സംരക്ഷണം (ഭാഗം - 7)
സംരക്ഷണം (ഭാഗം - 7)
ഒരിക്കൽക്കൂടി കണ്ണുകളാകെ കൈകളാൽ തുടച്ചുകൊണ്ട് സ്റ്റെഫി മറുപടി തുടർന്നു;
"ചെറുപ്പത്തിലേ വിഷാദരോഗത്തിന് അവൾ മെഡിസിൻ എടുത്തിരുന്നു. ഗ്രാജ്വലി മെഡിസിൻ വേണ്ടാത്തവിധം ക്യൂര് ചെയ്യാനായി. പക്ഷെ, അവളുടെ വിവാഹം കഴിഞ്ഞതോടെ എല്ലാം തകർന്നു- അവളും. ഞാൻ എന്റെയൊരു സീനിയർ ഡോക്ടറിന്റെ കൂടി കണ്സല്ട്ടന്സിയോടെ അവൾക്കു ടാബ്ലറ്റ്സുകൾ നിർദ്ദേശിച്ചിരുന്നു, ദിവസവും മൂന്നു നേരം. അതിന്റെ ഉപയോഗം ഹ്യൂമൻ ബോഡിയെ വല്ലാതെ തളർത്തിക്കളയുന്നതാണ്."
ഇത്രയും ശ്രദ്ധയോടെ ശ്രവിച്ചിരുന്നശേഷം 'വെൽ' എന്നു പറഞ്ഞു സെറ്റിയിൽ നിന്നും അർജ്ജുൻ എഴുന്നേറ്റു. ശേഷം പറഞ്ഞു;
"നിങ്ങളീ പറഞ്ഞതെല്ലാം കോൺസ്റ്റബിൾ, സ്റ്റേറ്റ്മെന്റായി എഴുതിയെടുക്കും... പറയാൻ മടിച്ചതും. ഒന്ന് സഹകരിക്കണം.... പിന്നെ, ചിലപ്പോൾ ഇനിയും ചോദ്യങ്ങളുമായി ഞങ്ങളോ മറ്റോ എത്തിയേക്കാം. ദാറ്റ്സ് ഓൾ."
അപ്പോഴേക്കും സ്റ്റെഫിയുടെ അമ്മായിയമ്മ മോളെയും തോളിലേന്തി ഹാളിലേക്കെത്തി.
"ഒഹ്... മോളായിരിക്കും. സോറി... ഡ്യൂട്ടിക്കിടയിൽ നിന്നും വീട്ടിലേക്കു വിളിച്ചു വരുത്തി ഞങ്ങൾ ബുദ്ധിമുട്ടിച്ചതിന്."
കുഞ്ഞിനെ നോക്കിയ ശേഷം സ്റ്റെഫിയെ നോക്കി അർജ്ജുൻ ഇങ്ങനെ പറഞ്ഞു. ചിരിയോടെ ലതാകുമാരിയുടെ നിർദ്ദേശങ്ങൾക്കൊത്തു പ്രവർത്തിക്കുകയായിരുന്ന സ്റ്റെഫി മറുപടിയെന്നവണ്ണം അവനെ നോക്കി.
"സാർ, ഹരിനാരായണനുമായി സാംസാരിച്ചിരുന്നോ?"
പെട്ടെന്നു തന്നെ സ്റ്റെഫി അർജ്ജുനോടിങ്ങനെ ചോദിച്ചു. കൂടെ പ്രതീക്ഷയോടെയെന്ന പോലെ ലതാകുമാരിയും അവന്റെ നേർക്ക് നോക്കി.
"....നിങ്ങൾക്കറിയില്ല. അയാളെ മനസ്സിലാക്കുവാൻ എനിക്കെളുപ്പം കഴിയും! മച്ച് ബെറ്റർ ബാസ്റ്റേർഡ്."
ലാഘവത്തോടെ താല്പര്യമില്ലായ്മ പ്രകടമാക്കിക്കൊണ്ടു അവൻ മറുപടി നൽകി.
