ശുഷ്രൂഷ (ഭാഗം - 6)
ശുഷ്രൂഷ (ഭാഗം - 6)
അയാൾ പറഞ്ഞു മുഴുമിപ്പിക്കുംമുമ്പേ ലക്ഷ്മി ഇടക്കു കയറി;
“... ഊം?”
ഒരിക്കൽക്കൂടി തൊണ്ടയിലെ കരപ്പുമാറ്റാനെന്ന പോലെ മുരളി അയാൾ തുടർന്നു;
“...ഞാൻ ലണ്ടനിലേക്ക് പോകുവാൻ പോവുകയാ. അവിടെ കുറച്ചു ഫ്രണ്ട്സ് ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ; അവിടെ ഏതെങ്കിലും നല്ലൊരു ഹോസ്പിറ്റൽ സജസ്റ്റ് ചെയ്യാൻ എല്ലാവരും നിർബന്ധിക്കുന്നു.
പിന്നെ, ലക്ഷ്മി പറഞ്ഞതു പോലെ...എനിക്കിവിടം മടുത്തു തുടങ്ങി! ഒരു ചേഞ്ച് ഇല്ലേൽ ഇനി ശരിയാകില്ല ഒട്ടും.”
അയാളൊന്ന് പറഞ്ഞുനിർത്തി.
“ഓ...”
അടുക്കള ഒതുക്കിയ കൂട്ടത്തിൽ ഇങ്ങനെ മറുപടി നൽകി അവളൊന്ന് നിന്നു പോയി.
അയാൾ ധൃതിയോടെ തുടർന്നു;
“അപ്പോൾ ഞാൻ പറഞ്ഞു വന്നത്.... എങ്ങനെയാ പറയുക ഇപ്പോൾ,
ലക്ഷ്മിക്ക് താല്പര്യം ഉണ്ടേൽ, എനിക്കൊരു കെയറായി കൂടെ പോരാം.
താമസവും കാര്യങ്ങളുമൊക്കെ അവിടെ ചെന്നിട്ട് അറേഞ്ച് ചെയ്തു തരാം.
ഒരുപാട് ഫ്രണ്ട്സും ആളുകളുമൊക്കെ എനിക്കവിടെയുണ്ട്...
... ഏ, കേൾക്കുന്നുണ്ടോ...! എത്ര നാളാണെന്നുവെച്ചാ ഇവിടുത്തെ ചെറിയ ശമ്പളം കൊണ്ട് പിടിച്ചു നിൽക്കുക! ഇതാകുമ്പോൾ എന്റെ ചികിത്സയ്ക്ക് ഒരു നേഴ്സിന്റെ, എന്റെ രോഗമറിയുന്ന ഒരാളുടെ, ഹെൽപ്പുമാകും- പിന്നെ നിന്റെ ലൈഫും കുടുംബവും ഈസി ആവുകയും ചെയ്യും.”
ഇന്ദ്രജൻ പറഞ്ഞു നിർത്തിയതും ഒരു നിമിഷം അവൾ ചലനമറ്റു നിന്നു.
“ഓഹ്... സോറി, ഞാനെങ്ങനെയാ വരിക! ഇവിടെ മഹേഷും പിള്ളേരുമല്ലേ ഉള്ളൂ...”
ഉടനെ അയാൾ മറുപടി നൽകി;
“എടീ, നിന്റെ പിള്ളേര് വലുതായി വരികയാ... നീയൊരു പെണ്ണും.
ഭർത്താവിനോ സ്വാധീനമില്ല... ഒരാവശ്യം വരുമ്പോൾ നീയെവിടെ, ആരോട് കൈനീട്ടും!? ഇപ്പോൾത്തന്നെ കുറെയധികം കടം പലയിടത്തും ഉണ്ടാക്കിവെച്ചിട്ടില്ലേ... ഭാവി ഓർത്തിട്ടുണ്ടോ!?”
അവൾ മറുപടി നൽകി;
“അതിപ്പോ... എനിക്കെങ്ങനെയാ; ഞാനെങ്ങനെയാ...?”
