ശുഷ്രൂഷ (ഭാഗം - 7)
ശുഷ്രൂഷ (ഭാഗം - 7)
അപ്പോഴേക്കും മെയിൻഡോറിലൊരു മുട്ടു കേട്ടു. അവൾ മെല്ലെ എഴുന്നേറ്റ് ആ ചെറിയ വീടിന്റെ ഡോർ തുറന്നു- മനുവും മീരയും ആയിരുന്നു. അവർ ചിരിയോടെ അകത്തേക്ക് കയറിപ്പോയതും ലക്ഷ്മിക്ക് മറ്റൊരു ഭയം ഉടലെടുത്തു- ‘ഇനി കുട്ടികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും!?’
ചായയെടുക്കുവാനായി, മെയിൻഡോറിൽ നിന്നും അടുക്കളയിലേക്ക് എത്തിയപ്പോൾ തന്റെ മനസ്സിൽ വന്ന ഭയത്തെ അവൾ അകറ്റി- ‘മഹേഷിന് ഒരു പക്ഷെ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കുവാൻ സാധിക്കും. ഇത്തരം ചില കാര്യങ്ങളിൽ അവന്റെ പാടവം പണ്ടേ തന്റെ ഹൃദയത്തിൽ പതിഞ്ഞിട്ടുള്ളതാ’- അവൾ ചിന്തിച്ചു.
ചായകുടി കഴിഞ്ഞ്, മനു പഠനത്തിലേക്കും മീര വായനയിലേക്കും കടന്നതോടെ ആ വീട്ടിലെ ഒരു സ്ത്രീയെന്ന നിലയിൽ തന്റെ കർത്തവ്യങ്ങളെല്ലാം നിർവ്വഹിച്ചു കഴിഞ്ഞ ലക്ഷ്മി തന്റെ മൊബൈൽ കയ്യിലെടുത്തു. ശേഷം ഒരു ഒഴിഞ്ഞ കോണിലേക്ക് നടന്നു ചെന്ന് ഇന്ദ്രജന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ... അത്, ഞാൻ വിളിച്ചത്, ഞാൻ റെഡിയാണ്. പാസ്‌പോർട്ടിന് നാളെ അപ്ലൈ ചെയ്യാൻ പോകാം. വേറെ എന്തെങ്കിലും... ഉടനെ? "
അയാളുടെ സ്വരം ശ്രവിച്ചതും അവൾ ചോദിച്ചു.
അമ്പരന്ന ഭാവത്തിൽ ചെറുശബ്ദം പുറപ്പെടുവിച്ച് അയാൾ അങ്ങേ തലയ്ക്കൽ നിന്നും മറുപടി നൽകി;
“വാട്ട് എ സർപ്രൈസ്. ഇത്ര പെട്ടെന്ന്... ഞാൻ വിചാരിച്ചില്ല, സമ്മതിക്കുമെന്ന്. എനിക്കൊരു പ്രാർത്ഥനയുണ്ടായിരുന്നു ലക്ഷ്‌മി വന്നിരുന്നെങ്കിലെന്ന്...”
അവൾ ഇടയ്ക്കു കയറി;
“എനിക്കൊരു വിശ്വാസം തോന്നി. അതാ ഞാൻ പ്രൊസീഡ് ചെയ്തത്.”
ഉടനെ വന്നു മറുപടി;
“ഒന്നും പേടിക്കേണ്ട. ഇനി എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞു തരാം. ... അല്ലേൽ, പറയാനൊന്നുമില്ല... എല്ലാം ഞാൻ ചെയ്തു കൊള്ളാം. നാളെ പാസ്‌പോർട്ടിന് അപേക്ഷ കൊടുക്ക്. ഞാൻ നാളെ വിളിക്കാം. ഓക്കെ...”
അവളുടെ മറുപടിക്കുമുന്പേ അയാൾ കോൾ കട്ട് ചെയ്തു. എന്തോ ഒരു ഭാരം തന്നിൽ നിന്നും അകന്നു പോയതു പോലെ ആ നിമിഷം അവൾക്കറിയുവാൻ സാധിച്ചു. അവൾ തന്നെത്തന്നെ കടിച്ചമർത്തി ലണ്ടനിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുവാൻ എല്ലാ ത്തരത്തിലും തയ്യാറാകുവാനുള്ള മനസ്സ് തേടിത്തുടങ്ങി.
