ശുഷ്രൂഷ (ഭാഗം - 4)
ശുഷ്രൂഷ (ഭാഗം - 4)
“ഹലോ, ഞാൻ പറഞ്ഞത് ഇപ്പോൾ എങ്ങിനെയുണ്ട്! ഡോക്ടർ പറഞ്ഞിട്ട് പോയത് ശരിക്കും കേട്ടായിരുന്നല്ലോ അല്ലേ...?”
റൗണ്ട്സിന് ഡോക്ടറോടൊപ്പം ചില സ്പെഷ്യൽ കേസുകൾക്കായി പോയി വന്ന ശേഷം ഇന്ദ്രജന്റെ റൂമിലേക്കെത്തി ലക്ഷ്മി പറഞ്ഞു.
കിടക്കുകയായിരുന്ന അയാൾ മെല്ലെ എണീറ്റു. ശേഷം മന്ദഹാസത്തോടെ മറുപടി നൽകി;
“ഹാ... പ്രൈമറി സ്റ്റേജാണെന്നല്ലേ പറഞ്ഞിട്ടുള്ളൂ. പേടിക്കാനില്ല എന്നൊക്കെ പറയുന്നത് അവരുടെ കോൺഫിഡൻസും രോഗികളെ സമാധാനിപ്പിക്കുവാനുള്ള നുണകളുമല്ലേ! ഊം... മരിക്കുന്നെങ്കിൽ മരിക്കട്ടെ.”
റൂമിന്റെ ഡോർ മെല്ലെ ചാരി അവിടെക്കണ്ട ചെയറിൽ വേഗം ഇരുന്നു കൊണ്ട് ലക്ഷ്മി മറുപടി പറഞ്ഞു;
“അയ്യേ... എന്നെക്കാളും എത്രയോ വയസ്സ് മൂത്തയാളാ. കണ്ടാലേ അറിയാം ബുദ്ധിജീവിയുമാണെന്ന്! എന്നിട്ട് കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നത് കണ്ടില്ലേ!”
ഒന്ന് നിർത്തിയ ശേഷം പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു;
“...നാണമില്ലല്ലോ...”
ഒന്ന് മന്ദഹസിച്ചു അല്പനിമിഷത്തിനകം ഇന്ദ്രജൻ മറുപടിയായി നൽകി;
“നിങ്ങൾ മാലാഖമാരും ഞാൻ നേരത്തെ പറഞ്ഞ ഗണത്തിൽപ്പെടും!
വെറുതെ രോഗിയെ തളർത്താതെ ഇങ്ങനെയോരോ നുണകൾ പറയും... ചിലർ രക്ഷപ്പെട്ടാൽ പെട്ടു, അല്ലേ...? നടക്കട്ടെ.”
അവൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു;
“ബുജീ, ഞാൻ തർക്കിക്കാൻ ഇല്ല. എന്തായാലും ഇപ്പോൾ മരിക്കില്ല, പേടിക്കേണ്ട.”
അവളൊന്ന് ചിരിച്ചതല്ലാതെ മറ്റൊന്നും കുറച്ചുനിമിഷത്തേക്കവിടെ നടന്നില്ല.
ശേഷം അയാൾ തുടങ്ങി;
“വിവാഹം കഴിച്ചതാണോ!?”
അവളുടെ നെറ്റിയിലെ സിന്ദൂരക്കുറി അപ്പോളയാൽ ശ്രദ്ധിച്ചു.
“നല്ല കഥ... വലിയ പിള്ളേര് രണ്ടെണ്ണം ഉണ്ട്.”
ചിരിച്ചു കൊണ്ട് അവൾ മറുപടി നൽകി.
“ഹസ്ബൻഡ് എന്ത് ചെയ്യുന്നു?”
അയാൾ തുടർന്നു ചോദിച്ചു.
അവൾ മുഖമൊന്നു താഴ്ത്തി. പിന്നെയുടനെ ഉയർത്തി പറഞ്ഞു;
“... അഞ്ചുവർഷമായി തളർന്നു കിടപ്പാ. ജോലിക്ക് പോയവഴി ഒരു ആക്‌സിഡന്റ് ഉണ്ടായതാ, ബൈക്ക് ചെന്ന് ഒരു കാറിലിടിച്ച് മറിഞ്ഞു.