ഉടൻ വന്നു ഇന്ദ്രജന്റെ മറുപടി;
“ഞാൻ നിർബന്ധിക്കുവാന്ന് കൂട്ടിക്കോ... പിന്നെ ഞാനല്ലേ വിളിക്കുന്നത്,
ഒരു ഭയവും വേണ്ട. റെഡിയാണേൽ വേഗം പാസ്‌പോർട്ടിന് അപ്ലൈ ചെയ്യ്- ഇല്ലേൽ... റെഡിയാണേലല്ല, അപ്ലൈ ചെയ്യ്... ബാക്കി എല്ലാം റെഡിയാ.”
ഒറ്റശ്വാസത്തിൽ പറഞ്ഞൊന്ന് നിർത്തിയ ശേഷം അയാൾ വീണ്ടും തുടർന്നു;
“... ഇങ്ങനൊരു ചാൻസ് ആർക്ക് കിട്ടും! ഓരോ ആളുകൾ ലക്ഷം മുടക്കിയാ പോകുന്നത്, ചിലർക്കോ- പോകാനൊട്ടു വകുപ്പുമില്ല.
അവസരം കളഞ്ഞേക്കരുത് പറഞ്ഞേക്കാം, എനിക്കധികം റിക്വസ്റ്റ് നടത്തുവാനുള്ള സമയമില്ല ഇപ്പോൾ, ഓക്കെ, ഞാൻ വിളിക്കാം. കുറച്ചു തിരക്കിലാ...”
ലക്ഷ്മിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഇന്ദ്രജൻ നായർ കോൾ കട്ടാക്കി. അന്നു വരെ ക്ലോക്കുകളുടെയും വാച്ചുകളുടെയും സൂചികളെക്കാൾ വേഗത്തിൽ സഞ്ചരിച്ചിരുന്ന അവൾ ആ നിമിഷം മുതൽ അവറ്റകളേക്കാൾ മെല്ലെയായി.
പെട്ടെന്നൊരു നിമിഷം അടുക്കളയിൽ നിന്നും അല്പം ചൂടു കഞ്ഞിയും കുറച്ച് അച്ചാറുമെടുത്ത് അവൾ മഹേഷിനരികിലേക്ക് ചെന്നു. അവൻ പതിവു പോലെ ഇരുളടഞ്ഞ സ്വന്തം മുറിയിലെ കട്ടിലിൽ നേരെ കിടക്കുകയായിരുന്നു.
ലക്ഷ്മി റൂമിലെ ലൈറ്റിട്ടു.
“അവര് സ്കൂളിൽ പോയി...”
കഞ്ഞിയുമായി മഹേഷിനരുകിലെത്തി അവൾ മെല്ലെ പറഞ്ഞു.
“എന്നോട് യാത്ര പറയാൻ വന്നിരുന്നു, രണ്ടും- എന്നത്തേയും പോലെ.”
മഹേഷ് തന്റെ മൃദുലമാർന്നു പോയതും മെല്ലെയായിപ്പോയതുമായ സ്വരത്തിൽ പറഞ്ഞു. അവൾ ഒരു സ്പൂൺ കഞ്ഞി അവന്റെ ചുണ്ടിലേക്കടുപ്പിച്ചതും, അവൻ ചോദിച്ചു;
“ഇന്നെന്താ, ലക്ഷ്മിക്കുട്ടിക്ക് പരിഭവം പറയാനില്ലേ...? ഞാനെന്നുമീ കഞ്ഞിമാത്രം കുടിക്കുന്നതിനെ പ്രതി!? എന്താ, എന്തുപറ്റി... മുഖമാകെ...”
മറുപടിയ്ക്ക് മുൻപേ അവൾ, അവനോട് ആ സ്പൂണിന് വായ തുറക്കുവാൻ ആംഗ്യം കാണിച്ചു, അവൻ അനുസരിച്ചപ്പോൾ അവൾ പറഞ്ഞു;
“ഒന്നുമില്ല, ഓരോന്ന് വെറുതെ ചിന്തിച്ചിരിക്കേണ്ട മഹേഷ്...
... ഞാൻ വൈകിട്ട് വന്നിട്ട് പറയാം.”
