STORYMIRROR

Hibon Chacko

Drama Romance

3  

Hibon Chacko

Drama Romance

നിശബ്ദത (ഭാഗം-3)

നിശബ്ദത (ഭാഗം-3)

5 mins
247

വാഹനങ്ങള്‍ ബ്ലോക്ക്മൂലം മുന്നോട്ടും പിറകോട്ടും പൊയ്ക്കൊണ്ടിരുന്നു. അപ്പോഴേക്കും റോഡിന്‌ എതിര്‍വശത്തായി റൂബന്‍ നിന്നു കൊണ്ട്‌ തന്റെ കൈവീശിക്കാണിച്ചു, ചിരിയോടെ. റോഡിലെ തിരക്കുമൂലം തന്റെയടുത്തേക്ക്‌

വരുവാന്‍ വിഷമിക്കുന്ന ബിലീനയെയും അനുപമയെയും, അവന്‍ റോഡ്‌ ബുദ്ധിപൂര്‍വ്വം ക്രോസ്സ്ചെയ്തു ചെന്ന്‌ താന്‍ നിന്നിരുന്നിടത്തേക്ക്‌ നയിച്ചു കൊണ്ടു വന്നു.


"ഇതൊക്കെ നല്ല പരിചിതമാണല്ലോ?” ഉടനടി ചിരിയോടെ അനുപമ അവനോട്‌ ചോദിച്ചു.

മറുപടിയായി അവളെനോക്കിയൊന്ന്‌ ചിരിച്ചശേഷം ബിലീനയോടായി അവന്‍ ചോദ്യമുന്നയിച്ചു;

"എന്നാ പറഞ്ഞാ വീട്ടില്‍ നിന്നും ചാടിയത്‌?"

വിടര്‍ന്ന കണ്ണുകളോടു കൂടി അവള്‍ മറുപടി നല്‍കി;

"ഒരു കോമ്പറ്റിഷൻ ഉണ്ടെന്നും പറഞ്ഞു പോന്നു. ഇതിപ്പോ ആദ്യത്തെ തവണയൊന്നുമല്ലല്ലോ! അതു കൊണ്ട്‌ അത്ര പേടിയൊന്നും എനിക്ക്‌ ഫീല്‍ ചെയ്തില്ല.”

ചിരിച്ചുകൊണ്ട്‌ അവന്‍ അവളെ ശ്രവിച്ചു നിന്നു പോയപ്പോഴേക്കും അനുപമ ചോദ്യമുന്നയിച്ചു;

"ഇന്നെവിടെ പോകാനാ വിളിച്ചത്‌?"


അവന്‍ ചിരിയടക്കിവെച്ചു മറുപടി നല്‍കി;

"ഇവിടുന്ന്‌ പതിനഞ്ചു കിലോമീറ്റര്‍ അപ്പുറം ഒരു ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ ഉണ്ട്‌. നമുക്കിന്ന്‌ അവിടെ പോകാം..."

അവന്റെ മറുപടി കേട്ട് അവരിരുവരും പരസ്പരം നോക്കി. അതിന്റെ അർത്ഥം മനസ്സിലാക്കിയെന്നവണ്ണം അവൻ അവരോടായി പറഞ്ഞു;

"ദേ... ഈ വഴി താഴെക്കുചെന്നാൽ ഓട്ടോ കിട്ടും. നമുക്ക് അതിലങ്ങു പോകാം. കാറെടുക്കാൻ ഞാനൊരു ശ്രമം നടത്തിയതാ! പക്ഷെ, വീട്ടിൽ അത്രനല്ല സാഹചര്യമല്ലായിരുന്നു. ഇല്ലേൽ, കഴിഞ്ഞതവണത്തെപ്പോലെ കാറിൽ നമുക്ക് 

പോകാമായിരുന്നു."

ഇത്രയും പറഞ്ഞു മറുപടിക്ക് കാത്തുനിൽക്കാതെ അവൻ, പറഞ്ഞവഴിയെ താഴേക്കിറങ്ങി. അവരിരുവരും മറ്റൊന്നും ചിന്തിക്കാതെ അവനെ അനുഗമിച്ചു.


