ഇതൾകൊഴിഞ്ഞ കനവ് - ഭാഗം ഒമ്പത്
ഇതൾകൊഴിഞ്ഞ കനവ് - ഭാഗം ഒമ്പത്
മാലതിക്ക് മിലി പറഞ്ഞതിൻ്റെ പൊരുൾ വ്യക്തമായില്ല.
"വാട്ട്...?"
"കുഞ്ഞിനെ വീണ കാണാൻ പാടില്ല എന്ന്."
"തന്റെ ജീവൻ അപകടത്തിൽ ആണെന്നറിഞ്ഞിട്ടും ആ ജീവനു ജന്മംനൽകാൻ തയ്യാറായ അവളെ അവൾക്കുണ്ടാകുന്ന കുഞ്ഞിനെ കാണിക്കരുതെന്നോ...? നോ... അത്രയ്ക്കും ക്രൂരരാവണോ നമ്മൾ ...?"
"അത് മമ്മീ..."
ബാക്കി പൂർത്തിയാക്കുന്നതിനു മുമ്പ് വീണയെക്കൂട്ടി സിസ്റ്റർ ശ്രുതി ഓപ്പറേഷൻ തീയേറ്ററിൽ എത്തി.
"ആൻ്റീ ... എനിക്ക് ആൻ്റിയോട് സംസാരിക്കാനുണ്ട്." വീണ പറഞ്ഞു.
"ആയിക്കോട്ടെ... സമയം പോലെ... ആദ്യം ചെക്കപ്പ് നടത്താം അതു കഴിഞ്ഞ്. സ്കാനിംഗ് ഓക്കെ." മാലതി ചെറുചിരിയോടെ പറഞ്ഞു.
"ഉംം" വീണ ചെറുചിരിയോടെ തലയാട്ടി.
വീണ ചെക്കപ്പിനു തയ്യാറായി.
~~~
തൻ്റെ കൺസൾട്ടിംഗ് റൂമിലിരുന്ന് വീണയുടെ സ്കാനിംഗ് റിസൾട്ട് പരിശോധിക്കുകയായിരുന്നു മാലതി. മിലി കടന്നു വന്നു... സ്കാനിംഗ് റിസൾട്ട് അറിയാനുള്ള ആകാംക്ഷയോടെ എതിർ കസേരയിൽ ഇരുന്നു.
"തൽക്കാലം പേടിക്കേണ്ട മോളൂ..." റിസൾട്ട് നോക്കി മാലതി പറഞ്ഞു.
"പാവം ഇനിയും എത്രമാത്രം വേദന സഹിക്കേണ്ടി വരും. കുഞ്ഞ് അനങ്ങുമ്പോൾ കുഞ്ഞിൻ്റെ കൈകാലുകൾ സിസ്റ്റിൽ തട്ടും. ആ വേദന അവൾ എങ്ങനെ സഹിക്കും?
"എനിക്കറിയില്ല മമ്മീ. അവളുടെ ആഗ്രഹംപോലെ ഈ കുഞ്ഞിനെ അവൾക്ക് കൊടുക്കാൻ ആണോ മമ്മിയുടെ തീരുമാനം?"
"അവൾ ആഗ്രഹിക്കുന്നത് അതല്ലേ...?"
"പക്ഷേ പൂർണ്ണ വളർച്ചയാകുംവരെ ഓപ്പറേഷൻ നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല. അതു കൊണ്ട് അവളുടെ ജീവൻ അപകടത്തിൽ ആവുമെന്നു കണ്ടാൽ ആ നിമിഷം ഓപ്പറേഷൻ നടത്തണം. കുഞ്ഞിനേപ്പറ്റി ചിന്തിക്കേണ്ട. ഒരു ജീവൻ അല്ലെ? കഴിവതും രക്ഷിക്കാൻ ശ്രമിക്കാം..." മാലതി പറഞ്ഞു.
പിന്നെയും മാസങ്ങൾ നാല് കടന്നു പോയി.
വീണയ്ക്ക് സഹായത്തിനായി നല്ല ആരോഗ്യവതിയായ കല്ല്യാണിയമ്മ എന്ന സ്ത്രീയെ നിർത്തിയിട്ടുണ്ട്. വീണയ്ക്ക് ഉറക്കം തീരെയില്ല. എപ്പോഴും എന്തൊക്കെയോ ആലോചിച്ചു കിടക്കും.