പുറമെ കാഴ്ചയിൽ കുഴപ്പമൊന്നും അങ്ങനെ ഇല്ലായിരുന്നു. പക്ഷെ ഇന്റേണലായി കുറച്ച് ഇഞ്ചുറീസും ബാക്കിൽ നല്ല ക്ഷതവും സംഭവിച്ചു...”
കൂടുതൽ വാക്കുകളില്ലാതെ അവൾ പരതി. ഉടനെ ഇന്ദ്രജൻ പറഞ്ഞു;
“ഓ... സോ സാട് ഓഫ് യൂ... ഐ ആം സോറി..”
അയാളുമൊന്ന് പരതി. കുറച്ചു നിമിഷം വീണ്ടും ഇരുവരും മൗനമായിരുന്നു. പെട്ടെന്നൊരുനിമിഷം അവൾ ചോദിച്ചു;
“ഹാ... നമ്മുടെ പത്നിയും പിള്ളേരുമൊക്കെ... സുഖമായിരിക്കുന്നോ ലണ്ടനിൽ...? എന്താ ഇവിടെ നിന്നു കളഞ്ഞത്!?”
മറുപടിയായി അയാൾ കുറച്ചു നിമിഷം മൗനമായിരുന്നു. ശേഷം മെല്ലെ പറഞ്ഞു;
“അവളും പിള്ളേരും എന്നെ വിട്ടിട്ട് പതിനഞ്ചാകുന്നു വർഷം. ഒരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്ത് വഴക്കായി വാക്കേറ്റമായി, ചെറിയ തല്ലും പിടിയുമൊക്കെയായി... പിന്നെയതിന്റെ വാലേ-വാലേൽ മുന്നോട്ട് നീണ്ടു പോയി. ലണ്ടനിൽ ജോലി റെഡിയാക്കി അവൾ പിള്ളേരെയുംകൊണ്ട് പോയി, അന്നത്തെയാ സിറ്റുവേഷനിൽ ഞാൻ മറുത്തൊന്നിനും തുനിയുവാൻ പോയില്ല...”
മൗനം ദാഹിച്ച് അയാൾ നിർത്തിയപ്പോഴേക്കും ലക്ഷ്മി ഒരു നിമിഷത്തെ മൗനത്തിനു ശേഷം പറഞ്ഞു;
“പിണക്കം പിന്നീടൊരിക്കലും മാറാത്തതെന്താ...? ഒരു അനുരഞ്ജനത്തിന് ശ്രമിച്ചു കൂടായിരുന്നോ, ഇങ്ങനെ എങ്ങനെ ജീവിക്കുന്നു ഒറ്റയ്ക്ക്!? ഇപ്പോൾ... ഇനിയിപ്പോൾ... ആരുണ്ട്... എന്താ... !?”
അയാൾ തുടർന്നു, പറയുവാൻ വെച്ചിരുന്നതെന്ന പോലെ;
“...എനിക്കതിനു മനസ്സു വന്നതുമില്ല. അവരൊട്ട് എന്നെ അന്വേഷിച്ചതുമില്ല. ലണ്ടനിൽ എന്റെയൊരു സുഹൃത്ത് പറഞ്ഞു ഇടയ്ക്കിടെ അവരെക്കുറിച്ച് കേൾക്കാറുണ്ട് ഞാൻ. കുട്ടികൾ, മൂന്നു പേരും വലുതായി. മൂന്നു പേരേ എനിക്ക് മക്കളായുള്ളൂ... മറ്റൊന്നിന്റെ തല പൊങ്ങി എന്നിതു വരെ കേൾക്കാനൊത്തിട്ടില്ല! ഹാ...”
കുറച്ചൊന്നാലോചിച്ച ശേഷം ലക്ഷ്‌മി പറഞ്ഞു;
“അവര് തിരികെ അച്ഛനെ തേടി വരുമെന്നേ... പേടിക്കേണ്ട ഇനി.
ശ്രീമതിക്ക് സ്നേഹമുണ്ട് ഇപ്പോഴും... ഇതുവരെ മറ്റൊരാളുടേതായില്ലല്ലോ!?”
മറുപടിയായി പുച്ഛംമട്ടിൽ അയാളൊന്ന് ചിരിച്ചു.
അവൾ തുടർന്നു;
“എന്റെ കഥ സിംപിളാ, എല്ലായിടത്തും കേൾക്കാവുന്ന ഒന്ന്... എനിക്ക് ഇരുപത്തിരണ്ടുള്ളപ്പോൾ ഒരുത്തനെ പ്രേമിച്ചു കെട്ടി. പഠിക്കാൻ ഞാനും അവനും മിടുക്കരായിരുന്നതിനാൽ ജോലി, അത് വേഗമായി.