"നെക്സ്റ്റ് വീക്ക് സെമസ്റ്റർ എക്സാം തുടങ്ങും. വല്ലതും ആയോ നിനക്ക്‌!?"

ഓട്ടോയിൽ തന്നോട് ചേർന്നിരുന്നിരുന്ന റൂബനോടായി ബിലീന ചോദിച്ചു.

"ഇതു വരെ എക്സാം എഴുതിയിട്ടില്ലാത്തതു പോലെ... അതൊക്കെ നടക്കേണ്ട സമയത്തു നടക്കേണ്ട പോലെ നടന്നു കൊള്ളും!"

വാചകങ്ങൾ മുഴുമിപ്പിക്കുന്നതിനു മുന്പേ അവൻ ബിലീനയെ അല്പസമയം നോക്കി. പിന്നെ തുടർന്നു;

"ഒന്നുമില്ലേലും ഫസ്റ്റ് ഇയറിൽ നമ്മളാ ഏറ്റവുമധികം സ്കോർ ചെയ്തിരിക്കുന്നത്. അപ്പൊ ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും.."

അവൾ ഭാവഭേദമന്യേ അവനെ ശ്രവിച്ചിരുന്നതും, അവൻ തന്റെ ഇടതു കരത്തിന്റെ പത്തി അവളുടെ വലതുകൈപ്പത്തിയിന്മേൽ അമർത്തി. അനുപമ പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ട് സമയം പിന്നിട്ടു പോന്നു. ലക്ഷ്യസ്ഥാനമായ ചിൽഡ്രൻസ് പാർക്കിൽ എത്തുന്നതുവരെ അവന്റെ കൈപ്പത്തി ബിലീനയുടെ കൈപ്പത്തിയിന്മേൽ അമർന്നപടിയിരുന്നു.

   

കുട്ടികളുടെ പാർക്കായിരുന്നെങ്കിലും പല പ്രായത്തിലും ഭാവത്തിലുമുള്ള ഒരുപാടുപേർ സാമാന്യം വിസ്തീർണ്ണമുള്ള ആ പാർക്കിലാകെ നിറഞ്ഞു നിന്നിരുന്നു. ധാരാളം കുട്ടികളെയും, പലയിടങ്ങളിലും പാർക്കിന്റെ റൈഡുകളിലും കാണാമായിരുന്നു. ഒഴിഞ്ഞൊരു കോർണർ നടക്കുന്നതിനിടയിൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ മൂവരും അവിടേയ്‌ക്ക്‌ചെന്നു പഴകി നശിക്കാറായിരുന്നൊരു റൈഡിന്റെ വശത്തായി ചെയറുകണക്കെയുള്ള ഭാഗത്തിരുന്നു.

"നല്ല പാർക്കല്ലേ!"

ഇരുകൈകളും ഇരിപ്പിടത്തിലൂന്നി കാലുകൾ പിറകോട്ടും മുന്പോട്ടും ആട്ടിക്കൊണ്ട് റൂബൻ ചോദിച്ചു.

"ആ നല്ല സ്ഥലമാ..."

അല്പം ഉറക്കെയായി അവരിരുവരും ഒരുപോലെ പറഞ്ഞു.

അതു കേട്ട് ചിരിച്ചു കൊണ്ട് റൂബൻ ബിലീനയെ നോക്കിയതും അവൾ മറുപടി നീട്ടി;

"...നല്ല സ്ഥലമാ ഇത്. നന്നായിട്ടുണ്ട്."

അനുപമ ചിരിയോടെ അവളുടെയീ മറുപടിയ്ക്ക് സപ്പോർട്ട് ചെയ്തതും അല്പനേരത്തേക്കു റൂബൻ ബിലീനയെ നോക്കിയിരുന്നു, പഴയപടി ഇരുകൈകളും ഇരിപ്പിടത്തിലൂന്നി കാലുകൾ ആട്ടിക്കൊണ്ടു തന്നെ. അധിക സമയമാകുന്നതിനു മുമ്പു തന്നെ ബിലീന അവനെ മുഖം കൊണ്ട് കൊഞ്ഞനംകുത്തി കാണിച്ചു. അതു കണ്ട് മന്ദഹാസത്തോടെ അവൻ തന്റെ കൈകൾ സ്വന്തം മടിത്തടത്തിലേക്ക് വെച്ചു. ശേഷം നേരെ നോക്കിയിരുന്നു.


