L I E | ത്രില്ലെർ | ഭാഗം 2
L I E | ത്രില്ലെർ | ഭാഗം 2
L I E | Thriller | Part 2
തുടർക്കഥ
Written by Hibon Chacko
©copyright protected
നന്നേ വിയർത്തിരുന്ന ലൈജ വേഗം തന്റെ റൂമിലേക്കുകയറി ഡോറടച്ചശേഷം എ. സി. ഓൺ ചെയ്ത് ബെഡ്ഡിൽ മലർക്കെ കിടന്നു. ഇരുമിഴികളും ബലംപിടിച്ചെന്നവിധം അടച്ചശേഷം അവർ നിശ്വസിച്ചുകൊണ്ടിരുന്നു. ആകെയൊരു ശാന്തത കൈവന്നിരിക്കുന്നുവെന്ന് തോന്നിയനിമിഷം അവരുടെ മനസ്സ്, കാത്തിരുന്നെന്നവിധം പിന്നിലേക്ക് സഞ്ചരിച്ചുതുടങ്ങി.
3
സമയം നട്ടുച്ചയോട് അടുത്തുവരുന്നതിനാൽ, കാറിനുള്ളിലെ എ. സി. യുടെ മതിയായ സംരക്ഷണം ഉണ്ടായിരുന്നിട്ടും വലിയൊരു തീഗോളത്തെ ഭേദിക്കുംവിധമുള്ളൊരു പ്രതീതി റോഡിലൂടെ ചലിച്ചുകൊണ്ടിരിക്കെ പാസഞ്ചർ സീറ്റിലിരുന്ന ലൈജയ്ക്ക് അനുഭവപ്പെട്ടു. എന്നാൽ ഇതൊന്നും കൂസാതെ ഡ്രൈവ് ചെയ്യുകയായിരുന്ന ദിൽജയെ ഒരുനിമിഷം അവൾ കുസൃതികലർന്നൊരു വിപരീതഭാവത്തിൽ നോക്കി.
“എന്നാണ് നിന്റെ ഹസ്ബൻഡ് വരുന്നത്?!”
തന്റെ ഫ്ലാറ്റ്മേറ്റിന്റെ ഈ ചോദ്യത്തിന് മറുപടി നൽകുവാൻ ദിൽജ രണ്ടുമൂന്നു സെക്കണ്ടുകൾ താമസിച്ചു. പിന്നെ ചെറുചലനംപോലുമില്ലാതെ തുടങ്ങി;
“അടുത്തമാസം വരുന്നുണ്ട്...”
വാചകത്തിലെ താല്പര്യമില്ലായ്മ മനസ്സിലാക്കിയ ലൈജ, അല്പം ദിൽജയ്ക്കുനേരെ ചരിഞ്ഞിരുന്ന് തുടർന്ന് ചോദിച്ചു;
“അതിന് സന്തോഷിക്കുകയല്ലേ വേണ്ടത്..!
ഭർത്താവും ഒരേയൊരു മകനും കടലിനക്കരെ,,
രണ്ടോ മൂന്നോ മാസംകൂടുമ്പോൾ വന്നുപോകുന്ന അമ്മായിയമ്മ..
നിനക്ക്.. പക്ഷെ യാതൊരു ബോറടിയുമില്ലല്ലോ...,,”
പെട്ടെന്നൊന്ന് ശ്വാസം വലിച്ചതിനൊപ്പം ദിൽജ പറഞ്ഞു;
“ഞാൻ കൂടുതലൊന്നും ചിന്തിക്കാറുമില്ല, പ്രവർത്തിക്കാറുമില്ല.
ഇപ്പോൾ എന്താണോ ആവശ്യം, അതുമാത്രം.
നമ്മളിപ്പോൾ സാധനങ്ങൾ വാങ്ങുവാൻ സൂപ്പർമാർക്കറ്റിൽ പോയി,
ജസ്റ്റ് അതിനെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കുന്നുള്ളൂ.
