ശുഷ്രൂഷ (ഭാഗം - 3)
ശുഷ്രൂഷ (ഭാഗം - 3)
“ആ... വൺ ഫോർ വണ്ണിൽ കിടക്കുന്ന ആൾക്ക് ആരുമില്ലേ!?” നേഴ്സിങ്റൂമിൽ ചിരിയും മൂളിപ്പാട്ടുമായിരുന്നിരുന്ന നേഴ്‌സുമാരോടും പുതിയതായി വന്ന ജൂനിയേർസ് ഇരുവരോടുമായി ലക്ഷ്മി ചോദിച്ചു.
“അറിയില്ല, ക്യാൻസർ ആണെന്ന് ഡോക്ടർ ശിവദാസ് ഡയഗ്‌നോസ് ചെയ്തു.” നേഴ്‌സായ മഞ്ജരി മറുപടി പറഞ്ഞു.
“ഹൂം... എത്ര നാളായി വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്!? നേരെചൊവ്വേ പറയാൻപോലും ആയില്ല അല്ലേ...?”
കൈയ്യിലിരുന്നിരുന്ന റൗണ്ട്സ്പാഡ് ടേബിളിലേക്ക്‌വെച്ചു ലക്ഷ്മി പറഞ്ഞു.
“..അത് പിന്നെ, പറഞ്ഞപ്പോൾ പെട്ടെന്നങ്ങനെ ആയിപ്പോയതാ...”
മഞ്ജരിയുടെ മറുപടി ഉടൻ വന്നു.
“ഊം... നിന്റെയൊക്കെ ഹെഡ്ഡായ എന്നെ വേണമെടീ പറയാൻ. പിന്നേയ്... പണി വല്ലതും പെൻഡിങ്ങിൽ വെച്ചിട്ടാണോ മക്കളീ ചിരിയും
കളിയുമൊക്കെയായി ഇരിക്കുന്നത്!?”
വസ്ത്രം നേരെയാക്കി തന്റെ സ്ഥിരം ചെയറിൽ ഇരിക്കുവാൻ തുടങ്ങവേ ലക്ഷ്മി എല്ലാവരോടുമായി ചോദിച്ചു.
“ഏയ്... ഇനി വൺ അവർ ഫ്രീയാ, അറ്റ് ലീസ്റ്...അല്ലേൽ ഡോക്ടർ വരണം.”
ടീന തന്റെ മൊബൈലിൽ നോക്കിയിരിക്കത്തന്നെ പറഞ്ഞു.
ഓരോരുത്തരായി വീണ്ടും മനസ്സിന്റെ പലതരം വിശ്രമകേന്ദ്രങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങവെ ഒരു നിശ്വാസത്തോടെ ലക്ഷ്മി തന്റെ ചെയറിൽ ഇരുന്നു, പിന്നെ കണ്ണുകളടച്ചു. കുറച്ചു നിമിഷങ്ങൾക്കകം, തന്റെ കണ്ണുകൾ തുറന്ന് എഴുന്നേറ്റ ശേഷം അവൾ പറഞ്ഞു;
“ഞാനാ വൺ ഫോർ വൺ വരെ ഒന്ന് പോയിട്ട് വരാം. ആരേയും കണ്ടില്ല- അയാൾ വന്നപ്പോൾതൊട്ട്!”
അവളുടെ നോട്ടം ആദ്യം കിട്ടിയ മഞ്ജരി മറുപടി നൽകി;
“കരുണ ഇത്തിരി കൂടുതലുള്ള മാലാഖയല്ലേ, പോയി വാ...”
ഡോർ പിന്നിടുമ്പോഴേക്കും ലക്ഷ്മിയുടെ മറുപടി പുറത്തായി;
“എന്റെ വീട്ടിലുമുണ്ടെടി ഒരാൾ... മറക്കേണ്ട! അലേർട്ട് ആയി ഇരുന്നോ എല്ലാം. മറക്കേണ്ട...”
മറുപടി ശ്രദ്ധിക്കാതെ വൺ ഫോർ വൺ ലക്ഷ്യമാക്കി അവൾ വേഗം നടന്നു.
റൂമിനടുത്തെത്തി ഡോർ തുറന്ന് അവൾ ചോദിച്ചു;
“കൂട്ടിനാരുമില്ലേ...?”