"രാവിലെ ഇറങ്ങിയതല്ലേ... ഉച്ചക്ക് ഫുഡ്‌ഡൊക്കെ കഴിച്ചിട്ട് വീട്ടിൽ പോയാൽ മതിയല്ലോ അല്ലെ!"

ഇരുവരോടുമായി നീണ്ടു നിന്ന നിശബ്ദതയ്ക്കു വിരാമമിട്ട് അവൻ ചോദിച്ചു.

മറുപടിയായി അനുപമ ബിലീനയെയൊന്നു നോക്കിയതേയുള്ളൂ. അവൾ കൂസലന്യേ മനസ്സിനെ മറ്റെങ്ങോ പറഞ്ഞയച്ചെന്നമാതിരി ഇരിക്കുകയായിരുന്നു. മൗനം സമ്മതമായെടുത്തെന്ന പോലെ റൂബൻ 'ശരി' എന്ന അർത്ഥത്തിൽ തല മുകളിലേക്കും താഴേക്കും ആട്ടിയ ശേഷം പറഞ്ഞു;

"ഇനി ഇവിടെ ഇരുന്നാൽ ബോറാകും. നമുക്ക് മുൻപോട്ട് കുറച്ചുനേരം നടക്കാം. വാ..."

ഉടൻതന്നെ അവനും അനുപമയും ചാടിയെഴുന്നേറ്റു. ചെറിയൊരു നിശ്വാസത്തോടെ മനസ്സിനെ തിരികെപ്പിടിച്ചു മെല്ലെ ബിലീന എഴുന്നേറ്റു. ശേഷം അവരൊരുമിച്ചു മുൻപോട്ടു നടന്നു തുടങ്ങി. ഇതിനിടയിൽ ബിലീന തന്റെ കൂട്ടുകാരിയെ ഒന്നു നോക്കി. അവളാകട്ടെ ഗൗരവഭേദമന്യേ മുൻപോട്ടു നടക്കാനുള്ള തിരക്കിലായിരുന്നു. നിർവൃതിയിലേക്ക് തിരികെയെത്തുവാനായി ബിലീന സ്വയം മന്ദഹാസം ചൊരിഞ്ഞു മുന്നോട്ട് വിദൂരത ലക്ഷ്യമാക്കി നടന്നു തുടങ്ങി. ഈ സമയം റൂബനാകട്ടെ, തന്റെ കൂട്ടാളികൾക്ക് വഴിതെളിക്കുവാനുള്ള ചിന്തയിലായിരുന്നു.



പതിവു പോലെ വൈകുന്നേരം കോളേജ് കഴിഞ്ഞതിനു ശേഷം, തന്നെ പതിവായി ലക്ഷ്യമിട്ടു നിൽക്കുന്ന മുഖത്തേക്കു നോക്കി നിൽക്കുകയായിരുന്നു ബിലീന- മറ്റൊന്നും ശ്രദ്ധിക്കാതെ. പെട്ടെന്ന് ബസ് വന്നു നിന്നു. വിദ്യാർത്ഥികളും മറ്റും പതിവു പോലെ തിക്കിത്തിരക്കി ബസിൽ കയറിക്കൂടി. ബസിൽ കയറിയ ശേഷമാണ്, തന്റെ വലതുകാല്പ്പാദം ഇളക്കിക്കൊണ്ട് കുലീനഭാവത്തോടെ ബിലീന നിന്നിടത്തുതന്നെ അനക്കമില്ലാതെ നിൽക്കുന്നത് അനുപമ കണ്ടത്. ഉടനെ തന്നെ വളരെ തത്രപ്പെട്ട് അവൾ ബസിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും ഡബിൾ ബെല്ലടിച്ചു ബസ് ചലിച്ചു തുടങ്ങി.

"എന്താടീ, ദേ ബസ് പോയി."

ബസ് പോയ പിറകെ അനുപമ, ആ വഴി നോക്കികൊണ്ട് അവളോടിങ്ങനെ പറഞ്ഞു.