ബൈ ദ വേ, അതിന്റെ ആവശ്യം കഴിഞ്ഞു.”
മറ്റൊരു വഴിയിലേക്ക് ആശയങ്ങൾ നീക്കുകയാണ് എന്നവിധം വാചകങ്ങൾ നിർത്തിയശേഷം ദിൽജ തുടർന്നു;
“ആറുമാസമായല്ലോ നമ്മൾ പരിചയപ്പെട്ടിട്ടും ഞാനിവിടെ താമസമാക്കിയിട്ടും..
അതിന്റെപുറത്ത് നിന്നോടായതുകൊണ്ട് പറയുകയാ,,
എന്റെ സ്വകാര്യതയിലേക്ക് ആരും കയറുന്നത് എനിക്കിഷ്ടമല്ല!
ഞാൻ മനഃപൂർവ്വം ഇവിടേക്ക് താമസം മാറിയതാ.
എനിക്ക് കുറച്ചു പ്രൈവസി കിട്ടാൻ,,”
പറഞ്ഞതിന്റെ അർത്ഥം ഏറെക്കുറെ മാമസ്സിലായെന്നവിധം ലൈജ തുടങ്ങി;
“ഞങ്ങളും പ്രൈവസിക്കാ ഇവിടേക്ക് മാറിയത്!
അങ്ങേര് എന്നെയും എംതിയെയും അങ്ങേരുടെ വീട്ടിലാക്കിയിട്ട് പോയാൽ,
ഒന്നോ രണ്ടോ വർഷംകഴിഞ്ഞു അങ്ങേർക്ക് വന്നാൽ മതി,,
ആ സമയം അവിടെയുള്ള പുകിലുവല്ലതും അങ്ങേർക്ക് അറിയണോ...
അങ്ങേർക്ക് ഒന്നിലും വലിയ താല്പര്യമൊന്നുമില്ല,
അവസാനം ഞാൻ കടുംപിടുത്തമങ്ങു പിടിച്ചു!
പക്ഷെ എന്തായാലും ഇവിടെ വന്നേപ്പിന്നെ.. രണ്ടുവർഷമായി,
അങ്ങേരെ പിടിച്ചാൽ കിട്ടും.
ഇല്ലങ്കിൽ അമ്മായിയമ്മയും മറ്റുമൊക്കെ അങ്ങേരെ
പിടിച്ചിടുന്നകൂട്ടത്തിൽ എന്റെ പിടുത്തമൊന്നും ഏൽക്കില്ല!”
ലൈജയുടെ വാചകങ്ങൾ ശ്രദ്ധയോടെ കേട്ടെങ്കിലും ദിൽജയുടെ മുഖത്ത് താൻകേട്ട വാചകങ്ങളെപ്രതി ഒരു പുശ്ചഭാവം നിലകൊള്ളുകയായിരുന്നു.
“ഊമ്.. ഒരുപുതിയ കാർ വാങ്ങണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
അടുത്തമാസം മിക്കവാറും നടന്നേക്കും.
ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുപോകാൻപോലും എംതിക്ക് മടിയാ,
അവളുടെ കൂടെ പഠിക്കുന്നവർക്കെല്ലാം വർഷാവർഷം
പുതിയ കാറുകളും മറ്റുമൊക്കെയാ,,”
ഇത്രയും കൂട്ടിച്ചേർത്തുകൊണ്ട് ലൈജ നേരെതന്നെയിരുന്നു. ദിൽജ മറുപടിയൊന്നും നൽകാതെ എന്നാൽ തന്റെ സുഹൃത്തിനെ മുഷുപ്പിക്കാത്തവിധം, തന്റെ ഡ്രൈവിങ്ങിനോടുള്ള മടുപ്പ് പ്രകടമാക്കി ഇരുന്നു. അധികം താമസിയാതെ കാർ ഫ്ലാറ്റിലേക്ക് പാഞ്ഞുകയറി. അവിടെ ഫ്ലാറ്റിന്റെ ‘ലൈൻ’ എന്ന പ്രഥമനാമത്തിന് അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
സെക്യൂരിറ്റിയെ പിന്നിട്ടതറിയാത്തവിധം കാർ ഏകദേശം പൂർണ്ണമായും ഒഴിഞ്ഞുകിടക്കുന്ന പാർക്കിംഗ് ഏരിയയിൽ നിശ്ചിതസ്ഥാനത്ത് പാർക്ക്‌ചെയ്യപ്പെട്ടു. കാറിൽനിന്നുമിറങ്ങി ഇരുവരും ഉഷ്ണംസഹിച്ച് തങ്ങൾവാങ്ങിച്ച സാധനങ്ങളുമായി ഫ്ലാറ്റിലേക്ക് കയറി. ലിഫ്റ്റ് കയറി പിരിയുവാൻനേരം ലൈജ എന്തോതോന്നിയവിധം പറഞ്ഞു;
“നീ വല്ലാതെ ക്ഷീണിച്ചില്ലേ, റൂമിലേക്ക് വാ,, കുറച്ചുകഴിഞ്ഞ് പോകാം.
അവിടെ ഞാൻ ഒറ്റയ്ക്കാ,, എനിക്ക് ഒറ്റയ്ക്കാണേൽ ബോറടിക്കും!
ലഞ്ച് റെഡിയാക്കിയിട്ടാ ഞാൻ പോന്നത്,,”
ഒരുനിമിഷംകൊണ്ട് തന്റെ ആകെഭാരം ഇറക്കിവെക്കുംവിധം ഒന്ന് വേഗത്തിൽ നിശ്വസിച്ചശേഷം സമ്മതഭാവത്തിൽ, ലൈജയോട് മുൻപേ നടക്കുവാൻ ദിൽജ നിലകൊണ്ടു. ഉച്ചവെയിലിന്റെ കാഠിന്യം പരോക്ഷമായി ഇരുവരിലും വല്ലാത്തൊരുതരം വിരക്തി ഉത്പാദിപ്പിച്ചിരുന്നു. ഇരുവരും ലൈജയുടെ വാതിൽമുഖം ലക്ഷ്യമാക്കി നടന്നു.
4
ചോറിനോടൊപ്പം അത്യാവശ്യം രണ്ടുമൂന്നു കറികളുംകൂടി ദിൽജ ഇരിക്കുന്ന ഡൈനിങ് ടേബിളിലേക്ക് കിച്ചണിൽനിന്നും കൊണ്ടുവന്നുവെച്ചശേഷം ചെറുചിരിയോടെ ലൈജ- തന്റെ ഫോണിൽ വളരെ താല്പര്യത്തോടെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന ദിൽജയെ മാനിച്ച് അവൾക്കെതിരായി ഇരുന്നു. അതിന്റെ ഫലമെന്നവണ്ണം ഒന്നിരുത്തി ശ്വാസം വേഗം പുറത്തേക്കുവിട്ട് ഫോൺ കുറച്ചരികെ മാറ്റിവെച്ച് ദിൽജ കഴിക്കുവാൻ തയ്യാറെടുത്തു.
“ഞാൻ ഒറ്റയ്ക്കേ ഉള്ളതുകൊണ്ട് ഈ സമയം സ്പെഷ്യൽ ഒന്നുമില്ല കെട്ടോ,,
ഇതൊക്കെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമെന്ന് കരുതുന്നു...
കഴിക്ക്, എന്തിനാ താമസിക്കുന്നെ!?”
ഉപചാരംകലർന്ന ലൈജയുടെ ഈ വാചകങ്ങളോട് ഭക്ഷണം കഴിക്കുവാൻ തുടങ്ങിക്കൊണ്ടുതന്നെ ദിൽജ മറുപടി നൽകി;
“ഓ.. സത്യംപറഞ്ഞാൽ ഞാനിനി ചെന്ന് വല്ലതും വെക്കണമായിരുന്നു.
