സലിത പറഞ്ഞ കഥ അഥവാ ചങ്ങമ്പുഴയുടെ 'ദിവ്യഗീതം'
സലിത പറഞ്ഞ കഥ അഥവാ ചങ്ങമ്പുഴയുടെ 'ദിവ്യഗീതം'
ഞാൻ നിത്യ !!!!
സ്വിറ്റസർലണ്ടിൽ ഒരു 5 സ്റ്റാർ റെസ്റ്റോറന്റിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഇന്നലെ അവിചാരിതമായി അവിടെ എത്തിയ അതിഥികൾ അക്ഷരാർഥത്തിൽ എന്നെ അമ്പരപ്പിച്ചു; ഒരുപാടു വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി ....
പ്രേമത്തിന് കണ്ണില്ല മൂക്കില്ല തലച്ചോറുമില്ല എന്ന് വിശ്വസിച്ചിരുന്ന കാലത്തു ...ഇതൊന്നും ഇല്ലെങ്കിലും ഹൃദയം ഉണ്ടെന്നു തിരുത്തി പ്രതിഷ്ഠിക്കേണ്ടി വന്നു സലിതയെയും മാർട്ടിനെയും തൊട്ടറിയുന്നവരെ.
മുട്ടത്തുവർക്കി സാറിന്റെ നോവലുകളിൽ പോലും ഇത്രയും അധികം തേൻ ഒഴുകിയതായി അറിവില്ല. ഇങ്ങനെയുള്ള കമിതാക്കൾ ആയിരിക്കണം അംബാനിയെയും റിലൈൻസിനെയും ആദ്യം കൈപിടിച്ച് ഉയർത്തിയത്. അന്നൊക്കെ പ്രീ-പെയ്ഡ് സർവീസ് ആയിരുന്നു എന്ന് തോന്നുന്നു.
രാപകലോളം ഷെഫിന്റെ ട്രെയിനിങ് ഡ്യൂട്ടി കഴിഞ്ഞു കൈയും മനസും ഒക്കെ പൊള്ളി റൂമിൽ രാത്രി ഭക്ഷണം വരെ ഒഴിവാക്കി അത്രയും നേരംകൂടെ ഉറങ്ങാമല്ലോ എന്ന അതിമോഹവും ആയി എത്തുന്ന തനിക്കു എവിടുന്നു പ്രേമ സല്ലാപം കേക്കുമ്പോൾ സന്തോഷം വരാൻ - മറിച്ചു എല്ലാത്തിനോടും അമർഷം മാത്രം ആയിരുന്നു - തന്നെ ഈ കോഴ്സിന് ചേർത്ത് അന്യ നാട്ടിൽ പറഞ്ഞു വിടാൻ വെമ്പുന്ന പപ്പയോടും അതിനു ചുക്കാൻ പിടിക്കുന്ന രണ്ടാനമ്മയോടും ഒക്കെ. ഉറക്കത്തിന്ടെ ആദ്യ യാമങ്ങളിൽ പോലും തന്നെ ശല്യം ചെയുന്ന ഈ സല്ലാപത്തിനോട് തികച്ചും വെറുപ്പായിരുന്നു.
എവിടോ വായിച്ചു കേട്ടപോലെ കറുപ്പിന് ഏഴു അഴകാണെന്നു പറയുമ്പോഴും ബാക്കി 93 അഴക് വെളുപ്പിന് തന്നെയുന്നു തർക്കിക്കുന്നവരോട് ക്ഷമ ചോദിക്കുന്നു..
സലിതക്കു ഏഴു അഴക് തന്നെ ആയിരുന്നു. ഇടതൂർന്ന ചുരുണ്ട മുടിയിഴകൾ, അല്പം തടിച്ചുരുണ്ട ദേഹം, ആരെയും ആകർഷിക്കുന്ന ചുണ്ടുകൾ, കേച്ചേരി സാറിനെ ഭാഷയിൽ പറഞ്ഞാൽ കണ്ണുകൾ തുളുമ്പും മാദക മധു പാന പാത്രം. ഒരു സ്ത്രീയുടെ അംഗലാവണ്യം വാഴ്ത്തുന്നതിൽ സ്ത്രീയായ എനിക്ക് ഉണ്ടാകാവുന്ന ജാള്യത നിങ്ങൾ മനസിലാക്കണം ....ആയതിനാൽ ഇവിടെ നിർത്തുന്നു വർണ്ണന.