പ്രോട്ടോകോൾ പൂർത്തിയാക്കി അവിടെനിന്നും ഇറങ്ങുവാൻനേരം സ്റ്റെഫി അവനോടു പറഞ്ഞു;
"സാർ, പാർവ്വതിക്കൊരിയ്ക്കലും ഇങ്ങനെയൊന്നും സംഭവിക്കുവാൻ പാടില്ലായിരുന്നു. അവളൊരു നല്ല പെണ്ണാ.... എനിക്കറിയാവുന്നിടത്തോളം അവളെ മറ്റാർക്കും അറിയില്ല."
കൃതജ്ഞതയോടെയുള്ള ഈ വാചകങ്ങൾ കേട്ട് ലതാകുമാരി സ്റ്റെഫിയോടു പറഞ്ഞു;
"ഞങ്ങൾ വേണ്ടത് ചെയ്യും എന്തായാലും. യൂ ഡോണ്ട് വറി സ്റ്റെഫി."
മറുപടിയൊന്നും നൽകാതെ ഈ സമയം അർജ്ജുൻ, രാമചന്ദ്രൻ വെയിറ്റ് ചെയ്യുന്ന ബൊലേറോയുടെ അടുത്തെത്തിയ ശേഷം അവിടെ നിന്നും സ്റ്റെഫിയെ ഒന്ന് തിരിഞ്ഞു നോക്കി- അല്പനിമിഷത്തേക്ക്. അപ്പോഴേക്കും ലതാകുമാരി അവിടേക്കെത്തി, ഇരുവരും കയറിയ ഉടൻ രാമചന്ദ്രൻ വാഹനം ചലിപ്പിച്ചു.
"ചേട്ടാ, സ്റ്റേഷനിലേക്ക് പോകട്ടെ. ഇനിയൊന്നും കാര്യമില്ല, ഞാനാണേൽ മടുത്തു."
ഇത്രയും പറഞ്ഞശേഷം പിറകോട്ട് തന്റെ തലചായ്ചു അർജ്ജുൻ ഇരുന്നു. ഉടനേതന്നെ അവൻ ചോദിച്ചു;
"ചേച്ചി, സ്റ്റെഫി ജോയ്‌സ് ഇപ്പോൾ സാനിറ്റോറിയത്തിലാണ് എന്നല്ലേ പറഞ്ഞത്...?"
താല്പര്യത്തോടെ ലതാകുമാരി മറുപടി നൽകി;
"അതെ സാർ. ഹോസ്പിറ്റൽ ഡ്യൂട്ടി നിർത്തി, കുറച്ചുകാലം ആയതേയുള്ളു. അവിടെ ഡ്യൂട്ടിയിനിന്നുമായിരുന്നല്ലോ വന്നത്."
മേൽപ്പല്ലുകളാൽ തന്റെ കീഴ്ചുണ്ട് കടിച്ചുകൊണ്ട് തലയാട്ടി, മറുപടിയെന്നവണ്ണം അർജ്ജുൻ.
» » »
ഹാളിലെ ഡൈനിങ് ടേബിളിൽ, രാത്രിയിലെ ടാബ്ലെറ്സ് കഴിച്ച ശേഷം ക്ഷീണത്തോടെ തലകുനിച്ചു കിടന്നു മയങ്ങുവായിരുന്നു പാർവ്വതി. പെട്ടെന്ന് അവളുടെ മൊബൈൽ റിങ് ചെയ്തു. പരിചയമില്ലാത്തൊരു നമ്പറെന്നു കണ്ടു അവൾ ഒരുനിമിഷത്തേക്കു ഒന്നാലോചിച്ചശേഷം കോൾ എടുത്തു;
"പാർവ്വതീ, ഹരിയാണ്. ഞാനിനി ആ വീട്ടിലേക്കില്ല. നീ പറഞ്ഞതാണ് ശരി... നമ്മളോരുമിച്ചു പോകില്ല. വിവാഹം കഴിഞ്ഞിട്ട് വർഷം രണ്ടാകാറായിരിക്കുന്നു. ഇതുവരെയൊരു കുഞ്ഞാകുവാൻ പോലുമുള്ള പരസ്പര-അച്ചടക്കം നമുക്കിടയിലില്ല. വെറുതെ ഓരോന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കുന്നതിലും ഭേദം ഞാനായിട്ടങ്ങു മാറുന്നതാ.