മറ്റൊന്നും ചോദിക്കാതെയും പറയാതെയും അവനവളെ അനുസരിച്ചു പ്രാതൽ പൂർത്തീകരിച്ചു. അവൾ എഴുന്നേറ്റ് അവന്റെ വായും മറ്റും ശുചിയാക്കുവാൻ സഹായിച്ച ശേഷം യൂറിൻ കവറിലേക്കും ബെഡ്‌ഡിലാകെയുമൊക്കെയൊന്ന് നോക്കിക്കൊണ്ട് പറഞ്ഞു;
“ഞാൻ ലഞ്ച് മൂടിവെച്ച ശേഷം ഇറങ്ങുവാ...”
ഉടനെ നിറഞ്ഞ മുഖത്തോടെ അവൻ പറഞ്ഞു;
“ഇപ്പോൾ ഒന്നും മാറ്റേണ്ട. രാവിലേ മാറ്റിയ ശേഷം ഇതുവരെ ഒന്നുമില്ല...
മോള് പൊയ്ക്കോ...”
ലഞ്ച് അവനു തലയ്ക്കൽ, വശത്തായുള്ള ടേബിളിൽ മൂടിവെച്ച ശേഷം അരയ്ക്കു കീഴെ തളർന്നു കിടക്കുന്ന അവന്റെ നെറുകയിൽ പതിവു പോലൊരു മുത്തം സമ്മാനിച്ച്, പതിവില്ലാതെ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവനെ കാണിക്കാതെ ലക്ഷ്മി പുറപ്പെട്ടു- താൻ പതിവിലും വൈകിയാണ് ഡ്യൂട്ടിക്ക് പോകുന്നതെന്നറിയാതെ!
ഹോസ്പിറ്റലിലെത്തി താൻ വൈകിയെന്ന് തിരിച്ചറിയും വരെ അവളുടെ മനസ്സാകെ തങ്ങളുടെ ഭാവിയിലും മഹേഷിലും ഉടക്കിക്കിടക്കുകയായിരുന്നു.
>>>>>>
പതിവു പോലെ മെല്ലെ തന്നാലാവും വിധം, തന്റെ കിടക്കയോട് പൊക്കമുള്ള- വശത്തായുള്ള ടേബിളിൽ നിന്നും ചായ എടുത്ത് രുചിച്ചു തുടങ്ങിക്കൊണ്ട് മഹേഷ് പറഞ്ഞു;
“നീ പോയാൽ... ഞാൻ തനിച്ചാകും... പിന്നെ നീയും, അതൊരു വലിയ സങ്കടമല്ലേ ലക്ഷ്മിക്കുട്ടീ...?”
പൂർത്തിയാക്കുവാൻ ബുദ്ധിമുട്ടി അവനൊന്നു നിർത്തി. അപ്പോഴേക്കും വന്ന ഡ്രസ്സിൽത്തന്നെ അവരികത്തായി ഇരിക്കുകയായിരുന്ന ലക്ഷ്മി പറഞ്ഞു;
“മഹീ, അതെനിക്കറിയാഞ്ഞിട്ടാണോ?! നമ്മൾ ഒരുമിച്ചു നടക്കുവാൻ തീരുമാനിച്ചപ്പോൾ മുതൽ നിനക്കെന്നെയും എനിക്ക് നിന്നെയും അറിയാവുന്നതല്ലേ...?”
അപ്പോഴേക്കും മഹേഷിന് ഒരു അംഗീകാര ഭാവം വന്നു കഴിഞ്ഞിരുന്നു. അവൻ മെല്ലെ പറഞ്ഞു;
“ഊം... എനിക്ക് മനസ്സിലാകില്ല എന്ന് കരുതേണ്ട നീ. നിന്നെ പിരിയേണ്ടി വരും എന്നോർത്തപ്പോൾ സഹിച്ചില്ല, നമ്മളെങ്ങനെയായിരുന്നു...!”
ഇത്രയും പറഞ്ഞപ്പോഴേക്കും അവൻ വിതുമ്പിപ്പോയി. ഉടനെയവൾ അവന്റെ കൈയ്യിലെ ഗ്ലാസ് വാങ്ങിച്ച ശേഷം കണ്ണുനീർ തുടച്ചു നൽകി. ശേഷം പറഞ്ഞു;
“മഹീ, നീയെന്തിനാ കരയുന്നത്...? നീയോ ഞാനോ ഇതുവരെ തോറ്റിട്ടില്ല.
