ബോൺ (Part 1)
ബോൺ (Part 1)
1
തിരക്കുകളും ലൈറ്റുകളും കാര്യമായി വിഹരിച്ചതിന്റെ ഭാരം താങ്ങി നിലകൊള്ളുന്നൊരു ചെറുനഗരം. മെയിൻ റോഡിനോട് ചേർന്നുള്ളൊരു രണ്ടുനില കെട്ടിടത്തിന്റെ, രണ്ടാം നിലയിലെ ലൈബ്രറിയിൽ മെയിൻഡോറിൽ ഇരുകൈകളും മുകളിൽ പിടിച്ച് മുന്നോട്ടാഞ്ഞു, ഡോർ നിറഞ്ഞ് അതേ നഗരത്തിന്റെ മുഖം പേറുംപോലെ ഹിബോൺ നിലകൊള്ളുകയാണ്. അവന് മുന്നിൽ താഴെയായി മെയിൻ റോഡിലൂടെ സാമാന്യം തിരക്കെന്ന് തോന്നിക്കുംവിധം വിവിധ വാഹനങ്ങൾ അങ്ങുമിങ്ങും പൊയ്ക്കൊണ്ടിരിക്കുകയാണ്, അവന്റെ മിഴികളുടെ ശ്രദ്ധ നേടിയെടുക്കുവാനാകാതെ. പിന്നിലാകട്ടെ, വിജനമായതും ഒരുവശത്ത് പാതി തകർന്ന ജനാലയിലൂടെ പുറത്തുനിന്നുമെത്തുന്ന വെളിച്ചത്തെ കാര്യമായി പ്രതിരോധിച്ച് തിങ്ങിനിറഞ്ഞു നിലകൊള്ളുന്ന ഇരുട്ടുനിറഞ്ഞ പബ്ലിക് ലൈബ്രറിയുടെ ഉൾവശം.
തന്റെ തലയല്പം പിന്നിലേക്ക് വളരെ ബുദ്ധിമുട്ടിയെന്നവിധം തിരിച്ച്, ഒരിക്കൽക്കൂടി തന്റെ മൊബൈൽ നോക്കാമെന്ന് അവന് തോന്നി. ശരീരത്തിനുമുമ്പിൽ നാണിച്ച് എങ്ങനെയോ ബലംപിടിച്ച് തന്റെ മനസ്സുകൊണ്ട് അവനാ കർമം നിർവ്വഹിച്ചു. എന്നാൽ അവന്റെ നിരാശയ്ക്ക് ആക്കംകൂട്ടുന്നവിധം മൊബൈലിനെ ഇരുട്ട് വിഴുങ്ങിയിരുന്നു. ഹിബോൺ പഴയപടി തല മുന്നിലേക്ക് തിരിച്ചുനിന്നു, അല്പംകൂടി ഇത്തവണ അവന്റെ തല താഴ്ന്നുകിടന്നിരുന്നു -ശാസോച്വാസം പോലും മറന്നമട്ടിൽ.
വർഷങ്ങൾ നീണ്ട പ്രണയത്തിന്റെ അവസാനമെന്നവിധം കാമുകി, നിശ്ചയദാർഢ്യം മുഖത്തുവരുത്തി, സ്വന്തം വീട്ടുകാരുടെ വലിയ എതിർപ്പിനെ പിൻതള്ളുംവിധം ഇന്നേദിവസം രജിസ്റ്റർ മാരേജിലൂടെ എന്നെന്നേക്കുമായി ഒന്നിക്കാമെന്ന് വാക്കുതന്നുറപ്പിച്ച്, പരസ്പരം കൈമാറിയ ധാരണകൾ അവന്റെ മനസ്സിനേറ്റിരിക്കുന്ന മുറിവിന് വീണ്ടും ആഴംകൂട്ടുംവിധം അതിൽനിന്നുതന്നെ ഉയർന്നുവന്നുതുടങ്ങി. ഓരോ നിമിഷങ്ങളുടെ നിമിഷത്തിലും മനുഷ്യനെന്നനിലയിലെ സ്ഥിരത കണ്ടെത്തുവാൻ ബുദ്ധിമുട്ടി നിൽക്കുകകൂടി ചെയ്യുന്ന ഹിബോണിന്റെ നെഞ്ചിലാകെ ആഴത്തിലൊരു തണുപ്പേൽപ്പിച്ചു, അതപ്പോൾത്തന്നെ ഒരു മരവിപ്പായി മാറുകയും ചെയ്തു.