എന്നോട് ഒഴിഞ്ഞു പോകുവാൻ നീ പറഞ്ഞു... ഞാൻ അനുസരിക്കുന്നു. എന്നെ ആവശ്യമുള്ളൊരു ദിവസം നീ വിളിക്കുക..."
സാവധാനത്തിൽ, സമാധാനപരമായി ഫോണിലൂടെ ഇത്രയും അങ്ങേത്തലയ്ക്കൽ നിന്നും ഹരി പറഞ്ഞതും അവൾ കോൾ കട്ട് ചെയ്തു. ശേഷം, വിവാഹം കഴിഞ്ഞതു മുതൽ ആഗ്രഹിച്ച കാര്യം ഒരു നിമിഷം കൊണ്ടു സാധിച്ച നിർവൃതിയോടെ അവൾ തന്റെ ഇരുകൈകളും തലയ്ക്കു കൊടുത്തു ഇരുന്നു. അല്പസമയം കഴിഞ്ഞില്ല, അവൾക്കൊരു വാട്സപ്പ് മെസ്സേജ് വന്നു. അത് മറ്റൊരു അപരിചിതമായ നമ്പറിൽ നിന്നുമായിരുന്നു. അവൾ വന്ന റെക്കോർഡിങ് പ്ലേയ് ചെയ്തു;
"പിരിയാമെന്നു മാസങ്ങളായി നീ ശാഠ്യം പിടിച്ചിരുന്നല്ലോ! നിന്റെ ആഗ്രഹം ഞാൻ സാധിച്ചു തന്നിരിക്കുന്നു. പിന്നെ, നിനക്കവിടെ താമസിക്കാം. ഞാൻ ശല്യമായൊന്നുമിനി വരില്ല. നിന്റെ കാര്യങ്ങളെല്ലാം ഇനി നോക്കാൻ ഞാൻ ജാനമ്മയെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. വേഗം ലോങ്ങ്-ലീവ് പിൻവലിച്ചു പഴയ പാർവ്വതി ആകുക."
ഇത്രയുംകൊണ്ട് ആ റെക്കോർഡിങ് അവസാനിച്ചു. ഒരു നെടുവീർപ്പോടെ, ചെറിയൊരു ഊർജ്ജം ലഭിച്ചമട്ടിൽ പാർവ്വതി എഴുന്നേറ്റു. അവൾ മെല്ലെ നടന്നു കിച്ചണിലായിരുന്ന ജാനമ്മയുടെ അടുത്തെത്തി.
"ഹരി എന്തുചെയ്യാൻ തീരുമാനിച്ചിരിക്കുകയാ...?" ശാന്തതയോടുകൂടിയ ക്ഷീണത്തോടെ അവൾ ജാനമ്മയോടു ചോദിച്ചു.
"കുഞ്ഞിന് ഇവിടുത്തെ പൊറുതി മതിയായെന്ന്. പാർവ്വതി തിരിച്ചു വിളിക്കുന്നവരെ കുഞ്ഞിനെക്കുറിച്ചൊന്നും മോളോട് മിണ്ടേണ്ട എന്നാ വെപ്പ്..."
സൂഷ്മതനിറഞ്ഞ കണ്ണുകളോടുകൂടി അവളെനോക്കി ജാനമ്മ ഇങ്ങനെ പറഞ്ഞു. മറുപടിയായി എന്തോ പറയുവാൻ തുനിഞ്ഞു അവൾ വായ തുറന്നതും സ്വയം ഉടനെയത് പിൻവലിച്ചു. തിരികെ സ്റ്റെയർകേസ് കയറുമ്പോൾ അവൾ ചിന്തിച്ചു;
'തിരികെ വിളിക്കുന്നതിനെക്കുറിച്ചു ആലോചിക്കാനേ വയ്യ... അങ്ങനെ ചെയ്യുന്നതിന് തുല്യമാണ് താൻ ആത്മഹത്യ ചെയ്യുന്നത്.'
