വിശപ്പ്
വിശപ്പ്


ഒരു കൊച്ചു ഗ്രാമം. ആ കൊച്ചു ഗ്രാമത്തിൽ ഒരു പാവപെട്ട കുടുംബം ഉണ്ടായിരുന്നു. ആ കുടുംബത്തിലെ ഏക മകൻ ആണ് കുട്ടു. കുട്ടുവിന് 15 വയസ്സുണ്ട്. അവൻ നല്ല മനസ്സിന്റെ ഉടമയാണ്. എല്ലാവരുടെയും പ്രിയപെട്ടവൻ. എല്ലാവർക്കും അവനെ ഭയങ്കര ഇഷ്ടമാണ്. അവൻ എല്ലാവരെയും സഹായിക്കും. അവന്റെ സഹായം എല്ലാവർക്കും തണലാണ്. തനിക്ക് കിട്ടുന്നതിൽ നിന്ന് തന്നെ അവൻ മറ്റുള്ളവർക്ക് കൊടുത്ത് സഹായിക്കും. അത്രയ്ക്കും നല്ല മനസ്സുള്ള മറ്റൊരാളും ആ ഗ്രാമത്തിലില്ലെന്ന് എല്ലാവരും വിശ്വസിച്ചു. അതിൽ അവന്റെ അമ്മയും അച്ഛനും പോലും സന്തോഷിച്ചു.
വളരെ പാവപെട്ട കുടുംബമായിരുന്നു കുട്ടുവിന്റേത്. സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ട്. എന്നാലും അവൻ അതൊന്നും ചിന്തിക്കാറില്ല. ഉള്ള ജീവിതം അടിപൊളി ആക്കും. എന്നിട്ട് അടിപൊളിയായി ജീവിക്കും. ജീവിതം തന്നെ ഒരു ഹരമല്ലേ എന്നൊക്കെ വിശ്വസിച്ച കൂട്ടത്തിലാണ് കുട്ടുവും. ജീവിതം മധുരവും കൈപ്പും നിറഞ്ഞതാണ്. എല്ലാം ആസ്വദിക്കണം. ജീവിക്കണം. മറ്റുള്ളവരെ സഹായിക്കണം എന്ന നല്ല നല്ല ചിന്തകളാണ് അവന്റെ മനസ്സിൽ.
ഒരു ദിവസം അവൻ വഴിയിലൂടെ നടന്നു പോവുകയാണ്. അവിടെ ഒരു കാഴ്ച കണ്ട് അവൻ ഞെട്ടി. ഒരു കൂട്ടം ആളുകൾ വഴിയോരത്തു കിടന്ന് കരയുന്നു. കീറിയൊട്ടിയ വസ്ത്രവും വിശന്നൊട്ടിയ വയറും അവരുടെ കണ്ണിൽ പ്രതീക്ഷയുടെ
തിളക്കമുണ്ട്. സഹായം തേടുന്ന ഒരു മനസ്സ് ഉണ്ട്. ആരുടേയും മനസ്സൊന്നു അലിഞ്ഞു പോവും.
ഉള്ളത് വെച്ച് മറ്റുള്ളവരെ സഹായിക്കുക എന്ന ചിന്തയുള്ള കുട്ടുവിന് ആ കാഴ്ച കണ്ട് സഹിക്കാൻ പറ്റിയില്ല. അന്ന് മുതൽ അവൻ എടുത്ത ഒരു തീരുമാനങ്ങളിലൊന്നായിരുന്നു ആ ആളുകളുടെ വിശപ്പടക്കുമെന്ന്. സ്വന്തം ഭക്ഷണത്തിന്റെ പങ്ക് വീതിച്ചു കൊടുക്കാനും മറ്റു സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം എത്തിക്കാനും അവൻ പരമാവതി ശ്രമിച്ചു. അവന്റെ മാറ്റം മാതാപിതാക്കൾ അത്ര പെട്ടെന്ന് അംഗീകരിച്ചില്ല. അവർ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ അത് വേണോ എന്നായിരുന്നു അവരുടെ ചോദ്യം.
വസ്ത്രം ചോദിച്ചോ വീട് ചോദിച്ചോ ആണ് വന്നിരുന്നെങ്കിൽ നിങ്ങൾക്കിങ്ങനെ ചിന്തിക്കാം, പക്ഷേ ഇത് വിശപ്പാണ്.
വിശപ്പിന്റെ വില... അത് അനുഭവിച്ചറിയുക തന്നെ വേണം. മനുഷ്യത്വം എന്ന വാക്കിന്റെ ഉദാഹരണം എന്ന് വേണമെങ്കിൽ പറയാം കുട്ടുവിന്റെ ആ നല്ല മനസ്സിനെ.
ഉള്ളതിൽ നിന്ന് സഹായം ചെയ്യുക. ഒരു കരയുന്ന മനസ്സിനെ നിങ്ങൾ ചിരിപ്പിച്ചുവെങ്കിൽ നിങ്ങൾ ജയിച്ചു.
വിശക്കുന്നവന്റെ വിശപ്പ് മാറ്റുക, അപ്പോൾ നിങ്ങളുടെ മനസ്സിന്റെ വിശപ്പ് മാറും. നിങ്ങൾ വയറു നിറക്കുന്നതിനേക്കാളേറെ നിങ്ങളുടെ മനസ്സ് നിറയും, നിങ്ങൾ വിശപ്പ് മാറ്റികൊടുത്തവരുടെ പുഞ്ചിരിയാലെ.