അല്പനിമിഷങ്ങൾ കൂടി, നിമിഷങ്ങൾ യുഗങ്ങളായി മുന്നോട്ട് നീങ്ങിയതോടെ ഹിബോണിന്റ മൊബൈൽ ഇരുട്ടിൽനിന്നും ശബ്ദിച്ചു; അവൻ തന്റെയാ നിൽപ്പിൽത്തന്നെ ഒന്നുഞെട്ടിയാണ് തിരിഞ്ഞുനോക്കിയത്. ഇരുട്ടിന്റെ വായയിൽ നിന്നും ചെറുവെളിച്ചം വീശി തന്റെ മൊബൈൽ അവനോടാ നിമിഷംതന്നെ ഭാവിക്കുന്നത്, അവനറിയുവാൻ സാധിച്ചു -ആ ഞെട്ടൽ ഫലംകാണാൻ പോകുന്നില്ലായെന്നത്. അവൻ മെല്ലെ തലയല്പം താഴ്ത്തിത്തന്നെ പിന്നിലേക്ക് ചെന്ന് മൊബൈൽ എടുത്തു -ഉറ്റ സുഹൃത്ത്.
“ഡാ... ഡാ... ഞാൻ പറയുന്നത് കേൾക്ക്,,
നീയിങ്ങോട്ട്.. വീട്ടിലേക്ക് വാ, ഞാനിവിടുണ്ട്..”
ഹിബോൺ കോൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചപ്പോഴേക്കും മദ്യലഹരിയിൽ കുതിർന്ന ഈ വാചകങ്ങൾ ഉറ്റസുഹൃത്തിന്റെ വകയായി എത്തി. അവൻ മറുപടിയൊന്നും പറഞ്ഞില്ല.
“എടാ, ഞാൻ പണ്ടേ നിന്നോട് പറയാറുള്ളതല്ലേ...
അവള് നിന്നെ ഉറപ്പായിട്ടും ചതിക്കുമെന്ന്...!”
പഴയപടി ഇങ്ങനെ വാചകങ്ങൾ ഹിബോണിന്റെ ചെവിയിലേക്കെത്തിനിന്നു. പിന്നെ തുടർന്നു;
“ഓ, പിന്നെ, നിന്റെ സ്വന്തം കാര്യത്തിൽ ഞാനെന്താ പറയാനാ,
നിന്റെ ഇഷ്ടം എന്റെ ഇഷ്ടമെന്ന് കരുതി... മിണ്ടാതിരുന്നതാ.”
ഇരുട്ടിൽ വിഴുങ്ങപ്പെട്ട് കഴിഞ്ഞിരുന്ന ഹിബോൺ വീണ്ടും മറുപടിരഹിതനായി തുടർന്നു, താനിപ്പോൾ എന്ത് എന്തിനാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് മനസ്സിലാക്കുവാൻ സാധിക്കാതെ. എന്നാൽ ഇതൊന്നും വകവെക്കാത്തവിധം സുഹൃത്തിന്റെ വാചകങ്ങൾ വീണ്ടുമെത്തി;
“എടാ, നാണമുണ്ടെങ്കിൽ... ഉളുപ്പുണ്ടെങ്കിൽ...
ഇന്നവള് കാലുമാറുമായിരുന്നോ,
നിനക്കവിടിങ്ങനെ നിൽക്കേണ്ടി വരുമായിരുന്നോ...”
പെട്ടെന്നൊന്നുനിർത്തി, അവൻ കൂട്ടിച്ചേർത്തു;
“.. ഞാനിനി ഇങ്ങനെയൊക്കെയേ പറയുള്ളൂ...
വിഷമം ഉണ്ടെടാ... ശരിക്കും...”
ഒന്നിനും, ഒന്നും മറുപടി പറയുവാൻ കഴിവില്ലാത്ത അവസ്ഥയിലായിരുന്നു ഹിബോൺ. മൗനം തുടരുകയല്ലാതെ മറ്റൊരു വഴിയും അവനില്ലായിരുന്നു, അത് സ്വപ്രയത്നത്താൽ വരുന്നതല്ലാത്തതാണെങ്കിൽക്കൂടി.