"നീ എന്താ ഈ ആലോചിക്കുന്നത്...? പേടി തോന്നുന്നുണ്ടോ...?" വീണയുടെ അവസ്ഥ കണ്ട് മിലി ചോദിച്ചു.
"വേദന സഹിക്കാൻ പറ്റാതായി അല്ലേ ...?"
"ഉംം ചിലപ്പോൾ... അപ്പോൾ തോന്നും ആൻ്റി പറഞ്ഞത് അനുസരിച്ചാൽ മതിയാരുന്നെന്ന്. കുറച്ചു നാളുകൂടി സഹിച്ചാൽ മതിയല്ലോ? അതാണ് ആശ്വാസം." വീണ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു.
"നാളെ നമുക്ക് ഹോസ്പിറ്റലേയ്ക്ക് മാറണം. വീട്ടിൽ പറയേണ്ടേ..."
"വേണ്ട... ഓപ്പറേഷൻ കഴിഞ്ഞു പറഞ്ഞാൽ മതി. ഈ അവസ്ഥയിൽ എന്നെ കണ്ടാൽ ..."
മിലി പിന്നൊന്നും ചോദിച്ചില്ല.
വീണയ്ക്ക് ക്ഷീണം കൂടിക്കൂടി വന്നു. ഇരുന്നാൽ എണീക്കണേൽ മറ്റുള്ളവരുടെ സഹായം വേണം. കുഞ്ഞ് അനങ്ങുമ്പോൾ സഹിക്കാൻ വയ്യാത്ത അവസ്ഥയിൽ വീണ ഉറക്കെ നിലവിളിക്കും. മിലി ആശ്വസിപ്പിച്ചു കൊണ്ട് അരികിൽ ഉണ്ടാകും.
കേട്ടു കേട്ട് കല്യാണിക്ക് അത് ശീലമായി എന്നാലും പലപ്പോഴും ചോദിക്കണമെന്നു തോന്നും പിന്നെ വേണ്ടെന്നു വയ്ക്കും.
"എന്തിനാ കുഞ്ഞേ ഈ വേദന സഹിക്കണത്? എന്നതായാലും ഓപ്പറേഷൻ അല്ലേ നടക്കൂ? കുറച്ചു നേരത്തെ നടത്താൻ മാഡത്തോട് പറയ്... അല്ല പിന്നെ..."
വീണയുടെ വിഷമം കണ്ട് നിവൃത്തിയില്ലാതെ കല്ല്യാണിയമ്മ ചോദിച്ചു പോയി.
ഏഴുമാസം കഴിഞ്ഞില്ലേ കല്ല്യാണിയമ്മേ? ഇനി കുറച്ചു ദിവസങ്ങൾകൂടിയല്ലേ ഉള്ളൂ...?" വീണ പറഞ്ഞു.
"മോളെണീറ്റ് കുളിക്ക്. ഞാൻ ചൂടുവെള്ളം പകർന്നു വെക്കാം. നാളെ ഹോസ്പിറ്റലിൽ പോകുവല്ലേ...? രാവിലെ കുളിക്കാൻ ബുദ്ധിമുട്ട് ആവും.
എന്നെയൊന്ന് പിടിക്ക് കല്യാണിയമ്മേ... കാല് അനക്കാൻപോലും വയ്യ. വയറ്റിൽ വേദനയാ..."
"വെള്ളം പകർന്നു വെച്ചിട്ട് എണീപ്പിക്കാം." കല്യാണിയമ്മ കുളിമുറിയിൽ കയറി.
~~~
കുളിയൊക്കെ കഴിഞ്ഞു വീണ ഒന്നു മയങ്ങി. വീണ മയക്കത്തിൽ ആയതിനാൽ കല്യാണിയമ്മ മുറിക്ക് പുറത്തിറങ്ങി വാതിൽ ചാരി.
"ഒന്നു കളിക്കണം," സ്വയം പറഞ്ഞു കൊണ്ട് അവർ നടന്നു.
മിലി തനിക്കും വീണയ്ക്കും ഇടാനുള്ള ഡ്രസ് ബാഗിൽ അടുക്കി വെച്ചു.