ഇതുതന്നെ എന്നെസംബന്ധിച്ച് വളരെവലിയ കാര്യമാ...”
ഒരുവേള തന്റെ ഫ്ലാറ്റ്മേറ്റിനെ നോക്കിയശേഷം തുടർന്നു;
“ലാസ്റ്റ് പറയുവാനിരുന്നതാ, ഇനിയിപ്പോൾ.. ഇപ്പോഴേ പറഞ്ഞിരിക്കുന്നു-
താങ്ക് യൂ മൈ ഡിയർ.”
കറികളോരോന്നും ഉപയോഗിക്കുന്നതിനിടെ ലൈജ തുടർന്നു;
“വൈകുന്നേരം അവള് വരുമല്ലോ, രാത്രിയിൽ ഡിന്നറിലേക്ക്
എല്ലാദിവസവും എന്തെങ്കിലും ഉണ്ടാക്കും.”
ഭക്ഷണം കഴിച്ചിറക്കുന്നതിനോടൊപ്പം ദിൽജ ഒന്നുമൂളി.
എന്തോ ചോദിക്കണമെന്ന് കണക്കുകൂട്ടുംവിധമായിരുന്നു ലൈജയുടെ പിന്നീടുള്ള ഭാവങ്ങൾ.
“ഞാൻ... ചോദിക്കുന്നതുകൊണ്ടൊന്നും തോന്നരുത്...
നമ്മൾതമ്മിലുള്ള ഇപ്പോഴത്തെ ഇരിപ്പുവശംവെച്ച് ചോദിക്കുന്നതാ,”
ഇത്രയുംകൊണ്ട് ലൈജ നിർത്തി, ദിൽജയുടെ മുഖത്തേക്ക് നോക്കി. ഒരു ചോദ്യഭാവം തന്റെ ഫ്ലാറ്റ്മേറ്റിന്റെ മുഖത്ത് കണ്ടതോടെ ലൈജ തുടർന്നു;
“ഇടക്കിടക്ക് ഓരോ... ചെറുക്കന്മാർ വന്നുപോകുന്നത് കാണാമല്ലോ...!”
അടുത്തനിമിഷം ദിൽജ കഴിപ്പ് താത്കാലികമായി നിർത്തി ഒരു പ്രത്യേകഭാവത്തോടെ തന്റെ മേറ്റിന്റെ മുഖത്തേക്കുനോക്കി ചിരിച്ചു. രണ്ടുമൂന്നുനിമിഷങ്ങൾ കഴിഞ്ഞതോടെ ശബ്ദവും തലയും അൽപാല്പം താഴ്ത്തി ദിൽജ തുടങ്ങി;
“നമ്മൾതമ്മിലുള്ള ഇപ്പോഴത്തെ ഇരിപ്പുവശംവെച്ച് എനിക്കിത് പറയാമോ?”
ചോദ്യമല്ലാത്തവിധേനെയുള്ള ഈ വാചകത്തിനു മറുപടിയായി ചെറുതായി നെറ്റിച്ചുളിച്ച് ലൈജ സ്വാഗതം ഭാവിച്ചു.
“ഞങ്ങൾ കുറച്ചുപേർക്കൊരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്.
അത്.. ഇത്തിരി മുറ്റ് ഗ്രൂപ്പാ.
നമുക്കാവശ്യമുള്ള പലതും... ഉമ്, അതുകൊണ്ട് ലഭിക്കും.”
ഇത്രയുംപറഞ്ഞുനിർത്തി അല്പംകൂടി മുന്നോട്ടാഞ്ഞു തുടർന്നു;
“ഞങ്ങളിൽ ചിലരുടെ കണക്ഷൻസ് വെച്ച്
ഒന്നുരണ്ട് പാർട്ടീസുമായി ബന്ധമുണ്ട്.
