എന്ന് സ്വന്തം
എന്ന് സ്വന്തം
പ്രിയപ്പെട്ടവനെ,
ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കി ഈ മട്ടുപ്പാവിൽ ഇരിക്കുമ്പോൾ ഉള്ളിൽ നിറയുന്നത് നീ മാത്രമാണ്. ഓർമ്മകൾ കൊണ്ട് എന്റെ ഉറക്കത്തെ പോലും നീ കട്ടെടുക്കുന്നു. പ്രണയം വല്ലാത്ത വേദനയായി തോന്നുന്നത് ഈ രാവുകളിൽ ആണ്. നമ്മുടെ കിടപ്പറയിൽ നീയില്ലാതെ തനിച്ചു ജീവിക്കുമ്പോൾ എനിക്ക് ശ്വാസം മൂട്ടുന്നു. പ്രിയനേ നിങ്ങളുടെ സാനിധ്യമില്ലാതെ നിലാവ് പോലും നമ്മുടെ മുറിയിലേക്ക് എത്തിനോക്കാൻ മടിക്കുന്നു. അകത്തളങ്ങളിൽ അന്തകാരം നിറഞ്ഞു നിൽക്കുന്നു. തെക്കുനിന്നു ചെമ്പകപ്പൂമണമെന്തിവരുന്ന പവനവൻ നീ തീർത്ത ശൂന്യതയിൽ എന്നെ തലോടി അകലുന്നു. ഒരു പക്ഷെ അവർക്ക് അറിയാമായിരിക്കാം ആ തലോടലുകൾക്ക് ഈയുള്ളവളെ സാന്ത്വനിപ്പിക്കാൻ കഴിയുന്നില്ല എന്ന്.
പ്രണയം അധികഠിനമായ വേദനയാണ്. അത് നീ ഇല്ലായ്മയാണ്. ഇവിടെ ഈ തറവാട്ടിലെ ഓരോ മുറികൾക്കും നിങ്ങളുടെ ഗന്ധമാണ്. ഓരോ അകത്തളത്തിനും പറയാൻ ഉള്ളത് പ്രിയനേ നിന്നെ കുറിച്ചാണ്. കാലം തെറ്റി ഇന്നിവിടെ മഴ പെയ്തിരുന്നു.കാലം തെറ്റിപെയ്യുന്ന മഴ അത്ഭുതങ്ങൾ കൊണ്ടുവരും എന്നല്ലേ ഹരിയേട്ടൻ പറയാറുള്ളത് . എന്ത് അത്ഭുതം ആയിരിക്കും അവർ ഈ തവണ കൊണ്ടു വന്നത് ? ഹരിയേട്ടാ, ഓർക്കുന്നുണ്ടോ വടക്കുവശത്തെ കുളക്കടവിൽ ആമ്പൽ വിരിയുന്നത് കാണിക്കാം എന്ന് പറഞ്ഞു എന്നെ കൊണ്ട് പോയതും നമ്മൾ ഒന്നിച്ചു ആമ്പൽപൂ വിരിയുന്നത് നോക്കി നിന്നതും അന്നും ഇതുപോലെ കാലം തെറ്റി മഴ പെയ്തിരുന്നു. പുറത്ത് മാത്രമല്ല അകത്തും. തിമീർത്ത് പെയ്യുന്ന മാരിയെ പോലും നാണിപ്പിക്കുന്ന തരത്തിൽ ഹരിയേട്ടൻ എന്നെ ചുംബിച്ചത് . ഹരിയേട്ടന്റെ കൈകൾ എന്നിൽ ഒരു തുരത്ത് അനേഷിച്ചത് .. ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കവിളുകൾ അരുണവർണമണിയുകയാണ്. ഓരോ തവണ ഞാൻ ചിരിക്കുമ്പോളും പതിയെ ചിരിക്ക് പെണ്ണേ എന്ന് പറഞ്ഞു എന്റെ വാ പോത്തുന്നത്..