വെള്ളത്തുണി കല്യാണിയമ്മ എടുത്തിട്ടുണ്ടാവും... മറന്നു കാണും ഓർമ്മിപ്പിച്ചേക്കാം. വീണയുടെ അടുത്തേയ്ക്ക് നടന്നു.
മുറിയുടെ അടുത്തെത്തിയതും അകത്തുനിന്നും കരയുന്ന ശബ്ദം കേട്ടു.
"വീണേ..." വീണ ചാരിയിട്ടിരുന്ന വാതിൽ തുറന്നു.
വേദന കൊണ്ട് കട്ടിലിൽ കിടന്നു പുളയുന്നു വീണ.
"വീണേ..." മിലി വീണയുടെ നെറ്റിയിലും കയ്യിലും ഒക്കെ തടവി.
"വീണേ..."
"വേദന കൂടുതൽ ആണോ...?"
"മിലീ... ഹോസ്പിറ്റലിൽ പോകാം. എനിക്കു തീരെ വയ്യ... ഞാൻ മരിച്ചു പോകും. മിലീ... വീണ കരഞ്ഞു കൊണ്ട് പറഞ്ഞു.
"നമുക്ക് പോകാം. മോളെ. കരയല്ലേ... നിനക്കൊന്നും സംഭവിക്കില്ല..." മിലിക്ക് സങ്കടം നിയന്ത്രിക്കാനായില്ല. കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു...
"കല്യാണിയമ്മേ...കല്യാണിയമ്മേ..." മിലി ഉറക്കെ വിളിച്ചു.
"ദാ വന്നു കുഞ്ഞേ..." കല്യാണിയമ്മ ഓടി വന്നു.
"വീണയുടെ അടുത്തുണ്ടാവണമെന്ന് പറഞ്ഞിട്ടുള്ളതല്ലേ...?"
"ഞാനൊന്നു കുളിക്കാൻ പോയതാ കുഞ്ഞേ... വീണക്കുഞ്ഞ് നല്ല ഉറക്കവും അതാ കുഞ്ഞിനോട് പറയാതെ പോയത്."
"വേഗം റെഡിയാവ്. ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം. രാമേട്ടനോടും റെഡിയാകാൻ പറയ്... വേഗം..." മിലി ധൃതികൂട്ടി.
വീണ കിടന്നു പുളയുകയാണ്.
മിലി വേഗം മാലതിക്ക് ഫോൺ ചെയ്തു. അപ്പുറത്ത് ഫോൺ എടുത്തതും,
"മമ്മീ... വീണയ്ക്ക് തീരെ വയ്യ. വേദന കൊണ്ട് പുളയുന്നു. ഞങ്ങൾ കൊണ്ടു വരികയാണ്..."
"ഓക്കെ മോളെ... ഇവിടെ ഓക്കെ ആണ്..."
"ഇന്നലെമുതൽ ആകെ ക്ഷീണമാണ് വീണയ്ക്ക്. ഇനി നീട്ടിക്കൊണ്ടു പോയാൽ രണ്ടു ജീവനും നഷ്ടമാവാൻ സാധ്യതയുണ്ട്."
മാലതി തീയേറ്ററിലേയ്ക്ക് നടന്നു. എല്ലാം ഓക്കെ ആണെന്ന് ഉറപ്പു വരുത്തി.
~~~
"മിലീ... ഹോസ്പിറ്റലിൽ എത്തും വരെയൊന്നും ഞാൻ ജിവിച്ചിരിക്കില്ല... എനിക്കിനി അച്ഛനേയും അമ്മയേയും കാണാൻ പറ്റിയെന്നു വരില്ല... മിലീ..." വീണയുടെ ശബ്ദം നേർത്തു വന്നു.
"മോളെ... വീണേ..." മിലി വീണയുടെ കവിളിൽ തട്ടി വിളിച്ചു.
വീണയുടെ ബോധം മറഞ്ഞു കണ്ണുകൾ പതിയെ അടഞ്ഞു.
"രാമേട്ടാ... കല്യാണിയമ്മേ... ഓടിവാ ..."
കരച്ചിൽ കേട്ട് ഓടിയെത്തിയ ഡ്രൈവറും രാമേട്ടനും കല്യാണിയമ്മയും കൂടി വീണയെ എടുത്ത് കാറിന്റെ ബാക്ക്സീറ്റിൽ കിടത്തി
വീണയേയും കൊണ്ട് കാർ പാഞ്ഞു.