ബോറടി തോന്നുമ്പോൾ ഓരോ ചെറുക്കന്മാരെ സെറ്റ്ചെയ്തുതരും അവർ,
നമ്മുടെ ആവശ്യപ്രകാരം!”
ഇത്രയും കേട്ടിട്ടും ഒരു പ്രത്യേകഭാവത്തോടെയിരുന്നിരുന്ന തന്റെ മേറ്റിനെ കണ്ടതോടെ ദിൽജ ഉച്ചത്തിൽ ചിരിയോടെ ചോദിച്ചു;
“ഓഹ്... അപ്പോൾ ചോദിക്കാൻ മുട്ടിയിരിക്കുവായിരുന്നല്ലേ..”
മറുത്തൊന്നും പറയുവാനാഗ്രഹിക്കാത്ത ഭാവത്തിൽ ലൈജ തന്റെ മേറ്റിനെത്തന്നെ നോക്കിയിരുന്നു.
“ചോറ് കഴിച്ചുതീർക്ക്... എന്തിനാ നിർത്തിയത്.”
ഇത്രയുംപറഞ്ഞ് ദിൽജ ഭക്ഷണം തുടർന്നു. അതിനൊപ്പം പറഞ്ഞു;
“ഞങ്ങള് കുറച്ചു ബോറടി പാർടീസ് കൂടി തുടങ്ങിയതാ ഗ്രൂപ്പ്.
ഒരു സീനിയർ പക്കാ കളികാരിയുണ്ടായിരുന്നു, അവൾവഴി നമ്മുടെ ആവശ്യത്തിന്
ആളെ വിട്ടുതരുന്ന കുറച്ചുപേരുടെ കണക്ഷൻസ് ഞാൻ മേടിച്ചു.
പേടിക്കാൻ ഒന്നുമില്ല, ഞാനിതിപ്പോൾ കുറെയായി.
നീ കണ്ടെന്നല്ലേ പറയുന്നത്.. നല്ല സർവീസാ ഇതുവരെ!”
ചെറിയൊരു താല്പര്യവും ആകാംഷയും അറിയാതെതന്നെ, കഴിച്ചുകൊണ്ടിരിക്കുന്ന ലൈജയെ അല്പം മുന്നോട്ടായ്ച്ചു.
“അവർക്കിത് പക്കാ ബിസിനസ്സാ.
കൊടുക്കുന്ന കാശിനു നമുക്ക് നല്ല ലാഭവുമാ.
എന്നെസംബന്ധിച്ച് ഓരോതവണയും നല്ല റിലീഫാ,,
ഇതിനൊക്കെത്തന്നെയാ ഞാനിങ്ങോട്ടേക്ക് മാറിയത്.”
ദിൽജ ഇത്രയുംപറഞ്ഞ് ഭക്ഷണം കഴിച്ചുപൂർത്തിയാക്കി. ഭക്ഷണം തുടരേ ചെറുചിരിയോടെ, ദിൽജയെ നോക്കാതെ ലൈജ പറഞ്ഞു;
“അപ്പൊ ഇതാണ്, കെട്ടിയോൻ വരുമെന്ന് പറഞ്ഞപ്പോൾ മുഖത്തൂന്ന്
സന്തോഷം മുഴുവനങ്ങു പോയത്...”
തനിക്കായിവെച്ചിരുന്ന ഒരുഗ്ലാസ് വെള്ളം പാതികുടിച്ചിറക്കിയശേഷം ദിൽജ പറഞ്ഞു;
“ഒന്നാമത് ജോലിയായിട്ടൊന്നുമില്ല. അതിന്റെ ബോറടി പോട്ടെയെന്നുവെക്കാം!
എന്നാൽ ഈയൊരാവസ്ഥ ചങ്കിലേക്കങ്ങു കേറിയാലോ...,,
ബോറടിച്ചിരിക്കാനുമൊന്നും എനിക്ക് പറ്റില്ല!
പിന്നെ ഇതൊന്നുമില്ലെങ്കിൽ രക്ഷയില്ലാത്തോണ്ടാ മോളേ..