   

തെല്ലുനേരം മറുപടിയില്ലാതിരുന്ന ബിലീന വീണ്ടും എതിർവശത്തായി നിലയുറപ്പിച്ചു നിൽക്കുന്ന തന്റെ ലക്ഷ്യത്തിലേക്ക് നോട്ടം വെച്ചു കൊണ്ട് അവളോടായി പറഞ്ഞു;

"ഇന്ന് കുറച്ചു താമസിച്ചു പോയാൽ മതി. അടുത്ത ബസിനു പോകാം."

'പെട്ടു' എന്ന തമാശകലർന്ന ഭാവത്തിൽ അനുപമ തോളിലെ ബാഗുമായി കൈകെട്ടി ബിലീനയോട് ചേർന്നു നിന്നു. ബസ് വന്നു പോയതിനാൽ കവലയിലെ തിരക്കൽപ്പം കുറഞ്ഞിരുന്നു. ഉടനെ ബിലീന റോഡിനിരു ഭാഗവും നോക്കിയ ശേഷം തങ്ങളുടെ എതിർവശത്തെ ബസ് സ്റ്റോപ്പിന് വശത്തായി നിൽക്കുന്ന ലക്ഷ്യത്തിനടുത്തേക്ക് വേഗം നടന്നു ചെന്നു.


അടുത്ത് ചെന്നപാടെ തന്റെ തോളിലെ ബാഗ് അവനെ ഏൽപ്പിച്ചശേഷം അവൾ ചോദിച്ചു;

"എന്താ നിങ്ങളുടെ പേര്?"

അവനുടനെ ബാഗ് തന്റെ കൈകളില്പിടിച്ചു കൊണ്ട് അവളുടെ മുഖത്തു നിന്നും കണ്ണുകളെടുക്കാതെ പറഞ്ഞു;

"ഡെറിൻ ജേക്കബ്"

അപ്പോഴേക്കും അനുപമ വേഗം റോഡ് ക്രോസ് ചെയ്തു അവളുടെ അടുത്തേക്ക് വന്നു. ബിലീന അവളെ കാരണമില്ലാതെ ഒന്ന് നോക്കിയപ്പോഴേക്കും ഡെറിനെ നോക്കാതെ തന്നെ അവൾ 'എന്താ!' എന്ന്, ചിരിയോടൊപ്പം നാണം കലർന്ന ഭാവത്തിൽ ബിലീനയോട് പ്രകടമാക്കി.

   

വേഗം തന്നെ ബിലീന ശ്വാസമെടുത്തു അവന്റെ മുഖത്തുനോക്കിയശേഷം ചോദിച്ചു;

"ഇനി എന്താ...? ആ... പള്ളിയിലൊക്കെവെച്ചു ഞാൻ കണ്ടിട്ടുണ്ടല്ലോ!?"

അവളിൽ നിന്നും കണ്ണുകളെടുക്കാതെ തന്നെ അവൻ മറുപടി നൽകി;

"ഞാനും. ഞാനും കണ്ടിട്ടുണ്ട്..."

ഒരു കാലിൽ ബലംകൊടുത്തു അവനു നേരെ തന്നെ അവൾ നിന്നു. അവനാകട്ടെ അവളുടെ ബാഗുമായി പഴയപടി തുടർന്നു. നിശബ്ദത സമയം കൊഴിച്ചു കൊണ്ടിരുന്ന ഒരു വേളയിൽ അനുപമ അവനോട് ചോദിച്ചു;

"ഇപ്പോൾ എന്ത് ചെയ്യുന്നു?"

അനുപമയെ നോക്കി ചെറുതായി നെറ്റി ചുളിച്ചു കൊണ്ട് അവൻ മറുപടി നൽകി;

"ഞാൻ ഹോട്ടൽ മാനേജ്‍മെന്റ് കഴിഞ്ഞശേഷം... വർക്ക് ചെയ്യുകയായിരുന്നു."

മറുപടി അവസാനിപ്പിച്ചുകൊണ്ട് അവൻ മന്ദഹസിച്ചപ്പോഴേക്കും അനുപമ അർത്ഥമില്ലാത്തൊരു നോട്ടം ബിലീനയ്ക്കുനേരെ അയച്ചു. വീണ്ടും മൂവർക്കുമിടയിൽ നിശബ്ദത പടർന്നു.