നമുക്കും നമ്മുടെ പിള്ളേർക്കും ഇനിയങ്ങോട്ട് ജയിക്കേണ്ടേ!”
അവളൊന്ന് പറഞ്ഞു നിർത്തി. അവനാകട്ടെ, കണ്ണുനീരൊഴുക്കിക്കൊണ്ടിരുന്നു.
“... പിള്ളേര് വലുതായി വരികയാ, അവരൊരിക്കലും നമ്മളെപ്രതി തോറ്റു കൂടാ മഹേഷ് ഒരിടത്തും... ഈശ്വരൻ നമ്മളെ കാണുന്നുണ്ട്. അതാ...
ഇങ്ങനെയൊരു അവസരം തേടി വന്നിരിക്കുന്നത്. വലിയ കഷ്ടപ്പാടുകളോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടാകുവാൻ സാധ്യതയില്ല, എന്നെയോർത്ത് പേടിക്കേണ്ട... പ്രായമായൊരാളാ, ഇന്ദ്രജൻ നായർ- ഞാൻ പറഞ്ഞിട്ടില്ലേ അയാളെപ്പറ്റി...? നിന്റെ കാര്യമോർക്കുമ്പോൾ തോന്നിയ കരുണയാ എന്നെ അദ്ദേഹത്തിനടുത്ത് എത്തിച്ചതും, അതിവിടെ വരെ എത്തി നിൽക്കുന്നതും.”
അവളിങ്ങനെ കൂടി പറഞ്ഞു നിർത്തിയപ്പോഴേക്കും മഹേഷ് തന്റെ കൈകളാൽ ഇരുകണ്ണുകളും തുടച്ചു കഴിഞ്ഞിരുന്നു. ശേഷം അവൻ ലക്ഷ്മിയെ നോക്കി പറഞ്ഞു;
“എനിക്ക് മനസ്സിലാകുമെടി നിന്നെ. നിന്റെ ഏത് കാര്യത്തിനാ ഞാൻ എതിര് നിന്നിട്ടുള്ളത്...?”
ഒന്ന് നിർത്തി മന്ദഹാസത്തോടെ അവൻ തുടർന്നു;
“...ഓർക്കുന്നുണ്ടോ നമ്മുടെ ആദ്യരാത്രി നീ...? തുടങ്ങിയപ്പോൾ മുതൽ, എനിക്കത് വേണ്ട... ഇത് വേണ്ട, അതങ്ങനെ മതി.. ഇതിങ്ങനെമതി... ഹ ഹ...” പറഞ്ഞു വന്ന് മഹേഷ് ചിരിച്ചു പോയി.
ലക്ഷ്മി അവന്റെ മുഖത്തേക്ക്തന്നെ നോക്കിയിരുന്ന ശേഷം പറഞ്ഞു;
“ഒന്ന് പതുക്കെ പറ... പിള്ളേര് വന്നു കേറിയാൽ അറിയില്ല മഹേഷ്...”
ഒന്നു കൂടി ചിരിച്ച ശേഷം മഹേഷ് പറഞ്ഞു;
“നീ പോയിവാ ലക്ഷ്മിക്കുട്ടീ... നീയില്ലാത്ത വിഷമം കടിച്ചമർത്താമോയെന്ന് ഞാൻ നോക്കട്ടെ.”
ഉടനെ അവൾ, അവന്റെ ഇടതുനെഞ്ചിലേക്ക് തലചായ്ച്ചു അവിടെ ചുംബിച്ചു കൊണ്ട് പറഞ്ഞു;
“അതിന് ഞാനെവിടെപ്പോകാനാ...? ഞാൻ ഇവിടെത്തന്നെയില്ലേ മഹീ...?”
അവൻ തന്റെ ഇരുകണ്ണുകളുമടച്ചു അവളുടെ മുടിയിഴകളെ, തന്റെ ഇടതുകൈയ്യാൽ തലോടി. അപ്പോഴേക്കും മെയിൻഡോറിലൊരു മുട്ടുകേട്ടു. അവൾ മെല്ലെ എഴുന്നേറ്റ് ആ ചെറിയ വീടിന്റെ ഡോർ തുറന്നു-
തുടരും...