ചെറിയൊരു പുഞ്ചിരിയാൽ, തലമുടിയാകെ നരച്ചു തുടങ്ങിയ, ബെഡിൽ കണ്ണുകൾ തുറന്നു കിടക്കെ തന്നെ നോക്കിയ പേഷ്യന്റിന്റെ നേർക്ക് ലക്ഷ്മി ചോദിച്ച ഈ ചോദ്യത്തിന് മറുപടിയായി അയാൾ എഴുന്നേൽക്കുവാൻ ഭാവിച്ചപ്പോൾ, അയാളുടെ അടുക്കലേക്ക് ചെന്ന് അവൾ പറഞ്ഞു;
“അയ്യോ... പ്ലീസ്. എഴുന്നേൽക്കേണ്ട... ഞാൻ ലക്ഷ്മി. രണ്ടു ദിവസം ഞാൻ ലീവായിരുന്നു. ഇന്നാ വന്നത്... റൗണ്ട്സിനിടയിൽ ഇവിടെ ആരേയും കാണാതെ വന്നപ്പോൾ... വന്നതാ. കിടന്നോളൂ...”
മൗനമായ എന്തോ ഒരു മറുപടി മുഖത്ത് ഒളിപ്പിച്ച് അയാൾ കിടന്നു.
‘മിസ്റ്റർ ഇന്ദ്രജൻ നായർ. എയ്ജ് ഫിഫ്റ്റി സിക്സ്. ഊഫ്...’
ശേഷമുള്ള വരികൾ ടാഗിൽ മെല്ലെ വായിച്ചുവന്നപ്പോൾ ലക്ഷ്മി അല്പം ഇടറിപ്പോയി. ഒരുനിമിഷം അയാളുടെ കിടപ്പ് നോക്കി നിന്നശേഷം അവൾ ചോദിച്ചു;
“വല്ലതും കഴിക്കാൻ താല്പര്യം ഉണ്ടേൽ ഞാൻ വാങ്ങി വരാം. ഡോക്ടർ വന്നാൽ പിന്നെ ഞങ്ങൾ ബിസി ആയിരിക്കും...”
പെട്ടെന്നയാൾ മെല്ലെ എഴുന്നേറ്റ് ബെഡിൽ ഇരുന്ന ശേഷം പറഞ്ഞു;
“ഓഹ്... സോറി. ഞാൻ എന്തോ ആലോചിച്ചു... പ്ലീസ് സിറ്റ് ഡൌൺ...”
മന്ദഹാസത്തോടെ, ഏതോ ഓർമ്മകളിൽ നിന്നും തിരികെയെത്തിയ ഇന്ദ്രജൻ ഇങ്ങനെ പറഞ്ഞപ്പോഴേക്കും ഇരിക്കുവാൻ മടികാണിച്ച് അവൾ പറഞ്ഞു;
“ഇരിക്കുവാൻ ഞങ്ങൾക്ക് പെർമിഷനില്ല! പിന്നെ, ഞാനാ ഈ വിങ്ങിന്റെ ഹെഡഡ്. ഇരുന്നാൽ... അതൊരു പ്രശ്നമാകും.”
തലയാട്ടി സ്വീകാര്യതയോടെ വന്നു ഇന്ദ്രജന്റെ മറുപടി;
“ഓഹ്... എനിക്കിപ്പോൾ ഒന്നും വേണ്ട! വിശപ്പില്ല... ഇന്നലെ ഡോക്ടർ ക്യാൻസർ കൺഫോം ചെയ്തു- ബ്രെയ്‌നിൽ, മിനിഞ്ഞാന്ന് വന്നതാ. എന്ത് ചെറുതായാലും ക്യാൻസർ എന്ന് വിളിക്കാനാ ഞാൻ താൽപര്യപ്പെടുന്നത്... വെറുതെ വായിൽ കൊള്ളാത്ത പേരും സ്റ്റേജും പറഞ്ഞാൽ രോഗം മാറുമോ!?”
ഉടനെ തന്റെ കോട്ടിൽ പിടുത്തമിട്ട് ലക്ഷ്മി പറഞ്ഞു;
“അങ്ങനെ വിധിച്ച് പ്രത്യാശ കളയേണ്ട. ഇവിടെ വന്നു ഇതിലും വലുത് പ്രതിരോധിച്ചവർ ഉണ്ടായിട്ടുണ്ട്. ഡോണ്ട് വറി...”