അല്പസമയംകഴിഞ്ഞില്ല, നിശബ്ദതയ്ക്കു വിരാമമിട്ട് ബിലീന ചോദിച്ചു;

"ഈ ഇരിക്കുന്ന ബുള്ളറ്റ് നിങ്ങളുടെയാണോ?"

മറുപടിയായി തന്റെ ബ്ലാക് കളർ ബുള്ളറ്റിലേക്ക് നോക്കിയ ശേഷം മന്ദഹാസത്തോടെ അവളുടെ മുഖത്തേക്കു നോക്കി അവൻ പറഞ്ഞു;

"അതെ, എന്റെയാ..."

അവന്റെ കൈകളിലിരിക്കുന്ന ബാഗ് കരസ്ഥമാക്കി കൊണ്ട് ബിലീന പറഞ്ഞു;

"എന്റെ വീട്ടിൽ ഞാനാ മൂത്തത്. ഏക പ്രതീക്ഷ ഞാനാ... അനിയനുള്ളത് പത്താം ക്ലാസ് കഴിഞ്ഞതേയുള്ളൂ. എനിക്ക് പ്രേമിച്ചു നടക്കാനൊന്നും... പറ്റത്തൊന്നുമില്ല."

   

ഇത്രയും പറഞ്ഞ ശേഷം അനുപമയുടെ കൈയ്യില്പിടിച്ചു കൊണ്ട് ബിലീന, ധൃതിയിൽ തിരികെ റോഡ് ക്രോസ്സ് ചെയ്ത് പഴയ സ്ഥാനത്തു തന്നെ ചെന്നു നിന്നു. അപ്പോഴേക്കും ഹോൺ മുഴക്കിക്കൊണ്ട് ബസ് എത്തി. തങ്ങൾ നിന്നിരുന്ന വശത്തെ സീറ്റിലാണ് ഇത്തവണ മനഃപൂർവം ബിലീന ഇരുന്നത്. തന്റെ മടിയിൽ ബാഗുംവെച്ചു തലയല്പം കുനിച്ചിരിക്കുന്ന അവളെയൊന്നു നോക്കിയ ശേഷം അനുപമ ഡെറിൻ നിന്നിടത്തേക്ക് നോക്കി. അപ്പോഴേക്കും ബസ് ചലിച്ചു തുടങ്ങി. ബിലീനയുടെ ശ്രദ്ധ കിട്ടിയാൽ എന്തോ പറയുവാൻ തുനിഞ്ഞമാതിരി വലതു കരത്താൽ, തന്റെ തലയും ചേർത്തു എന്തൊക്കെയോ പ്രകടമാക്കി ക്കൊണ്ടിരിക്കുകയായിരുന്നു ഡെറിൻ ധൃതിയിൽ.

   

ബസ് നീങ്ങി അല്പം ദൂരമായപ്പോഴാണ് അനുപമയ്‌ക്ക് അവളോടൊപ്പമിരിക്കുവാനുള്ള ചിന്ത വന്നത്. ഇരുന്ന ശേഷം അവൾ ബിലീനയുടെ മുഖത്തേക്ക് നോക്കി. പഴയപടി തന്നെ ഇരിക്കുകയായിരുന്ന അവൾ ഉടനെ തലവെട്ടിച്ചു പുറത്തേക്കു നോക്കിയിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പെത്തുന്നവരെ അവരിരുവരും പരസ്പരമൊന്നും മിണ്ടിയില്ല.

   

പതിവുപോലെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ കൗതുകത്തോടെ അനുപമ അവളോട് ചോദിച്ചു;

"നിനക്കിത്രയും ധൈര്യം എവിടുന്ന് കിട്ടിയെടീ!?"

മറുപടിയായി ഒരു മന്ദഹാസം ബിലീന തന്റെ മുഖത്ത് വിരിയിച്ചതും, ഒരു ബുള്ളറ്റ് അവരെ ചേർന്ന് മെല്ലെ മുന്നോട്ടു പോയി. അത് ഡെറിനാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ അവരിരുവരും തിരിച്ചറിഞ്ഞു. നിമിഷങ്ങൾക്കകം ബിലീന പറഞ്ഞു;

"ഇത്രയും ആൾക്കാരും പെണ്പിള്ളേരുമൊക്കെ നിൽക്കുന്നിടത്ത് എന്നെത്തന്നെ നോക്കി മാസങ്ങളോളം നിൽക്കാൻ അവനെന്തു തന്റേടമാടി..! ഇപ്പോൾ സെമസ്റ്റർ ഒന്ന് കഴിഞ്ഞു."

