മണൽ, മനുഷ്യൻ, മരുപ്പച്ച
മണൽ, മനുഷ്യൻ, മരുപ്പച്ച
മണൽ കടൽ പോലെ പരന്നു കിടക്കുന്നു. വിന്ററിൽ ഈ കൊടും തണുപ്പ് ശരീരത്തിൽ പെരുവിരൽ മുതൽ തലവരെ ഇരച്ചുകയറുകയാണ്. കൊണ്ടുവന്ന കമ്പിളിക്കു കട്ടി പോരാ. എല്ലാം സഹിക്കുന്നത് നിനക്ക് വേണ്ടി ആണല്ലോ.
“വിമൽ, പപ്പ പറയുന്നേ ജോലി ഇല്ലാതെ എന്നെ നിനക്ക് തരില്ല എന്നാണ്. നീ ഗൾഫിൽ പോകാനുള്ള തയ്യാറെടുപ്പല്ലേ? ജോലി കിട്ടി വരുന്നത് വരെ ഞാൻ കാത്തിരിക്കാം.“ നയനയുടെ വാക്കുകൾ ഇപ്പോഴും ഓർത്താൽ ചെവിയിൽ കേൾക്കാം.
“നാട്ടിലെ ജോലി ചെയ്തു എന്ത് കിട്ടാനാ?” നയനയുടെ പപ്പ.
ഈ മരുഭൂമി ശീതകാലത്തിലേക്കു ഒരുങ്ങി കഴിഞ്ഞു. മനസ് എന്നും നാട്ടിലാണ്, എന്നാലും ഭാര്യേം മക്കളേം കൊണ്ട് ഇടക്കൊക്കെ വൺ ഡേ ട്രിപ്പിന് ഇറങ്ങും.
“വിമലേട്ടൻ എന്താ ആലോചിക്കുന്നേ? ആ കുന്നിനപ്പുറം ഒരു ചെറിയ ലേക്ക് ഉണ്ട്. വെള്ളത്തിൽ നിറയെ മീനുകളും. വാ നമുക്കു അങ്ങ് പോകാം.” ഭവ്യ പറഞ്ഞു.
“നല്ല തണുപ്പ് ഭവ്യാ. മഫ്ളർ എടുക്കട്ടേ വണ്ടിന്ന്. ഒന്ന് നിക്ക്.” വിമൽ കാറിനടുത്തേക്ക് പോയി.
കൊറോണ ആയതോണ്ട് അധികം ആളുകൾ കൂടാത്ത സ്ഥലങ്ങളിലെ പോകാൻ സാധിക്കൂ.
“അക്കു , ഒന്ന് നിന്നെ... ഓടല്ലേ … മണൽ ഷൂവിൽ കയറും.”
“സാരല്യ, ഭവ്യ വല്ലപ്പോഴും അല്ലെ...”
അക്കുവും, അഭിയും മണലുവാരികളിയാണ്. വിമലും ഭവ്യയും സ്വെറ്റർ ഇട്ടതുകൊണ്ട് അധികം തണുപ്പ് തോന്നുന്നില്ല.
സിറ്റിയിൽ നിന്നും അകന്നുമാറിയാണ്, ഈ തടാകം … നിറയേ ഫ്ലാംമിഗോ പക്ഷികൾ ഉണ്ട്. പേര് “ലവ് ലേക്ക്.“
ചെറിയ കുന്നുകൾ, മണൽ കൂനകൾ, പിന്നെ ബൗണ്ടറി വാൾ, ഇരുവശങ്ങളിലും ചോളം അങ്ങനെ രസമുള്ള കാഴ്ച്ചകൾ...
നീണ്ടു നിവർന്നു തണുത്തുറഞ്ഞ മണൽ.
മണലിന്, ചിലപ്പോൾ വിശപ്പിന്റെ മണമാണ്. അന്ന് നയനക്കു വേണ്ടി ഈ മരുഭൂമിയിൽ ജോലി അന്വേഷിച്ചു വന്നപ്പോൾ അനുഭവപ്പെട്ട മണൽ അല്ല ഈ മണൽ, ഇതിനു കഠിനാധ്വാനത്തിന്റെ സുഗന്ധം ഉണ്ട്. വർഷങ്ങൾക്കു മുൻപ്, ഞാൻ എന്ന വ്യക്തി നാടുപേക്ഷിച്ചതാർക്കു വേണ്ടിയാണ്? പഠിച്ചവിഷയം വിട്ടു കിട്ടിയ ജോലിയുമായി നാട്ടിൽ നിന്നെ കാണാൻ എത്തിയപ്പോൾ, നീ അന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞത് ഞാൻ ഇപ്പോഴുമോർക്കുന്നു.
“ വിമൽ, നീ ഇപ്പോ ജോലിക്കു കയറിയല്ലേ ഉള്ളു, ഇനിയും സെറ്റൽ ആകാൻ എത്രെ സമയം എടുക്കും, എന്നെ മറന്നേക്കൂ.”
നയന നീ എന്നെ പാതി വഴിയിൽ ഉപേക്ഷിച്ചപ്പോൾ, എന്നിലേക്കു കയറിവന്നവൾ ആണ് ഭവ്യ. എന്റെ വിമാനടിക്കറ്റിന്റെ പൈസ വെറുതെ കളയേണ്ട എന്ന് കരുതി ആണ് അച്ഛനും അമ്മയും പറഞ്ഞ ഭവ്യയെ പോയി കണ്ടത്.