കുട്ടികളൊക്കെയായി സന്തോഷം വന്നപ്പോൾ ഒരു സുപ്രഭാതത്തിൽ
മഹേഷും ഞാനും തളർന്നു, ഒരിക്കലും എഴുന്നേൽക്കാനാവാത്ത വിധം...
അവൻ ശരീരം കൊണ്ടും, ഞാൻ മനസ്സുകൊണ്ടും.”
മറുപടി ശ്രദ്ധിച്ച ശേഷം ഇന്ദ്രജൻ പറഞ്ഞു;
“ഞാനിപ്പോൾ... എന്താ പറയുക! എങ്ങനെയാ... ആശ്വസിപ്പിക്കുക..!”
ഉടനെ അവൾ പറഞ്ഞു;
“ജീവിതം ഇങ്ങനെയൊക്കെയല്ലേ...? ഇതിൽ സന്തോഷം കണ്ടെത്തുന്നവർ
ഭാഗ്യവാന്മാർ...”
അല്പം നീണ്ട നിമിഷത്തെ ആശ്വാസപരമായ ശാസോശ്ചാസത്തിനു ശേഷം ഇന്ദ്രജൻ പറഞ്ഞു;
“എന്തോ... ലക്ഷ്മിയെ എനിക്ക് വളരെയധികം ഇഷ്ടമായി കേട്ടോ? ഒരുപാട് ആശ്വാസം... ഇതാണല്ലേ മാലാഖമാരെന്നൊക്കെ നേഴ്‌സിനെ
വിളിക്കുന്നത്- ഐ ആം ഫീലിംഗ് ദാറ്റ് നൗ. ഇത്രയും കാലം ഞാൻ അനുഭവിച്ചിരുന്നത് വലിയൊരു വീർപ്പു മുട്ടൽ മാത്രമായിരുന്നെന്ന് ഇപ്പോഴിടയ്ക്ക് എനിക്ക് തോന്നിപ്പോകാറുണ്ട്.”
മറുപടിയായി അവൾ മന്ദഹസിച്ചതേയുള്ളൂ.
“ആ... പിന്നേയ്..., ഹെഡ്ഡ് നേഴ്‌സാണെന്ന് മറക്കേണ്ട! ജൂനിയേർസ് കണ്ടു പഠിക്കേണ്ടതാ... ഇവിടിരുന്നാൽ ചിലപ്പോൾ...”
ഇന്ദ്രജൻ ഓർമ്മപ്പെടുത്തി.
“അയ്യോ... ഞാൻ സമയം പോയതറിഞ്ഞില്ല. കേൾക്കാനും പറയാനും നിന്നാൽ ഞാനെപ്പോഴും ഇങ്ങനെയാ. എന്നാൽ ഞാൻ പിന്നെ വരാം.
വേഗം ഡിസ്ചാർജ് ആകട്ടെ...”
വാച്ചിലേക്ക് നോക്കി അമ്പരന്ന് തുടങ്ങി, എഴുന്നേറ്റ് യാത്ര കാണിച്ചു ലക്ഷ്മി അവസാനിപ്പിച്ചു. അയാൾ മന്ദഹസിച്ചു.
>>>>>>
കോളിംഗ്ബെൽ മുഴങ്ങുന്നത് കേട്ട് ഇന്ദ്രജൻ മെയിൻഡോർ തുറന്നു.
“ഹാഹ്... ലക്ഷ്മിക്കുട്ടിയോ! കേറി വാ... വഴി പിശകിയില്ലല്ലോ അല്ലേ...!?”
സന്തോഷം ഭാവിച്ചു തന്റെ വീട്ടിലേക്ക് അയാൾ ലക്ഷ്മിയെ സ്വീകരിച്ചു.
“കുറച്ചൊന്നു കൺഫിയൂഷനായിപ്പോയി... ഇപ്പോൾ എങ്ങനെയുണ്ട്? ഞാൻ ഉച്ചവരെ ലീവെടുത്ത് വന്നതാ. ഹോസ്പിറ്റലിൽ ഒന്നാമത് നല്ല തിരക്കാ...”
അകത്തേക്ക് കയറുന്നതിനിടയിൽ അവൾ അയാളോടായി പറഞ്ഞു.
തുടരും...