അന്നൊക്കെ എന്ത് രസമായിരുന്നു അല്ലെ. അമ്മയുടെയും മുത്തശ്ശിയുടെയും വല്യമ്മയുടെയും എല്ലാം കണ്ണുവെട്ടിച്ചു എന്തോരം കുസൃതികൾ കാണിച്ചിരിക്കുന്നു ഹരിയേട്ടൻ എന്റെ അടുത്ത്. ചിരിവരുന്നു ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ. ഇനി എന്ന ഹരിയേട്ടാ അതുപോലെ.. കൊതിയാവുന്നു എനിക്ക്.. ഹരിയേട്ടന്റെ സ്നേഹചൂടിൽ ഒതുങ്ങാൻ.. ആ കരുത്തുറ്റ നെഞ്ചിലെ രോമകാടുകളിൽ കൂടെ കൈ ഓടിക്കാൻ.. ആ നെഞ്ചിൽ ചേർന്ന് മയങ്ങാൻ.. എന്തിനായിരുന്നു ഇത്ര ദൃതി പ്രിയനേ.. ഈ ഏകാന്തത എനിക്ക് സമ്മാനിക്കാനോ? വല്ലാതെ നോവുന്നു. വരണ്ട മരുഭൂമിപോലെയാണ് ഇന്ന് ഞാൻ.. വസന്തം പടിയിറങ്ങിയിരിക്കുന്നു. ഉൾകനലുകളിലേക്ക് ഒരു മേഘമൽഹാർ ആയി ഇനി എന്നെങ്കിലും നീ പെയ്തിറങ്ങുമോ? ഇനിയൊരു പ്രതീക്ഷക്കും ഇടം നൽകാതെ നീ പോയിമറഞ്ഞത് എന്തെ പ്രിയനേ..
ഇവിടെ എല്ലാവരും എന്നെ മറ്റൊരു ജീവിതത്തിനു നിർബന്ധിക്കുന്നു ഹരിയേട്ടാ. ഇന്ന് അത്താഴസമയത്തും എല്ലാവർക്കും പറയാൻ ഉണ്ടായിരുന്നുത് നമ്മളെ കുറിച്ച് ആയിരുന്നു. നീ തീർത്ത ശൂന്യതയില്ലാതെ ആക്കാൻ ഒരു പകരക്കാരന് ആകുമോ? നീ എനിക്ക് എന്റെ ആത്മാവിൽ തൊട്ടറിഞ്ഞ പ്രണയമല്ലേ? ആഴത്തിൽ വേരുകളൂന്നി എന്നിൽ പടരുകയും പൂക്കുകയും ചെയ്ത നിന്നെ ഞാൻ എങ്ങനെ എന്നിൽ നിന്നും പറിച്ചറിയും? നിന്റെ ഓർമ്മകൾ മാത്രമാണ് ഇന്നെന്നെ ഊട്ടിയുറക്കുന്നത് .. ആ ഓർമ്മകൾക്ക് അവസാനം നിശ്ചയിച്ചു മറവിയുടെ കാണാകയങ്ങളിലേക്ക് നിന്നെ ഞാൻ എങ്ങനെയാണ് തള്ളിവിടുക. നിന്നെ മറൊന്നൊരു ജീവിതം അത് എങ്ങനെ എനിക്ക് സാധ്യമാവും . നിനക്കായ് കാത്തിരിക്കാം ഞാൻ നീയില്ലെങ്കിലും പട്ടടയിൽ ഒടുങ്ങും വരെ മാറ്റാരുമില്ല നിനക്ക് പകരമായി.എനിക്ക് അങ്ങനെ ഒരാളെ ആവശ്യവും ഇല്ല. അവസാനശ്വാസം വരെ നീ മതി എനിക്ക്.. നിന്റെ ഓർമ്മകൾ മതി.. എന്നിലെ നിന്റെ നിശ്വാസങ്ങൾ മതി എനിക്ക് ജീവിക്കാൻ. ഒരു നിശാഗന്ധിയായി കാത്തിരിക്കാം ഞാൻ. ഒരിക്കൽ കൂടെ നിനക്കായ് പിറവിയെടുക്കാൻ..
എന്ന് സ്വന്തം ❤️