“അച്ഛാ, അഭി എന്റെ മഫ്ളർ താഴെ ഇട്ടു.” അക്കുവിന്റെ പരാതി.
“ഇല്ലച്ഛാ, അവനാ...” അഭി വന്നു പറഞ്ഞു ഓടിപ്പോയി.
“വിമലേട്ടൻ, കേൾക്കുന്നുണ്ടോ? ഏതു ലോകത്താ? സന്ധ്യ ആവാറായിട്ടോ, സൺ സെറ്റ് കാണേണ്ടേ? മൊബൈൽ എടുക്കു എന്റെ ഫോൺ ശരിയാകുന്നില്ല.”
ഭവ്യ ഫോണെടുത്തു ഫോട്ടോ എടുക്കാൻ പോകാണ്.
“ഞാൻ എടുത്തു തരാം ഭവ്യാ …”
വിമൽ വല്യ സ്‌കിൽഡ് ഫോട്ടോഗ്രാഫർ അല്ലെങ്കിലും ഭാര്യക്കു വേണ്ടി എടുക്കാം എന്ന് വച്ചു.
“നിന്റെ നീല നിറമുള്ള കണ്ണുകളിലേക്കു നോക്കുമ്പോൾ അവളുടെ ചാര നിറമുള്ള കണ്ണുകൾ ഓർമ്മവരുന്നു...” വിമൽ ആത്മഗതം പറഞ്ഞത് അല്പം ഉറക്കെആയിപ്പോയി.
“എന്താ വിമലേട്ടാ?“
“ഒന്നുമില്ല ഭവ്യ, ആകാശം എത്രെ ഭംഗി ആണെന്ന് പറയായിരുന്നു.” വിമൽ ആകാശം നോക്കി പറഞ്ഞു.
ഒരു ക്രിസ്മസ് കഴിഞ്ഞാണ് നാട്ടിൽ അയാൾ എത്തുന്നത്. കുറെ മോഹങ്ങൾ ഉണ്ടായിരുന്നു. എല്ലാം പൊലിഞ്ഞു പോയി തകർന്നിരിക്കുമ്പോൾ ആണ്, ഭവ്യ എന്റെ ലോകത്തിലേക്ക് വരുന്നത്. ഒരുപക്ഷെ അവളെ കണ്ടില്ലായിരുന്നെങ്കിൽ വരണ്ട മരുഭൂമി ആയി പോയേനെ.
ഇടയ്ക്കു കാണുന്ന മരുപ്പച്ചപോലെ വന്നവൾ. ഒരിക്കലും ഞാൻ അവളെ വിഷമിപ്പിക്കില്ല. സൂര്യൻ ഈ മണൽകൂനക്കപ്പുറം എവിടെയോ പോയി മറഞ്ഞു.
“ഇനി വെളിച്ചത്തിനു ഈ മൊബൈലിന്റെ ടോർച്ചു ഓൺ ചെയ്യാം.“ ഭവ്യ മക്കളെ രണ്ടാളേം വിമലിന്റെ അടുത്തേക് പറഞ്ഞു വിട്ടു, ടോർച്ചു അടിച്ചു മുൻപിൽ നടന്നു.
“അല്ലെങ്കിലും അവൾ തന്നെയാണെന്റെ വെളിച്ചം,“ വിമൽ ഓരോ മണൽത്തരിയോടും പറഞ്ഞു.
പള്ളിയിൽ നിന്നും പ്രാർത്ഥന ഉറയ്ക്കേ കേൾക്കാമായിരുന്നു.
“എന്റെ ദൈവമേ, എന്നെ ഇവളിലേക്ക് കൂടുതൽ അടുപ്പിക്കണേ. പഴയ ഓർമ്മകൾ ഒരിക്കലും ഉയിർത്തെഴുന്നേൽക്കാത്ത ചാരമായി പോകട്ടെ. മരുഭൂമിയിലെ പൊടിക്കാറ്റ് പോലെ എന്റെ ജീവിതത്തിൽ പാഴ് ഓർമകൾ പ്രകാശ വേഗത്തിൽ മാഞ്ഞു പോകട്ടെ.“
“വിമലേട്ടാ, എന്ത് പറ്റി യാത്ര തുടങ്ങിയത് മുതൽ ചിന്ത ആണല്ലോ? ആർ യു ഓക്കേ?”
“യെസ് ഡിയർ, നോ പ്രോബ്ലം,“ വിമൽ പറഞ്ഞു.
“എന്നാ,ആ കടെന്നു മനക്കെഷ് (ഒരു തരം റൊട്ടി )വാങ്ങി തരോ?” ഭവ്യ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു.
“ശരി, ഭവ്യ.“
വിമൽ കാർ നിർത്തി ഇറങ്ങി. റോഡിൻറെ എതിർ വശത്തുനിന്നും കോടാനുകോടി മണല്‍ത്തരികളും കൊണ്ട് പൊടിക്കാറ്റ് പ്രകാശവേഗത്തിൽ വിമലിനെ ചുറ്റി പോയി …