“നല്ല വിഷമവും ദേഷ്യവും വന്നതുകൊണ്ടാ ഞാനവിടുന്ന് ഇറങ്ങി പോന്നത്...
നീ പതുക്കെ ഇങ്ങോട്ട് വാ... ബാക്കി ഇവിടെ വന്നിട്ട്...”
മൂന്നുനാല് നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം സുഹൃത്ത് പഴയപടിതന്നെ എന്നാൽ ഒന്നാശ്വാസം വിതറി ഇങ്ങനെ പറഞ്ഞു. ഈ വാചകങ്ങൾ എന്നാൽ, ഹിബോണിന്റെ ചെവിയിൽ വന്ന് തട്ടി നിന്നതേയുള്ളൂ. ചുറ്റുപാടുമുള്ള ഇരുട്ടിനെ ഗൗനിക്കാത്തവിധം അവന്റെ മിഴികൾ വളരെയധികം മിഴിച്ചുതന്നെയിരുന്നു. രണ്ടുമൂന്നു നിമിഷം കടന്നുപോയില്ലാ, സുഹൃത്ത് വലിയ ശബ്ദത്തിൽ, മദ്യലഹരിയുടെ കരുത്തുപയോഗിച്ചുകൂടി വലിയൊരു ആശ്വാസവാചകത്തിന് തുടക്കംകുറിച്ച അതേ നിമിഷത്തിൽ ഹിബോൺ കോൾ ബലമായി കട്ട് ചെയ്തു പിടിച്ചശേഷം, രണ്ടുമിഷംകഴിഞ്ഞു കൈ മെല്ലെയയച്ച് അത് എടുത്തിടത്ത്തന്നെ വെച്ചു.
അവൻ, ഇരുട്ട് പൂർണ്ണമായും വിഴുങ്ങിവെച്ചിരിക്കുന്ന ആ പുസ്തകക്കോട്ടയുടെ ഇടയിൽ ഒരുമിനിട്ടോളം അനക്കംകൂടാതെ നിന്നു. ഏതോ ഒരുനിമിഷത്തിൽ, അകത്തേക്ക് കടന്നുവന്നിരുന്ന വെളിച്ചത്തെ ശ്രദ്ധിച്ചുപോയ അവൻ തിരിഞ്ഞ് വാതിൽക്കലേക്ക് തന്നെ വന്നുനിന്നു, ഒരുവശത്തേക്ക് ചാരി. തലയല്പം ഇടത്തേക്ക് ചായ്ഞ്ഞു താണിരിക്കുന്ന അതേവേളയിൽ അല്പം ദൂരെനിന്നെന്നവിധം ഒരു ട്രെയിനിന്റെ ഹോൺ, അല്പം നീളത്തിൽ അവന്റെ കാതുകൾ ശ്രവിച്ചു. കുറച്ചുനിമിഷങ്ങൾ അവനങ്ങനെ തുടർന്നു, ട്രെയിനിന്റെ ഹോൺ വിട്ടൊഴിഞ്ഞിട്ടും.
ഒരുനിമിഷം അവൻ തന്റെ വലതുഭാഗത്തേക്ക് ശ്രദ്ധിച്ചു -വരാന്തയുടെ അറ്റത്തായി വെളുത്ത വെളിച്ചം തൂകുന്ന സ്ട്രീറ്റ് ലൈറ്റ് കത്തിനിൽക്കുന്നു. താഴെയായി തിരക്ക് പൂർണ്ണമായും ഒഴിയാതെയുള്ള നഗരവും വീഥികളും. അങ്ങനെ നിൽക്കത്തന്നെ ഒന്നുകൂടി അവൻ തിരിഞ്ഞ് തന്റെ മൊബൈൽ നോക്കി, അതിനെ ഇരുട്ട് പഴയപടി പൂർണ്ണമായും വിഴുങ്ങിയിരുന്നു. ആ ഇരുട്ടിനെതന്നെയവൻ നോക്കിയങ്ങനെ നിന്നു കുറച്ചുനിമിഷം.