യാത്രയ്ക്കിടയിൽ മിലി വീണയുടെ വീട്ടിൽ വിളിച്ചു. ബെല്ലടിച്ചു നിന്നതല്ലാതെ ആരും ഫോണെടുത്തില്ല.
"ദൈവമേ... എല്ലാവരും എവിടെ പോയി...?"
"കിട്ടുന്നില്ലേ കുഞ്ഞേ...?"
കല്യാണിയമ്മേ ചോദിച്ചു.
"ബെല്ലടിക്കുന്നുണ്ട് കല്യാണിയമ്മേ... ആരും എടുക്കുന്നില്ല..."
ഒന്നുകൂടി വിളിക്ക് കുഞ്ഞേ...
വീണ്ടും കോൾ ചെയ്തു. ബെല്ലടിച്ചതും ഫോൺ എടുത്തു.
"ഹലോ... അച്ഛാ... ഞാൻ മിലിയാണ്..."
"എന്താ മോളെ...? ആദ്യം ബെല്ലടിച്ചതും എടുക്കാൻ വന്നപ്പോൾ നിന്നുപോയി. വീണയെവിടെ ...?"
"അവൾ ഇവിടെ ഉണ്ട്... അവൾക്ക് വയറുവേദന കൂടി ഹോസ്പിറ്റലിൽ കൊണ്ടു പോകുവാണ്... പേടിക്കാനൊന്നുമില്ല. മമ്മി അവിടെ ഉണ്ട്. ഇതു പറയാൻ വിളിച്ചതാണ്. അച്ഛൻ വരില്ലേ...?"
"മോളേ അവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ...? മോളെ വിശ്വസിക്കാലോ? ഞങ്ങൾ വന്നേക്കാം... ഏതു ഹോസ്പിറ്റൽ ആണ്?"
"നാട്ടകം ഹോളിഫാമിലി..." മിലി കോൾ കട്ട് ചെയ്തു.
മുക്കാൽ മണിക്കൂറിനുള്ളിൽ കാർ ഹോസ്പിറ്റലിൽ എത്തി.
മരണത്തിനും ജീവിതത്തിനും ഇടയിലാണ് താനെന്നറിയാതെ അബോധാവസ്ഥയിലായിരുന്നു വീണ. വീണയേയും കൊണ്ട് സ്ട്രെച്ചർ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് കയറിയതും വാതിൽ അടഞ്ഞു.
മിലിയും കല്യാണിയമ്മയുംം തീയേറ്ററിൻ്റെ മുമ്പിലുള്ള കസേരയിൽ ഇരുന്നു. അബോധാവസ്ഥയിലായ വീണയുടെ മുഖം മാത്രമാണ് മനസ്സിൽ .
താൻ ഇന്നുവരെ തനിക്കോ മറ്റാർക്കും വേണ്ടിയോ ഒരു കാര്യസാധ്യതയ്ക്കു വേണ്ടിയോ ഇത്ര ആഴത്തിൽ പ്രാർത്ഥിച്ചിട്ടില്ല. രണ്ടു പേരെയും തിരികെത്തരാൻ അറിയാവുന്ന ഈശ്വരൻമ്മാരോടെല്ലാം പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
രാകേഷിൻ്റെ കുഞ്ഞാണത്. താൻ സ്വപ്നം കണ്ടിരുന്ന നിമിഷങ്ങൾ. കുഞ്ഞിൻ്റെ കാര്യത്തിൽ ഒരുറപ്പുമില്ല... അവർ വീണയെ രക്ഷിക്കാനേ നോക്കൂ. എൻ്റെ കുഞ്ഞല്ലേ അത്? എന്തിനെന്നറിയാതെ മിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"മോളെ... കരയാതെ... വീണുക്കുഞ്ഞിന് ഒന്നും സംഭവിക്കില്ല. മോടെ മമ്മിയല്ലേ ഓപ്പറേഷൻ ചെയ്യുന്നത്? പിന്നെ പേടിക്കുന്നതെന്തിന്...? സന്തോഷായി ഇരിക്ക്..." മിലിയെ കല്യാണിയമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പെട്ടെന്ന് തീയേറ്ററിൻ്റെ വാതിൽ തുറന്ന് നേഴ്‌സ് തലനീട്ടി. എന്നിട്ട് മിലിയെ കൈകാട്ടി വിളിച്ചു. മിലി വേഗം എണീറ്റ് ചെന്നു.