അവൾ സിറ്റ്-ഔട്ടിൽ പോയി നിന്ന് രാത്രിയുടെ ആകാശത്തെ കണ്ണുകളാൽ കാമിച്ചു തുടങ്ങി. 'ഇപ്പോഴാണ് മനസ്സിലേക്ക് തന്റെയും ഹരിയുടെയും വീട്ടുകാരും ബന്ധുക്കളും എത്തുക. അത്രമേൽ സഹിക്കാനാവാത്ത അവസ്ഥാന്തരങ്ങൾ തന്റെ മനസ്സിൽ നിന്നും ഇത്തരം കാര്യകാരണങ്ങളെല്ലാം തുടച്ചുമാറ്റിയിരുന്നു ഇതുവരെ. തങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചും ജീവിക്കുന്നയീ അവസ്ഥയെക്കുറിച്ചും എത്രത്തോളമവർ ചിന്തിച്ചിരിക്കാം...'
ഇങ്ങനെ ആലോചിച്ച് ഒന്നു നെടുവീർപ്പിട്ടശേഷം അവൾ മൗനമായി തന്നോടു തന്നെ പറഞ്ഞു;
"ഹോഹ്... എന്തായാലും ഇനി ഒന്നിനും വയ്യ..."
» » »
സ്റ്റേഷനിലെ തന്റെ ക്യാബിനിലിരുന്ന് ഐ.ജി.ക്കു കൊടുക്കേണ്ട റിപ്പോർട്സ് സഹിതം റെഡിയാക്കിയ ശേഷം മൊബൈലെടുത്തു ഐ.ജി.യെ അർജ്ജുൻ വിളിക്കുവാനാഞ്ഞതും ക്യാബിൻ തുറന്നു രണ്ടുപേർ കയറി വന്നു. അനുവാദമില്ലാതെ തന്റെ മുന്നിലെ ചെയറുകളിൽ അവർ ഇരുന്നതോടെ അത് ഹരിനാരായണും സുഹൃത്ത് ബന്ധൻ ജോസഫുമാണെന്നു അവൻ തിരിച്ചറിഞ്ഞു.
"പപ്പാ വിളിച്ചിരുന്നു, ഐ.ജി.അങ്കിളും. സംഭവം കിടുക്കി കേട്ടോ..."
താനിരുന്ന ചെയറിൽ പിറകിലേക്ക് ചാരിയിരുന്നുകൊണ്ടു ബന്ധൻ പറഞ്ഞു. ഇതുകേട്ടുകൊണ്ടിരിക്കെ അർജ്ജുനും തന്റെ മൊബൈൽ താഴെവെച്ചു ചെയറിൽ പിറകിലേക്ക് ചായ്ഞ്ഞു. ശേഷം പറഞ്ഞു;
"കേസിന്റെ ഡീറ്റൈൽസും കാര്യങ്ങളുമെല്ലാം ഐ.ജി.യുടെ വക ഉണ്ടായിരുന്നു, ഫയലിലും പുറത്തും. സാർ പറഞ്ഞതു പോലെ എല്ലാവരെയും ബോധിപ്പിക്കാനൊരു അന്വേഷണം, അത് ഞാൻ നിർവ്വഹിച്ചു കഴിഞ്ഞു- എന്റെ കർത്തവ്യം. ഫയലും റിപ്പോർട്സും വേണമെങ്കിൽ വായിക്കാം... നോക്കാം..."
ഇതിനോടൊപ്പം ഐ.ജി. ഏൽപ്പിച്ച ഫയലും താൻ തയ്യാറാക്കിയ റിപ്പോർട്ടും അവൻ അവരിരുവരെയും മാറിമാറി നോക്കിക്കൊണ്ടു അവർക്കു മുന്പിലേക്കിട്ടു. ബന്ധൻ അതെടുത്തു മറിച്ചു മറിച്ചു നോക്കി, അവസാനം റിപ്പോർട്ടും.
"കൊള്ളാം, പോലീസുകാരായാൽ ഇങ്ങനെ വേണം..."
