മറവിയിൽ ഈ ബാല്യവും
മറവിയിൽ ഈ ബാല്യവും
മറന്നൊരാ ചിന്തകളെന്നിൽ ഇടം
പിടിക്കുവാൻ വെമ്പുന്നുവോ?
നീലാകാശമാ കാണുന്ന മേഘ-
ങ്ങളിന്നലെ നീങ്ങിയ പാതതൻ
കാൽപ്പാടുകളെന്നിൽ വേരിറക്കുന്നുവോ?
കുഞ്ഞിപ്പുടവയിട്ടു നിൻ കൈയ്യിന്മേൽ
തൂങ്ങിനടക്കവെ കളിയായ് നീ
വിളിച്ചതോർക്കുന്നുവോ; മഞ്ഞക്കിളിയത്രേ!
കുഞ്ഞരിപ്പല്ലുകൾ നിന്നിലിറക്കി ഞാൻ
പുഞ്ചിരി തൂകി...
കടലിനെയാലിംഗനം ചെയ്താ-
സൂര്യൻ മറയുന്നനേരത്തെൻ
കണ്ണിൽ തിളങ്ങിയ മുത്തൊന്നെടുത്ത്
നാസികയിലേറ്റവേ, കണ്ടു ഭയന്നു നീ
ഓടിയടുക്കുമ്പോൾ, ശൂന്യമാ കൈകളുയർത്തി ഞാനോ പുഞ്ചിരിച്ചു
ആരുമില്ലാതിരുന്നന്നു രാത്രിയിൽ
ഉള്ളം പിടിഞ്ഞു നീ അലറിക്കരഞ്ഞു-
കൊണ്ടയൽപ്പക്കത്തേക്കോടി, കിതച്ചു
തിരികെയെത്തി നീ വീണ്ടുമോടിയാ-
ദൂരമത്രയും കടന്നാക്കവലയിലേക്കായ്,
തിരികെയാ മുത്തൊന്നെടുക്കുമ്പോൾ
നിൻ പുഞ്ചിരിയിലെൻ മിഴികൾ നനഞ്ഞു,
പോയ വഴിയത്രയും മുഴങ്ങിക്കേട്ട നിൻ
മുറവിളിയില്ലെന്നിൽ പതിഞ്ഞു നിൻ
വാക്കുകൾ;എന്റെ കുഞ്ഞെന്നതത്രേ!
കരഞ്ഞുകലങ്ങിയ നിൻ കണ്ണിലാഴത്തിൽ
പതിഞ്ഞതീ സ്നേഹസത്യം...
നോവുന്നയിരുളിൽ തെളിഞ്ഞ വെളിച്ചമായ്
നീ അന്നേറെ പ്രകാശിച്ചു...
ശിശിരം പൊഴിക്കുന്നൊരിലയെന്നപോലാ-
മണ്ണിലലിഞ്ഞൊരാ ഓർമ്മകൾ
മറക്കാത്തൊരാമറവിയായെന്നിൽ
ഇതൾവിരിക്കുന്നു.....