"സിസ്റ്റർ ..."
"മാഡം വിളിക്കുന്നു."
സിസ്റ്ററിനൊപ്പം മിലി അകത്തേക്ക് നടന്നു.
അകത്തെത്തിയ മിലി കണ്ടു, ഒരു കയ്യിൽ വെള്ളത്തുണിയിൽ പൊതിഞ്ഞുപിടിച്ചിരിക്കുന്ന കുഞ്ഞിനെ... മിലിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പെട്ടെന്ന് ആ കുഞ്ഞിനെ മിലി വാങ്ങി നെഞ്ചോടുചേർത്തു, ആ കുഞ്ഞു നെറ്റിയിൽ അരുമയായ് ചുണ്ടമർത്തി.
"വീണയ്ക്ക്...?"
"ഓപ്പറേഷൻ കഴിഞ്ഞില്ല. കുഞ്ഞിനെ ഇൻകുബേറ്ററിൽ വെക്കണം." സിസ്റ്റർ മിലിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി.
"ഇവിടെ ഇരുന്നോളൂ..." എന്നുപറഞ്ഞിട്ട് കുഞ്ഞിനേയും കൊണ്ടു അടുത്ത മുറിയിലേക്ക് പോയി.
~~~
കല്യാണിയമ്മ ഇരുന്നു ഇരുന്നു മടുത്തു.
സമയം ഒരുപാട് ആയല്ലോ...? പുറത്തേക്ക് ആരും വരുന്നുമില്ല. ആരോട് ചോദിക്കും...? വീണക്കുഞ്ഞിന് കുഴപ്പമൊന്നുമില്ലാതിരുന്നാൽ മതിയാരുന്നു. എത്രമാസമായി വേദന സഹിച്ചു കഴിയുന്നു... പാവം ... കല്യാണിയമ്മ താടിക്കു കൈകൊടുത്തിരുന്നു...
പെട്ടെന്ന് ബാഗിൽ പരതി. ഒരു കവർ എടുത്തു. മിലിക്കുഞ്ഞിന് കൊടുക്കാനായി ഇന്നലെ തന്നെ ഏൽപ്പിച്ചതാണ്. ഓപ്പറേഷനു കേറ്റിക്കഴിഞ്ഞേ കൊടുക്കാവൂ എന്നും പ്രത്യേകം പറഞ്ഞതാണ്. ശ്ശൊ... മറന്നു പോയി.
കല്യാണിയമ്മയുടെ ആഗ്രഹം പോലെ ഒരു നേഴ്‌സ് വാതിൽ തുറന്ന് ഇറങ്ങി വന്നു.
"കല്യാണിയമ്മയല്ലേ...? പേടിക്കേണ്ടെന്ന് പറയാൻ പറഞ്ഞു."
"സിസ്റ്ററേ... മിലിക്കുഞ്ഞ് അകത്തില്ലേ...? ഈ കവർ ഒന്നു കൊടുക്കാമോ...?" കല്യാണിയമ്മ ആ കവർ നേഴ്സിൻ്റെ നേരെ നീട്ടി.
"തരൂ..." സിസ്റ്റർ ആ കവർ വാങ്ങി. വീണ്ടും വാതിൽ അടഞ്ഞു.
"കല്യാണിയമ്മ തന്നതാണ്..." മിലിയുടെ നേരെ കവർ നീട്ടിക്കൊണ്ടു സിസ്റ്റർ പറഞ്ഞു.
കവർ വാങ്ങി തിരിച്ചും മറിച്ചും നോക്കി. കവറിൻ്റെ പുറത്ത് ഒന്നും എഴുതിയിരുന്നില്ല. ആകാംക്ഷയോടെ മിലി കവർ പൊട്ടിച്ചു.
ഉള്ളിൽ നാലായി മടക്കിയ പേപ്പർ... എന്താവും ഇതിൽ? ആരെഴുതിയതാവും? കല്യാണിയമ്മയുടെ കയ്യിൽ ആരാവും ഈ കവർ ഏൽപ്പിച്ചത്...? എന്തെന്നറിയാനുള്ള ആകാംക്ഷയോടെ മിലി ആ പേപ്പർ നിവർത്തി.
തുടരും...