ഇങ്ങനെ പറഞ്ഞുതുടങ്ങിയവഴി 'എല്ലാം ഓക്കെ' എന്ന അർത്ഥത്തിൽ ബന്ധൻ ഹരിയെ നോക്കിയശേഷം അർജ്ജുനോട് തുടർന്നു;
"...ഏതായാലും ഇത്രയുമൊക്കെയായില്ലേ! സത്യം നിങ്ങളൊന്നറിഞ്ഞിരിക്കുന്നതു നല്ലതാ. അല്ല... അതിനുള്ള യോഗ്യത നിങ്ങൾക്കുണ്ട്.ഇവൻ അവളെ കെട്ടിയപ്പോൾ മുതൽ ഇവന് കഷ്ടകാലമാ. ദേഹത്തൊന്നു തൊടാൻ പോലും അവൾ സമ്മതിക്കില്ല. എന്തിന്... കൊച്ചിനെപ്പോലും അവൾ ഉണ്ടാക്കിച്ചില്ല. ഒന്നോർത്തു നോക്കിക്കേ... നിവർത്തിയില്ലാതെ ഇവന്
സ്വന്തം വീട്ടിൽനിന്നും ഇറങ്ങിപ്പോരേണ്ടിവരെ വന്നു. ഹ... ഹ... വെറുതെ വിടുമോ...? സമയം വന്നപ്പോൾ ഇവന്റെ മനസ്സ് ഞാനങ്ങു വാങ്ങിച്ചു. ബാക്കി കാര്യങ്ങൾ... ഇനി എന്തുണ്ടായാലും കോടതിയിൽ കാണുവാൻ ഞങ്ങൾ റെഡിയാ."
അർജ്ജുൻ തന്റെ ദേഷ്യം കണ്ണുകളിൽ അടക്കിപ്പിടിച്ചു അവരിരുവരെയും തുറിച്ചുനോക്കിയിരുന്നു. ബന്ധന്റെ ഈ വാചകങ്ങൾ കേട്ടതോടെ ഹരി ചിരിച്ചു പോയി. അല്പനിമിഷം ഒന്ന് മന്ദഹസിച്ചശേഷം ബന്ധൻ തുടർന്നു;
"വെൽ... സർക്കിൾ...ഞങ്ങൾ ഇറങ്ങട്ടെ. വെറുതെ ഇറങ്ങിയതാ... ഒന്ന് കാണാമല്ലോ..."
ശേഷം അവൻ എഴുന്നേറ്റു, ഒപ്പം ഹരിയും. 'ഒരു ചെറിയ കാര്യം സർക്കിളുമായിട്ടു' എന്ന് ഹരിയോട് ആംഗ്യം കാണിച്ച ശേഷം അർജ്ജുന്റെ അടുത്തേക്ക് ബന്ധൻ പതിയെ എത്തി. അപ്പോഴേക്കും ഹരി മെല്ലെ ക്യാബിൻ വിട്ടു. ചെയറിലിരുന്നിരുന്ന അവന്റെ അടുത്തെത്തി അല്പം തലകുനിച്ച് ബന്ധൻ സ്വരം താഴ്ത്തി പറഞ്ഞു;
"നിങ്ങളെ എനിക്ക് വളരെ ഇഷ്ടമായി. അവൻ കെട്ടിയപ്പോൾ മുതൽ അവളെന്നെ കൊതിപ്പിക്കുന്നതാ. വല്ലാതങ്ങു മോഹിച്ചു വന്നപ്പോഴാ ഇവനായിട്ടു ക്വട്ടേഷൻ തന്നത്... നിങ്ങളോടായതു കൊണ്ടു പറയാമല്ലോ! പറയണമല്ലോ... കിടുക്കൻ ഐറ്റം ആയിരുന്നു. ഇവൻ കിഴങ്ങൻ... എണ്ണാവുന്നതിലപ്പുറമുണ്ട്..."