'മനസ്സിലായി' എന്നമട്ടിൽ മറുപടിയായി അനുപമ പറഞ്ഞു;

"ഓഹോ..."

അപ്പോഴേക്കും അവർക്ക് പിരിയേണ്ട സ്ഥലമായി. പതിവു പോലെ 'ബായ്' പറഞ്ഞു അനുപമ ബിലീനയെ പിരിഞ്ഞു. തലയല്പം കുനിച്ച് തന്റെ പാദങ്ങളെ കാരണമില്ലാതെ വീക്ഷിച്ചു കൊണ്ട് ബിലീന മുന്നോട്ട് നടന്നു.



"സെക്കന്റ് സെമസ്റ്ററിലെ ചാപ്‌റ്റേഴ്‌സ് ഉദ്ദേശിച്ചതിനേക്കാൾ കുറച്ചു ടഫ് ആണല്ലേ...?"

കോളേജ് ലൈബ്രറിയിൽ ബുക്ക്സ് തിരഞ്ഞു കൊണ്ടിരിക്കെ റൂബൻ, തന്റെ അടുത്തായി നിന്നിരുന്ന ബിലീനയോടായി പറഞ്ഞു.

"ഹാ... കുറച്ച്. അല്ലങ്കിൽ റഫറൻസിനെന്നും പറഞ്ഞു മിസ് നമ്മളേമൊത്തം ഈ അവർ ഇവിടേയ്ക്ക് വിടുമോ!?"

അർത്ഥമില്ലാത്തൊരു നെറ്റിചുളിവുമായി ബിലീന അവനോടിങ്ങനെ മറുപടി പറഞ്ഞു.

"ഹമ്... തൽക്കാലം ഇതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം."

ഒരു ബുക്ക് തപ്പിയെടുത്തു കൊണ്ട് അതിലെ പൊടിതട്ടി റൂബൻ അവളോട് പറഞ്ഞു. ശേഷം, അവൻ അവളെ നോക്കി ലൈബ്രറിയുടെ ഒരു കോണിലേക്ക് ശ്രദ്ധ തിരിച്ചു. വായനയും മറ്റുമായിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിലൂടെ അവൻ മെല്ലെ ആ കോണിലേക്ക് നടന്നു. ബിലീന അവനെ അനുഗമിച്ചു. കോണിലായി വിൻഡോയോട് ചേർന്ന് ബഞ്ചിൽ റൂബൻ ഇരുന്നു. അവൻ കൈയ്യിലിരുന്ന ബുക്ക് തുറന്നപ്പോഴേക്കും അവൾ അവന്റെ അടുത്തിരുന്നിരുന്നു.


"ഇവിടാകുമ്പോൾ കുറച്ചു ശല്യം കുറഞ്ഞുകിട്ടും. അടുത്തോട്ടെങ്ങും അധികമാരുമില്ല."

ബുക്കിന്റെ താളുകൾ മറിച്ചുകൊണ്ട് അതിലേക്കു നോക്കിത്തന്നെ അവൻ അവളോട് പറഞ്ഞു.

"...ഇങ്ങോട്ടാരുമിനി എഴുന്നെള്ളാതിരുന്നാൽ മതി."

അല്പം ദൂരത്തായി നിലകൊണ്ടിരുന്ന മറ്റു വിദ്യാർത്ഥികളെനോക്കി അവൾ മറുപടിയായി പറഞ്ഞു. തെല്ലുനേരത്തേക്ക് റൂബനും ബിലീനയ്ക്കുമിടയിൽ നിശബ്ദത നിറഞ്ഞുനിന്നു.

"ഹാ... ദാ, ഇവിടം മുതലാണ് മാറ്റർ!"

വിടർന്നകണ്ണുകളോടെ ബുക്കിന്റെ ഒരു പേജിലേക്കു നോക്കി അവൻ പറഞ്ഞു.


തുടരും...


Rate this content
Log in

Similar malayalam story from Drama