ഒന്നും തോന്നരുത്,”
മിച്ചമുള്ള വെള്ളംകൂടി ദിൽജ അകത്താക്കി കാലിയായ ഗ്ലാസ്സ് ടേബിളിലേക്കുവെച്ചു. അപ്പോഴേക്കും തന്റെ ഭക്ഷണം മുഴുവൻ കഴിച്ചുതീർത്തിരുന്ന ലൈജ ഇരുവരുടെയും പാത്രങ്ങളെടുത്ത് മന്ദഹാസം മറുപടിയാക്കി കിച്ചണിലേക്കുപോയി.
ലൈജ തിരികെവന്നപ്പോഴേക്കും ദിൽജ പോകുവാൻ തയ്യാറെടുത്തുകൊണ്ട് പറഞ്ഞു;
“എനിക്കൊന്നുറങ്ങണം, വല്ലാത്ത ക്ഷീണം.. ഇന്നത്തെ വെയിലൊരു വല്ലാത്തതായിരുന്നു.
വല്ലപ്പോഴും അങ്ങോട്ടും ഇതുപോലെ ഇറങ്ങ്,,
ഞാൻ ഫ്രീയാകുമ്പോൾ വിളിക്കാം. ഇത്രയൊന്നുമില്ലെങ്കിലും
പറ്റാവുന്നത് ചെയ്യാം ഞാൻ.”
മന്ദഹാസംകലർത്തി ലൈജ തലയാട്ടി. ദിൽജയുടെ നാലുകവറുകളിൽ രണ്ടെണ്ണം മെയിൻഡോർവരെ എടുത്ത് സഹായിക്കവേ, അതുകൂടി ഒരുവിധം സ്വയം ലൈജയിൽനിന്നും ദിൽജ വാങ്ങിപ്പിടിച്ച് പുറത്തുകടന്നു.
"മോള് വരുമ്പോഴേക്ക് വേണമെങ്കിൽ ഒന്നുറങ്ങി എണീക്ക്.
ഇത് ഞാൻ കൊണ്ടുപോകാനുള്ളതേയുള്ളൂ.
കാണാം എന്നാൽ.”
ഇത്രയുംപറഞ്ഞ് ദിൽജ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങി. ലൈജ മെയിൻഡോർ അടച്ചു ലോക്ക് ചെയ്‌തു.
5
കിച്ചണിലെ പണികളെല്ലാം ഒതുക്കി, ലൈറ്റുകൾ അണച്ച് തന്റെ റൂമിലേക്ക് ഡോർ തുറന്നുകയറുംമുൻപ് പതിവിനുവിപരീതമായി എംതിയയുടെ റൂമിലേക്ക് ലൈജ നോക്കി. വെളിച്ചത്തിന്റെ അഭാവം നൽകുന്ന ഏകാന്തതയ്ക്ക് മറ്റുകൂട്ടുംവിധം ആ ഡോർ ഭദ്രമായി അടഞ്ഞുകിടന്നിരുന്നു. തന്റെ റൂമിൽ കയറി ഡോർ ലോക്ക്ചെയ്ത് ലൈജ, എ. സി. ഓൺചെയ്ത് മെല്ലെ വിശാലമായ തന്റെ ബെഡ്ഡിലേക്ക് ചായ്ഞ്ഞു. അല്പസമയം മിഴികൾ തുറന്നുകിടന്ന അവൾക്ക് ശരീരമാകെ ചെറിയൊരു കുളിർ അനുഭവപ്പെട്ടു.