ചെറിയൊരു ചിരിയോടെ അയാൾ മറുപടി തുടർന്നു;
“ആ... നിങ്ങളിലൊക്കെയാണ് ഒരു പ്രതീക്ഷ.”
ധൃതി കാണിച്ച് അവൾ ഉടൻ ചോദിച്ചു;
“കൂടെയുള്ളവർ എവിടെപ്പോയി?”
വീണ്ടുമൊരു ചിരിയോടെ ഇന്ദ്രജൻ മറുപടി നൽകി;
“കൂടെ ആരുമില്ല. ഒരു... ഫാമിലി ഡ്രൈവറാ എന്നെയിവിടെ എത്തിച്ചത്.
അയാൾ നിൽക്കാമെന്ന് പറഞ്ഞതാ, ആ... പരാധീനതകളൊക്കെയുള്ള ആളാ. ഞാൻ, അതു കാരണം പൊയ്ക്കൊള്ളാൻ നിർബന്ധിച്ചു! വൈകിട്ട് വരും, കാര്യങ്ങളൊക്കെ നോക്കാൻ. ഉറ്റവരൊക്കെ ലണ്ടനിലും അവിടിവിടെയുമൊക്കെയാണെന്നേ...”
അവൾ ടേബിളിൽ കണ്ട ജെഗ്ഗിൽ നിന്നും ജലം ഒരു ഗ്ലാസ്സിൽ പകർന്ന് അയാൾക്ക് നൽകിക്കൊണ്ട് പറഞ്ഞു;
“കൊള്ളാം... നല്ലയാളാ... ഇതാ, ഇതെങ്കിലും ചെല്ലട്ടെ വയറ്റിലേക്ക്!
എന്നിട്ട് ഭാര്യയുടെയും പിള്ളേരുടെയും നമ്പർ ഇങ്ങു താ... ഞാൻ രണ്ടു വർത്തമാനം പറഞ്ഞു വരുത്താം."
ചിരിയോടെ അവൾ പറഞ്ഞു നിർത്തിയപ്പോഴേക്കും നന്ദി പറഞ്ഞു ഒരിറുക്ക് വെള്ളം അയാൾ കുടിച്ചു. ശേഷം പറഞ്ഞു;
“ഹ... ഹ.., എന്നാൽ നന്നായി...”
ശേഷം അയാളാ വെള്ളം മുഴുവൻ കുടിച്ച് തീർത്ത്, ഗ്ലാസ് മാറ്റിവെച്ചു.
അപ്പോഴേക്കും അവൾ പറഞ്ഞു;
“എന്നാൽ ഞാൻ ചെല്ലട്ടെ... സമയം കിട്ടുമ്പോൾ ഇറങ്ങാം. പിന്നേയ്, വേഗം ആരെയേലും കൂട്ടിന് വിളിച്ചു നിർത്ത്...”
മറുപടി കാക്കാതെ തിരിഞ്ഞ ശേഷം അവളൊന്ന് നിന്ന് ചോദിച്ചു;
“എവിടെയാ വീട് ഇവിടെ...?”
അയാൾ മറുപടി പറഞ്ഞു;
“ഇവിടെ നിന്നും ലെഫ്റ്റിലേക്ക് ഒരു ടെൻ കെഎം, എത്തി. ബായ്... പിന്നെ കാണാം.”
അവൾ തിരികെ, തങ്ങളുടെ റൂമിലേക്ക് നടന്നു.
>>>>>>
“ഹലോ, ഞാൻ പറഞ്ഞത് ഇപ്പോൾ എങ്ങിനെയുണ്ട്! ഡോക്ടർ പറഞ്ഞിട്ട് പോയത് ശരിക്കും കേട്ടായിരുന്നല്ലോ അല്ലേ...?”
റൗണ്ട്സിന് ഡോക്ടറോടൊപ്പം ചില സ്പെഷ്യൽ കേസുകൾക്കായി പോയി വന്ന ശേഷം ഇന്ദ്രജന്റെ റൂമിലേക്കെത്തി ലക്ഷ്മി പറഞ്ഞു.
കിടക്കുകയായിരുന്ന അയാൾ മെല്ലെ എണീറ്റു. ശേഷം മന്ദഹാസത്തോടെ മറുപടി നൽകി;
തുടരും...