‘മഹേഷിന്റെ സമ്മതം കിട്ടിയതാണ് വലിയൊരാശ്വാസം! പിള്ളേര് ഇല്ലാത്ത സമയം മഹേഷിനടുത്തിരുന്ന്, അവരെ കാര്യങ്ങളൊന്ന്
ബോധിപ്പിക്കുവാൻ പറയണം. പിന്നെ, താൻ പോയാൽ ഇവിടുത്തെ കാര്യങ്ങൾക്കൊക്കെ ഗൗരിയമ്മായി വന്നു മേൽനോട്ടം നല്കിക്കൊള്ളാമെന്ന് ഒരുവിധം ഇന്ന് സമ്മതിക്കുകയുണ്ടായി. അത്യാവശ്യം, മഹേഷിന് നൽകേണ്ട ശുശ്രൂഷയൊക്കെ മനു പഠിച്ചെടുത്തിട്ടുണ്ട്, പലപ്പോഴും അവനത് ചെയ്ത് തെളിയിച്ചിട്ടുമുണ്ട്. പിന്നെ... ഈശ്വരനായിട്ട് തുറന്ന വഴിയല്ലേ...? അവൻ തന്നെ എല്ലാം നടത്തി തന്നു കൊള്ളും...’
ഇങ്ങനെയൊക്കെ ചിന്തിച്ച് അവൾ അടുക്കളയിലേക്ക് നടന്നതും മനു അവിടേക്കെത്തി;
“അമ്മാ, അച്ഛന്റെ ബെഡ്ഡ് ക്ലീൻ ചെയ്തില്ലായിരുന്നോ... വൈകുന്നേരം...”
ഉടനെ ലക്ഷ്മി തന്റെ ചുണ്ടുകടിച്ചശേഷം പറഞ്ഞു;
“ഞാൻ... ഞാൻ വരുവാ ക്‌ളീനിംഗിന്.”
ഉടനെ അവൻ തിരികെ നടന്ന് പറഞ്ഞു;
“ഞാൻ പഠിച്ചു കഴിഞ്ഞു അമ്മാ. ഞാൻ ചെയ്തു കൊള്ളാം.”
ഇങ്ങനെ പറഞ്ഞ് അവൻ മഹേഷിന്റെ മുറിയിലേക്ക് കടന്നതും തന്റെ മറവിയെ മനസ്സിൽ പഴിച്ച് അവൾ അടുക്കളയിലെ മറ്റു പണികളിലേക്ക് നോട്ടമിട്ടു.
>>>>>>
ലണ്ടൻ നഗരത്തിന്റെ ഭംഗി തന്റെ മനസ്സിലേക്ക് എത്തുന്നില്ലെങ്കിലും അവയെല്ലാം കണ്ണുകൾ ഒപ്പിയെടുത്തു കൊണ്ടിരുന്നു, കാറിലിരുന്ന് പുറത്തേക്ക് നോക്കിയിരുന്നിരുന്ന ലക്ഷ്മിയുടെ. മൂന്നുനാലു തവണ പോയി വന്നതാണെങ്കിലും ഡ്രൈവറിനോട് ഒരിക്കൽക്കൂടി താമസിക്കുന്ന വീടിന്റെ അഡ്ഡ്രസ് ഇന്ദ്രജൻ പറഞ്ഞുനല്കി ഉറപ്പുവരുത്തിയ ശേഷം ചലനമില്ലാതെയിരിക്കുന്ന ലക്ഷ്മിയെ നോക്കി.
തണുപ്പിനെ പ്രതിരോധിക്കുവാനെന്നവണ്ണം ചുരിദാറിനു മുകളിൽ ഇട്ടിരുന്ന കോട്ടിനോട് ചേർത്ത് കൈകൾ പരസ്പരം കെട്ടിപ്പിണച്ചിരിക്കുകയായിരുന്ന അവളുടെ ഇടതുഷോൾഡറിൽ കൈവെച്ചു, ആശ്വസിപ്പിക്കാനെന്നവണ്ണം, അയാൾ പറഞ്ഞു;
“ഡോണ്ട് വറി... ഇത്രയും ദിവസമായിട്ടും ലണ്ടനിൽ വന്നതിന്റെ പുതുമ മാറിയില്ലേ!?”
