മാല
മാല
വീട്ടു വേലക്കാരിയാണ് ജാനു. അവൾ പണിക്കു പോകുന്ന വീട്ടിൽ, അവിടുത്തെ വീട്ടുകാരിയും മകനുമാണ് താമസം. മകൻ കോളേജ് ലക്ചറർ ആണ്. ജാനുവിൻറെ വീട്ടിൽ അവളും, ഭർത്താവുമാണുളളത്. അവളുടെ ഭർത്താവ് കൂലി വേലക്കു പോകും.
ഇരുപത്തയ്യായിരം രൂപയുടെ നീല കല്ലു വെച്ച ഒരു മാല വേണമെന്ന് അവൾക്ക് ആഗ്രഹം. അവൾ ഒരു വിവാഹത്തിനു പോയപ്പോൾ, അവളുടെ ബന്ധുക്കാരി നീല കല്ലുള്ള മാല ഇട്ടു വന്നിരുന്നു. ആ മാലയുടെ ഭംഗി കണ്ട് അവൾക്കു വളരെ ഇഷ്ടപ്പെട്ടു. എന്താണിതിൻറെ വില എന്ന് അവൾ ചോദിച്ചു, "ഇരുപത്തി അഞ്ചായിരം രൂപ" എന്ന് ബന്ധുക്കാരി പറഞ്ഞു. അന്നു മുതല്കു തുടങ്ങിയതാണ് അങ്ങനെ ഒരെണ്ണം അവൾക്കും വേണം, അടുത്ത വിവാഹത്തിന് ഇട്ടു പോകണം എന്ന്. ഇപ്പോൾ അവളുടെ കൂട്ടുകാരി സുജയുടെ വിവാഹമാണ്. ആ വിവാഹത്തിന് ഇട്ടു പോകുവാൻ, അങ്ങനെ ഒരു മാല വാങ്ങുവാൻ എവിടെ നിന്ന് രൂപ കിട്ടും! അവൾ ജോലി ചെയ്യുന്ന വീട്ടുകാരിയോട് ചോദിച്ചാലോ...കിട്ടില്ല, ജാനു വിചാരിച്ചു. അവരോടു പറയുവാൻ ഒരു വഴി അവൾ കണ്ടെത്തി.
ജോലി കഴിഞ്ഞു വൈകുന്നേരം അവൾ വീട്ടുകാരിയോടു പറഞ്ഞു, "എനിക്കും, എൻറെ വീട്ടുകാരനും മേലു വേദനയാണ്. ഡോക്ടറുടെ അടുത്ത് പോകണം. പിന്നെ വീടൊന്നു നേരെയാക്കണം. ഇരുപത്തയ്യായിരം രൂപ തരുവാൻ പറ്റുമോ?"
അവർ പറഞ്ഞു, “നിനക്കു ശമ്പളം തരുന്നില്ലേ, അതിൽ നിന്നും ഒരു തുക ചികിത്സക്കായി മാറ്റി വെയ്ക്കണം. ബാക്കിയുള്ള പൈസയിൽ ഒതുങ്ങി ജീവിച്ച് കുറച്ചു കാശ് മിച്ചം വെക്കണം. ആ പൈസ കൊണ്ട് വീടു നേരെയാക്കണം. ഇടയ്ക്കൊക്കെ ശമ്പളത്തിനുപുറമെ ഞാനും എന്തെങ്കിലും തരാം."
"അ," എന്നു പറഞ്ഞ് അവൾ വീട്ടിലേക്കു പോയി. രൂപ കിട്ടിയില്ലല്ലോ എന്നോർത്ത് അവൾ വിഷമിച്ചു കൊണ്ടിരുന്നു… രാത്രി ഉറക്കം വന്നില്ല.
പിറ്റേദിവസം അവൾ ജോലിയ്കു പോയി. ബേസിനുള്ളിലുള്ള പാത്രങ്ങൾ നന്നായി കഴുകി വെച്ചു. മുറികളെല്ലാം വൃത്തിയായി തുടച്ചിട്ടു. മുറ്റമടിക്കാൻ ചെന്നപ്പോൾ വീട്ടുകാരിയുടെ മകൻ പുറത്തു നില്ക്കുന്നു. മകനോടു പറഞ്ഞാലോ, ജാനു ചിന്തിച്ചു. അവൾ അയാളോട് അധികം സംസാരിക്കാറില്ല. പറയാൻ ബുദ്ധിമുട്ടുണ്ട്. മാലയുടെ കാരൃം വിചാരിച്ചപ്പോൾ ജാനു അയാളോട് പറഞ്ഞു, "വയ്യായയുണ്ട്, വേറെയും കുറെ ബുദ്ധിമുട്ടുകളുണ്ട്. ഇരുപത്തയ്യായിരം രൂപ ആവശൃമുണ്ടായിരുന്നു."
മകൻ അമ്മയോട് പറഞ്ഞു, "ജാനുവിന് പണം വേണമെന്ന് പറയുന്നു, അവൾക്ക് എന്തെങ്കിലും കൊടുക്കൂ."
വീട്ടുകാരി ജാനുവിനോടു ചോദിച്ചു, "ഈ കാരൃം ഇന്നലെ പറഞ്ഞതല്ലേ, വീണ്ടും എന്തിനാ പറയുന്നത് ?"
ജാനു പറഞ്ഞു, "അതല്ല..."
വീട്ടുകാരി ചോദിച്ചു, "പിന്നെന്താ?"
ജാനു പറഞ്ഞു, "എൻറെ കൂട്ടുകാരിയുടെ കല്യാണമുണ്ട്. അതിനു ഇട്ടു പോകുവാൻ, ഇരുപത്തയ്യായിരം രൂപയുടെ നീല കല്ലു വെച്ച ഒരു മാല വേണമെന്ന് വലിയ ആഗ്രഹമുണ്ട് എനിക്ക്."
“ഇത് നിനക്ക് നേരായ സംസാരം സംസാരിക്കാമായിരുന്നില്ലേ? നിനക്കങ്ങനെ വലിയ ആഗ്രഹമുണ്ടെങ്കിൽ ഞാൻ തരുമായിരുന്നല്ലോ! നിൻറെ ശമ്പളത്തിൽ നിന്ന് കുറച്ച് കുറച്ചായി എടുക്കും. കുറച്ചു ഞാൻ വിട്ടു കളയും. സമ്മതമാണോ?” വീട്ടുകാരി ചോദിച്ചു.
"സമ്മതമാണ്," ജാനു പറഞ്ഞു.
അവൾക്ക് വലിയ സന്തോഷമായി. നന്ദി സൂചകമായി ജാനു വീട്ടുകാരിയോട് സന്തോഷത്തോടെ ചിരിച്ചു. അപ്പോൾ ജാനു മനസ്സിൽ വിചാരിച്ചു, ഞാൻ ഈ കാരൃം വീട്ടുകാരിയോട് ‘നേരായ സംസാരം’ സംസാരിച്ചിരുന്നു എങ്കിൽ എനിക്കിത്ര വിഷമം ഉണ്ടാകുമായിരുന്നില്ല. ഈ സംഭവം എല്ലാ കാരൃങ്ങളും ‘നേരായ സംസാരം’ സംസാരിക്കുന്നതിന് ജാനുവിന് ആത്മ വിശ്വാസം നല്കി.
#SeedhiBaat