ഒരുനിമിഷത്തിൽ അവൾ തന്റെ ഫോൺ തപ്പിയെടുത്ത് അതിൽ ദിൽജയുടെ നമ്പർ തിരഞ്ഞുപിടിച്ച് കോൾ ചെയ്തു, ഡോറിലേക്ക് നോക്കിക്കൊണ്ട്. പക്ഷെ നിരാശ സമ്മാനിക്കുംവിധം കോൾ, റിങ്ങ് അവസാനിക്കുംവരെ ശബ്ദിച്ചശേഷം കട്ടായി. ഫോൺ ചെവിയിൽനിന്നുമെടുത്ത് ഇരുകൈകളാൽ അലക്ഷ്യമായി ഉപയോഗിച്ച് നിമിഷങ്ങൾ കഴിച്ചശേഷം ലൈജ, വാട്സ്ആപ്പ് എടുത്ത് ദിൽജയ്ക്കായി ഒരു വോയിസ് തയ്യാറാക്കിത്തുടങ്ങി;
“മൈ ഡിയർ, ഞാൻ വിളിച്ചിരുന്നു.
അത്യാവശ്യം ഒരുകാര്യം പറയുവാനുണ്ടായിരുന്നു. ഇപ്പോൾ പറയുകയാ,
വേറെ കുഴപ്പമൊന്നുമില്ലെങ്കിൽ എന്നെക്കൂടി ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ
ആഡ് ചെയ്യാമോ, ഇന്ന് പറഞ്ഞില്ലേ ഉച്ചക്ക്.”
ഇത്രയുംപറഞ്ഞ് അടുത്തനിമിഷംതന്നെ ലൈജ സെൻറ്ചെയ്ത് ഫോണിന്റെ സ്ക്രീൻ ഓഫാക്കി. എ. സി. നൽകുന്ന കുളിർ സ്വയമറിയാതെ ആസ്വദിക്കുംവിധം കുറച്ചുസമയം അവൾ, മലർന്ന് ഫോൺ നെഞ്ചിൽപ്പിടിച്ച് കണ്ണുകൾതുറന്ന് കിടന്നു. പെട്ടെന്ന് ദിൽജയുടെ കോൾ എത്തി.
“ഊമ്.... എന്താണ്...,,, എന്നാലും ഇത്രയും പെട്ടെന്നിത് സംഭവിക്കുമെന്ന്
ഞാൻ കരുതിയില്ല കെട്ടോ.
കുളിക്കുവായിരുന്നു ഞാൻ, ഇറങ്ങി ഇപ്പോൾ വാട്സ്ആപ്പ് നോക്കിയതേയുള്ളൂ.”
കോൾ എടുത്തപാടെ ദിൽജയുടെ വാചകങ്ങൾ ഇങ്ങനെ എത്തിയപ്പോൾ മറുപടിയായി ലൈജ മെല്ലെ തുടങ്ങി;
“ഞാനിപ്പോൾ എന്താപറയുക, പ്രശ്നമൊന്നുമില്ലെങ്കിൽ...”
പാതിവഴിനിർത്തി അവൾ കാതോർത്തു.
“എനിക്ക് പ്രശ്നമില്ല... എന്തുപ്രശ്‌നം!
ഞാൻ ആഡ് ചെയ്തേക്കാം.
ആ പിന്നേയ്... എന്റെ റിസ്കിലാ ഞാൻ ആഡ് ചെയ്യുന്നത് കേട്ടോ.
എല്ലാം സീക്രെട്ട് ആയിരിക്കണം.
അല്ല, എല്ലാവർക്കുമറിയാം... എന്നാലും ഇതൊക്കെയൊരു നാക്കിന്
രഹസ്യമായി അങ്ങനെ പോകേണ്ട ഒന്നാണ്. അറിയാമല്ലോ...”
ദിൽജയ്ക്ക് മറുപടിയായി ലൈജ ‘ഊമ്’ എന്നൊന്ന് മൂളി. ശേഷം ധൃതിയിൽ ദിൽജ കോൾ നിലപ്പിച്ചു. ഇരുചുണ്ടുകളും കൂട്ടി അകത്തേക്കുമടക്കി ലൈജ മലർന്നമർന്ന് കിടന്നു, എ. സി. യുടെ ആധിക്യം തിരിച്ചറിയാതെ പഴയപടി ഫോണുമായി.
(തുടരും......)