അലസമായ ഒരു ഞായറാഴ്ച വീണു കിട്ടി.. മടി പിടിച്ചു മൂടിപ്പുതച്ചു കിടക്കുമ്പോൾ ആണ് തലേ ദിവസം തനിക്കു കിട്ടിയ ഗിഫ്ട് തുറന്നു കാണിച്ചു കൊണ്ട് അവൾ വന്നത്…
വല്ല ടെഡി ബീറോ പയ്യനും പെണ്ണും വെഡിങ് വേഷത്തിൽ ചുറ്റുന്ന കളിപ്പാവയോ പ്രതീക്ഷിച്ച എന്നെ തികച്ചും ഞെട്ടിച്ചു ആ സമ്മാനപ്പൊതി. ഒരു കാമുകിക്ക് കാമുകൻ പ്രണയാതുരമായ കാലത്തു വാങ്ങി കൊടുക്കാൻ ഒരിക്കലും സാധ്യതയില്ലാത്ത ഒരു സമ്മാനം ...അതെ സോനാ ബെൽറ്റ് അങ്ങനെ ആണെന്ന് തോന്നുന്നു അതിന്റെ പേര്... വയർ കുറക്കാൻ എക്സിർസിസ് ചെയ്യാൻ മടിയുള്ളവരെ ഉദ്ദേശിച്ചു കൊണ്ടുള്ള ടീവി പരസ്യം കണ്ടിട്ടുണ്ട് DD4 ലു. പിന്നെ ന്യൂ ജിൻേറഷൻ കാലം ഒന്നുമല്ല മില്ലെനിയ്ത്തിന്റെ തുടക്ക കാലം ആയതിനാൽ ആവണം ഇതൊക്കെ അന്ന് എനിക്ക് ഒരു അത്ഭുതം ആയി തോന്നിയത് ......ഭക്ഷണം നിയന്ത്രിക്കുന്നതിലും ശരീരം സൂക്ഷിക്കുന്നതിലും ഒക്കെ അയാൾ വല്ലതെ ഇടപെട്ടിരുന്നതായി അവരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയിരുന്നു ഇന്നത്തെ കാലത്തു വല്ലോം ആയിരുന്നേൽ ഓവർ പൊസ്സസ്സീവ്നെസ്സ് കാണിക്കുന്ന പയ്യന്മാരെ പെൺകുട്ടികൾ മാറ്റിനിർത്തുമായിരുന്നു.
മാർട്ടിന്റെ ഓരോ ഫോൺ വിളികൾക്കും വേണ്ടി കാത്തിരിക്കുന്ന ഒരു കൊച്ചു പൂമ്പാറ്റ ആയിരുന്നു അവൾ. തന്നെക്കാൾ ചെറിയ പ്രായം ഉള്ള കുട്ടി ആയോണ്ട് പലപ്പോഴു ഉപദേശിക്കാൻ ചില്ലറ ശ്രമം ഒക്കെ നടത്തി നോക്കി പക്ഷെ വളരെ വികാരനിഭയായി അവൾ പറഞ്ഞു തുടങ്ങി:
അന്ന് പള്ളിമണികൾ കൂട്ടമണി അടിച്ചു അതെ ...പ്ലാമൂട്ടിൽ എലിസബത്തിന്റെയും ആന്റണിയുടെയും മകൻ മാർട്ടിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു ....അവന്റെ കൂടെ ഉണ്ടായിരുന്ന ടോണി അകാലത്തിൽ പൊലിഞ്ഞു. ഇനി ചെയ്യാൻ ബാക്കി ഒന്നും ഇല്ലെന്നു വൈദ്യ ശാസ്ത്രം കൈ മലർത്തിയ മാർട്ടിനെ കാണാൻ പള്ളിയിലെ പ്രധാന സംഘത്തിൻടെ കൂടെ പോയതാരുന്നു സലിത.... പാതി ജീവൻ മാത്രമുള്ള ദേഹം… മൊത്തം വ്രണവും….. തൊടാൻ അറയ്ക്കുന്ന രൂപത്തിൽ അവൻ കിടന്നു. പക്ഷെ മാർട്ടിന്റെ കണ്ണിലെ ദൈന്യത അവളെ പിന്നെയും പിന്നെയും അവനിലേക്കടുപ്പിച്ചു ... അവനെ കാണാനുള്ള യാത്ര പലകുറി ആവർത്തിച്ചു. ഏതോ ഒരു ഘട്ടത്തിൽ അവൾ ആ സത്യം തിരിച്ചറിഞ്ഞു അവൾ അവനിൽ തന്നെ ജീവിതം അർപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
എല്ലാ പ്രണയകഥയിലെയും പോലെ എണീറ്റ് നിക്കാൻ പറ്റാത്ത നായകൻ ഒരിക്കലും നായികയെ പിന്തിരിപ്പിച്ചില്ല..പകരം അവളെ ഹൃദയത്തിൽ ചേർത്തുവച്ചു. അവൾക്കായി ഉയർത്തെഴുനേൽക്കും എന്ന് വാക്കും കൊടുത്തു...