ഒന്ന് നിർത്തിയ ശേഷം അയാൾ തുടർന്നു;
“...നാട്ടിലേ കാര്യങ്ങളെക്കുറിച്ചോർത്ത് വെറുതെ ടെൻഷനടിക്കേണ്ട.
നെക്സ്റ്റ് വീക്ക്... പിന്നെ,... ആ നെക്സ്റ്റ് വീക്ക് ക്യാഷ് അയക്കാം നമുക്ക്
വീട്ടിലേക്ക്. പോരെ...”
കൂടെ കൂട്ടിച്ചേർത്തു അയാൾ, ഒന്നുകൂടി നിർത്തിയ ശേഷം;
“...നാട്ടീന്നൊന്ന് പോന്നതില്പിന്നെ എന്തോ വലിയ ആശ്വാസമാ എപ്പോഴും.
ഇന്നിപ്പോൾ ഡോക്ടർ ഉറപ്പു തന്നില്ലേ ആയുസ്സ് നീട്ടിത്തരാമെന്ന്! കഴിഞ്ഞ രണ്ടുമൂന്ന് തവണ പോയപ്പോഴൊന്നും താരാത്തൊരുറപ്പ് ഇന്ന് ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഡോക്ടർ തന്നപ്പോൾ വലിയ സന്തോഷം തോന്നി, മുൻപെങ്ങും ഇല്ലാത്ത വിധം. ... അപ്പോഴിങ്ങനെ ദുഃഖിച്ചിരിക്കുകയോ!?”
അപ്പോഴേക്കും അവളൊന്ന് മന്ദഹസിച്ച് അയാളെ നോക്കി. അയാൾ, താൻ അവളുടെ ഷോൾഡറിൽ വെച്ചിരിക്കുന്ന കൈയ്യുടെ നേർക്കെന്ന പോലെ നോക്കിയ ശേഷം പറഞ്ഞു;
“ഇനി ചുരിദാർ വേണ്ട. ഒരു ജീൻസും ഷർട്ടും മതി, നാട്ടിലെ പോലെ ഇവിടെ നടന്നാൽ ഇംഗ്ളീഷുകാർ കളിയാക്കും. അറിയാവുന്ന മലയാളികളുടെ പുച്ഛം വേറെയും കിട്ടും... ഹമ്... നാളെ കുറച്ചു ഡ്രസ്സ് എടുക്കാം, ഷോപ്പിങ്ങിന് പോകുമ്പോൾ. കുറച്ച് നൈറ്റി വാങ്ങിച്ചോ. വീട്ടിൽ കയറിയാൽ പിന്നെന്തിട്ടാലും പ്രശ്നമില്ല... ഓക്കെ?!”
ഇന്ദ്രജൻ അവളെ നോക്കി ഇങ്ങനെ പറഞ്ഞു നിർത്തിയതും, അവൾ മൗനാനുവാദം നൽകി. ഉടനെ അയാൾ തന്റെ കൈ പിൻവലിച്ച് നേരെ ഇരുന്നു. ടാക്സി കാർ വളരെ വേഗം മുന്നോട്ടു കുതിച്ചു പാഞ്ഞു- ലക്ഷ്മിയാകട്ടെ കണ്ണുകൾ അടച്ചങ്ങനെ നേരെ ഇരുന്നു, പഴയപടി.
വീട്ടിലെത്തി നൈറ്റി ഇട്ട ശേഷം, അവൾക്ക് തന്റെ മനസ്സിന് ഉന്മേഷം വർദ്ധിച്ചതായി തോന്നി. ഇവിടേയ്ക്ക് പോരുന്ന സമയം, മറ്റൊരു വീട്ടിൽ ഒറ്റയ്ക്കോ അല്ലാതെയോ കഴിയേണ്ടി വരും എന്ന് വിചാരിച്ചിരുന്നെങ്കിലും- ഇവിടെയെത്തിയ ശേഷം അറിഞ്ഞോ അറിയാതെയോ ഇന്ദ്രേട്ടന്റെ ഭാഗത്തു നിന്നും അങ്ങനൊരു തീരുമാനം ഉണ്ടാകാത്തതിൽ താല്പര്യം പ്രകടമായ മനസ്സുമായി അവൾ കിച്ചണിലെത്തി, ഫ്രിഡ്ജിൽ വെച്ചിരുന്ന ഭക്ഷണം ഒന്ന് ചൂടുപിടിപ്പിച്ച് ഡൈനിങ്ങിലേക്ക് കൊണ്ടു വന്നു. അപ്പോഴേക്കും ഇന്ദ്രജൻ ഫ്രഷായി വന്നു.