ബലംപിടിച്ചൊന്ന് നിശ്വസിച്ചശേഷം തന്റെ നോട്ടം പിൻവലിച്ച് ഹിബോൺ, തന്റെ ഇടത്തേക്ക് വരാന്തയിലൂടെ നടന്ന് താഴേക്കുള്ള പടികൾ ഇറങ്ങി. ചെന്നെത്തി നിന്നത് തന്റെ RX 100ന്റെ മുന്നിലേക്കാണ്. താക്കോൽ അതിൽത്തന്നെ ഭദ്രമായി നിലയുറപ്പിച്ചു കഴിയുകയായിരുന്നു. തന്റെ ബൈക്കിനെ ഒരുനിമിഷം മാത്രം നോക്കി ഏതോ തീരുമാനഭാരത്താൽ, അതിനെ വകവെയ്ക്കാതെ ഇടത്തേക്ക് അടഞ്ഞുകിടക്കുന്ന കടകളുടെയും മറ്റും മുന്നിലൂടെ തിരക്ക് കാര്യമായി കുറയാത്ത മെയിൻ റോഡിന് സമാന്തരമായി അവൻ നടന്നുതുടങ്ങി. കറുത്ത നിറമുള്ള പാന്റ്സും ഹാഷ് കളർ ഷർട്ടും പൗരാണികമായ തോൽചെരുപ്പിനെ ഓർമ്മിപ്പിക്കുംവിധമുള്ളൊരു പുതിയകാല പാദരക്ഷയും വഹിച്ചുകൊണ്ട്, വളർന്നുനിറഞ്ഞ മുടിയും ആവശ്യം പ്രമാണിച്ച് ക്ലീൻഷേവ് ചെയ്ത മുഖവുമായി അവൻ ഓരോരോ സ്ട്രീറ്റ്ലൈറ്റിന്റെ വെളുത്ത വെളിച്ചവും പിന്നിട്ട് അധികം വലുപ്പം കുറയാത്തൊരു, തത്കാലികമായി വിജനമാക്കപ്പെട്ട ഒരു വഴിയിലേക്ക് തിരിഞ്ഞ് നടന്ന് പരമാവധി തന്റെ ചുറ്റുപാടിനെ സ്വതന്ത്രമാക്കി നീങ്ങി.
2
ഇരുട്ടിന്റെ മറവുപറ്റി ഹിബോൺ, റെയിൽ പാളങ്ങളിൽ ഒരറ്റത്തായുള്ളതിനരികിലൂടെ, മെറ്റലിൽ ചവിട്ടി-ചവിട്ടി മുന്നോട്ട് മെല്ലെ നടന്നു, റെയിൽവേയുടെ കൈവരി മതിലുകളെ മുൻനിറുത്തി. ആ നടത്തം പ്ലാറ്റ്ഫോമിലേക്ക് കടന്നു. വെള്ള വെളിച്ചം അവിടെയും അവനെ സ്വീകരിച്ചെങ്കിലും ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല നടത്തത്തിന്. അത്യാവശ്യം യാത്രക്കാരെയും റെയിൽവേ അനൗൺസ്മെന്റുകളെയും മറ്റുമൊക്കെ മാറി-മാറി മറികടന്ന് ആ പ്ലാറ്റഫോം അവസാനിച്ച് വീണ്ടും മെറ്റലുകളിൽ ചവിട്ടി പാളത്തോട് ചേർന്നവൻ നടന്നുതുടങ്ങി. വെള്ള വെളിച്ചം അവനെ പിന്നിൽനിന്നും നോക്കിനിന്നതേയുള്ളൂ.
ചുറ്റുപാടും ശ്രദ്ധിക്കുവാൻ സാധിക്കാതെ, തന്റെ ലക്ഷ്യം മാത്രം മനസ്സിൽക്കണ്ട്, തന്റെ നിയന്ത്രണം അതിനെയേൽപ്പിച്ചവൻ അല്പം മുന്നോട്ട്പോയി. റെയിൽപാളങ്ങൾ അങ്ങനെ കൂട്ടുകാരെ പിരിഞ്ഞു ഇരട്ടയായി മുന്നോട്ട് പോയിത്തുടങ്ങുന്നിടമായി. മുന്നിലെ ചുവന്ന സിഗ്നൽ അവൻ ശ്രദ്ധിച്ചതും പിന്നിൽനിന്നും ഒരു ശബ്ദം കേട്ടു.
തുടരും...