എല്ലാ പ്രവാസി പിതാവിനും ഉണ്ടാവുന്ന ആധി അവളുടെ പപ്പക്കും ഉണ്ടായി... പാഞ്ഞെത്തി അയാൾ. പിന്നെ സാധാരണ സംഭവിക്കുന്ന പോലെ അവളെ ഇവിടെ ചേർത്തു. ചിങ്ങവനത്തു നിന്ന് എറണാകുളത്തേക്കു “എന്നാ ദൂരമാ” എന്ന സ്വതസിദ്ധമായ കോട്ടയം അച്ചായത്തിയായി ഭാഷയിൽ ഒരു കളിയാക്കലും…….പിന്നെ ഒരു കുസൃതിച്ചിരി അവൾ ഒളിപ്പിച്ചു അന്ന്...ഈ പെണ്ണിന്റെ പോക്ക് എങ്ങോട്ടു ആണ് ഈശ്വര എന്ന് ഞാൻ അന്ധാളിച്ചു.
ഒരു മാസത്തെ അവധി കഴിഞ്ഞു വന്നപ്പോൾ അറിഞ്ഞത് വീട്ടുകാർ വന്നു ബലം പ്രയോഗിച്ചു കൊണ്ട് പോയെന്നും കല്യാണം കഴിഞ്ഞെന്നും ഒക്കെ ആയിരുന്നു. എല്ലാ പ്രേമകഥകളുടെയും അന്ത്യം ഏറെക്കുറെ ഇങ്ങനെ ആണല്ലോ എന്ന് ഞാനും നെടുവീർപ്പിട്ടു. ചിക്കു എന്ന് അവൾ ഓമനപ്പേരിട്ട് വിളിച്ചിരുന്ന പാലുപോലെ വെളുത്ത അവളുടെ ഫോണിലേക്കു പലവട്ടം വിളിച്ചു. നിലവിൽ ഇല്ലാത്ത നമ്പർ എങനെ കിട്ടാനാ...
പിന്നെ കാണുന്നത് ഇപ്പോൾ ഈ സ്വിറ്റസർലണ്ടിലെ കൊടും മഞ്ഞിൽ ആണ്....ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത മാർട്ടിനെ ഞാൻ തിരിച്ചറിഞ്ഞു… അപ്പൊ അന്ന് വീട്ടുകാര് കൊണ്ട് പോയിട്ട് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് രണ്ടാളും ചേർന്ന് കണ്ണിറുക്കി ചിരിച്ചു എന്നിട്ടു പറഞ്ഞു ഞങ്ങൾ സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ എടുത്ത ആൾക്കാരാ.
കൂടെ ചിക്കു എന്ന് വിളിപ്പേരുള്ള കുട്ടിക്കുറുമ്പനുമായി ..നടന്നകലുമ്പോൾ എനിക്ക് കാണാൻ കഴിഞ്ഞില്ല … ഇപ്പഴും നടക്കാൻ ബുദ്ധി മുട്ടുന്ന …കാലിൽ ഏന്തുള്ള മാർട്ടിനെ......അവന്ടെ മുഖത്തെ വികൃതമായ പാടുകളെ …തുടരെയുള്ള ശസ്തക്രിയകൾ അവശേഷിപ്പിക്കുന്ന തലയിലെ കൂട്ടിക്കിഴിക്കലുകളെ... കോടിയ മുഖത്തെ…ഒക്കെ …ഒക്കെ…
….... പകരം .... കണ്ടു -അതെ അവൾ വർണ്ണിച്ചപോലെ ഇടതൂർന്ന മുടിയും അതിശയിപ്പിക്കുന്ന കണ്ണുകളും കുസൃതി നിറഞ്ഞ ചിരിയും ഒക്കെ ഉള്ള അവളുടെ സ്വന്തം ഹൃദയത്തിൻടെ ഉടമയെ…..