അയാൾക്ക് മുൻപിൽ ഭക്ഷണം പതിവു പോലെ വിളമ്പിയ ശേഷം തിരികെ കിച്ചണിലേക്ക് പോകുവാൻ ലക്ഷ്മി തുനിയവെ, അയാളവളെ കൈക്കു പിടിച്ചു നിർത്തിയ ശേഷം മന്ദഹാസം ചൊരിഞ്ഞു പറഞ്ഞു;
“എവിടെ പോകുവാ...? ഒരുമിച്ചിരുന്നു ഡിന്നർ കഴിക്കാം. ഇന്നു മുതൽ ഈ വീട്ടിൽ സന്തോഷം കളിയാടും. എന്റെ മനസ്സൊന്നു... ശരീരമാകെയൊന്ന് ശാന്തത പൂണ്ട് തളിർത്ത ദിവസമാ.”
മറുപടിയായി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു;
“നല്ല കാര്യം... ഇപ്പോഴേലും ഒന്ന് നന്നായല്ലോ...? പണ്ട് ഞാനെന്തേലും പറയുമ്പോൾ എന്തായിരുന്നു മറുപടി!? എനിക്ക് വയ്യാ... മരിക്കണം... മരിക്കും... അങ്ങനെ, ... പിന്നേയ്, കൈയ്യീന്ന് വിട്ടേ. ഞാനൊന്ന് കുളിച്ചിട്ടു വരാം. ദേഹമാകെ മുഷിഞ്ഞിരിക്കുവാ ശരിക്കും.”
ഇന്ദ്രജൻ പിടുത്തം അയയ്ക്കാതെ മറുപടി നൽകി;
“...നാറ്റമൊക്കെ ഞാൻ സഹിച്ചു- ഇത്രയും കാലം നാറ്റമൊന്നും കൂടാതെ ജീവിച്ചതല്ലേ. ഇന്നിനി കുളിയൊന്നും വേണ്ട. ഇനി ഒറ്റയ്ക്കുള്ള ഭക്ഷണം കഴിപ്പും വേണ്ട. ഒരുമിച്ചു പോകുന്നവർ ഒരുമിച്ചു മതി എല്ലാം... വേഗം, ഇവിടിരുന്ന് കഴിക്ക്.”
മുഖംകോട്ടി ലക്ഷ്മി മറ്റൊരു ചെയറിൽ ഇരുന്നു. അയാൾ അവൾക്ക് ഭക്ഷണം വിളമ്പി. അവർ ഭക്ഷിക്കുവാൻ തുടങ്ങിയ സമയം അയാൾ ചോദിച്ചു;
“വീട്ടിലേക്കൊക്കെ വിളി നടക്കുന്നുണ്ടോ... എല്ലാവരും സുഖമായിരിക്കുന്നോ? ഭർത്താവിന് എങ്ങനെയുണ്ട്...? കഴിഞ്ഞ തവണ അയച്ച ക്യാഷ് തികഞ്ഞിരുന്നോ...?”
ഒരു ചിരിയോടെ അപ്പോഴേക്കും അവൾ ഇടക്കു കയറി;
“മതി... മതി. ഞാൻ സാവധാനം എല്ലാത്തിനും ഉത്തരം തരാം...”
ഒന്ന് നിർത്തി അവൾ തുടർന്നു;
“വീട്ടിലേക്ക് എന്നും വിളിക്കും, അയ്യടാ കൊച്ചു കുഞ്ഞല്ലേ...? ഞാൻ വീട്ടിലേക്ക് വിളിക്കുമെന്ന് അറിയാത്തൊരാൾ... എല്ലാവരും സുഖമായി പോകുന്നു. ഞാൻ വിചാരിച്ചത്ര സങ്കടങ്ങളൊന്നും അവിടെ നിന്നുമില്ല.
