ്ട് ആ കല്പടവുകളിൽ ഇരിക്കുമ്പോൾ അവരോളം സന്തോഷിച്ചവർ മാറ്റാരുമുണ്ടായിരുന്നിരിക്കില്ല..

"ഇന്ദ്രേട്ടാ,നമുക്ക് ഒന്നുനടന്നാലോ, എത്രനാളായി ഞാനെന്റെ ഇന്ദ്രേട്ടന്റെ ഒപ്പം ഈ തറവാട്ടുമുറ്റത്തൂടി ഒന്നിച്ചു നടന്നിട്ട്..."
"മ്മ്..." നരേന്ദ്രൻ അവന്റെ നക്ഷത്രത്തെ നോക്കി ഒരു പുഞ്ചിരിയോടെ മൂളി.. പതിയെ ഇരുവരും കൈ കോർത്തുകൊണ്ട് ആ പടവുകൾ കയറുമ്പോൾ  മേഘപടം മാറ്റി തെളിഞ്ഞ ചിരിയോടെ ആ അമ്പിളിക്കല  ആമ്പൽപ്പൂക്കളെ തേടി തിരികെയെത്തിയിരുന്നു...അവർക്കു കൂട്ടായി.
***************************************
പിറ്റേന്ന് വീട്ടു മുറ്റത്തെ ആൾക്കൂട്ടത്തിന് നടുവിലേക്ക് വന്ന് നിന്ന ആംബുലൻസിൽ നിന്നും മാധവൻ  ആദ്യം ഇറങ്ങി.. പിന്നാലെ അമ്മുവിന്റെ ഭർത്താവ് ദിനകരനും.
ശേഷം പുറത്തേക്ക് എടുത്ത വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരം ഉമ്മറത്തെ നിലവിളക്കിന് മുന്നിൽ വിരിച്ച വാഴയിലയിൽ കിടത്തിയപ്പോൾ "ന്റെ ഏട്ടാ..."എന്നുച്ചത്തിലുള്ള അമ്മുവിന്റെ നിലവിളിയുയർന്നു..മാധവന്റെയും മോഹനന്റെയും ഭാര്യമാർ  അവൾക്കു ഇരുവശവും ഇരിപ്പുണ്ടായിരുന്നു... മാധവൻ മൈഥിലിയുടെ ഭർത്താവിനോടൊപ്പം പൂമുഖത്ത് തന്നെ നിലയുറപ്പുച്ചിരുന്നു.

"ന്ത്‌ പറ്റീതാ.. മാധവാ പെട്ടെന്നിങ്ങനെ
ഉണ്ടാവാൻ?"
കവലയിൽ കട നടത്തുന്ന ശങ്കരൻ നായർ 
വിമുഖതയോടെ ചോദിച്ചു.
"ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു.രാവിലെ ലക്ഷ്മിയാ കണ്ടത്.. മിഥുന്റെ അസ്ഥിതറക്കടുത്ത് വീണു കിടക്കുവായിരുന്നു.... അപ്പൊ തന്നെ കൊണ്ടുപോയി... പക്ഷെ.."പറഞ്ഞു മുഴുമിപ്പിക്കാൻ കഴിയാതെ മാധവൻ വിതുമ്പി..
"അവളെന്നു വച്ചാ അവന് അമ്മുവിനെക്കാലും ജീവനായിരുന്നു...അവളുടെ ആണ്ടുബലി 
ഇന്നാണ്.... അതിനു വന്നതായിരുന്നു..."
മോഹനൻ പിന്നാലെ പറഞ്ഞു വച്ചു..
ആ കണ്ണുകളും നിറഞ്ഞിരുന്നു...

തെക്കേതൊടിയിൽ നരേന്ദ്രന്റെ ചിത കത്തിയെരിഞ്ഞു.പുക പടലങ്ങൾ അന്തരീക്ഷത്തിൽ അലിഞ്ഞു..ജനക്കൂട്ടം പിരിഞ്ഞുപോയി.. അപ്പോഴും മിഥുവിന്റെ അസ്ഥിത്തറയിൽ വാടിക്കിടന്ന ആമ്പൽപ്പൂക്കൾ ആരും കണ്ടില്ല..

©ഗൗരി പാർവതി



Rate this content
Log in

Similar malayalam story from Classics