ജീവവെളിച്ചം തേടി
ജീവവെളിച്ചം തേടി
കാലങ്ങൾ തിരമാലകൾക്കൊപ്പം
ആഴിയിൽ താണങ്ങനെ പോയി,
ഓർമ്മകൾ മാത്രം ബാക്കിയായി.
ഓർമ്മതൻ പുസ്തകം ഇന്നെന്റെ
ചുമലിൽ വേതാളം കണക്കെ ഇരിപ്പു.
താളുകൾ മറിക്കുവാൻ നെഞ്ചിലെ
കനലുകൾ വഴികാട്ടിയാകും ഇന്ന്.
ചിന്താമണ്ഡലം ചൂടുപിടിച്ചു ,
കനലുകൾ ആളി കത്തിയ നേരം .
ഏടുകൾ മറിഞ്ഞൊരു നേരം
ഭൂതം ഭാവിയെ നോക്കി
പുഞ്ചിരി തൂകി ചൊല്ലി ഞാൻ
നിന്റെ വഴികാട്ടിയാണ്, ഞാൻ
ചേർത്തുവെച്ച പാഠങ്ങൾ നിൻ
ജീവിതത്തിൻ മുതൽകൂട്ടാകട്ടെ.
കടന്നുപോയ പുഴയെ തിരികെ
നേടാനാകില്ല,പെയ്തൊഴിഞ്ഞ
മഴയെ മറക്കാനാവില്ല, കണ്ടുമറഞ്ഞ
മുഖങ്ങൾ അനുഭവങ്ങൾ ആയി,
തെല്ലും ഖേദമില്ലാതെ വർത്തമാന-
-കാലത്തെ കൂട്ടുപിടിച്ചു
ഭാവികലത്തിലേക്കൊരു യാത്രയത്രേ
ഈ കുഞ്ഞു ജീവിതം.
ഓർമ്മതൻ ഭാണ്ഡം ഭാരമാകാതെ,
വഴികാട്ടിയായി മാറിയ നേരം
പുതിയൊരു വെളിച്ചം ഞാൻ കണ്ടു
ജീവവെളിച്ചം!