മിക്കവാറും ദിവസം ഗൗരിയമ്മായി വന്നു പോകും. അമ്മായിയുടെ മകനും കുടുംബവും, വിവാഹംകഴിഞ്ഞു ദുബായിയിൽ സെറ്റിൽഡ് ആണല്ലോ! പിന്നെന്താ... അടുത്ത വീക്ക് ക്യാഷ് അയക്കണം എന്നു വിചാരിച്ചിരിക്കുന്നു. പിന്നെ... പിന്നെ അങ്ങനെ പോകുന്നു. ഊം... പിന്നെ ലക്ഷ്മിക്കുട്ടിക്ക് വല്ല സുഖക്കുറവും തോന്നുന്നുണ്ടോ ഇന്ദ്രേട്ടന്...!”
ചിരിച്ചു കൊണ്ട് അവൾ നിർത്തിയതും, അയാൾ പൊട്ടിചിരിച്ചതും ഒപ്പമായിരുന്നു.
“അപ്പോൾ എന്നെയൊട്ടാകെ പഠിച്ചെടുത്തു...അല്ലേ...!?" ചിരിക്കിടയിൽ അയാളിങ്ങനെ ചോദിച്ചു.
“ഇന്ദ്രേട്ടൻ വെറുതെ ചോദിച്ചു കഷ്ടപ്പെടേണ്ടല്ലോ... എന്നു കരുതി പറഞ്ഞതാ...”
ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു;
“ഇന്ദ്രേട്ടനെ നോക്കാനാണല്ലോ ഞാൻ വന്നിരിക്കുന്നത്...? അപ്പോൾ ഏട്ടന്റെ എല്ലാം അറിഞ്ഞിരിക്കേണ്ടേ. ഹൂ... പഠനം പൂർത്തിയായിട്ടില്ല.” പറഞ്ഞു നിർത്തി അവളൊന്ന് ചിരിച്ചു. പിന്നെയെന്തോ പറയുവാൻ തുനിഞ്ഞതും ഇന്ദ്രജൻ ഇടയ്ക്കു കയറി;
“അതേയ്... ഭക്ഷണം വീണ്ടുമിനി ചൂടാക്കിയാൽ ശരിയാകില്ല. വല്ലതും കഴിച്ചിട്ട് ഉറങ്ങേണ്ടേ...? നാളെ രാവിലെ ഷോപ്പിങ്ങിന് പോയേക്കാം.
ഹൂം കഴിക്ക്...”
അപ്പോഴാണ് ഭക്ഷണത്തിന്റെ കാര്യം അവൾക്കോർമ്മ വന്നത്. കഴിച്ചു തുടങ്ങിക്കൊണ്ട് അവൾ പറഞ്ഞു;
“ഇവിടെ വന്നിട്ടിപ്പോൾ മാസം ആറു കഴിയുന്നു... നാളെയേലും ഒന്ന് നേരത്തേ പോകണം ഷോപ്പിങ്ങിന്. താമസിച്ചിറങ്ങിയാൽ... പിന്നെനിക്ക് മടിയാ ഇന്ദ്രേട്ടാ എല്ലാത്തിനും.”
ഒന്ന് നിർത്തി, ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ അവൾ തുടർന്നു;
“ലാസ്റ്റ് ടൈം നമ്മൾ ഒരുപാട് ലേറ്റ് ആയി!”
‘ഓക്കെ’ എന്ന അർത്ഥത്തിൽ ഇന്ദ്രജൻ തലയാട്ടി, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ.
>>>>>>
ഒരു ദിവസം രാത്രി ഡിന്നറിനുള്ള വക കിച്ചണിൽ തയ്യാറാക്കുകയായിരുന്നു ലക്ഷ്മി. പുതിയതായി വാങ്ങിച്ച നൈറ്റികളിൽ ഇന്ദ്രജൻ സെലക്ട് ചെയ്‌തൊരെണ്ണം അന്നാദ്യമായവൾ അണിഞ്ഞു നിൽക്കുമ്പോൾ പുറത്തെ തണുപ്പിന്റെ വിഹിതം വല്ലാത്തൊരു രീതിയിൽ അവളെ ശല്യം ചെയ്തു പോന്നു. പാനിൽ കുറച്ചു പച്ചക്കറികൾ വഴറ്റുന്ന സമയം മെല്ലെ അവളുടെ, തവി പിടിച്ചിരിക്കുന്ന വലംകൈയ്യിൽ ഒരുകൈ വന്ന് പിടുത്തമിട്ടു.
തുടരും...