ഉടനടി ചെയറിൽ നിന്നും അർജ്ജുൻ ചാടിയെഴുന്നേറ്റു. ബന്ധന്റെ പിന്കഴുത്തിൽപ്പിടിച്ചു തന്റെ ടേബിളിൽ, മുഖം വലിയ ശബ്ദമുണ്ടാകത്തക്കവിധം ഇടുപ്പിച്ചശേഷം കോളറിനു പിന്നിൽപ്പിടിച്ച് എഴുന്നേൽപ്പിച്ചു അവന്റെ അരയ്ക്കുകീഴെ നടുവിലായി ആഞ്ഞു ചവിട്ടി അർജ്ജുൻ മറിച്ചിട്ടു. അപ്പോഴേക്കും നിലവിളിയും ശബ്ദവും കേട്ടു ഹരിയും കോൺസ്റ്റബിള്സും ഓടി ക്യാബിനിലെത്തി.
ഹരിയെ കണ്ടതോടെ ദേഷ്യം തീരാതെ അർജ്ജുൻ 'ബാസ്റ്റേർഡ്' എന്നുറക്കെവിളിച്ചു അവന്റെ കഴുത്തിൽ ഇരുകൈകളുമമർത്തി പിറകോട്ടു തള്ളി ക്യാബിനു വെളിയിലേക്കിട്ടു. അപ്പോഴേക്കും എ.എസ്.ഐ.യും എസ്.ഐ.യും ഓടിയെത്തി അവിടേക്ക്. അർജ്ജുൻ വേഗം തിരികെ എത്തി തന്റെ ക്യാബിനിലെ ടേബിളിലിരുന്ന ഫയലും താൻ റെഡിയാക്കിയ റിപ്പോർട്ടും വലിച്ചു കീറിയശേഷം ബന്ധന്റെ കോളറിൽപ്പിടിച്ചു വലിച്ചെഴുന്നേല്പിച്ച് ഇഴച്ചു കൊണ്ടു ക്യാബിനു വെളിയിലേക്കിട്ട ശേഷം തലങ്ങും വിലങ്ങും ഇരുകവിളുകളിലും പ്രഹരിച്ചു. സുഹൃത്തിനെ സഹായിക്കുവാൻ എഴുന്നേറ്റു വന്ന ഹരിയെ തള്ളിമാറ്റി അർജ്ജുൻ അവന്റെ ഇടതുകരണത്തു ശക്തിയോടെ പ്രഹരിച്ചു. മാറുകരണത്തും, മാറിമാറി പ്രഹരിച്ച് അവനെ അർജ്ജുൻ സ്റ്റേഷന് വെളിയിലാക്കി.
തിരികെയെത്തി വീണുകിടന്നിരുന്ന ബന്ധന്റെ ലിംഗഭാഗത്തു തന്റെ വലതുകാലിനാൽ അർജ്ജുൻ ആഞ്ഞുചവിട്ടി. അവൻ വലിയവായിൽ നിലവിളിച്ചു. അർജ്ജുന്റെ സ്വഭാവം അറിയാമായിരുന്ന മറ്റു പോലീസുകാർ ഈ സംഭവങ്ങൾ വെറുതെ നോക്കിനിന്നുകണ്ടതേയുള്ളൂ. ഉടനടി ബന്ധനെ വലിച്ചിഴച്ചു സ്റ്റേഷന് വെളിയിലേക്ക്, ഹരിയുടെ അടുത്തേക്കിട്ടശേഷം അവൻ ഉറക്കെ വിളിച്ചുപറഞ്ഞു- അവരോടായി;
"ഫക്ക് യൂ ബോത്ത് സൺ ഓഫ് ഹോളി ബിച്ചസ്!"
തുടർന്നും ദേഷ്യതീരാതെ അവരുടെ അടുക്കലേക്കു അർജ്ജുൻ പാഞ്ഞടുത്തപ്പോഴേക്കും എസ്.ഐ.യും എ.എസ്.ഐ.യും ചേർന്നു അവനെ പിടിച്ചുനിർത്തി, ശക്തിയായി. മറ്റു പോലീസുകാർ അവരെ വേഗം എഴുന്നേൽപ്പിച്ചു വന്ന വണ്ടിയിൽ കയറ്റി പുറത്തേക്കു വിട്ടു.
തുടരും...